Saturday, September 4, 2021

സമസ്യാപൂരണങ്ങൾ

ചെരിച്ച് എഴുതിയഭാഗം സമസ്യയെ സൂചിപ്പിക്കുന്നു

നിരന്നോരു മാകന്ദമന്ദാരവൃന്ദം
കുരംഗാക്ഷി ദൂരെ, ത്വരയ്ക്കില്ലടക്കം
സ്മരൻ തീർത്തഹർമ്യം ശശാങ്കൻ നിലാവും
പരത്തുന്നകാര്യം പറഞ്ഞാൽ പ്രയാസം
വൃത്തം: ഭുജംഗപ്രയാതം

ഉത്തമാംഗന പകുത്തൊരുദേഹം
നർത്തനാലസിതനിത്തരുണത്തിൽ
ഹൃത്തടത്തിനു നിരത്തിയതത്വം 
ചിത്തതാരിലതൊരുൾപ്പുളകം താൻ
വൃത്തം: സ്വാഗത

ഹരിശങ്കരജപമില്ലൊരു രസമാ
പരിരംഭണസുഖമാണൊരു ഹരവും
പരിവേദനഹിതമായ്ക്കരുതിടണേ
പരിദേവനമിതുവൈകരുതറിയാൻ
വൃത്തം: ദൂഷണഹരണം

ലീലാവിലോലമലരാടി വിലാസലാസ്യം
കല്ലോലിനീതടലലാമ കലാപിനൃത്തം
ചേലാർന്നുപല്ലവി വിലീനവിലോഭനം പോൽ
ഉല്ലാസമായിനിയുമാടുക കൂട്ടരേ നാം
വൃത്തം: വസന്തതിലകം

കളി ചിരി കുസൃതിയ്ക്കും സീമകൾ നല്ലതത്രേ
പൊളിവചനവിനോദം കേവലം നർമ്മമായും
കളികളവമുഴുക്കേയന്യദ്രോഹത്തിനാകാ  
കളിയൊരളവുവിട്ടാൽ കാര്യമായ്  മാറിയേക്കാം
വൃത്തം : മാലിനി

പതിരല്ലിതു പരദൂഷണമിതിലില്ലൊരു ശകലം
പതിയൻപൊടെയുരിയാടിടുകയുമില്ലൊരു കലഹം
പതിയേ മൊഴിയരുതോ പരിസരമൊട്ടൊരു ബഹളം 
പതിവായിതു തുടരുന്നതു തടയാനിനി വരണേ
വൃത്തം: ശങ്കരചരിതം

നിടിലനയനദേവാ നിൻകൃപാധാര ഗംഗാ-
തടിനികളിയെ വന്നാലുള്ളിലോ ചിത് പ്രകാശം 
കുടിലമനമുണർത്തും കാമലോഭാദിപങ്കം
മുടിയുമൊരു നിമേഷം കാണുവാനാഗ്രഹം മേ
വൃത്തം : മാലിനി

കൊടകര, ഗുരുവായൂർ, തൃപ്രയാർ പോണ പോക്കിൽ
കുമരക,മെഴുപുന്ന,ക്കോട്ടയം വാഗമണ്ണും
തൊടുപുഴയടിമാലി,ത്തേക്കടി,ത്തെൻമല, പ്പൊൻ-
മുടിയുമൊരു നിമേഷം കാണുവാനാഗ്രഹം മേ
വൃത്തം : മാലിനി

കണ്ണുകളാലിന്നറിവതു ദൃശ്യം
കണ്ണിലെ ദൃശ്യം മനമിതു കാൺമൂ
വൃത്തികളുംകാൺകൊരു പൊരുളും ഞാൻ
കാണണമെന്നാണിവനുടെ മോഹം
വൃത്തം: മൗക്തികമാല

കിർമ്മീരകാന്തി ചൊരിയും മമ ശാരികേ നീ
ചെമ്മാർന്നു പാറിവരുവാൻ മലയാള വാനിൽ
ചെമ്മാനശോഭയഴകിട്ടൊരു കാവ്യമാകാൻ
ചെമ്മേ വളർത്തി വലുതാക്കുക മോദപൂർവ്വം
വൃത്തം: വസന്തതിലകം

ബുദ്ധി കൊണ്ടുമറിയാവതല്ല കേൾ
ബദ്ധമർത്യ പരമാർത്ഥമാം പൊരുൾ
ഋദ്ധിതേടിയ മുമുക്ഷുപാതയിൽ
ബുദ്ധി തന്റെ വരുതിക്കുവന്നിടാ
വൃത്തം: രഥോദ്ധത






Tuesday, August 17, 2021

വിരഹം



നിരന്നോരു മാകന്ദമന്ദാരവൃന്ദം
കുരംഗാക്ഷി ദൂരെ, ത്വരയ്ക്കില്ലടക്കം
സ്മരൻ തീർത്തഹർമ്യം ശശാങ്കൻ നിലാവും
പരത്തുന്നരാവോ കരാളത്തമസ്സിൽ

സിതാഫുല്ലമുല്ല പ്രസൂനപ്രസാരം
വിതാനിച്ചു മത്താൽമയക്കുന്നഗന്ധം
നിതാന്തം ഹൃതന്തം മദിക്കേണ്ടയാമം
ലതാകുഞ്ജമിപ്പോൾ പിണഞ്ഞോരു സർപ്പം

മുളംതണ്ടിനീണം കിളിപ്പാട്ടുമൂളും
വിളംബം കളഞ്ഞിന്നിണയ്ക്കൊത്തു കൊഞ്ചൽ 
നളം പൂത്തുകണ്ടോർത്തു നാളീകനേത്രം
ഇളം മഞ്ഞുവീണും വിയർക്കുന്നു ദേഹം

ഇലഞ്ഞിത്തറപ്പൂവിതിർത്തോരു രംഗം
വലഞ്ഞന്തരംഗം നിരാശാതരംഗം
ചിലമ്പിട്ട മോഹം ചിലമ്പിച്ചു കേണി-
ട്ടലയ്ക്കുന്നു കാതിൽവരും കമ്പനങ്ങൾ

സുവാസം നിറഞ്ഞോരു മന്ദാനിലന്റെ
പ്രവാഹം വരുമ്പോൾ കിനാവും തളിർക്കും
അവാച്യം മനംപൂത്ത സൗരഭ്യവാടം
നിവാസം തപംപൂണ്ടുപാടും വിവക്ഷ

വിഹായസ്സിലോ സാന്ദ്രചന്ദ്രാംശു ഭാനം
സുഹാസം പൊഴിക്കും തുഷാരാർദ്രസൂനം
വിഹാരം മുഴുക്കെക്കുഴക്കുന്നഭാസം
സ്പൃഹാവേശപീഡ പ്രമത്തപ്രയാസം

രസക്കാഴ്ച മേവുന്ന കേളീവനത്തിൻ
നിസർഗ്ഗപ്രഭാവം ത്രസിപ്പിച്ചനേരം
വസന്തോത്സവത്തിന്റെ കൈവല്യഭാവം
അസഹ്യം  തനിച്ചായവൈകല്യഭാരം

വൃത്തം : ഭുജംഗപ്രയാതം

യകാരങ്ങൾ നാലോ ഭുജംഗപ്രയാതം




Sunday, August 1, 2021

ധന്യദാമ്പത്യം

താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തെ ആസ്പദമാക്കി ഏഴുതിയകവിതയാണ്. ഒരു ചിത്രം കൊടുത്ത് അതിനെ അധികരിച്ചുള്ള കവനമായിരുന്നു  മത്സരം. 


കുളിരോർമ്മപുത്തനറുസൂനജാലമധുമാസമാണു മനമേ
കിളിപാടിനിന്നുമൊഴി ജീവിതാനുഭവമെന്ന കാകളികളും
നളിനങ്ങളായിവിടരട്ടെ, രാജിതമുഖം നിനക്കുമിനിയും
തളിരൂയലാടി ഗതകാലികസ്മരണ ധന്യമീ നിറവിലും

തുണയായിരുന്നഴലുമാറ്റിടുന്ന തണലായിരുന്നിതുവരേ
ഇണ നീ തരുന്നദൃഢമായ പിന്തുണകളാലെനിന്നുപൊരുതി
ഉണരുന്നപുംപുലരിതൊട്ടു നിദ്രമിഴിമൂടിടുന്നതുവരേ
നിണമോടിടുന്നതുടിതാളമോതി സഖിനിൻറെനാമമകമേ

തലചായ്ച്ചുനിൻറെമടിയിൽമയങ്ങി തളരുന്നവേളകളിലും
വലയാതെ വീണ്ടുമടരാടി ജീവിതനുകം വലിച്ചവനിയിൽ
കലരുന്നവേർപ്പുപുതുമണ്ണുചേർന്നു മണിമുത്തുകൊയ്തു പിറകേ
വിലയേറിടുന്നസഹനം പടുത്തു ദിനമുണ്മകൊണ്ടു വിഭവം

കരിവീഴ്ത്തിടുന്ന പടുശങ്കകൾക്കുവിട നമ്മളന്നുമരുളീ
ശരികൾക്കുമാത്രമിടനൽകിവന്നു പതിവായി നേർമ്മ മൊഴിയിൽ
തരിപോലുമില്ല മനഭിന്നത, സ്വരമൊരേതരം ശ്രുതിലയം  
ചരിതാർത്ഥമല്ലെസഖി, ജീവിതം മധുരമായിരുന്നിതുവരേ

ഇരുളാതെനിന്നു മനതാരിലീ  ചിരിപകർന്ന തൂമയമൃതിൻ
പൊരുളായിരുന്നു, കതിരോ കുടഞ്ഞുയിരിലോ പകർന്നു മുദവും
തരുമായിരുന്നു ഹൃദയം നിറച്ചു പരിതുഷ്ടിയും കനവിലോ
വരുമായിരുന്നു നിറസൗഭഗം, നിനവിലിന്നുമേ പ്രിയതരം

വൃത്തം: തടിനി




Saturday, July 24, 2021

നിലാവസന്തം

 

വ്യാസമേറിയവിഭാസമൊടെവിധു വാസരാന്തമണയും സഹം
ധൂസരദ്യുതിവിലാസചന്ദ്രിക നികാസമോ തമനിരാസമായ്
ത്രാസമൻമദസുവാസതല്ലജസുഹാസമാടി നടരാസകം
ലാസമാർന്നരിയ രാസഭാവുക വികാസമാർന്നു സുമകേസരം 

(സഹം - ധനുമാസം. ധൂസര - കാന്തിയോടുകൂടിയ. നികാസം - ചക്രവാളം. ത്രാസ - ത്രസിപ്പിക്കുന്ന. രാസകം - നാട്യത്തിലെ ഉപരൂപങ്ങളിലൊന്ന്. രാസ ഭാവുക - രസത്തോടുകൂടി ഭാവിക്കുന്ന )

പേലവാംഗനടശീലമോടെവിധു ചേലണിഞ്ഞു വധുപോലതാ
താലമേന്തി, ഗിരിശൈലമാകെ നറുമാലതീകുസുമജാലവും
പാലപൂത്തശുഭകാലമായ്,നിശി വിലോലതാലവനമോലകൾ
ആലവട്ടനിരലോലലോലിത വിശാലസാനുതടമീ ലവം

(പേലവ - കോമളമായ. താലവനം - പനങ്കാട്. ലവം - വിനോദം)

പാരവെണ്മയൊടു ശാരദേന്ദുമതി താരവാനിലൊരു സാരസം
നീരണിഞ്ഞപുതുകൈരവങ്ങളുടെ മാരകേളിപകരും രജം
ഗൗരവർണ്ണദലതാരണിഞ്ഞപനി ഹീരമോ കതിരുചേരവേ
ധാരപോലൊഴുകിസൗരഭം സരസിതീരവും വനവിദൂരവും

(കൈരവം - ആമ്പൽ രജം - പൂമ്പൊടി. ഹീരം - വൈഡൂര്യം)

ശ്യാമയാമിനിയിലോമലാംനിലവു തൂമതൂകിയ നികാമമാം
യാമമായി തെളിസോമമാകെ നിറഭാമമായ് മധുനിലാമയം
ഹൈമമാർന്ന തണുചാമരംതഴുകി പൂമണംവിതറി കേമമാ-
രാമമാരുതസകാമചാതുരി വിലോമമൂതി വനസീമയിൽ

(നികാമം - ഏറ്റവും സമൃദ്ധമായി, യഥേഷ്ടം. ഭാമം - ശോഭ . സകാമം - ആഗ്രഹത്തോടുകൂടിയ. വിലോമ - ക്രമത്തിന്/പതിവിന് വിപരീതമായി  )

സ്ഫീതവെണ്ണിലവിഭൂതയാമിനി, വിധൂതകാളിമ നിപാതമായ്
വീതതാന്തമനകാതരസ്മൃതികളും, തലോടി നവനീതമാൽ
കേതകം കതിരിടുംതടം മിഴിവെഴും തളിർത്ത നറുചൂതവും
ശീതസാന്ദ്രകരനീതമാലെ വിടരുംതമാലകദലം തഥാ

(സ്ഫീത - വർദ്ധിച്ച ശുദ്ധമായ സന്തോഷമുള്ള. വിഭൂതം -  ഉണ്ടായ/കാണപ്പെട്ട. വിധൂത - ഇളക്കപ്പെട്ട, ഉപേക്ഷിച്ച. നിപാത - വീഴ്ച/ഒടുങ്ങിയ
കേതകം - പൂക്കൈത/താഴമ്പൂ ചൂതം - മാമ്പൂ. നീതം : ധ്യാനം/സമ്പത്ത്. തമാലകം - നീർമാതളം)

ശ്രീകരം ഭുവനമോ കലാകലിതനാകമാക്കിരജനീകരൻ
കാകജാതവിളി തൂകയായ് ഹൃദയമാകയോ കളസുധാകരം
ശീകരംതഴുകി വീകവും കുളിരുപൂകയായി സുമസൈകതം
സാകമാടിനിറവേകയായി നറുസൂകസൂനഗണമീ കണം

(കാകജാതം - കുയിൽ സുധാകരം - സമുദ്രം ശീകരം - മഞ്ഞുതുള്ളി വീകം - കാറ്റ് . സാകം - കുടെ/ഒപ്പം സൂകം ആമ്പൽ കണം - നിമിഷം (ക്ഷണം))

രാവലിഞ്ഞനുപമം വളർമതിനഭം വരാംഗനസമം വരേ 
ഈ വസുന്ധരയെ പാർവണേന്ദുവനുഭാവമോടു രതിസാവക
ദ്യോവടർന്നപടി കൂവരാഭിഗതദാവമാകെ പുതുദേവനം
കേവലാനുഭവതാവതാ ധനുവിലും വസന്തമിതു മേവതായ്

(വരാംഗന - ഉത്തമസ്ത്രീ. അനുഭാവം - മനോവികാരങ്ങളെ പുറത്തറിയിക്കുന്ന ചേഷ്ടാവിശേഷം രതി സാവക - പ്രിയം ജനിപ്പിക്കുന്ന. കൂവര അഭിഗത - ഭംഗി (യോടെ) ആഗതമായ. ദാവം - കാട്. ദേവനം - ഉദ്യാനം. താവതാ - അത്രയുംകൊണ്ട്)

വൃത്തം: കുസുമമഞ്ജരി
പ്രാസം : ഷോഡശപ്രാസം






Saturday, July 10, 2021

രാഗവസന്തം

ദ്വാദശപ്രാസത്തിനുപുറമേ ദ്വിതീയകൂടിചേർത്ത് മറ്റൊരെണ്ണം. ഇവിടെ രണ്ടിനും ഒരേ അക്ഷരമാകയാൽ ഫലത്തിൽ ഇത് ഷോഡശമായി.  കുസുമമഞ്ജരി വൃത്തത്തിനു മുൻപിലായി 2 ലഘുക്കൾ ചേർത്ത് അതിനുപകരമായി  അവസാനഭാഗത്തെ 2 അക്ഷരങ്ങൾ കുറച്ചാൽ തടിനിയായി.


രാഗവസന്തം

മലരല്ലിപോലെമുഖ,മില്ലിപോലെ കുനുചില്ലികൾ വളയവേ
കുലവില്ലിലിന്നുകുടമുല്ലകോർത്ത രതിവല്ലഭൻറെ മികവോ
അലതല്ലിടുന്നനിറവല്ലെയെൻ ഹൃദയവല്ലകിക്കുമിഴ പൂ-
ങ്കുലവല്ലികൾ വരികളില്ലപോൽ, തരളപല്ലവങ്ങളവയിൽ

പിടികിട്ടുകില്ലരിയനോട്ടമോ നിശിതചാട്ടുളിയ്ക്കു സമമായ്
ഇടിവെട്ടിവന്നമഴമട്ടിലായ് മധുപുരട്ടിവീണകനലായ്
ചൊടിമൊട്ടിലൂറിയപകിട്ടുചിന്നി മിഴിനട്ടു തൂമതെളിയേ
തുടികൊട്ടിയെൻ പുളകമൊട്ടിടും ഹൃദയമൊട്ടുപൂത്തുവനിയായ്

മതിമത്തമായ് സരളമോർത്തിടുന്ന നിമിഷത്തിലുള്ളലഹരി
പ്രതിപത്തിയാൽത്തരളവൃത്തികൾ പ്രണയകീർത്തനങ്ങളെഴുതും
ജതിനൃത്തമാർന്നു ഹൃദയത്തുടിപ്പു മമചിത്തമോ കനവിലായ്
കതിരൊത്തിരാപ്പുളകമുത്തിനീ തിരികൊളുത്തി നെഞ്ചിനകമേ

അകമൊക്കെയും കനവൊരുക്കുമാ മണിവിളക്കുകൾ ദ്യുതിയെഴെ
പുകയേൽക്കുവാനകിലുപോൽക്കരിഞ്ഞുമണമാക്കിനെഞ്ചുമെരിയേ
മികമോർക്കവേ പിരിമുറുക്കമായ്ത്തിര കണക്കെയാർത്തു നിനവും
മകരക്കുളിർപ്പനി വിയർക്കുമീത്തപമുറക്കമറ്റ നിശിയിൽ

തപവീർപ്പുവന്നു, നെടുവീർപ്പുകൾ  കദനമൊപ്പിവന്നൊരലകൾ
ചപലപ്പഴംകനവിലീപ്പകൽവെയിലു നീർപ്പളുങ്കുമണികൾ
ജപമിപ്പൊഴിങ്ങധരജല്പനം ഹൃദയകല്പനാമുകുളമേ-
തു പടപ്പിലും ഞൊടിമിടിപ്പിലും വരുവതൊപ്പമിന്നനുപദം


വൃത്തം: തടിനി
പ്രാസം : ദ്വിതീയ + ദ്വാദശപ്രാസം


ഇഹസം ജസം ജസജസം തുടർന്നുവരുമെങ്കിലങ്ങു തടിനീ




Saturday, June 19, 2021

നന്ദിതവിന്ദു

ധൃതി (18) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണ് ശങ്കരചരിതം. ഈ വൃത്തത്തിലെ ഒരു ദ്വാദശപ്രാസ പരീക്ഷണമാണ് ഇത്.  ദ്വാദശപ്രാസം എഴുതുമ്പോൾ പൊതുവെ  അതിൽ സ്വാഭാവികമായി ദ്വിതീയ പ്രാസം ചേർന്ന് വരികയാണ് പതിവ്.  എന്നാണ് ചില വൃത്തങ്ങളിലെങ്കിലും ദ്വിതീയപ്രാസം ദ്വാദശ പ്രാസത്തിനു പുറമെ കൊടുക്കുവാനാകും. അത്തരം ഒരു വൃത്തമാണ് ശങ്കരചരിതം.


മൂന്ന് അധികനിബന്ധനകളോടെയാണ് ഈ കവിതയിൽ ശങ്കരചരിതം കൊണ്ടുവന്നിരിക്കുന്നത്.

1 ദ്വിതീയാക്ഷരപ്രാസം
2 അതിൽ നിന്നും വേറിട്ട് ദ്വാദശപ്രാസം
3 ദീർഘസ്വരങ്ങൾ പാടെ നിരാകരിച്ചിരിക്കുന്നു, 



നന്ദിതവിന്ദു

കനവല്ലിതു നറുമല്ലിക നലഝില്ലിയിലനിശം 
മനവല്ലരി നിറഫുല്ലവുമതു നല്ലൊരു മണവും
വിന തെല്ലൊരു തരിയില്ലൊരു കുനുപല്ലവനിനവിൽ
പനിമല്ലികമലതല്ലിയ  മതിവല്ലഭസുരസം


ഝില്ലി: ശോഭ/ (സൂര്യ) പ്രകാശം
അനിശം : എല്ലായെപ്പോഴും
വിന : പാപം
പനി മല്ലികം : മഞ്ഞ് ഉള്ള മാഘമാസം, (ജനുവരി 15 - ഫെബ്രുവരി 15)
മതി വല്ലഭ : മനസ്സിന് ഇഷ്ടമുള്ള
സുരസം : നല്ല രസം, മണം

തനിസത്തൊരു നിറവൊത്തൊരു സുഭഗത്തൊടു വിടരും
കനിവൊത്തൊരു മണിമുത്തവുമതു ഹൃത്തടമരുളും
മനവൃത്തികളമുദത്തൊടുമൊരു നർത്തനലസിതം
ഘനമെത്തിയ ഗഗനത്തിനു മദമത്തമയിലുകൾ

നിറവ്: പൂർണ്ണത
സുഭഗ : ഐശ്വര്യം ഉള്ള
അമുദം : ആഹ്ലാദം
ഘനം : മേഘം 



ശതകുന്ദകമിളവൃന്ദവുമതു വിന്ദുവിനലകൾ
സിതകന്ദടചിതിമന്ദര മധുനന്ദിത ഹൃദയം
പുതുചന്ദനവലിസന്ദിതമതികന്ദളിതമഘം
ഋതുനന്ദനവനികന്ദളമണിമന്ദിരസദൃശം


ശത കുന്ദകം : നൂറുകണക്കിന് കുരുക്കുത്തി മുല്ലകൾ
ഇള വൃന്ദം: പിഞ്ച്, ഇളയതായ കൂട്ടം
വിന്ദു : അറിവുള്ള
സിത: വെളുത്ത/തികവായ
കന്ദടം : വെളുത്ത ആമ്പൽ
ചിതി: ഗ്രഹണം, അറിവ് 
മന്ദര : വലിയ/വലിപ്പമുള്ള
നന്ദിത : കൈക്കൊള്ളപ്പെട്ട
വലി : കുറിക്കൂട്ടുകൊണ്ടു ശരീരത്തില്‍ ഉണ്ടാക്കുന്ന രേഖ (ഇവിടെ മനസ്സിൽ)
സന്ദിത : കെട്ടപ്പെട്ട കോർക്കപ്പെട്ട
മതി : ബുദ്ധി, മനസ്സ്
കന്ദളിത : മുളച്ച/അങ്കുരിച്ച
മഘം : സുഖം/ഭാഗ്യം
നന്ദനവനി : ഇന്ദ്രൻറെ പൂന്തോട്ടം
കന്ദളം : സ്വർണ്ണം



മനകങ്കര ദുഷിപങ്കില പതിരങ്കതി കളയും
വിനശങ്കയുമകപങ്കവുമൊരു പങ്കജിനിവളം
തനികങ്കുരമതിലങ്കനമൊഴി കുങ്കുമമണിയും
നിനവങ്കുര മുഴുതിങ്കളിനൊളി തങ്ക നിറലയം


കങ്കര : മുഷിഞ്ഞ/ചീത്തയായ
ദുഷി : ദുഷിച്ചുപറയല
പതിര് : കൊള്ളരുതാത്ത
അങ്കതി:  തീ/ ഹോമാഗ്നി സൂക്ഷിക്കുന്നവൻ
അക പങ്കം : അകത്തെ ചെളി
പങ്കജിനി വളം: താമരക്കൂട്ടം, താമരപ്പൊയ്ക, അതിനുള്ള വളം
തനി കങ്കുരം : തനി സ്വർണ്ണം
അങ്കനം : അടയാളപ്പെടുത്തല്‍, മുദ്രയിടല്‍




തമഭഞ്ജന ചിതിപഞ്ജവുമൊരു കുഞ്ജരവിപുലം
രമഗുഞ്ജിതരവകുഞ്ജവുമൊരുമഞ്ജു വലയിതം
മമരഞ്ജിത മനപിഞ്ജരമനുരഞ്ജനനിറവിൽ
സുമരഞ്ജന മധുമഞ്ജരി നിറമഞ്ജുഷനികരം

തമ ഭഞ്ജനം - ഇരുട്ടിനെ നശിപ്പിക്കുന്ന
ചിതി പഞ്ജം - പ്രജ്ഞാനത്തിൻറെ/ഗ്രഹിച്ചവയുടെ കൂട്ടം
കുഞ്ജരം : വടവൃക്ഷം
വിപുലം : വിസ്തൃതമായ
രമ ഗുഞ്ജിത രവം: ആനന്ദിപ്പിക്കുന്ന കുയിലിന്റെ പാട്ടിൻറെ ഒച്ച
കുഞ്ജം : വള്ളിക്കുടിൽ
മഞ്ജു വലയിതം : അഴകിനാൽ ചുറ്റപ്പെട്ട
മമ രഞ്ജിത മനം : എൻറെ സന്തോഷിക്കുന്ന മനം
പിഞ്ജരം : സ്വർണ്ണനിറം (ആയി)
അനുരഞ്ജന : യോജിച്ചു പോകുന്ന
നിറവ് : പൂർണ്ണത
സുമ രഞ്ജന : നിറം പിടിപ്പിക്കുന്ന/ചായമിടുന്ന /പ്രീതിപ്പെടുത്തുന്ന / സന്തോഷിപ്പിക്കുന്ന പൂവിന്റെ
മധു മഞ്ജരി : തേനുള്ള പൂങ്കുല
നിറ മഞ്ജുഷ : വലിയ കൊട്ട നിറയെ
നികരം : സാരം


ദ്യുതിമണ്ഡന മതിമണ്ഡപപരിമണ്ഡല നികടം
ശ്രുതിപണ്ഡിത മഹിതുണ്ഡവുമിഹ തുണ്ഡിലമൊഴികൾ
ചിതിഖണ്ഡനമദഹണ്ഡിക ഹൃദിലുണ്ഡി വിരചിതം
സ്മൃതിപിണ്ഡക ശുഭഗണ്ഡവുമിതുമുണ്ഡകതിലകം

ദ്യുതി മണ്ഡന : പ്രകാശത്താൽ അലങ്കരിക്കപ്പെട്ട
മതി മണ്ഡപം : ബുദ്ധിയുടെ മണ്ഡപം
പരിമണ്ഡലം : വൃത്തം/ബിംബം
നികടം : അടുത്ത്, സമീപം
ശ്രുതി പണ്ഡിത : വേദം/ശാസ്ത്രം അറിവുള്ള 
മഹി തുണ്ഡം : മഹത്തരമായ(വലിയ) ചുണ്ട്
ഇഹ : ഇവിടെ
തുണ്ഡില : ധാരാളം സംസാരിക്കുന്ന
ചിതി ഖണ്ഡന  : അറിവ് പൊട്ടിക്കുന്ന
മദ ഹണ്ഡിക : മദത്തിൻറെ മൺകുടം
ഹൃദി ലുണ്ഡി : ഹൃദയത്തിൽ  ഉചിതമായ തീരുമാനം/ശരിയായ പെരുമാറ്റം
വിരചിതം : ഉണ്ടാക്കിത്തീർക്കുന്നു
സ്മൃതിപിണ്ഡക :  ധർമ്മശാസ്ത്രത്തിലെ അറിവിൻറെ കസ്തൂരി
ശുഭ ഗണ്ഡം : ശുഭമായ അടയാളം
മുണ്ഡകം : നെറ്റി




Saturday, June 5, 2021

മഴക്കളികൾ

 

മഴപെയ്തിടമുറിയാതൊരു കൊടുമാരിയിലൊടുവിൽ
പുഴപോലൊരു ചെറുചാലുകളണിയും നടവഴിയിൽ
ഒഴുകുംജലമണികൾ പദതളിരാൽ ചിതറിയതിൽ
തഴുകുംകുളിരലവീണിളമനമേ, കളിതുടരാം

തെളിനീരല മഴപെയ്തൊഴുകിടുമാ നടവഴികൾ 
ചെളിയിൽ പദമമരും ചെളിനിറമായതുപടരും
തെളിനീരിനുചെളിതൂകിയകഴലിൻ തുടിനടനം
കളികൾ തിരുതകൃതിയ്ക്കതിനിടയിൽ പലവികൃതി!

മനമാകെയൊരഴകേറിയ മഴവില്ലൊളിവിതറും
കനവിൻകണിയുദയം പ്രഭ തെളിവാനവുമണിയും
നനവേറിയ കളിമുറ്റവുമടരാടിയ കുഴികൾ 
കനകാംബരമലരൂർന്നതു ചുടുചെന്നിണമണിപോൽ

കൊതിപൂണ്ടൊരു ചെറുഷഡ്പദഗണമോ നിരനിരയായ്
പതിയേയൊരു പദസഞ്ചലനവുമായ് വരിവരിയായ്
ഗതിമാറ്റിയ പരവേശമൊടവയോടിയ ബഹളം
അതിജീവനസമയം കടിപിടികൂടിയ കലഹം!

പലകോണിലുമളവിൽ ജലമണകെട്ടിയ തടമായ്
വിലസാമതിലലസം വരുയിനിലീലകളതിലായ്
നിലയുള്ളൊരു കുളമാണതു തരിയുംഭയമരുതാ
അലമാലയിലുഴറാം ചെളികൊതിതീരെയുമണിയാം

കടലാസുകളൊഴുകും പലതരമായതിലലയും
കടലാണതു പലതോണികളൊരു ചാകരതിരയും
നടമാടിയ പദമാൽ തടമതിലോളവുമിളകും
ഇടനേരവുമഴിയാത്തൊരു തിരമാലയുമുണരും

ചെളിവെള്ളവുമണനിന്നൊരു കളിമുറ്റവുമൊരു കാ-
കളിപാടണ കിളിപോലൊരു ചൊടികൂടിയവിളികൾ
കളിതന്നൊരു വിരുതേറിയ ചെറുഭാവനപലതിൽ 
കളിവഞ്ചികളൊഴുകേയലകടലായ് മനമുയരും

ചെറുതോണിയിലകമേ തളിരിലയും കുനുമലരും
ചെറുജീവികളിവയും കരതിരയുംകളി രസമായ്
മറുതീരവുമണയാൻകൊതി  തിരമേലവയലയും
വെറുതേയൊരു വികൃതിത്തരമതു വഞ്ചികളുലയാൻ

ഇരുകൈകളുമിഴചേർന്നൊരുപുടമായതിലളവിൽ
വിരുതോടൊരുതുടി തേകിയകളി മത്സരമയമായ്
പെരുമാരിയിലൊരുവൻകുടമളവോടതു പൊഴിയേ
തിരവീണൊരുചെറുതോണികളലയാഴിയിലുലയും

തിരതീണ്ടിയ ചെറുതോണികളലയിൽ നിലമറിയും
തിരമേലില, ചെറുജീവികളിവചേർന്നതിലൊഴുകും
കരപൂകണമുടനേ ത്വരയതുജീവനുഭയമാൽ
തിരനീന്തിയതണയും മറുകരചേർന്നവമറയും 

ഗതകാലമൊഴലായ് മനമുരുകും പഴനിനവിൽ
ഹിതമായതുപലതും മനമുകുരം തിരതെളിയും
മൃതനായിടുമൊരുനാൾവരെയതുമിന്നിടുമകമേ
ശതപൊൻകണിമിഴിവോടതു തുടരും വരിശകളിൽ

വൃത്തം: ശങ്കരചരിതം


സനജം നഭ സഗണങ്ങളൊടിഹ ശങ്കരചരിതം