Saturday, January 23, 2021

ഭൂമിക്കിനാക്കൾ

 ശാർദൂലവിക്രീഡിതത്തിന് ഒരു ഗുരു തുടക്കത്തിൽ ചേർത്തു കൊടുത്താൽ അത് മത്തേഭ വിക്രീഡിതം ആകും. അപ്പോൾ യതി 12 ൽ നിന്നും 13 ലേക്ക് മാറും. മുറിഞ്ഞു നിൽക്കുന്ന വരിയിൽ രണ്ടു തവണ വീതം പ്രാസം ചേർത്താൽ 4 വരിയിലായി  8  തവണ ഒരേ അക്ഷരം ആവർത്തിക്കും. ഇതാണ് അഷ്ടാക്ഷര പ്രാസം.


ഭൂമിക്കിനാക്കൾ

മുള്ളോലുംകള്ളിവളർന്നിതെത്ര, വരളും,വിള്ളുന്നഭൂവൂഷരം
ചുള്ളിക്കമ്പിൻകറുപഞ്ജരം ചലിതമാംവള്ളിക്കുടിൽ നിന്നിടം
വെള്ളിച്ചില്ലിൻ പവിഴംപൊഴിഞ്ഞ മണിതൻ തുള്ളിക്കുകേഴുമ്പൊഴും
പൊള്ളുംചൂടിൻ പൊരിവേനലിൽത്തളരുകില്ലുള്ളം കുളിർതേടിടും

പച്ചച്ചപ്പാടമണിഞ്ഞൊരാ കതിരുപോയ് കച്ചിത്തുരുത്തുമ്പുകൾ
കച്ചേലും വർണ്ണമണിഞ്ഞു ശാദ്വലതരം പച്ചപ്പിലാറാടിടാൻ
ഉച്ചത്തീനാമ്പഴലേറ്റഭൂമി ഭഗവൽ തൃച്ചേവടിത്താരിലായ്
നിച്ചം കൈകൂപ്പിവണങ്ങി തൻവ്യഥയതിൽ വെച്ചുള്ളഹൃദ്സ്പന്ദനം

കൊല്ലുംചൂടിൻകിരണം പതിച്ചതനുവോ വല്ലാതെവേവുമ്പൊഴും
ഇല്ലാതില്ലുള്ളിലൊരാഗ്രഹം വരളുമീ പൊല്ലാതിടം മാറിടാൻ
കല്ലോലംവീശിനിറഞ്ഞ സാരസതടം ഹൃല്ലേഖധാരാപഥം
നല്ലോരോമൽക്കനവിൻ നറുംകലികകൾ അല്ലിത്തളിർമൊട്ടുപോൽ

പന്നീരോലും മധുപെയ്തപോൽ വരണമാ കന്നിക്കുളിർമാരിയും
കിന്നാരംചേർത്തു തലോടിടാൻ തണുവെഴുംതെന്നൽതരും ലാളനം
മന്നിങ്കൽവന്നൊരു ഭാഗ്യസൂക്തമുരയാൻ മിന്നൽത്തുടിത്താളവും
മിന്നുംപൊൻപുഞ്ചിരിചേർന്ന വെൺപ്രഭതരും പൊന്നോണനാളിൻ രസം

കട്ടിപ്പുല്ലിന്നിടതൂർന്നുതിങ്ങിയൊരിളം പട്ടാടനീരാളമായ്
മേട്ടിൽ മേച്ചിൽപ്പുറമൊന്നുതീർത്തുതരണം കാട്ടിൽമരക്കൂട്ടവും
കൂട്ടിൽ പൊൻപൈങ്കിളിപാടുമൊച്ചയുയരേ പൊട്ടിത്തരിക്കുന്നതാം
ഞെട്ടിൽ വെൺപുഞ്ചിരിയോടെ പൂത്തുവിലസും മൊട്ടിൻറെശൃംഗാരവും

ചെത്തിപ്പൂ,പിച്ചക,ചെമ്പകം, കദളിയും പൂത്തോരുകാലംവരും
സത്തായെത്തും കനികൾവിളഞ്ഞ സുഫലം  അത്തിപ്പഴംമാമ്പഴം
തത്തിത്തത്തും കിളികൾക്കതന്നവിഭവം  വാഴ്ത്തുന്നു വായ്ത്താരിയാൽ
പേർത്തും സന്തോഷദിനങ്ങളിങ്ങണയവേ നൃത്തംചവിട്ടും മനം 

ഇമ്പത്തിൽ തുമ്പികളിങ്ങുതേടിവരണം പൂമ്പാറ്റകൾപാറണം
മുമ്പത്തേപ്പോളുലകം വസന്തവനിയായ് പൂമ്പാലതൻ ഗന്ധവും
ചെമ്പൊന്നിൻ വർണ്ണവിലാസമാൽ ശബളമാം വമ്പോടെപൂങ്കാവനം
കാമ്പോലുംസ്വപ്നമിതും വിപാകമണിയാൻ തുമ്പങ്ങളും തീർക്കണേ

തീപ്പന്തംപോലെരിയുന്ന സൂര്യകിരണം വേർപ്പില്ലയാചൂടിലും
കർപ്പൂരം പോൽ ശശിശീതരശ്മിസഹിതം ഒപ്പത്തിനൊപ്പംവരും
കൈയ്പ്പേറുംനാളുകളും മറഞ്ഞസമയം കാപ്പിട്ടൊരുങ്ങീടണം
അപ്പോൾപോരൂ വിധുസൂര്യരേ ചമയമായ് പപ്പാതിനേരംതരാം

ക്രൗഞ്ചങ്ങൾതന്നതിതുംഗശൃംഗസവിധം സഞ്ചാരിമേഘങ്ങളും
തുഞ്ചത്താവാനപഥത്തിനെപ്പൊതിയവേ വെഞ്ചാമരംവീശിടും
പുഞ്ചപ്പാടംകതിരാർന്നു തീറ്റതിരയും തഞ്ചുംകിളിക്കൊഞ്ചലും
പൂഞ്ചോലപ്പാലൊഴുകുംതടം ഉറവിടാൻ കെഞ്ചുന്നുനിൻകാൽക്കലിൽ

അന്തിച്ചോപ്പിൻ തൊടുകുങ്കുമംപടരവേ ചെന്താരകംചിന്നിടും
സന്താപത്തിൻ തിരമാഞ്ഞൊരാഗഗനവും ചിന്തിപ്പതിൻകൗതുകം
കാന്തംപോൽ പ്രോജ്വലഭാവിയാസ്മരണയിൽ പൊന്തുന്നിതുൾക്കാഴ്ചകൾ
അന്തർദാഹം വിരവോടുതീർന്നുവരുവാൻ എന്തുംസഹിക്കാംവിഭോ
 


വൃത്തം: മത്തേഭവിക്രീഡിതം
പ്രാസം : അഷ്ടപ്രാസം

പദപരിചയം
ഊഷരം : ഒന്നും വിളയാത്ത സ്ഥലം, മരുഭൂമി 
കച്ചേലും : ഭംഗിയുള്ള
ശാദ്വല : പച്ച പുല്ല് നിറഞ്ഞ
നിച്ചം : നിത്യം
ഹൃല്ലേഖ : ഹൃദയത്തിലെ ചാല്, സ്വപ്നങ്ങളും വികാരങ്ങളും ഒഴുകുന്ന വഴി
പൊല്ലാത :  ചീത്തയായ,/കൊള്ളരുതാത്ത /ശോഭിക്കാത്ത
നീരാളം : പുതപ്പ് /വിരി /കസവു വസ്ത്രം
പേർത്തും : അധികമായി / പിന്നെയും/നല്ലപോലെ
വിപാകം : ഫലം/ സ്വാദ്
ക്രൗഞ്ചം : പർവ്വതം
വിരവോട് : വേഗത്തിൽ

ശാർദ്ദൂലാഭൗ ഗുരുവൊന്നു ചേർത്തിടുകിലോ മത്തേഭവിക്രീഡിതം




Saturday, January 9, 2021

കാണാക്കുയിൽ പാട്ട്

 അതിധൃതി   (19) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് മകരന്ദിക. ശിഖരിണി എന്ന വൃത്തവുമായി ഇതിന് സാമ്യമുണ്ട്.  രണ്ടിനും 6 അക്ഷരങ്ങൾക്ക് ശേഷം യതി ഉണ്ട്. ആദ്യത്തെ 12 അക്ഷരങ്ങൾ രണ്ടു വൃത്തങ്ങൾക്കും ഒരു പോലെ തന്നെ. മകരന്ദികയ്ക്ക് 12-)മത്തെ അക്ഷരം കഴിഞ്ഞാൽ രണ്ടാമത്തെ യതി വേണം, ശിഖരിണി ഒരു യതിയെ ഉള്ളൂ. ശിഖരിണിയ്ക്ക് തുടർന്ന് 5 അക്ഷരങ്ങളെ വരുന്നുള്ളൂ. മകരന്ദികയ്ക്ക് തുടർന്ന് 7  അക്ഷരങ്ങൾ വേണം . അധികം വേണ്ട 2 അക്ഷരങ്ങളിൽ ഒരു ലഘു തുടക്കത്തിലും ഒരു ഗുരു 3 അക്ഷരങ്ങൾക്ക് ശേഷവും ചേർത്താൽ മകരന്ദിക ആയി. ശിഖരിണിയുടെ ഒരു നീട്ടിയെടുത്ത പതിപ്പാണ് മകരന്ദിക

ഉദാഹരണത്തിന് 

ഇളം കാറ്റേ മൂളും ചതുര വിരുതാൽ മോഹന രവം - ശിഖരിണി 

ഇളം കാറ്റേ മൂളും ചതുര വിരുതാൽ മനോഹര ഗാനമാ - മകരന്ദിക 


കാണാക്കുയിൽ പാട്ട്

ഇളം കാറ്റേ മൂളും ചതുരവിരുതാൽ മനോഹരഗാനമാ
മുളംതണ്ടിൽപ്പോലും കളമൃദുരവം വിടർത്തിയുണർത്തിടാൻ
നവദ്വാരം വീണോരെളിയ കുഴലിൽ വിളിച്ചൊരു ചൂളമാൽ
പ്രവർഷം ഹർഷത്തിൻ പുളകമഴയാൽത്തരും മനമോദവും

വെറും പാഴ്ത്തണ്ടിൽനീ കയറിനിവരും വിലോലവിലാസമാൽ
നറുംപാൽ തന്നാഴിത്തിരകളുയരും ശുഭോദയസൗഭഗം
ലതാകുഞ്ജംതന്നിൽ മദനസദനം തിരഞ്ഞൊരുപൂങ്കുയിൽ
അതേനാദം നൽകും പ്രണയഴുകാൻ മുദാമദമത്തമായ്

നവസ്വപ്നം കാണും മലരിലുയരുംമണം നുണയുന്നനീ
കവർന്നാഗന്ധം, തന്നലചുരുളിലായ് കടത്തിയതസ്കരൻ
മലർപൂക്കുംമുറ്റം മലരിനഴകാൽ വിടർന്നൊരുവാടിയും 
മലർതൂകുംഗന്ധം പരനുടമയാം പറമ്പിനൊരിമ്പവും

കുയിൽ പാടുംപാട്ടിൻ മധുരമൊഴിനിൻ പ്രചോദനമേറ്റതിൽ
ഉയിർ പൂക്കും താരശ്രുതിപകരവേ വിടർന്നൊരു പഞ്ചമം
ഒളിപ്പൂതൻരൂപം നിഴലിഴയിടും തമസ്സിലധൃഷ്ടമായ്
വിളിപ്പൂ പുള്ളിപ്പൂങ്കുയിലിനെ, തുയിൽ വെടിഞ്ഞണയാനുടൻ

സദാനേരം കാറ്റിന്നലതഴുകയാൽ  പരന്നൊരുഗന്ധവും
ഹൃദന്തം തിങ്ങുന്നാ മൃദുതരളമാം  സരോരുഹമോഹവും
കവർന്നോടുംപോൽ നീ കുയിലുയിരിലായ് മുഴക്കിയഗാനവും
കവർന്നീടൊല്ലേ, തൻഹൃദയവനിയിൽ നിറഞ്ഞനുരാഗവും

വിരിക്കും മേലാപ്പിൽ ഗഹനഗഗനം വിളങ്ങിയഛായയിൽ
സ്വരത്തിൻ പൂമാരിക്കുളിരുപകരാൻ പുറത്തുവരാത്തതും  
മരപ്പൂഞ്ചില്ലയ്ക്കും മറയിലൊളിയാനിതോ നിജകാരണം?
സ്വരപ്പൂന്തേൻ തൂകുന്നരിയസുകൃതം സദാമറവിൽ  സ്ഥിരം!

കൂഹൂഗാനംതൂകും സ്വരമഴയിലായ് നനഞ്ഞൊരുതെന്നലോ
അഹോരാത്രം വൃക്ഷത്തളിരിലകളിൽ നിരന്തരമന്ത്രണം
നിനാദം, സായൂജ്യസ്വര,മുറവിടം തിരഞ്ഞുരയുമ്പൊഴോ
വനത്തിൻ സ്പന്ദംപോൽ മറുപടികളായ് വരും ദലമമർമരം

ദിനംതോറും നീറി,പ്പെരുകിയഭയം കളഞ്ഞനിലാ ഭവാൻ
മനസ്സിന്നാശങ്കയ്ക്കിളവുപകരൂ, കുയിൽ വെയിലിൽവരാം
വനിയ്ക്കുള്ളിൽനിന്നും വെളിയിലൊളിയിൽ നിരാമയതാരമായ്
ഇനിക്കുംപാട്ടെന്നും വിതതിസഭയിൽ വിനോദകുതൂഹലം


വൃത്തം: മകരന്ദികാ

പദപരിചയം
മത്തം : കുയിൽ
അധൃഷ്ടം : ലജ്ജയോടെ
ഉരയുക : പറയുക/ഉരസുക
അനിലൻ : കാറ്റ്
നിരാമയ : ആപത്തില്ലാത്ത
വിതതി : വലിയ/വ്യാപിച്ച
കുതൂഹലം : അദ്ഭുതം /താത്പര്യം/ സന്തോഷം/ആഹ്ലാദം/ ഉത്സാഹം



മുറിഞ്ഞാറാറേഴും യമനസജജം ഗുരുർമ്മകരന്ദികാ