Saturday, July 24, 2021

നിലാവസന്തം

 

വ്യാസമേറിയവിഭാസമൊടെവിധു വാസരാന്തമണയും സഹം
ധൂസരദ്യുതിവിലാസചന്ദ്രിക നികാസമോ തമനിരാസമായ്
ത്രാസമൻമദസുവാസതല്ലജസുഹാസമാടി നടരാസകം
ലാസമാർന്നരിയ രാസഭാവുക വികാസമാർന്നു സുമകേസരം 

(സഹം - ധനുമാസം. ധൂസര - കാന്തിയോടുകൂടിയ. നികാസം - ചക്രവാളം. ത്രാസ - ത്രസിപ്പിക്കുന്ന. രാസകം - നാട്യത്തിലെ ഉപരൂപങ്ങളിലൊന്ന്. രാസ ഭാവുക - രസത്തോടുകൂടി ഭാവിക്കുന്ന )

പേലവാംഗനടശീലമോടെവിധു ചേലണിഞ്ഞു വധുപോലതാ
താലമേന്തി, ഗിരിശൈലമാകെ നറുമാലതീകുസുമജാലവും
പാലപൂത്തശുഭകാലമായ്,നിശി വിലോലതാലവനമോലകൾ
ആലവട്ടനിരലോലലോലിത വിശാലസാനുതടമീ ലവം

(പേലവ - കോമളമായ. താലവനം - പനങ്കാട്. ലവം - വിനോദം)

പാരവെണ്മയൊടു ശാരദേന്ദുമതി താരവാനിലൊരു സാരസം
നീരണിഞ്ഞപുതുകൈരവങ്ങളുടെ മാരകേളിപകരും രജം
ഗൗരവർണ്ണദലതാരണിഞ്ഞപനി ഹീരമോ കതിരുചേരവേ
ധാരപോലൊഴുകിസൗരഭം സരസിതീരവും വനവിദൂരവും

(കൈരവം - ആമ്പൽ രജം - പൂമ്പൊടി. ഹീരം - വൈഡൂര്യം)

ശ്യാമയാമിനിയിലോമലാംനിലവു തൂമതൂകിയ നികാമമാം
യാമമായി തെളിസോമമാകെ നിറഭാമമായ് മധുനിലാമയം
ഹൈമമാർന്ന തണുചാമരംതഴുകി പൂമണംവിതറി കേമമാ-
രാമമാരുതസകാമചാതുരി വിലോമമൂതി വനസീമയിൽ

(നികാമം - ഏറ്റവും സമൃദ്ധമായി, യഥേഷ്ടം. ഭാമം - ശോഭ . സകാമം - ആഗ്രഹത്തോടുകൂടിയ. വിലോമ - ക്രമത്തിന്/പതിവിന് വിപരീതമായി  )

സ്ഫീതവെണ്ണിലവിഭൂതയാമിനി, വിധൂതകാളിമ നിപാതമായ്
വീതതാന്തമനകാതരസ്മൃതികളും, തലോടി നവനീതമാൽ
കേതകം കതിരിടുംതടം മിഴിവെഴും തളിർത്ത നറുചൂതവും
ശീതസാന്ദ്രകരനീതമാലെ വിടരുംതമാലകദലം തഥാ

(സ്ഫീത - വർദ്ധിച്ച ശുദ്ധമായ സന്തോഷമുള്ള. വിഭൂതം -  ഉണ്ടായ/കാണപ്പെട്ട. വിധൂത - ഇളക്കപ്പെട്ട, ഉപേക്ഷിച്ച. നിപാത - വീഴ്ച/ഒടുങ്ങിയ
കേതകം - പൂക്കൈത/താഴമ്പൂ ചൂതം - മാമ്പൂ. നീതം : ധ്യാനം/സമ്പത്ത്. തമാലകം - നീർമാതളം)

ശ്രീകരം ഭുവനമോ കലാകലിതനാകമാക്കിരജനീകരൻ
കാകജാതവിളി തൂകയായ് ഹൃദയമാകയോ കളസുധാകരം
ശീകരംതഴുകി വീകവും കുളിരുപൂകയായി സുമസൈകതം
സാകമാടിനിറവേകയായി നറുസൂകസൂനഗണമീ കണം

(കാകജാതം - കുയിൽ സുധാകരം - സമുദ്രം ശീകരം - മഞ്ഞുതുള്ളി വീകം - കാറ്റ് . സാകം - കുടെ/ഒപ്പം സൂകം ആമ്പൽ കണം - നിമിഷം (ക്ഷണം))

രാവലിഞ്ഞനുപമം വളർമതിനഭം വരാംഗനസമം വരേ 
ഈ വസുന്ധരയെ പാർവണേന്ദുവനുഭാവമോടു രതിസാവക
ദ്യോവടർന്നപടി കൂവരാഭിഗതദാവമാകെ പുതുദേവനം
കേവലാനുഭവതാവതാ ധനുവിലും വസന്തമിതു മേവതായ്

(വരാംഗന - ഉത്തമസ്ത്രീ. അനുഭാവം - മനോവികാരങ്ങളെ പുറത്തറിയിക്കുന്ന ചേഷ്ടാവിശേഷം രതി സാവക - പ്രിയം ജനിപ്പിക്കുന്ന. കൂവര അഭിഗത - ഭംഗി (യോടെ) ആഗതമായ. ദാവം - കാട്. ദേവനം - ഉദ്യാനം. താവതാ - അത്രയുംകൊണ്ട്)

വൃത്തം: കുസുമമഞ്ജരി
പ്രാസം : ഷോഡശപ്രാസം






Saturday, July 10, 2021

രാഗവസന്തം

ദ്വാദശപ്രാസത്തിനുപുറമേ ദ്വിതീയകൂടിചേർത്ത് മറ്റൊരെണ്ണം. ഇവിടെ രണ്ടിനും ഒരേ അക്ഷരമാകയാൽ ഫലത്തിൽ ഇത് ഷോഡശമായി.  കുസുമമഞ്ജരി വൃത്തത്തിനു മുൻപിലായി 2 ലഘുക്കൾ ചേർത്ത് അതിനുപകരമായി  അവസാനഭാഗത്തെ 2 അക്ഷരങ്ങൾ കുറച്ചാൽ തടിനിയായി.


രാഗവസന്തം

മലരല്ലിപോലെമുഖ,മില്ലിപോലെ കുനുചില്ലികൾ വളയവേ
കുലവില്ലിലിന്നുകുടമുല്ലകോർത്ത രതിവല്ലഭൻറെ മികവോ
അലതല്ലിടുന്നനിറവല്ലെയെൻ ഹൃദയവല്ലകിക്കുമിഴ പൂ-
ങ്കുലവല്ലികൾ വരികളില്ലപോൽ, തരളപല്ലവങ്ങളവയിൽ

പിടികിട്ടുകില്ലരിയനോട്ടമോ നിശിതചാട്ടുളിയ്ക്കു സമമായ്
ഇടിവെട്ടിവന്നമഴമട്ടിലായ് മധുപുരട്ടിവീണകനലായ്
ചൊടിമൊട്ടിലൂറിയപകിട്ടുചിന്നി മിഴിനട്ടു തൂമതെളിയേ
തുടികൊട്ടിയെൻ പുളകമൊട്ടിടും ഹൃദയമൊട്ടുപൂത്തുവനിയായ്

മതിമത്തമായ് സരളമോർത്തിടുന്ന നിമിഷത്തിലുള്ളലഹരി
പ്രതിപത്തിയാൽത്തരളവൃത്തികൾ പ്രണയകീർത്തനങ്ങളെഴുതും
ജതിനൃത്തമാർന്നു ഹൃദയത്തുടിപ്പു മമചിത്തമോ കനവിലായ്
കതിരൊത്തിരാപ്പുളകമുത്തിനീ തിരികൊളുത്തി നെഞ്ചിനകമേ

അകമൊക്കെയും കനവൊരുക്കുമാ മണിവിളക്കുകൾ ദ്യുതിയെഴെ
പുകയേൽക്കുവാനകിലുപോൽക്കരിഞ്ഞുമണമാക്കിനെഞ്ചുമെരിയേ
മികമോർക്കവേ പിരിമുറുക്കമായ്ത്തിര കണക്കെയാർത്തു നിനവും
മകരക്കുളിർപ്പനി വിയർക്കുമീത്തപമുറക്കമറ്റ നിശിയിൽ

തപവീർപ്പുവന്നു, നെടുവീർപ്പുകൾ  കദനമൊപ്പിവന്നൊരലകൾ
ചപലപ്പഴംകനവിലീപ്പകൽവെയിലു നീർപ്പളുങ്കുമണികൾ
ജപമിപ്പൊഴിങ്ങധരജല്പനം ഹൃദയകല്പനാമുകുളമേ-
തു പടപ്പിലും ഞൊടിമിടിപ്പിലും വരുവതൊപ്പമിന്നനുപദം


വൃത്തം: തടിനി
പ്രാസം : ദ്വിതീയ + ദ്വാദശപ്രാസം


ഇഹസം ജസം ജസജസം തുടർന്നുവരുമെങ്കിലങ്ങു തടിനീ