Sunday, June 28, 2020

മഴനിലാവ്


ദ്വാദശാക്ഷര പ്രാസത്തിൽ എഴുതിയ പദ്യമാണ് ഇത്.  സാധാരണ ദ്വാദശ പ്രാസം കൊടുക്കുമ്പോൾ മത്തേഭം ആണ്  ഉപയോഗിക്കാറുള്ളത്.  ഇവിടെ സ്രഗ്ദ്ധര ആണ് ഉപയോഗിച്ചിരിക്കുന്നത്.  ഏഴേഴായ്  മൂന്നു ഖണ്ഡം എന്ന് പറയുമ്പോൾ ഓരോ 7 അക്ഷരങ്ങൾ കഴിയുമ്പോഴും യതി ഉണ്ട് എന്നർത്ഥം.  ഈ യതി സ്ഥാനത്തു വെച്ച് തന്നെ ഒരു വരിയെ മൂന്നായി മുറിച്ച് 3 തവണ പ്രാസം കൊടുത്തിരിക്കുന്നു. അങ്ങനെ 4 വരിയിൽ മൊത്തം 12 തവണ ഒരേ അക്ഷരം ആവർത്തിക്കുന്നു.

മഴനിലാവ് വിഗ്രഹിക്കാൻ പറഞ്ഞാൻ മഴയും നിലാവും എന്നായിരിക്കും ആദ്യ ഉത്തരം. മഴപോലെ പെയ്യുന്ന നിലാവും രണ്ടാമതായി ഓർക്കും. ഒന്നും കൂടെ കടന്നു ചിന്തിച്ചാൽ ഒറ്റയ്ക്ക് പെയ്തപ്പോൾ പൂർണ്ണതയില്ലെന്ന തോന്നലിൽ  മഴയോട് താദാത്മ്യം പ്രാപിച്ച് മഴയോടു കൂടെ ചേർന്ന് മഴ പോലെ പെയ്ത് മഴ മാറിയിട്ടും വീണ്ടും മഴ പോലെ പെയ്ത് പോകുന്ന ഒന്നാണ് മഴനിലാവ്.


പാരമ്യംവേനലിൻ തീത്തിരകളലയിടും ഘോരമാമുഷ്ണഭൂവിൽ
നൈരന്തര്യം പതിക്കും തരളമഴയിലോ നീരണിഞ്ഞാർദ്രമാകും
തീരത്തിൽ നാമ്പിടുന്നൂ സരസമധുവനം തീരമോ ശാദ്വലംതാൻ
സൗരഭ്യത്തിൻവസന്തം തിരയുമുപവനം സാരസം നീർത്തിടുന്നൂ


പാലപ്പൂപൂത്തഗന്ധം മലരുമരുമയാം മാലതീപുഷ്പവൃന്ദം
ചോലത്തെന്നൽ പുണർന്നാലിലകളുരുവിടും പോലതാ മർമ്മരങ്ങൾ
ജാലത്താൽ മാറ്റിയോ നീ ജലകണസുധയാൽ ജ്വാലയിൽ വെന്തഭൂമീ!
ശൈലത്തിൻ മേലെനിന്നാൽ നിലവിനതിശയം കാലഭേദം സ്വദിച്ചും


കാതങ്ങൾ താണ്ടിവന്നും പ്രതമിവതരിശാം വീതകേദാരഭൂവിൽ
നെയ്തപ്പോഴും, സ്വയംഞാൻ, പ്രതലമലിവെഴും ശീതളത്തേൻനിലാവാൽ
പെയ്തപ്പോഴും  തളിർക്കാലതകളെവിടെയും, മാതളം പൂത്തുമില്ലാ
ചൂതം തന്നുൾക്കുളിർപോലിതളിടുവതിനെൻ പാതകൾ നിന്നിലാക്കാം


യാമങ്ങൾ തോറുമെന്നും മമനിലവൊളിയാൽ തൂമതൂകിത്തരാം ഞാൻ
ശ്യാമക്കാറിൽനിറഞ്ഞാ തമനിറമണിയേ കോൾമയിർകൊണ്ടിടാംഞാൻ
ധാമങ്ങൾ നിൻറെതായാൽ സമരസമൊഴുകാം തൂമഴത്തുള്ളിയായി
പ്രേമത്തിൻധാരയായ് നാമമരമൊഴുകിടാം സീമകൾക്കും വിലോപം


ആനന്ദത്താൽ പൊഴിഞ്ഞൂ നനയുമൊരൊളിയായ് വാനമേഘത്തിനൊപ്പം
മാനത്തോ കാർമുകിൽപോയ് പുനരപിനിലവോ ദീനയായ് നിന്നുപെയ്തൂ
ഊനത്തിൽപ്പോയ്  പൊലിഞ്ഞൂ കനവതുകരിയേ കൈനഖപ്പാടു പോലേ
സ്വാനന്ദം പൂനിലാവിൻ മനമരുളിയതോ സൂനമായ്പ്പൂത്തു മണ്ണിൽ


വൃത്തം: സ്രഗ്ദ്ധര
പ്രാസം: ദ്വാദശപ്രാസം

പദപരിചയം
ശാദ്വലം പച്ചപ്പ് ഉള്ള, പുൽപ്പരപ്പ്
പ്രത മരിച്ച ഇവ പോലെ 
വീത പൊയ്  പോയ
കേദാരം കൃഷി സ്ഥലം, വയൽ, വിളനിലം
ചൂതം പവിഴമല്ലി (നാനാർത്ഥം മാവ്)
ധാമം ഗൃഹം, വാസസ്ഥലം, പരമപദം
പുനരപി വീണ്ടും, ഒരിക്കൽ കൂടി, ചാക്രികമായ ആവർത്തനത്തെ സൂചിപ്പിക്കുന്നു
ദീന ദുഃഖിത, പാരവശ്യമുള്ള
ഊനം കുറവ്, പോരായ്മ




Wednesday, June 17, 2020

ആശാസുമങ്ങൾ


ദ്വിതീയാക്ഷര പ്രാസം ഒരേ പോലെ നാല് വരികളിലും കൊടുക്കുന്നതിനു പുറമെ ഒരു വരിയെ തന്നെ രണ്ടായി മുറിച്ച്, ഒരു വരിയിൽ തന്നെ രണ്ട് തവണ ഉപയോഗിക്കുകയാണെങ്കിൽ ആകെ എട്ട് തവണ പ്രാസാക്ഷരം ആവർത്തിച്ച് വരും. ശാർദ്ദൂല വിക്രീഡിതത്തിന് പന്ത്രാണ്ടാമത്തെ അക്ഷരം കഴിഞ്ഞ് യതി വരുന്നുണ്ട് എന്നറിയാമല്ലോ. തന്നെയുമല്ല, യതിക്കു ശേഷം വരുന്ന രണ്ടാമത്തെ അക്ഷരം വരിയുടെ രണ്ടാമത്തെ അക്ഷരം പോലെ തന്നെ ഗുരു ആണ്.  അതിനാൽ നമുക്ക് 12 + 7 എന്ന ക്രമത്തിൽ ഓരോ വരിയും മുറിച്ച് 8 തവണ ദ്വിതീയാക്ഷരപ്രാസം കൊടുത്ത് എഴുതാം. ഇതിനെ അഷ്ടപ്രാസം, അഷ്ടാക്ഷര പ്രാസം, എട്ടക്ഷര പ്രാസം എന്നൊക്കെ വിളിക്കാം

പ്രാസാക്ഷരം താഴെത്താഴെയായി വരി മുറിച്ച് എഴുതിയിട്ടുണ്ട്.


ആശാസുമങ്ങൾ

ചൂടും പൂവിതളെന്നുമേ പുലരിയിൽ, 
വാടും ദലം സന്ധ്യയിൽ
പാടും പുഞ്ചിരിതൂകി, കാമ്യനികരം
കൂടും ഹൃദന്തത്തിലും
തേടും മറ്റൊരു പൂവിതൾ പുതിയനാൾ,
ആടും തുടർനാടകം
ഓടും ജീവിതമീവിധം വരിശപോ
ലേടും മറിച്ചങ്ങനേ

ഭാവാർദ്രം മതിദാരുവിൽ വിടരുമാ
പൂവാണൊരാശാസുമം
തൂവാനം മിഴിവേകിടാം, വെയിലിലോ
പോവാമുണങ്ങീട്ടതും,
മേവാമോർമ്മകളിൽ, പഴുത്തു കനിയാ 
യാവാമതും ഭാവിയിൽ,
ദാവാഗ്നിക്കു കരിഞ്ഞിടാ,മതുവെറും
നോവായിയെന്നുംവരാം

വിങ്ങും നൊമ്പരമെന്തിനിന്നു വെറുതേ
തേങ്ങും മനക്കൂട്ടിലായ്?
മുങ്ങും സദ്ഗുണമുള്ളചിന്തന കടം
വാങ്ങും സരസ്സിൽ മനം
തിങ്ങും ചിന്തകളാൽ നിറഞ്ഞസുഭഗം
തങ്ങും സുഖം തുഷ്ടിയും
പൊങ്ങും മറ്റൊരു രമ്യകാമനമന
സ്സെങ്ങും വരാം കാന്തികൾ

ചെല്ലപ്പൂങ്കുല മൊട്ടിടും നിമിഷമെൻ
ചില്ലയ്ക്കതാനന്ദമായ്
വെല്ലട്ടേ നിറകാന്തിയിൽ പരിജനം
ചൊല്ലട്ടെ നിൻവാഴ്ത്തുകൾ
ഗല്ലത്തിൻ നിറമേകിടാൻ തരുവതീ
വില്ലല്ലെയേഴും നിറം
നല്ലത്താരിതുതീർക്കുവാൻ കുളിരിളം
ചില്ലല്ലെ മോടിക്കുമേ

ചിത്രത്തൂവലുവീശുവാൻ വരുവതോ
മിത്രങ്ങളായ് പക്ഷികൾ
പത്രങ്ങൾ തളിരൂയലായ് തഴുകുവാ
നത്രയ്ക്കുമോ ലാളനം?
വക് ത്രത്തിൻ കമനീയശോഭപകരാ
നെത്രപ്രിയം നിൻസ്മിതം
ചൈത്രത്തിൻ പുതുമോടിമൂടി വിടരാൻ
ചിത്രാംഗചിത്രീകൃതം!

ചേറ്റിൽ പൊങ്ങുമൊരേവിധം ചെടികളും
നൂറ്റിൽപരം പത്രിണീ
ഈറ്റില്ലം സമമാകയാൽ കളകളും
ഞാറ്റിൻറെയൊപ്പം വരും
മാറ്റില്ലേ കളകൾ, നിറഞ്ഞുവളരാൻ
ചേറ്റിൽ പതം ഞാറിനാ
മാറ്റിൽ പത്തരതന്നെയായ് തെളിയുമേ
ഞാറ്റിൽവരും പൊൻകതിർ

ചൊല്ലട്ടേ, കളപോലെയായ് വളരുമാ
പുല്ലല്ലനിൻചിന്തകൾ
അല്ലല്ലീ, മനമേവിടർന്നു കളപോ
ലല്ലല്ലതും വന്നിടാൻ
മുല്ലപ്പൂ നിജഗന്ധമോ പകരുമാ
കല്ലല്ലെ ദൃഷ്ടാന്തമായ്
നല്ലത്താരതു ലക്ഷ്മിതൻനിലയമാ
വല്ലപ്പൊഴും ഓർക്കനീ



വൃത്തം: ശാർദ്ദൂല വിക്രീഡിതം
പ്രാസം: അഷ്ടപ്രാസം


പദപരിചയം
തൂവാനം : ഉള്ളിലേയ്ക്ക് തെറിച്ചു വീഴുന്ന (വെള്ള)മഴത്തുള്ളി
ദാരു : വൃക്ഷം ദാവാഗ്നി : കാട്ടുതീ
നികരം : സ്വത്ത്/നിധി/സമ്മാനം
വരിശ : ക്രമം/നിര/ഭംഗി
തുഷ്ടി : തൃപ്തി/സന്തുഷ്ടി
പത്രിണീ - മുള, അങ്കുരം
ഗല്ലം: കവിൾത്തടം




Tuesday, June 2, 2020

ശാർദ്ദൂല വിക്രീഡിതം

ശാർദ്ദൂലവിക്രീഡിതം എന്നാൽ പുലികളിയെന്നാണല്ലോ ഒരു മഹാനുഭാവൻ അർത്ഥം കൽപിച്ചത്. ആലോചിച്ചു നോക്കിയപ്പോൾ അത് വെറും ക്രീഡയല്ല, വിക്രീഡയാണ്. അപ്പോൾ ക്രീഡയും പലതരം വേണമല്ലോ.

1
ഓണം വന്നിതു ചിങ്ങമാസനിറവിൽ മിന്നുന്ന പൊന്നാടയും
വേണം പൂപ്പട പൂവിളിക്കുപുറമേ പൂക്കാലവർണ്ണാഭയും
ഈണം പാടിടുമോണവില്ലുമുറുകേ മാവേലിയെത്തുന്നതും
കാണാം മോദമൊടെങ്ങുമീനഗരിയിൽ ശാർദ്ദൂല വിക്രീഡിതം

2
പാരിൽ കണ്ടിടുമെത്രയോ നരശതം നിസ്വൻറെ ജൻമങ്ങളായ്
ഊരിൽ തെണ്ടിനടന്നു ജീവിതരണം ദൈനംദിനം കൊണ്ടിടും 
നേരിൽകണ്ടറിയാത്തൊരാ, ധനികരാം സൗഭാഗ്യജന്മങ്ങളോ
പോരിൽകഷ്ടമതല്ല കണ്ടതുവെറും ശാർദ്ദൂലവിക്രീഡിതം


3
നീറും നൊമ്പരമോടെനില്പവനുതൻ വീടിൻവിശപ്പോ മനം
പേറുംവൻഭയമിന്നു പട്ടിണിയുടെ വ്യാഘ്രീകരങ്ങൾക്കുമേൽ
ചോറുംനീരുമതൊന്നുമില്ലിരുളെഴും ദാരിദ്ര്യഭാവിയ്ക്കുമേൽ
ചീറുംവൻപുലിയായി വന്നവിടെയോ ശാർദ്ദൂലവിക്രീഡിതം

4
വീര്യം തന്നതിതേതൊരാ ലഹരിയിൽ പൊങ്ങുന്നൊരാ ഗർജ്ജനം
ക്രൗര്യം കൂടിയ വൻപുലിക്കുസമമായ് സംഹാരമാടുന്നുവോ
ധൈര്യംപോയൊരു നിസ്സഹായസമയം വീട്ടിൽ നിരാലംബരും
ശൗര്യംകൂടിയമത്തനാം കുടിയനും ശാർദ്ദൂലവിക്രീഡിതം


നാലെണ്ണം കഴിഞ്ഞപ്പൊഴാ ഓർത്തത്, ലക്ഷണത്തിൻറെ വ്യാഖ്യാനമെവിടേ? അജ്ഞാതനായ ആ മഹാനുഭാവൻ SSLC പരീക്ഷയ്ക്ക് ഉത്തരമെഴുതിയത് 
പന്ത്രണ്ടാൽ മസജം - പന്ത്രണ്ടാം മാസത്തിൽ ജനിച്ചവൻ (December ആകാം, കർക്കിടകവുമാകാം)
സ തംത ഗുരുവും - അവന്റെ തന്തയും ഗുരുവും
ശാർദ്ദൂലം - പുലി
ക്രീഡ - കളി 
ആയതിനാൽ, പന്ത്രണ്ടാം മാസത്തിൽ ജനിച്ചവനും അവന്റെ തന്തയും ഗുരുവും കൂടി നടത്തുന്ന പുലികളിയാണ് ശാർദ്ദൂല വിക്രീഢിതം എന്നാണ്.
ഉത്തരത്തിലെ തമാശ മാത്രമേ പത്രത്തിൽ വന്നുള്ളൂ, പക്ഷേ ഇതെഴുതിയവന് മലയാളത്തിന് എത്ര മാർക്ക് കിട്ടി എന്ന് പറഞ്ഞില്ല.  

മാസജം എന്നാൽ മാസത്തിൽ ജനിച്ചത് ആണെന്നും, സ തംത എന്നാൽ അവന്റെ തന്ത ആണെന്നും ശാർദ്ദൂലമെന്നാൽ പുലിയെന്നാണ്  അർത്ഥമെന്നും അറിയുന്നവൻ സാധാരണക്കാരനാവില്ല. 
സത്യം, പത്താം ക്ലാസിൽ ഞാനിത്രയും ചിന്തിച്ചിട്ടില്ല. 

5
തട്ടും കൊട്ടുമനേകമാണു ഗുരുതൻ,  മട്ടും പിതാവിന്നതേ
ഒട്ടും പന്തിയിലല്ലവൻറെ പഠനം, പൊട്ടും പരീക്ഷയ്ക്കവൻ 
കെട്ടും, കർക്കിടകംപിറന്നപുലിയേ, പൂട്ടും, മെരുക്കീടുവാൻ
മുട്ടും മൂവരുമെന്നുമാകളരിയിൽ ശാർദ്ദൂലവിക്രീഡിതം



ഇനി ഇതിന്റെ സംസ്കൃതം പതിപ്പ്, ഇവിടെ മാഷാണ് പുലി


ക്രുദ്ധം കർശനദർശിതം (ഭാവിതം) ഭയകരം ശാർദ്ദൂലരൂപം ഗുരും
ശുദ്ധം മേഷസമാനബാലജനനം വർഷാന്തികം ഫാൽഗുണം
ബദ്ധം തസ്യപിതോ നിരന്തരമതം ജല്പം തമഭ്യുദ്ദയം
യുദ്ധം കേളിതരം (കേളിരതം) ത്രയം പ്രതിദിനം ശാർദ്ദൂല വിക്രീഡിതം