Saturday, July 29, 2023

സ്മരപ്രേരണകൾ

യമകം പലമാതിരി എന്നുചൊല്ലി നിർത്തിയിരിക്കുകയാണു് ഭാഷാഭൂഷണം.  അവയേതെല്ലാമെന്നും എങ്ങനെനൊക്കെ ആകാമെന്നും തുടർന്നു നിർവചിക്കാത്തതുകൊണ്ടാകും നമ്മളെയും ഇത്രയേ പഠിപ്പിക്കുന്നുള്ളൂ.

അക്ഷരക്കൂട്ടങ്ങളൊന്നായി-
ട്ടർത്ഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ
യമകം പലമാതിരി.

ഇതുതന്നെ കാണാപാഠം പഠിച്ചെഴുതിയാൽ മതി.  പക്ഷെ യമകവും പ്രാസവും തമ്മിലെന്തു വ്യത്യാസം എന്നു ചിന്തിച്ചിട്ടുണ്ടോ? ഒരക്ഷരത്തിൻ്റെ ആവർത്തനം പ്രാസമെങ്കിൽ രണ്ടോ അതിലധികമോ അക്ഷരങ്ങളുടെ ആവർത്തനം യമകമായി.  രണ്ടിലധികം അക്ഷരങ്ങൾ എന്നു പറയുമ്പോൾ അത് വാക്കോ അല്ലെങ്കിൽ വാക്കുപോലെ തോന്നിക്കുന്ന അക്ഷരക്കൂട്ടമോ ആകാം.  ലക്ഷണത്തിൽ പറഞ്ഞതുപോലെ കവിയുടെ ഭാവനയും കഴിവിനും അനുസൃതമായി യമകം പലവിധത്തിൽ ഉപയോഗപ്പെടുത്താം. അവയെയും നമ്മുടെ പൂർവികർ ക്രോഡീകരിച്ചിട്ടുണ്ടു്. അത്തരത്തിൽ ഭരതമുനിയുടെ യമകവർണ്ണനയിൽപ്പെട്ട ഒന്നാണു് ചക്രവാളയമകം. അദ്ദേഹത്തിൻ്റെ നിർവചനം താഴെ കൊടുക്കുന്നു

പൂവ്വസ്യാന്തേന പാദസ്യ 
പരസ്യാദിര്യദാ സമഃ 
ചക്രവച് ചക്രവാളം തദ് 
വിജ്ഞേയം നാമതോ യഥാ

ഒരോ പാദത്തിൻ്റെയും (വരിയുടെയും) അവസാനത്തെ രണ്ടക്ഷരങ്ങൾ അതേ ക്രമത്തിൽ തൊട്ടടുത്ത  പാദത്തിൻ്റെ (വരിയുടെ) ആദ്യഭാഗമാകുന്ന രീതിയാണു് ചക്രവാളയമകം.  അവസാനത്തെ രണ്ടക്ഷരങ്ങൾ എന്നു പറയുമ്പോൾ ഏറ്റവും ചുരുങ്ങിയത് രണ്ടക്ഷരങ്ങൾ എന്നുവേണം മനസ്സിലാക്കാൻ. ഉദാഹരണമായി  പ്രതിഭാശാലിയായ ഒരാൾ അവസാനത്തെ 5 അക്ഷരങ്ങൾ അതേക്രമത്തിൽ അടുത്തവരിയിലെ ആദ്യത്തെ 5 അക്ഷരങ്ങളായി വരുന്നമുറയ്ക്ക് എഴുതുകയാണെങ്കിൽ അതും ചക്രവാള യമകം തന്നെ.  താഴെ കൊടുത്തിരിക്കുന്ന ഹ്രസ്വകവിത നോക്കുക, ഒന്നാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ വെച്ച് രണ്ടാം വരിയും രണ്ടാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ കൊണ്ടു് മൂന്നാം വരിയും മൂന്നാം വരിയിലെ അവസാനത്തെ രണ്ടക്ഷരങ്ങൾ കൊണ്ടു് നാലാം വരിയും തുടങ്ങുന്നു.  ഒരു ചാക്രികമായ നിരന്തരാവർത്തനം കൊണ്ടു വരുന്നതിനുവേണ്ടി നാലാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ തന്നെയാണു് ഒന്നാം വരിയുടെ ആദ്യത്തെ രണ്ടക്ഷരങ്ങൾ.  ഒരു ചക്രമായി ശ്ലോകം ഇവിടെ കറങ്ങുകയാണു്, അതിനാൽ ചക്രവാളയമകം.  

ഭരതമുനിയുടെ നിർവചനം മലയാളീകരിച്ച് ഇങ്ങനെ എഴുതുന്നു

ആദ്യപാദത്തിനന്ത്യം താൻ 
രണ്ടാം പാദാദ്യവാക്കുകൾ
ശേഷം പാദങ്ങളവ്വണ്ണം
ശ്ലോകാന്ത്യം വേണമാദ്യമേ



സ്മരപ്രേരണകൾ

രാഗം പടർന്നുയിരു പൂക്കുവതോ  നികാമം
കാമം തുടിച്ച നിമിഷം മനമാകമാനം
മാനം തുടുത്തു കവിളും ഖലു നാണമാലേ
മാലേയഗന്ധമുതിരും കനവിൻ പരാഗം
(നികാമം - ഏറ്റവും സമൃദ്ധമായി ഖലു - നിശ്ചയമായിട്ടും/ ഇപ്പോള്‍ )

ലോലം വിടർന്നമിഴിയിൽ മദിരാതരംഗം
രംഗം സ്മരൻറെ വിളയാട്ട,മതിൻ വികാരം
കാരം കലർത്തി മധുരത്തൊടതിൻ പ്രമാദം
മാദം പകർന്നനിമിഷം മനമോ വിലോലം
(പ്രമാദം - ഓർമ്മക്കേട് മാദം - ലഹരി)

യോഗം സുഖാനുഭവമോ,ടവ തൻ തലക്കം
ലക്കം കുറിച്ചു പലത,ങ്ങുയരാൻ പതത്രം
തത്രം മറന്നു പുണരേ മറയും നിവാരം
വാരം വരം തരുവതോ തരസാ നിയോഗം
(തലക്കം -  മേന്മ ലക്കം - അടയാളം  പതത്രം - ചിറക് തത്രം - പരിഭ്രമം നിവാരം - തടസ്സം  വാരം - അവസരം തരസാ - വേഗത്തിൽ)

മാലം വസന്തവനി ചൈത്രമതിൻ വിഹാരം
ഹാരം കൊരുത്തു മധുമാസമതിൻ പ്രസാരം
സാരം രുചിച്ചു, മനമിന്നൊരു പൂങ്കിനാവിൽ,
നാവിൽ നുണഞ്ഞസമയം പടരും തമാലം
(തമാലം - ചന്ദനക്കുറി)

രാസം നുകർന്നു തനുവിൽ ബഹുദൂരമോടി
മോടിയ്ക്കു കൂടെ വിരുതും, പരതും വികാശം
കാശം സ്വദിച്ചുതിരയേ മധുരം വിശിഷ്ടം
ശിഷ്ടം മദിച്ച,ലസവേളകളിൻ നിരാസം
(രാസം -  രസം/അനുഭൂതി വികാശം - സ്വർഗ്ഗം/സന്തോഷം കാശം - ആകൃതി/ബാഹ്യഭാവം
സ്വദിക്കുക - രുചി നോക്കുക)

രാമം ശരിക്കനുഭവിപ്പതു മോശമല്ലാ
മല്ലാക്ഷിയാം കമനി,   പൊട്ടിടണം ഖലീനം
ലീനം സ്വയം മദനലീലകളിൽ നിതാന്തം
താന്തം ലയം ചപലകേളികളിൻ വിരാമം 
(രാമം - രമിപ്പിക്കുന്നത് ഖലീനം - കടിഞ്ഞാൺ നിതാന്തം - വളരെയധികം താന്തം - തളർന്ന)


വൃത്തം: വസന്തതിലകം
യമകം : ചക്രവാളയമകം

Saturday, June 24, 2023

തെളിനീർപ്പെണ്ണു്

അതിശക്വരി (15) എന്ന ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സമവൃത്തമാണ് മരതകനീലം. ലക്ഷണം കൊടുത്തിരിക്കുന്നത് സതനം തംയം മരതകനീലാഭിധവൃത്തം. സ്വരഭേദം വരുത്താതെ ദ്വിതീയാക്ഷരപ്രാസം കൊടുത്താണ് ഇത്തവണ എഴുതുന്നത്. കൂടാതെ ലാടാനുപ്രാസവും. ദ്വിതീയപ്രാസം മലയാളകവിതയിൽ സർവസാധാരണമാണെങ്കിൽ ലാടം അങ്ങനെയല്ല, വിരളമാണ്. വിപരീതതാൽപര്യങ്ങൾ പറയേണ്ടുന്ന കവിതാസന്ദർഭങ്ങളിൽ അത് ഒറ്റശ്ലോകത്തിൽ എഴുതിയിടാൻ ലാടം ഗുണംചെയ്യും.


മലതൻകാട്ടിൽ മരതകകാന്തിപ്രസരിപ്പിൽ
അലസം വീണോരിനിയ മഴയ്ക്കങ്ങുറവായീ
പലതുള്ളിയ്ക്കോ. ചെറിയൊരുചാലായ്,  വിളയാടാൻ
നലമോടല്ലീ വനഹൃദയത്തിൻ കളിമുറ്റം

ശലഭം, പൂക്കൾ, കനിയുതിരും മാമരവൃന്ദം
കുലകൾ തൂങ്ങും ലതികകളും പുഞ്ചിരി തൂകി 
കലഹം കൂടാൻ കലപിലകൂട്ടി പ്രിയമോടും
ചലനത്തോടെപ്പിറകെയൊരണ്ണാൻ വരുമൊട്ടി

അരുമക്കുഞ്ഞേ വെയിലിനുചൂടാൽ വരളല്ലേ
തരു തൻകൊമ്പാൽ തണലിനുമുണ്ടേ കുടചൂടി
ഒരു പുന്നാരം പറയുവതാരോ തരിമണ്ണോ
തരുകില്ലേ ഞാൻ രുചികരമാമെൻചുവ നിന്നിൽ

അതിലോലേ നീ തരളിതയായ് നീരൊഴുകുമ്പോൾ
മതിലേഖയ്ക്കും മതിവരുകില്ലാ,തിവിടെത്തും
കതിരാൽ തുന്നും രജതനിറം നൂപുരവട്ടം
അതിലോലം നിൻപദതളിരിൽ ചാർത്തിടുവാനായ്

തളകൾ കാലിൽ മണികളുമായ് കാഞ്ചിയുമിട്ടേ
തുളയും കാതിൽ തരിമണികൊണ്ടാണൊരു കമ്മൽ
കളനാദം നീയൊഴുകിയിറങ്ങും തടമെങ്ങും
വളരൂ കൈകാൽ, കളി ചിരി മാറാത്തൊരുപ്രായം!

ഒഴുകുന്തോറും വളരുകയാണാ കുസൃതിപ്പെൺ
മുഴുവൻനേരം കലപിലതന്നേ വഴിമൊത്തം
പഴുതും തേടിപ്പുതുവഴിയോടും, തടയിട്ടാൽ
വഴുതീട്ടെങ്ങോട്ടുഴറുകയാണെൻ ചിരിമുത്തേ

ഇടതേടുമ്പോളകലെയതാ താഴ്‌വര മേലേ
കുടപൂക്കും പൂമരമുലയും പൂത്തിരുമുറ്റം
പടവാണോ പാറകളുടെകൂട്ടം നിരപോലെ
തടയേണ്ടെന്നെ, ക്ഷണമുടനങ്ങോട്ടൊരു ചാട്ടം

കുതറിച്ചാടും വലിയൊരുതാഴ്ചയ്ക്ക,തിവേഗം
പതനം കണ്ടാൽ മലനിര ചാർത്തുന്നൊരു തൊങ്ങൽ 
പ്രതലം പൂകാൻ കുളിരരുവീ നീയണയുമ്പോൾ 
ചിതറും പൊട്ടിച്ചിരിമണി ചിന്തുന്നവിടെല്ലാം

ഇനിയും പോകുന്നെതുവഴി? നീർച്ചാലൊഴുകീടും
വനികൾ താണ്ടിപ്പരതുവതെന്തേ പറയൂ നീ
അനിശം തേടുന്നൊരു സവിധം ചേർന്നിടുമെങ്കിൽ
തനിയേനില്ക്കും ഗതിയവിടെ, സ്ഥാവരഗേഹം

പ്രിയരാം തോഴർ കരുതലൊടേ ലാളനമേകി
പ്രിയമോടല്ലേ മലനിരകൾ പോറ്റിയതെന്നും
ദയവില്ലാത്താർ മനുജഗണം വാഴുമിടത്തിൽ
ഭയമില്ലേ പോകുവതിനു നീയിന്നൊരു പെണ്ണു്!

മിഴിമാറ്റാത്ത പ്രവണതയുണ്ടേ നദികണ്ടാൽ 
മിഴിവോലും കുഞ്ഞലയിളകും നിർമ്മലനീരിൽ
കഴിയും പോലേ കഴുകുമവർ തൻമലമെല്ലാം
വഴിയേ നീയും മലിനജലം മാത്രവുമാകും

ചെവി കേൾക്കാഞ്ഞോ മൊഴിതിരിയാഞ്ഞോ പുഴവീണ്ടും
അവിരാമം പോയിടുവതുകണ്ടോ, വിധിയെന്തോ!
എവിടേയ്ക്കാവാം? വകതിരിവോ കൂസലുമില്ലേ
സവിധം നീ തേടുവതുയിരിന്നുംപ്രിയമെന്നോ?

നിറയേ വെള്ളം, തരുണിയൊരുത്തി പ്രവഹിക്കേ
നിറവാം നിന്നെപ്പുതുമഴവന്നിക്കിളികൂട്ടി
മറമൂടീട്ടും കനവുകളുള്ളിൽ കരുതീട്ടും
നിറമുണ്ടായ് തന്നരുണിമയാൽ പോക്കുവെയിൽ പോൽ

അവളെക്കാണാൻ പിറകെനടക്കാൻ പലരുണ്ടേ
കവരാനുള്ളം പ്രിയകമിതാവായ് നിലകൊള്ളാൻ
അവരോധിക്കാൻ ഹൃദയമുണർത്താൻ സഖിയാക്കാൻ
ഇവരെല്ലാരും പുഴയുടെ പിമ്പേ കൊതിയോടെ

അലനെയ്താ വാഹിനിയൊഴുകുമ്പോൾ പുളിനത്തിൽ
നിലകൊള്ളും പൂമരമൊരു പൂവാലനൊരുത്തൻ
മലരോലുന്നാ ശിഖരമുലച്ചൂ തലയാട്ടി 
കുലയായ് തൂങ്ങും മലരുമെറിഞ്ഞു പ്രവഹത്തിൽ 

തരുണിപ്പെണ്ണേ സുമതരുവാം ഞാനൊരു ഭിക്ഷു 
തരു നീ ചോലേ പ്രണയിനി നീ,യെൻ മധുപാത്രം 
ഒരു പൂവെന്നും സഖിയുടെ മാറിൽ വിരചിക്കാം
ഒരുമിക്കാം, നീയൊഴുകുകയേ വേണ്ടിനിയൊട്ടും

തളിരും വേണ്ടാ മലരുകളേതും ചൊരിയേണ്ടാ
തെളിനീർപ്പെണ്ണിൻ തുണയിവനാണേ ചെറുകാറ്റു്
കളികൾ ചൊല്ലീട്ടവളുടെമേൽ ഞാൻ തഴുകുമ്പോൾ
കുളിരും കൊണ്ടിന്നരുവിയിലോളം നടമാടും

തരണേ പെണ്ണേ തവമനമൂറൂന്നനുരാഗം
ചിരനാളായി പ്രണയവികാരം നുരയുന്നു
തരണം ചെയ്യാനിനിയുമതേറേ, പുഴയോടി
ചിരനാളായി പ്രണയവികാരം നുരയുന്നു

അപഹാസം പോൽ ചിരിമണിതൂകീട്ടവളോതി
ചപലർ ചൊല്ലും മധുമയമാം വാക്കുകളല്ലേ
കപടം മൊത്തംവഴികളിലുണ്ടെന്നവളോടായ്
ഉപദേശിച്ചോൻ കില കമിതാവോ, ഒരുപക്ഷേ

പുഴ പിന്നേയും കളരവമോടങ്ങൊഴുകുമ്പോൾ
അഴകാണല്ലോ വഴിയുവതും, നീരലയല്ലാ
പിഴവൊന്നേ നിൻവഴികളിലുണ്ടായ്, മനുജർക്കു്
കഴകം ഗ്രാമം നഗരമുയർത്താൻ കരനല്കീ

ശരിയാ, ജീവൻ ജലസുധകൊണ്ടേ നിലനില്ക്കൂ
തരിപോലും തെറ്റവളതിലേതും കരുതീലാ
തരിശാം മണ്ണിൽ പുതുമുളപൊന്താൻ വിളവേറാൻ
ഹരിതാഭയ്ക്കും നിചയനിദാനം ജലമല്ലേ

കുടിനീരിന്നായരികിലണഞ്ഞോർ പറയുന്നു 
തടിനിക്കുള്ളിൽ രുചികരമാം മീനുകളുണ്ടേ
കുടികെട്ടീടാമിരുകരമേലും നിവസിക്കാം
കുടിലർ പിന്നീടവളുടെമേൽ  ചൂഷണമായി

തുണപോലെന്നും നിരനിരയായി,ക്കരതന്നിൽ
തണലാം വൃക്ഷങ്ങളിലൊരുപോലേ  മഴുവെച്ചു
മണലും വേണം ബലമൊടെ നമ്മൾ പുരവെയ്ക്കും
പണമുണ്ടല്ലോ, പ്രകൃതിയെ വാങ്ങാനിനിയാകും

കരമൂടീടും തരിമണലിൻമേൽ കുഴിമാന്തി
നിരയായ് വന്നൂ മണലുകടത്താൻ പലവണ്ടി
ത്വരയോടെല്ലാം നിറയെനിറച്ചിട്ടവയോടീ
വിരവിൽ കാണായ് ചരലുനിറഞ്ഞാ കരരണ്ടും

പുഴവെള്ളത്തിന്നടിയിലെമണ്ണും മണലത്രേ
അഴലാൽ വിങ്ങുന്നവളുടെ നെഞ്ചിൽ കുഴികുത്തി
കഴ നാട്ടീട്ടങ്ങടിയിലിറങ്ങീ ചെളിവാരാൻ
കുഴലിൽക്കൂടിച്ചെളിയവരരൂറ്റീട്ടതു വിറ്റു

ഉയിരൂറ്റീട്ടും പുഴയൊഴുകീ തൻവഴിതേടി
തുയിലെപ്പോഴും പിറകെയുമുണ്ടേ, വരുപെണ്ണേ
മയി നിശ്വാസം ഹൃദയമിടിപ്പും നിലനിന്നാൽ
അയി നാഥാ ഞാനൊഴുകിവരാം നിന്നൊടുചേരാൻ

പരമാനന്ദം പ്രിയനൊടുചേർന്നാ,ലൊഴുകേണം
തരസാ വേണം സമയമൊരിറ്റും കളയാതെ
നരനാണെങ്കിൽ പുഴയൊഴുകാത്ത പ്രതിബന്ധം 
തരസാ വേണം സമയമൊരിറ്റും കളയാതെ

തടയാൻ നിന്നാൽ പലവഴിയോടുന്നൊരു പെണ്ണേ
തുടരേണ്ടാ നീയൊഴുകുകവേണ്ടാ,  കുളമാകൂ
മടകൾ തീർത്തൂ കിണറുകളാക്കീ വിരിമാറിൽ 
തടകൾ കെട്ടീ,യണപലതെണ്ണം, പകപോക്കാൻ?

പലവീട്ടിൽ നിന്നൊഴുകിയിറങ്ങും ചെളിവെള്ളം
മലപോൽ നാടിൻ പൊതുമുതലായോരവശിഷ്ടം
മലമാലിന്യം കറുകറെയുണ്ടേ, യിതുകഷ്ടം!
കലരുന്നെല്ലാം പുഴയുടെനീരോ കരിനീരായ്

കവരാൻ ചന്തംവഴിയുവതൊന്നും തരിയില്ലാ
അവശേഷിപ്പോ തെരുവിലെനാറ്റം കരിവെള്ളം
ലവലേശം സംശയമതിലേതും കരുതാതെ
അവളെന്നിട്ടും പ്രിയതരലക്ഷ്യംവരെയെത്താൻ

ഇളയിൽ പ്രാഞ്ചി പ്രചലിതയായ് പോകുകയാണോ
തളരും കൈകാ,ലൊഴുകുകയല്ലാ പുഴയിപ്പോൾ
പുളകം പൂക്കുന്നലമുകുളങ്ങൾ നദി പണ്ടു്
തളകൾ മാറ്റീട്ടിഴയുകയാണാ പുഴയിന്നു്

തൊടുവാൻപോലും മടിവരുമാ നീരൊഴുകിപ്പോ-
യൊടുവിൽ ചേർന്നൂ കടലിനൊടായാ നദി, പാവം!
കൊടുമാലിന്യം തിരകളുമായിട്ടിണചേരേ
നെടുവീർപ്പോടേ തടിനിയണഞ്ഞൂ നിജലക്ഷ്യം

പഴകിച്ചെന്നാൽ പുതുമയൊടേൽക്കും പ്രിയെനെന്നു്
പുഴ നീയന്നേ കരുതിയിരുന്നോ ഹൃദയത്തിൽ?
അഴകും പൊയ്പ്പോയ്, പൊലിമയുമില്ലാത്തൊരു നിന്നെ
അഴകായ്ത്തന്നെ പ്രണയിയവൻ ചേർത്തിടുമെന്നു്?


വൃത്തം: മരതകനീലം
പ്രാസം : ദ്വിതീയ(സ്വരഭേദം വരുത്താതെ)
                ലാടാനുപ്രാസം







Saturday, May 27, 2023

കാളിയമർദ്ദനം

മുകുന്ദനജിതൻ, പിറവിയിന്ദുതനിശീഥ,മിഹ കുന്ദളിത നന്ദനവിഭു  അനിന്ദിതഭവാനുരഗകന്ദുകമതുണ്ടുലകവിന്ദു ചിതിതുന്ദില മഹാൻ
മകാന്ദനയനൻ നിഖിലനന്ദനനവൻ സുകൃതിനന്ദനുടെ നന്ദനുടവോ
കളിന്ദനദിതൻ്റെകര നന്ദികമൊടെത്തി വരസുന്ദരികളിന്ദുവദനർ 
(മുകുന്ദ- മോക്ഷം/മുക്തി പ്രദാനം ചെയ്യുന്നവൻ ഇന്ദുത -   രാത്രി നിശീഥം - ഉറങ്ങുന്ന സമയം   കുന്ദളിത - ഉണ്ടായ  നന്ദനൻ - വിഷ്ണു    കന്ദുകം - തലയിണ വിന്ദു - അറിവുള്ള തുന്ദില - വഹിക്കുന്ന മകാന്ദം - താമര നന്ദന - ആനന്ദിപ്പിക്കുന്ന സുകൃതി - പുണ്യമുള്ള നന്ദൻ - നന്ദഗോപർ നന്ദൻ - പുത്രൻ ഉടവ് - പരാജയം,/തകര്‍ച്ച/നാശം കളിന്ദം - യമുന ഉത്ഭവിക്കുന്ന പർവതം നന്ദികം - ചെറിയകൂട്ടം) 

അനന്തനുടയോനരുവി നീന്തിവിളയാടി ബത വേന്തിരനശാന്തനതിനാൽ
സമന്തനദി നഞ്ചയഹിചിന്തി മനകാളിമ നിതാന്തജലതന്തിപടരാൻ
സമാന്തരമുയർന്നു വപുപൊന്തി ഫണിമേൽ വിരലുകുന്തി,യഥസന്തുലിതനായ്
പരന്തപനുമെത്തി വിഷദന്തകനുമേ, ലവനു നൊന്തുതല താന്തമുടലും
(വേന്തിരൻ - പാമ്പ് സമന്ത -  മുഴുവൻ/ചുറ്റുമുള്ള നഞ്ച - വിഷം അഹി - സർപ്പം തന്തി - വിസ്താരം/വിശാലത പരന്തപൻ - ശത്രുക്കളെ തപിപ്പിക്കുന്നവന വിഷദന്തകൻ - വിഷപ്പല്ലുള്ളവൻ. താന്ത - ക്ഷീണിച്ച)

ഇരുണ്ടനിറമാർന്ന കരികൊണ്ടലഴകൻ്റെ കളികൊണ്ട തനിവിണ്ടലനടം
ഉരുണ്ടമണി നിൻ്റെകിണി ഘണ്ടികരവം ഭുജഗമിണ്ടലതുകൊണ്ടുപുളയേ
വിരണ്ടുഫണി കാൽത്തളിരുതീണ്ടുവതിനായി വരവുണ്ടു്, കടിതാണ്ടി വിരുതൻ
ചുരുണ്ടമുടി മാടിനിലകൊണ്ടു ചിരിതൂകി, തവചുണ്ടിലൊരു ചെണ്ടിനഴകോ 
(വിണ്ടലനടം - സ്വർഗ്ഗനടനം ഘണ്ടിക - ചെറിയ മണി ഭുജഗം - പാമ്പ്   ഇണ്ടൽ - ദുഃഖം ഫണി - സർപ്പം ) 

കുരുട്ടുഭുജഗന്നുടനെ നീട്ടിനിജവാൽ പ്രഹരമിട്ടവിടെ ചാട്ടസദൃശം
ചവിട്ടലിനൊടത്തടവുകാട്ടി മറിയേ ലതികമട്ടിലതിലൊട്ടുകളിയാൽ
ചുരുട്ടിയതു കൈവിരലിലിട്ടു ഞൊടികൊണ്ടു ചുവടിട്ട കളിയാട്ടമതിനാൽ
അലട്ടി വെറുതേ, ഫണിതികട്ടിയശനം, രസനപൊട്ടി, പല കോട്ടമുടലിൽ
(കുരുട്ട് -  കാഴ്ചയില്ലാത്ത(അഹന്ത കണ്ണുമൂടിയതിനാൽ) ഒട്ട് -  അധികം/കൂടുതൽ അശനം - ഭക്ഷണം രസന - നാക്ക്)

പദങ്ങളിളകുന്നമുറ കിങ്ങിണിരവം തളകിലുങ്ങി രജതങ്ങളവയിൽ
അരങ്ങുനിറയുന്ന നടനങ്ങളുടെ മോടി നയനങ്ങളിലൊതുങ്ങി നിറയാ
ക്ഷതങ്ങളുടെ വേദന നുറുങ്ങിയുടലും തലവിലങ്ങി തനുകങ്ങിനിണമാൽ
ഫണങ്ങളുടെ ഭീകരതമങ്ങി ഭയമാലവ ചുരുങ്ങി ദുരിതങ്ങളഴിയാ

ഉയർത്തിടുമൊരോ ഫണിപടത്തിലുമവൻ പദമമർത്തിയഴകൊത്ത വടിവിൽ
കടുത്ത പകയോടുടനടുത്ത ഫണമൂതിയഹി, തത്തിയവനെത്തിയവിടെ
കറുത്ത ചെറുബാലകനുരത്തൊടെ മെതിച്ചുട,നെടുത്തതല താഴ്ത്തി ഭുജഗം
കൊഴുത്തനിണവും പതപടർത്തി നുരയും വിഷമുതിർത്തതു സരിത്തിലൊഴുകീ
(ഫണി - പാമ്പ് അഹി - പാമ്പ് ഉരം - ശക്തി/ഊക്ക് സരിത്ത് - നദി)

പ്രകമ്പനമൊടേ നദി കലമ്പിയൊഴുകീ, കൊടിയ പാമ്പുഴറി, ചെമ്പറമയം
നിലിമ്പഗണമെത്തിയഥ വെമ്പലൊടു കണ്ടതു കളിമ്പമതിനിമ്പനടനം
ഉടമ്പുചതയുന്നവിധി! വമ്പനവനോതി മമതുമ്പമിതു നൊമ്പരകരം
അരിമ്പൊരുളവൻ തരുമലമ്പിലറിയൂ, തവപരമ്പരയിലമ്പെ സുകൃതം 
(ചെമ്പറ - ചുവന്ന/ചെമ്പിൻ്റെ നിറം. നിലിമ്പൻ - ദേവൻ കളിമ്പം - വിനോദം/കുട്ടിക്കളി തുമ്പം - ദുഃഖം അരിമ്പൊരുൾ - സാക്ഷാലുള്ള അർത്ഥം അലമ്പ് - ഉപദ്രവം) 

അരിത്രവിനുതൻ കമലനേത്രനിടയൻ ജലദവൃത്രകരിഗാത്രകമനൻ
വിചിത്രമിതു ശേഷനഥ ഛത്രി, ശയനത്തിനുമതത്രെ, മഹിസൂത്രനിപുണൻ
സവിത്രികുലപാല യദുഗോത്രമണിഭൂഷണനു ജൈത്രപഥമീ ത്രിഭുവനം
സചിത്രപദമൂന്നി ഫണമത്രയുമുടച്ചവനെഴും ത്രുടിത ചിത്രനടനം
(അരിത്ര - ശത്രുക്കളിൽ നിന്നും രക്ഷിക്കുന്ന വിനുത - സ്തുതിക്കപ്പെട്ട വൃത്രം - മേഘം ഛത്രി - കുടപിടിക്കുന്ന സവിത്രി - പശു
ധരിത്രിപതി ത്രുടിത - മുറിക്കപ്പെട്ട/ പൊട്ടിക്കപ്പെട്ട)

വിഭിന്നഫണമോടെയതിപന്നകൃതി സർവ്വതിനുമുന്നവിഭുവുന്നിയലിയാൻ
സമുന്നതനവൻ്റെയിരുപന്നഖമതിൽപ്പണിതു ഖിന്നരിപു പന്നഗഖലൻ
വിപന്നജനരക്ഷകനുമുന്നമനഹേതുവുമഭിന്നയദുമന്ന,നതിനാൽ
പ്രസന്നവദനൻ്റെ തിരുമുന്നിലഹിപത്നിനിര സന്നമനസന്നയമതാ
(വിഭിന്ന - ഉടയ്ക്കപ്പെട്ട അതിപന്ന - അതിരുകടന്ന കൃതി - പ്രവൃത്തി ഉന്ന - അലിവുള്ള/ദയവുള്ള ഉന്നി-   സൂക്ഷിച്ചുനോക്കി/അന്വേഷിച്ചിട്ട്/തിരഞ്ഞിട്ട് പന്നഖം - പാദനഖം ഖിന്ന - നിസ്സഹായമായ പന്നഗം - പാമ്പ് ഖലൻ -  പരോപദ്രവം ചെയ്യുന്നവൻ വിപന്ന - ആപത്തിൽപ്പെട്ട അഭിന്ന -  ഭേദിക്കപ്പെടാത്ത അഹി - സർപ്പം സന്നമനം - നമസ്കാരം. സന്നയം - സമൂഹം )

വിവക്ഷ തവയെന്തിവിടെ രൂക്ഷതരമീ കലഹമാൽ ക്ഷദനവും ക്ഷതികളും
വിലക്ഷണഫണിയ്ക്കൊരു പരീക്ഷണമൊരുക്കി തടിനിക്ഷരണവും
ക്ഷതജവും 
വിചക്ഷണനവൻ്റെയൊരു ലക്ഷണമതൊത്തകളി ദക്ഷവിധി ശിക്ഷയരുളാൻ
സമീക്ഷയിതുതന്നെ നിരുപേക്ഷഭഗവാൻ്റെയൊരു രക്ഷയതു ലക്ഷിതപദം
(വിവക്ഷ - ആഗ്രഹം ക്ഷദനം - മുറിക്കൽ/പിളർക്കൽ ക്ഷതി - മുറിവ്/ചതവ് വിലക്ഷണ - പരിഭ്രമിച്ച തടിനി - നദി ക്ഷരണം - കലഹം ക്ഷതജം - ചോര/ചലം തുടങ്ങി ക്ഷതത്തിൽ നിന്നും വരുന്നവ വിചക്ഷണ - അറിവുള്ള/ സൂക്ഷ്മദൃഷ്ടിയുള്ള ദക്ഷ - യോജിച്ച സമീക്ഷ - ഗ്രഹണം/ധാരണ നിരുപേക്ഷ - ഉപേക്ഷയില്ലാത്ത ലക്ഷിത - അടയാളപ്പെടുത്തിയ)

വൃത്തം: ശംഭുനടനം
പ്രാസം: ഷോഡശപ്രാസം

ജകാര സനഭത്തൊടു ജകാര സനഭം ലഘു ഗുരുക്കളിഹ ശംഭുനടനം

വേന്തിരൻ
വേന്തിരനെന്നവാക്ക് കാളിയന് ഉചിതമാകുമോ ഇല്ലയോ എന്ന ചർച്ചയാണിത്.  വാച്യാർത്ഥം നാലുതരം നാഗങ്ങളിൽ ഒന്ന്, അഥവാ അതിൽ നാലാമത്തേത്. ഇപ്രകാരം വിവരിച്ചാൽ അർത്ഥം പൂർണമായും മനസ്സിലാക്കാനാകില്ല എന്നതുകൊണ്ടും കാളിയനെ ഒരു വേന്തിരനായി കാണാനുള്ള കാരണം വ്യക്തമാകില്ല എന്നതുകൊണ്ടും കൂടുതൽ വിവരങ്ങൾ കുറിക്കുന്നു. 
നാഗലോകമെന്നത് അനന്തനും തക്ഷകനും വാസുകിയുമൊക്കെ ഉൾപ്പെടുന്ന ഒരു അതിവിശാലലോകമാണ്. അതിനാൽ അവരുടെ ആവാസവ്യവസ്ഥ കടലും കരയും മാത്രമല്ല, വൈകുണ്ഠവും കൈലാസവും ഇന്ദ്രലോകവും ഒക്കെ ഉൾപ്പെടുന്നു. വിഷവൈദ്യശ്ലോകങ്ങൾ കടമെടുത്താൽ 

പാരാവാരോദരേ ശൈല-
കന്ദരേ ബലിമന്ദിരേ      
ഇന്ദ്രാലയേ ച ഭ്രമൗെ ച 
വസിച്ചീടുന്നു ഭോഗികൾ
ഭോഗി= നാഗം .

പാലാഴിയിൽ കഴിയുന്ന അനന്തനും ശിവശൈലത്തിൽ അഭയം പ്രാപിച്ച വാസുകിയും ഇന്ദ്രലോകം പൂണ്ട തക്ഷകനുമൊക്കെ ഭൂമിയിൽ കഴിയുന്ന നാഗങ്ങൾക്കുപുറമേ മേൽപ്പറഞ്ഞ ശ്ലോകപ്രകാരം ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ഭൂമിയിലുള്ള നാഗങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു.

1. മുക് വൻ : ഫണള്ള നാഗമാണ്. ഇതിന്റെ ദംശനം വാതദോഷം ഉണ്ടാക്കുന്നു. അവയിൽ അവാന്തരജാതികൾ 26 എണ്ണം ഉണ്ടെന്നു പറയപ്പെടുന്നു.
2. മണ്ഡലി: ഫണമില്ലാത്ത തരം നാഗങ്ങളാണ്. ദംശനമേറ്റാൽ പിത്തദോഷം സംഭവിക്കുന്നു. ഇവ അവാന്തരമായി 16 തരത്തിലുണ്ടെന്ന് വിഷവൈദ്യം കണക്കുകൂട്ടുന്നു.
3. രാജീലം : ഇതും ഫണമില്ലാത്ത തരം നാഗങ്ങളാണ്. 13 തരമായി തിരിച്ചിരിക്കുന്ന ഇവയുടെ ദംശനം കഫദോഷം വർദ്ധിപ്പിക്കും.
മേൽപ്പറഞ്ഞ 3 തരത്തിലും ഉള്ളവയെ ഇതിൽപ്പറഞ്ഞ അത്രയും തരമല്ലെങ്കിലും ഏതാനും ചിലതിനെയെങ്കിലും കണ്ടറിവോ കേട്ടറിവോ ഒക്കെ മിക്കവർക്കും കാണും. തീർത്തും അപരിചിതം നാലാമത്തെ തരമാകാം.
4. വേന്തിരൻ: മേൽപ്പറഞ്ഞ ഒന്നാമന് രണ്ടിലും മൂന്നിലും ഉണ്ടാകുന്ന  സങ്കരയിനങ്ങളായിട്ടാണ് വേന്തിരനെ കല്പിച്ചിരിക്കുന്നത്. ആദ്യം പറഞ്ഞ മുക് വൻ വിഭാഗത്തിൽപ്പെട്ട ആണും പിന്നത്തെ രണ്ടു വിഭാഗങ്ങളിലെ പെണ്ണും ഇണചേരണം, അതായത് പത്തിയുള്ള ആൺപാമ്പിന് പത്തിയില്ലാത്ത വിജാതീയ പെൺപാമ്പുവർഗ്ഗങ്ങളിൽ പത്തിയോടുകൂടിയ വേന്തിരൻ ഉണ്ടാകുമെന്ന്. 
അവ 21 തരമുണ്ടെത്രെ. ഇവയ്ക്ക് ഫണമുണ്ട്, ദംശനം വാത-പിത്ത-കഫം എന്നിങ്ങനെ ത്രിദോഷങ്ങൾക്കും കാരണമാകുമെത്രെ. അത്രയ്ക്ക് മാരകമായിരിക്കാം അവയുടെ വിഷം. 
പക്ഷെ പാമ്പുകൾ സ്വന്തം വർഗ്ഗത്തിൽപ്പെട്ടവയുമായി മാത്രമേ ഇണചേരാറുള്ളൂ എന്ന് ആധുനിക ജന്തുശാസ്ത്രം പറയുന്നു, അപ്പോൾ ആ കാഴ്ചപ്പാടിൽ 3 തരം പാമ്പുകളേ ഉണ്ടാവൂ, ഫണമുള്ള ഒരു വർഗ്ഗവും ഫണമില്ലാത്ത 2 വർഗ്ഗങ്ങളും. വേന്തിരൻ ഒരു സങ്കൽപം മാത്രമാകാം. സാമാന്യമായി ഇന്ന് അതിന് അർത്ഥം കൊടുക്കുന്നത് ധരിച്ചുവെച്ചതിലും എത്രയോ അധികം വിഷം (മനസ്സിൽ) ഉള്ളിലുള്ളവൻ എന്ന നിലയ്ക്കാണ്, പ്രത്യേകിച്ചും മനുഷ്യൻ്റെ മനസ്സിലെ വിഷം.  
ഇതിൻ്റെ അടിസ്ഥാനപ്രമാണവും വിശദാംശങ്ങളും  എനിക്കപരിചിതമായതിനാലും വിഷവൈദ്യം എൻ്റെ വിഷയമേ അല്ലെന്നുള്ളതിനാലും വേന്തിരൻ എന്നൊരു വാക്ക് ഞാനെഴുതിയ കവിതയിൽ ഉൾപ്പെട്ടുപോയി എന്ന ഒറ്റ ക്കാരണത്താൽ അത് ഏത് അർത്ഥത്തിലാണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത് എന്ന് വായനക്കാർക്ക് മനസ്സിലാക്കിക്കൊടുക്കാം എന്ന പരിമിതമായ ഉദ്ദേശം മാത്രം ഉള്ളതിനാലും നമുക്ക് ഇനി കാളിയനിലേയ്ക്കു വരാം.
1. കാളിയൻ ഭൂമിയിൽ വസിക്കുന്ന നാഗമായിരുന്നു.
2 . കാളിയൻ ഒരു ഫണമുള്ള സർപ്പമായിരുന്നു, 
3. അതും ബഹുമുഖനായവൻ.
4.  കാളിയനു കൊടുംവിഷമായിരുന്നു.

ഇവയെല്ലാം ചേർത്തുവെയ്ക്കുമ്പോൾ ഭൂവാസിയായ കാളിയനു കൂടുതൽ ചേർച്ച നാലാം വിഭാഗമാണ് എന്ന് ഞാൻ കരുതുന്നു.

ഒരുപക്ഷേ, കാളിയൻ ഭൂവാസിയേ അല്ലെങ്കിലോ? അനന്തനെപ്പോലെ കടലിൽ ജീവിക്കുന്നതരം നാഗമായ  കാളിയൻ യമുനയിലെ ജലവാസിയായി വരികയും പിന്നീട് പോയി ജീവിച്ച രമണകദ്വീപിലും വെള്ളത്തിൽ മാത്രവുമാണ് കഴിഞ്ഞിരുന്നത് എങ്കിൽ വേന്തിരൻ എന്നവാക്ക് കാളിയനു യോജിക്കാതെ വരാം. സാധ്യത തുലോം കുറവാണെങ്കിലും  ആ വാക്ക് തന്നെ മാറ്റി വരി ഇങ്ങനെയെഴുതുന്നതാകും അപ്പോൾ ഉചിതം

അനന്തനുടയോനരുവിനീന്തിവിളയാടി ബത തന്തുവിലശാന്തഭുജഗം
(തന്തു -  തിര)






Saturday, April 29, 2023

കാവ്യവാഹിനി

എല്ലാ നാലാമത്തെ വരിയിലും 3 അക്ഷരങ്ങൾ വ്യത്യസ്ത അർത്ഥങ്ങളിൽ 2 വട്ടം ആവർത്തിക്കുന്നു.


പൂവിടേണ്ടു മനവാടി, വാണിയേ-
കും വിശിഷ്ടതരഭാവസേചനം
തൂവിടാനൊഴുകി കാവ്യവാഹിനി
ദ്യോവിലങ്ങനെയതിൻവിലങ്ങനെ
(സേചനം: നനയ്ക്കൽ ദ്യോവ്: ആകാശം)

ശ്രീകരം വിടരുവാൻ നികാമമെ-
ന്നിൽ കനിഞ്ഞു സുധബിന്ദുപോലവേ
ഏകണം നിഗരദാഹമാറ്റുവാൻ
ശീകരങ്ങളുതിരും കരങ്ങളാൽ
(നികാമം: ഏറ്റവും സമൃദ്ധമായി നിഗരം: തൊണ്ട ശീകരം: വെള്ളത്തുള്ളി)

ചാരുവാക്കി പദതല്ലജങ്ങളിൽ
നീരുതിർത്തതിനു മാറ്റുകൂട്ടിയോ
ചേരുമിമ്പമതു കണ്ണുമാറ്റിടാ-
താരുകണ്ടു കമനീയതാരുകൾ

മേദുരപ്രസരണങ്ങളുണ്ടതിൻ
ചോദനം തുയിലുണർത്തിടും വരം
വേദനിച്ചവനു വേദമായ് വരും
മോദകം മഹിതമാ ദകം മനം
(ദകം: വെള്ളം)

മാനസത്തിലെ മനോഹരാപ്തികൾ
താനലിഞ്ഞ വരി, വാക്കുപൂക്കയായ്
ജ്ഞാനധാര വരമായ്ത്തരുന്നൊരാ
ദാനമാണിഹ നിദാനമായതു്
(ആപ്തി: കിട്ടിയത് നിദാനം: കാരണം)

ജീവിതാനുഭവമെന്ന ചൂളയിൽ 
പാവിതം ഹൃദയകല്പനാതതി
ഭാവിതം മനനബിംബനാടകം
ഭൂവിലാസകലമീ വിലാസമായ്
(പാവിത: ശുദ്ധീകരിച്ഛ തതി: കൂട്ടം)

അംഗഹാരമഴകിൻ പദങ്ങളായ്
സംഗതം വരിതരുന്നൊരർത്ഥവും
രംഗണം വടിവിലൊത്ത വൃത്തമാൽ
രംഗമാധവ തരംഗമായവ
(സംഗതം : ചേർന്ന/യോജിച്ച രംഗണം: നൃത്തം മാധവ: തേൻതൂകുന്ന)

ഞാനിതാ കവനസുന്ദരാംബര-
ത്തിൽ നിരന്തരവിഹംഗമം മുദാ
തൂനിറം പദമരീചി തൂകവേ
വാനിലാവരിമമായ് നിലാവല
(വിഹംഗമം: പക്ഷി മരീചി: രശ്മി വരിമം: വ്യാപ്തി)

കാതരസ്മൃതികളൊക്കെ മായ്ച്ചിതാ
പൂതചിത്തമണിയുന്നു വീചികൾ 
പ്രീതഭാവുകമുണർത്തി നീക്കിയോ
ഭീതരാവിലെവിപത്തി രാവിലെ
(പൂത: ശുദ്ധിയുള്ള)

സത്തചേർത്തപദമുത്തമം വിള-
ക്കിത്തരാൻ കളിവിളക്കുപോൽ ചിരം
അത്തലെങ്ങിനെയൊഴിഞ്ഞുപോയതാ-
മുത്തരം ബഹുലചിത്തമുത്തരം
(അത്തൽ: ദുഃഖം മുത്തരം - സന്തോഷമുള്ള)

വൃത്തം: രഥോദ്ധത
പ്രാസം: ദ്വിതീയ + യമകം





Saturday, March 25, 2023

വരവർണ്ണവര

വര എന്നാൽ ശ്രേഷ്ഠമായതു് എന്നർത്ഥം, രണ്ടാമത്തെ വര തലവരയും.  

മിഴികളിൽ മിഴിവോടെഴുന്ന കൊഴിഞ്ഞുകേഴുമൊരോർമ്മതൻ
കിഴിതുറന്നൊരു ചിമിഴിനുള്ളിലഴിച്ചപാഴ്ക്കനവിന്നഴൽ  
മൊഴിയിനിച്ചു കഴിഞ്ഞവേദനകൾ പിഴിഞ്ഞൊരു തേനിനാൽ
വഴികളിൽ തഴുകുന്നുകാറ്റല,യൂഴിയിൽ പുതുപൂമഴ

വിഷയമൂന്നിദുഷിച്ചചിന്തകളുള്ളിലേറ്റിയ കല്മഷം
വിഷമമാറ്റി തുഷാരനിർമലവർഷമേറ്റു സഹർഷമായ്
സുഷമപൂണ്ടുഷസ്സിൻ്റെ വെട്ടമണഞ്ഞ തോഷമൊടെൻ മനം
വിഷമുതിർത്തൊരുദോഷശോഷണമായിടാനതൊരൗഷധം

അഹനശോഭ വിഹർഷരോഹിതരശ്മിതൂകി വിഹംഗമൻ
സഹജഹൈമകവീചികൾ സഹിതം വരും മഹിതം ഹിതം
അഹരഹം വ്യവഹാരബാഹുലഹല്ലനം സഹസാ ഹതം
ഗഹനവിദ്യവിഹായവാഹിനിയാത്മദാഹശമം ഹി മേ
(അഹന - പ്രഭാതം വിഹർഷം - വലിയ സന്തോഷം രോഹിത - ചെമപ്പുനിറമുള്ള വിഹംഗമൻ - സൂര്യൻ ഹൈമകം - സ്വർണ്ണം അഹരഹം - ദിനംതോറും ഹല്ലനം - (ബോധ്യമില്ലാതെ) കിടന്നുരുളല്‍ സഹസാ - പെട്ടെന്നു് ഹതം - ഹനിക്കപ്പെട്ട വിഹായ - പിന്നിട്ടുകൊണ്ട്)

ധവളരശ്മി കവർന്നിരുൾ നവഭവ്യഭാവനവിദ്രുമം
ഭുവനമാകെ വെളിച്ചമായ് രവിവന്നു വിദ്രവകാളിമ
അവനിയിൽ സവിതാവുകൂവരവാരിജങ്ങളുണർത്തിടും
കവനഭാവനയേവതും വിവിധം വിരിഞ്ഞിഹ വിദ്രുതം
(വിദ്രുമം - പവിഴം വിദ്രവം - പിൻവലിയൽ വിദ്രുതം - പെട്ടെന്ന്)

നിശയകറ്റിയ ദർശനം ശശികാന്തശോഭയിലന്തരം
ദിശതെളിഞ്ഞ നികാശമാ,യകശർവരം  ശബളാഭയിൽ 
അശനിപാതവിധം വിശാരദകൗശലം വശമാക്കിയെൻ
കൃശനിരാശയുരുക്കി ശാരികയാക്കി മാനസമൂശമേൽ
(നികാശം - ചക്രവാളം/കാഴ്ചയുടെ പരിധി ശർവരം - ഇരുട്ട് ) 

വിരവിലാരുഷിപോരവേ ഗതഭീതരാവിനിരുട്ടു പോയ്
കിരണധാരപരക്കെ ഭാവനതാരുണർന്നു വിരിഞ്ഞുപോയ് 
സ്വരമണിഞ്ഞൊരു കീരമാധുരി ശാരശാരികരാഗമായ്
വരവരേണ്യമൊരെണ്ണമെൻ്റെ ശിരസ്സിലാരു വരച്ചിതോ
(വിരവ് - വേഗം ആരുഷി - പ്രഭാതം കീരം - തത്ത ശാര - പലനിറമുള്ള)

ഗുണമെഴും മധുവാണിതൻ രണനങ്ങളുള്ളൊരു രേണുപോൽ
ഉണരുമാ സ്ഫുരണങ്ങൾ ചാരണചേണിലായ് മനവീണയിൽ
തുണതരുന്നൊരു പാണിവേണമതാണു ധാരണയാകുവാൻ
അണയുമെന്നകകോണിലീണമണിഞ്ഞു, കൺകണി കാണുവാൻ 
(രണനം - മാറ്റൊലി ചാരണം - ചലിപ്പിക്കൽ ചേണ് - അഴക്/തിളക്കം ധാരണ - വഹിക്കുന്ന/രക്ഷിക്കുന്ന)

സുഗമയോഗവുമായനർഗ്ഗളനിർഗ്ഗളം വിഗളിച്ചൊരെൻ
നിഗമസൗഭഗസാരസംഗമവാണി രംഗണരംഗമായ്
ഗഗനകാവ്യവിതാനഗീർണദിഗന്തഗമ്യ വിഹംഗമം
നിഗരഗഹ്വരഗദ്യഗീതിക ഭാഗധേയമഭംഗുരം  

(അനർഗ്ഗളം - മുറുകിനില്ക്കാതെ നിർഗ്ഗളം - ഒഴുകുന്ന വിഗളിക്കുക - പൊഴിയുക രംഗണം - നൃത്തം ഗീർണ - സ്തുതിക്കപ്പെട്ട ഗമ്യ - പോകാവുന്ന നിഗരം - തൊണ്ട ഗഹ്വരം - ഗുഹ/കുഴി)

വിടരുമെൻ മനവാടിചൂടിയ കോടിഭാവനചോടയം
നടനനീടൊടെ കാവ്യകോകിലയാടിടും തടിനീതടം
അടവിപൂത്തതു മാടിമാടിവിളിച്ചു, ഗാനകിരാടിക
സ്ഫുടമൊടേകിയ പാടവം തുടരേണ്ടു, ഞാൻ തവകോടരം 
(ചോടയം - ഭംഗി നീട് - ഭംഗി കിരാടിക - പഞ്ചവർണക്കിളി കോടരം - മരപ്പൊത്ത് )

നിജകൃപാജലബിന്ദു ജല്പിതമേകിടും ജലഗാസമം
രജതസാരജഭോജ്യമായഥ കാവ്യരാജിതതല്ലജം
വിജനജാഡ്യമനം സരോജിനി, കുടെ ശാരികകൂജനം
വിജയിയായ് വിജിഗീഷുവായ സജീവജാവി വിജാനനായ്
(ജല്പിതം - വാക്ക് ജലഗാ - നദി സാരജം - വെണ്ണ അഥ - പിന്നീട് വിജനജാഡ്യമനം - വൃത്തികളൊഴിഞ്ഞ് മരവിച്ച മനസ്സ് സരോജിനി - താമരപ്പൊയ്ക വിജിഗീഷു - ജയിക്കാന്‍ ആഗ്രഹിക്കുന്ന സജീവ - പ്രവർത്തനനിരതമായ ജാവി - വേഗമുള്ള വിജാനൻ - അറിഞ്ഞ)

വൃത്തം: ഭ്രമരാവലി
പ്രാസം : അനുപ്രാസം

നഭരസം ജജഗം നിരന്നു വരുന്നതാം ഭ്രമരാവലി