Saturday, December 19, 2020

പ്രസൂനപാത

 

പൂവീണപാതയിൽ പൂമെത്തതീർക്കുന്ന
പൂവിന്റെ നോവാണൊരുണ്മ
നോവോടെവീഴ്കിലും പൂപെയ്തു പാതയേ
ദ്യോവാക്കി മാറ്റുന്ന കാഴ്ച!

മോടിപ്പളുങ്കാകെയും താഴെയോവീഴ്ത്തി 
പൊട്ടിച്ചിരിക്കുന്നതാണോ
കഷ്ടം! വിധി ക്രൂരമാടിത്തിമിർത്തിട്ടു
പൊട്ടിച്ചിരിക്കുന്നതാണോ

പൂവിന്റെനൊമ്പരം വീഴുന്നവെമ്പലിൽ
മേവുന്നവാഴ് വിൻറെ സത്യം
സത്യത്തിനുൾക്കാഴ്ചയേകുന്നൊരുത്തരം
വിത്തിട്ടുപോയൊരാ തത്വം

വാഴുന്നനാളിലും വീഴുന്നനേരവും
പാഴായിടാത്തൊരാ തത്വം
സ്വത്വത്തിനുള്ളിലും വിത്തിട്ടുപോയതാം
തത്വാർത്ഥമാണെന്നു സാരം

പൂവിന്റെ വർണ്ണാഭയെക്കാളുമുണ്ടതിൽ
തൂവർണ്ണമോലും കിനാക്കൾ
എന്നെന്നുമുള്ളിലായ് തുന്നിപ്പിടിപ്പിച്ചു
കുന്നോളമായ് വന്നതെല്ലാം

പൂക്കാൻ തുടങ്ങുന്നതിന്നേറെമുമ്പു നീ
കൈക്കൊണ്ടിരുന്നുവോ സ്വപ്നം?
അപ്പൊഴേ സ്വപ്നത്തരിപൊട്ടിനാൽ മുഖ-
ക്കാപ്പിട്ടിരുന്നുവോ നിത്യം?

ചിന്താസരസ്സിലായ് സന്തോഷഭൂഷയിൽ
നീന്തിത്തുടിക്കും മരാളം
ചന്തം തുടിക്കുന്ന നിന്നന്തരംഗത്തി-
ലെന്തേ തിമിർത്താടി നൃത്തം

സ്വപ്നങ്ങൾ ചാലിച്ചവർണ്ണങ്ങളാലുള്ള
സ്വപ്നാടനം നിന്റെജന്മം
ആ വർണ്ണജാലങ്ങളോചേർന്നുവന്നാടി
മേവുന്നു നീ പൂത്തിടുമ്പോൾ

സന്തോഷഭാവം കിനിഞ്ഞെത്തിയുള്ളിലാ
പൂന്തേൻകണക്കേ വഴിഞ്ഞാൽ
കാന്താരസൗന്ദര്യമാകേ വസന്തമായ്
സന്താപഭാവം ത്യജിക്കും

നീകണ്ടസ്വപ്നങ്ങളെല്ലാം സുഗന്ധമായ്
തേകിപ്പകർന്നീലയെന്തേ?
നാനാവിധത്തിലായ് ഗന്ധം പരത്തുന്ന
സൂനങ്ങളുണ്ടെത്രെ മണ്ണിൽ

പൂവിട്ടുനിൽക്കുന്നതുണ്ടും പലപ്പൊഴും
ഭൂവിലായ് നിർഗന്ധപൂക്കൾ
മിന്നും പുറംമോടിമാത്രം ലഭിച്ചോരു
ഭിന്നശേഷിക്കതിർ മൊട്ട്!

ചന്തത്തിൽ പൂവിട്ടപൂവായിരുന്നിട്ടു 
മെന്തേ മണം മാത്രമില്ലാ
മൂടിപ്പൊതിഞ്ഞിട്ടടിത്തട്ടിലാഴ്ത്തിയോ
നീടുറ്റ നിൻപൊൻകിനാക്കൾ?

ആരോടുമൊന്നും പറഞ്ഞീലനിൻമോഹ
മാരോമലേമൂടി ഗൂഢം?
ചൊല്ലുവാനാകാത്തമോഹങ്ങളോ, അതോ
ചൊല്ലിടാൻനിന്നിലോ നാണം

അടക്കിപ്പിടിച്ചോരു മോഹങ്ങളെന്നും
തുടിക്കുന്നനിന്നന്തരാളം
തുടുപ്പാർന്നവാനം വിരിച്ചോരുചങ്കിൻ
മിടിക്കുന്നനിൻജീവതാളം

പൂമണം നിന്നുള്ളിൽ നീമൂടിവെച്ചതോ,
പൂമനം വീർപ്പിട്ടകാറ്റിൽ
ആമണം നേർത്തതോ, ആവിയായ് വെന്തതോ
നിൻമനക്കാമ്പിലെ ചൂടിൽ?

നിൻതാപമാണോ കടുംവർണ്ണമായതീ
കാതരപ്പൂവിൻ ദളത്തിൽ?
ഗന്ധം പരത്തുന്നപൂക്കളെക്കാളേറെ
സന്ധാനിറം പൂണ്ടുനിൽക്കാൻ

പൂമണംതൂകുവാൻ ആവതില്ലാത്തൊരാ
പൂമകൾക്കേറെയായ് ചന്തം
നേർമ്മയിൽ തുല്യതയ്ക്കായ്നിന്നിലേകിയോ
ഓർമ്മയോടമ്മയാം ഭൂമി

ഈഗന്ധമില്ലാത്ത പൂക്കൾക്കുമുണ്ടിടം
സൗഗന്ധികങ്ങൾക്കിടയ്ക്കും
വർണ്ണോത്സവംതീർത്ത പൂക്കളെനോക്കിയാൽ
വർണ്ണങ്ങളുണ്ടതിന്നേറേ

ഓരോസുമങ്ങളും ഓമൽക്കിടാങ്ങളായ്
പാരിലോ പാലിച്ചിടുമ്പോൾ
നിഷ്പന്നമാക്കിയീ വ്യത്യസ്ത മേളനം
നിഷ്പക്ഷയായൊരീ ഭൂമി

കായായിമാറുന്ന പൂക്കളോപാകമായ്
വായിലേയ്ക്കന്നമാം കാഴ്ച
കായായിമാറാതെ വാടിക്കരിഞ്ഞൊന്നു
പോയാലുമുണ്ടുനിൻ നന്മ

പാദങ്ങൾ പൊള്ളാതെ പാതതന്നാതപം
പാദപം പൂവീഴ്ത്തിയാറ്റി
പൂ വാടിവീഴുന്നിടംകണ്ടു ലോകമോ
പൂവാടിയെന്നേ വിളിക്കൂ

വർണ്ണത്തിടമ്പേ നിനക്കും പ്രചോദനം
കർണ്ണന്റെ വാഴ് വായിരുന്നോ?
കർണ്ണന്റെ താതനെ പിന്നെന്തിനേ കണ്ടു
കണ്ണെടുക്കാതെ നീ നിന്നു?

തീവെയിൽതൂകുന്ന സൂര്യനെത്തോൽപ്പിച്ച
പൂവിനും സൂര്യന്റെതന്മ
പൂവിനെപ്പെറ്റൊരാ മാമരത്തിന്നില
തീവെയിൽ പൂകിരുന്നെന്നും

ഉഗ്രമാത്തേജസ്സിലാണ്ടും തിരണ്ടിടാൻ 
വ്യഗ്രമായ്വീണ്ടും വിളിപ്പൂ 
ആതപം തന്നിലയ്ക്കുള്ളിലൂടേറ്റതോ
ചേതസ്സിലാക്കാൻ കൊതിപ്പൂ

പൂവേനിനക്കങ്ങുനിന്നും വരുന്നതീ
സൗവർണ്ണമോലും പകിട്ട്
പൂത്തൊരാപൂക്കളോ സൂര്യാംശുതന്നെയെ
ന്നൊത്തു നോക്കാമതിൻശോഭ

വട്ടത്തിലുള്ളൊരാ മാംഗല്യകുങ്കുമ
പ്പൊട്ടിട്ടപോൽവന്ന സൂര്യൻ
തീവെട്ടമോലുന്നവട്ടത്തിനേ ഭൂമി
വട്ടംകറങ്ങുന്നപോലേ

പൂവിട്ടനാൾതൊട്ടു ഞെട്ടറ്റിടുംവരേ
വട്ടംപരത്തുന്നു വെട്ടം
വിട്ടൊന്നുമാറാതെ തൊട്ടുംതലോടുന്ന
മട്ടിൽകറങ്ങും പതംഗം

കായായിമാറാതെ വീഴുന്നപൂക്കൾതൻ
മായികാ സൗവർണ്ണമോർമ്മ
മായുംപകൽ വെട്ടമോടൊത്തൊരാഴിയിൽ
ചായുന്നസൂര്യനോ യാത്ര

സത്യാർത്ഥസാരം പരത്തിയീ ലോകത്തു
നിത്യനേർക്കാഴ്ചയായ് മാറാൻ
വ്യർത്ഥാഭിലാഷങ്ങൾ, പാടേകൊഴിഞ്ഞിട്ട-
നിത്യനേർക്കാഴ്ചയായ് മാറാൻ

ഈവിധം പൂവിതിർത്തേകുവാൻ വന്നുനീ
ജിവിതപ്പാതയിൽ നീളെനീളെ
ഈവഴിപ്പോയവർ കണ്ടതേയില്ലപോൽ
പാവമാം നിന്നെയോ പൂവുപോലെ

പൂവിന്റെനൊമ്പരം വീഴുന്നവെമ്പലിൽ
മേവുന്നവാഴ് വിൻറെ സത്യം
സത്യത്തിനുൾക്കാഴ്ചയേകുന്നൊരുത്തരം
വിത്തിട്ടുപോയൊരാ തത്വം

വാഴുന്ന നാളിലും വീഴുന്നനേരവും
പാഴായിടാത്തൊരാ തത്വം
സ്വത്വത്തിനുള്ളിലും വിത്തിട്ടുപോയതാം
തത്വാർത്ഥമാണെന്നു സാരം

വൃത്തം: മാരകാകളി
പ്രാസം: ദ്വിതീയപ്രാസം ലാടാനുപ്രാസം




Saturday, December 5, 2020

വിഭാവന വല്ലരി

അഷ്ടി (16 ) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് അശ്വഗതി. 5 ഭ ഗണങ്ങളും ഒടുക്കം ഒരു ഗുരുവും ചേർത്താൽ അശ്വഗതിയായി. 2  ഗണങ്ങളെ ഒന്നിച്ചെടുത്ത് മൂന്നായി മുറിച്ച് ഓരോ വരിയും എഴുതിയാൽ ഇതിൽ ദ്വാദശപ്രാസം കൊണ്ടുവരാനാകും. തന്നെയുമല്ല, പ്രാസത്തിനെടുക്കുന്ന അക്ഷരം ഒരു കൂട്ടക്ഷരം ആണെങ്കിൽ അത് ദ്വാദശപ്രാസം കൂടുതൽ എടുത്ത് കാണിക്കുകയും ചെയ്യും.


വിഭാവന വല്ലരി

ഒട്ടൊരുജീവിതമുട്ടുകളൊന്നിടവിട്ടതിലായ്
നട്ടൊരു ഭാവനമൊട്ടുവളർന്നൊരു തട്ടകമായ്
കൂട്ടിനു, ദുർഘടഘട്ടമലട്ടിയകാട്ടിലതിൻ,
വെട്ടമുയർത്തിയിരുട്ടിലതാ തിരിനീട്ടിവരും

അല്ലലൊഴിഞ്ഞുതരില്ലെ, മനോഹരവല്ലിയിലായ്
അല്ലിയിളംമലരല്ലെ വിരിഞ്ഞതിലുല്ലസിതം
ഉല്ലലമാടിടുമില്ലെ, വിഭാവനവല്ലരിയിൽ
നല്ലതുമാത്രവുമല്ലെ വിടർന്നിടുകില്ലെയതിൽ

കന്നിയിളം കുനുകന്നലുലഞ്ഞിതു തെന്നലിലായ്
എന്നിലുമേ കൃപതന്നല വീശണമെന്നറിവായ്
മിന്നിമിനുങ്ങണ പൊന്നിനു തുല്യമതെന്നുയിരിൽ
മിന്നലുദിച്ചതുചിന്നിവരും മനഖിന്നതയിൽ

കച്ചരമാക്കിനിറച്ചൊരുശങ്കയുടച്ചതിനേ
കച്ചികണക്കെയെരിച്ചു മനസ്സുതുടച്ചതിലായ്
കാച്ചിയെടുക്കുമിനിച്ച വിഭാവനമുച്ചരണം
തേച്ചുമിനുക്കിയുദിച്ചുപകർന്ന വെളിച്ചമിതാ

കത്തിടുമാശകളൊത്തിരിയുണ്ടതിലിത്തിരി ഞാൻ
ചിത്തമലിഞ്ഞുനിരത്തിയ കുഞ്ഞൊരുകൈത്തിരിയിൽ
ആർത്തമമാർദ്രതചേർത്തൊരു തൈലവുമാഴ്ത്തിയതിൽ
അത്തലെരിച്ചു പകർത്തിയതീശിഖ വാഴ്ത്തിടുവാൻ

വിങ്ങിടുമുള്ളിലൊതുങ്ങിയവേപഥു തേങ്ങലുകൾ
പൊങ്ങിവരുന്നു മുഴങ്ങുമതേസ്വരചേങ്ങിലകൾ
മങ്ങിയകണ്ണിലിറങ്ങിയനീർത്തുളി തൊങ്ങലുകൾ
താങ്ങുകവാണി, വണങ്ങിടുമെന്നെ വരങ്ങളുമായ്

തുള്ളിയൊരാലവുമുള്ളതിനാൽ ചെളിവെള്ളവുമേ
വെള്ളിവിളങ്ങണതുള്ളതുപോലൊരു വെള്ളനിറം!
നുള്ളിയെടുക്ക,ലിവുള്ളനിരാമയി ഉള്ളമിതിൽ
തള്ളിയടിഞ്ഞൊരു കള്ളവുമീവിധമുള്ളതുമേ

തെറ്റുനിവർത്തിയിതേറ്റിടണം അഴലാറ്റിടണം
നീറ്റലണച്ചതകറ്റിടണം വരമാറ്റിടണം
മാറ്റൊരുതുള്ളിയതിറ്റിയതാൽ മനചിറ്റലകൾ
കാറ്റലതന്നിലതേറ്റുപടർന്നൊരു മാറ്റൊലിയായ്


വൃത്തം: അശ്വഗതി
പ്രാസം:  ദ്വാദശ പ്രാസം

പദപരിചയം
തട്ടകം:മറ്റുപ്രദേശങ്ങളില്‍ നിന്നും അതിര്‍ത്തി വേര്‍തിരിച്ചിട്ടുള്ള ഭൂവിഭാഗം /ഒരു ക്ഷേത്രത്തിന്‍റെ ചുറ്റുമുള്ള പ്രദേശം
ഉല്ലലം: ഇളകുന്ന
കുനു: കൊച്ചു/അരുമയുള്ള
കന്നൽ : കരിങ്കൂവളം
ഖിന്നത: മ്ലാനത/ദുഃഖം
കച്ചരം: മുഷിഞ്ഞ/വൃത്തികേടായ
ആർത്തമമാർദ്രത: ആർത്തനായ (ദുഖമുള്ള) എന്റെ (മനസ്സിന്റെ) ആർദ്രത
അത്തൽ: ദുഃഖം
ശിഖ: തീനാളം/ജ്വാല, ശിഖരം
വേപഥു: വിറയൽ, കമ്പനം
ആലം: അലുമിനിയം നൈട്രേറ്റ്, ചെളി കലർന്ന വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു.
നിരാമയ: ദുഃഖമില്ലാത്ത/രോഗമില്ലാത്ത
വര: തലവര


അഞ്ചു ഭ കാരമിഹാശ്വഗതിയ്ക്കൊടുവിൽ ഗുരുവും




Saturday, November 21, 2020

അക്ഷരമുറ്റം

 ദ്വാദശ പ്രാസം പൊതുവെ മത്തേഭം എന്ന വൃത്തത്തിലാണ് എഴുതി കണ്ടിട്ടുള്ളത്.  ഒരു വരിയെ മൂന്നായി മുറിക്കാവുന്ന ഏത് സമവൃത്തത്തിലും ദ്വാദശപ്രാസം പ്രയോഗിക്കാവുന്നതാണ്.  നേരത്തെ സ്രഗ്ദ്ധരയിൽ ഇങ്ങനെ ശ്രമിച്ചിരുന്നു.  ഇത്തവണ രസരംഗം ആണ്. അഷ്ടി (16 ) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് രസരംഗം.  

എല്ലാ 4 വരികളിലും 2, 8, 14 എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരമാണ്.


അക്ഷരമുറ്റം

ഹിരണമണിഞ്ഞാ കിരണവുമേറ്റക്ഷര മുറ്റം
സ്വരസുധ പോൽ പാൽ നുരയുമൊരാഴിക്കര പോലേ
വരമരുളൂയെൻ കരപുടമേ സ്ഥാവര പുണ്യം  
തിരയുയരും സാഗരസമമെൻ കാതര ചിത്തം

തവ കനിവോലും പവനുതിരേ, പാലവനത്തിൽ
നവ മുകുളം പോൽ, കവനമുയർത്താമവയെന്നിൽ
കുവലയമെല്ലാം ദിവസവുമിന്നീ ഭുവനത്തിൽ 
സുവനനുണർത്താൻ  പ്രവണതയുണ്ടെന്നവബോധം

അപശകുനങ്ങൾക്കപചയമായ് സ്നേഹപരാഗം 
കൃപ തഴുകുമ്പോൾ  തപശമമാം ശീതപടീരം
ചപലവികാരം ഉപമയുമില്ലാത്ത പകിട്ടിൽ
ഉപവനമാലോലുപമണയും വർണ്ണപതംഗം

മലയജഗന്ധം കലയവിലോലം അല ചൂടും
മലരണി വാകക്കുലകളിലാ തെന്നലണഞ്ഞൂ 
പലവിധ വാക്കും  നലമൊടു വിടരാം പുഷ്കല നാവിൽ
ഉലകിനുമേ വ്യാകുലമകലും കോകില ഗാനം

വിമലതരം മഞ്ജിമ പകരും വാക്കുമനേകം
കമലദളം പോൽ സുമമധുവും ചിന്തി മനസ്സിൽ
ക്രമമൊടു വന്നും ചമയുകയെന്നും കമനീയം
സുമധുര ഭാവം ഹിമകര ശൈത്യം മമ ചിത്തം

കൃത മമ ചിത്തം ഭൃതമിതു വിത്തം ധൃത സത്താൽ
ഇതളണിയാം ചാരുതയണിയാമെൻ ലതയെല്ലാം
സിതമതു ഫുല്ലം വിതതമൊരർത്ഥം നതവാക്യം
ശത നിറമാലംകൃത വരി പോലും സ്വതസിദ്ധം

വൃത്തം: രസരംഗം
പ്രാസം: ദ്വാദശപ്രാസം

പദപരിചയം
ഹിരണം: സ്വർണ്ണം
സ്ഥാവര: സ്ഥിരമായ/ ഇളകാത്ത
പാലവനം : വെള്ളം കുറവുള്ള അത്യുഷ്ണ ഭൂമി
കുവലയം: ആമ്പൽ/താമര
സുവനൻ: ചന്ദ്രൻ/സൂര്യൻ
അവബോധം : അറിവ്/ഉദ്ദേശം/മനോഭാവം
അപചയം: ക്ഷയം/നാശം/കുറവ്
തപം: ചൂട്
ശീതപടീരം: കുളിർചന്ദനം
ലോലുപ: തീവ്രമായ ആഗ്രഹമുള്ള, കൊതിക്കുന്ന, അഭിനിവേശമുള്ള
കലയ: വിചാരിച്ചാലും, ചിന്തിച്ചാലും,  ചെയ്താലും, ധരിച്ചാലും, ഭാവന ചെയ്താലും
പുഷ്കല: ഉത്തമമായ/പ്രധാനമായ/ഐശ്വര്യമുള്ള/പൂര്‍ണമായ/മുഴങ്ങുന്ന
ധൃത: ധരിക്കപ്പെട്ട
ഭൃതം: നിറച്ച
വിത്തം : അറിവ്
കൃത: ചെയ്യപ്പെട്ട/സൃഷ്ടിക്കപ്പെട്ട 
സിത:  അറിയപ്പെട്ട/മുഴുവനായ/വെളുത്ത/തികവായ
വിതതം: വിസ്തൃതി

നയന യസംഗം വരുവതു വൃത്തം രസരംഗം




Saturday, November 7, 2020

ശീകരകുസുമം

അതിശക്വരി  (15) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് സകലകലം.  യമകം  ചേർത്ത് ആണ് ഇത് എഴുതിയിരിക്കുന്നത്. ഉദാഹരണം  വര - സൗവര,  രവി - ഭൈരവി ഈ രീതിയിൽ എല്ലാ വരികളിലും രണ്ടക്ഷരമുള്ള ഒരു വാക്ക് ആവർത്തിച്ചു വരുന്നു. ഒരു അക്ഷരം ആവർത്തിക്കുന്നത് പ്രാസമെങ്കിൽ രണ്ടോ അതിലധികമോ അക്ഷരങ്ങളുള്ള വാക്കോ വാക്കുപോലെ തോന്നിപ്പിക്കുന്ന അക്ഷരക്കൂട്ടമോ ആണെങ്കിൽ അത് യമകമായി.


ശീകരകുസുമം

ഗന്ധർവൻ തൻ വരഗതമാം സൗവരമധുവാൽ
സന്ധ്യാനേരം രവിമറയേ ഭൈരവിയുണരും
നീഹാരത്താൽ നനയുമൊരാ കാനനതടമോ
ആഹാ ധന്യം! വനഹൃദയം പാവനമുണരും

താനംപാടും രവമണയേ കൈരവമുകുളം
ഗാനംമൂളും മനമകമേ കാമനവിരിയും
സാമോദത്തിൻ തിരയുയരുന്നാതിരയിരവിൽ 
ആമോദത്തിൻ രജമുണരും തൂ രജതസുമം

സ്മേരംതൂകും സരസിജമോ ധൂസരമിഴിവാൽ
പാരം നിൻ പൊൻസരനടനം കേസരമുലയേ
താളംതുള്ളും സുരവടിവിൻ ഭാസുരചലനം
ഓളംമേലേ ധവളസുമം മാധവമണിയേ

നീരാടും നീ മദനനുമേ കാമദമലരായ്
ആരാധിക്കും തികവുമെഴും ചേതികമലരും,
താരാജാലം, കണിമലരും, കാകണിമണിയും,
തീരാദുഃഖം തരളഘനം കാതരമുകിലും

താരംവാനിൽ രതിവിളയിച്ചാരതിയുഴിയും
നേരം പൂവിൻ മുദിതമുഖം കൗമുദി പകരും
നേശം പൂണ്ടീ പഥമിതിലേ കാപഥകുളിരാൽ
വീശും കാറ്റിൽ മരശിഖരം ചാമരമുഴിയും

മേവാൻ ഗോമേദകമണിപോൽ മോദകമിഴിവിൽ
ഭാവാതീതം ചമയമിടും മൃൺമയകിരണം
ഹൈമക്കാറ്റിൽ രഭസമിതാ സൗരഭമണയും
തൂമത്താരോ ദകമലമേൽ മാദകനടനം

വിണ്ണിൻതുല്യം ഭഗമുദയം സൗഭഗവനിയിൽ
കിണ്ണാരം പോൽ ജനമറിവൂ കൂജന രവവും
തൃത്താവിന്നും കിലമധുരം കോകിലയൊലിയിൽ
നൃത്തം ചെമ്മേ പകരുമിതാ ചെമ്പക മലരും

മിന്നും പൊന്നിൻ നവചമയം മാനവനിതരം
നിന്നിൽ കാണാമവികലമാമീ സകലകലം
സർഗം ശ്രേഷ്ഠം! പകടമെഴും രൂപകവടിവാൽ
സ്വർഗ്ഗം തീർപ്പൂ കരളിലുമാ ശീകരകുസുമം

വൃത്തം: സകലകലം
പ്രാസം : ദ്വിതീയ + യമകം


പദപരിചയം
സൗവര : ശബ്ദസംബന്ധിയായ
ആമോദം : സുഗന്ധം
രജം : പൂമ്പൊടി
ധൂസര: ഭംഗിയുള്ള/ഇളം വെളുപ്പ് നിറമുള്ള
സര: ചലിക്കുന്ന/ഇളകുന്ന
മാധവം: വസന്തം/മധു തൂകുന്ന
കാമദ : കാമത്തെ നല്‍കുന്ന/ ഇഷ്ടമുള്ളതിനെക്കൊടുക്കുന്ന
ചേതിക : പിച്ചകം
കാകണി : ചുവന്ന കുന്നി
കാപഥം: രാമച്ചം
രഭസം: വേഗം
ദകം : വെള്ളം
ഭഗം: ശോഭ/സൗന്ദര്യം
കിണ്ണാരം : ശൃംഗാരം
തൃത്താവ് : തുളസി
കില: വാസ്തവത്തിൽ/ സത്യമായ
കലം : ആഭരണം
പകടം: പകിട്ട്
രൂപക : രൂപത്തെ സംബന്ധിച്ച
ശീകരം : വെള്ളം/വെള്ളത്തുള്ളി




കൂടിച്ചേർന്നാൽ മഭസഭസം കേൾ സകലകലം





Saturday, October 24, 2020

ഗന്ധർവയാമം

 അതിശക്വരി  (15) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് സാരസകലിക.

പാരാവാരം പക്ഷികളണയും രവിമറയേ
ആരാവാരം കേൾപ്പതുസദിരാം കളമൊഴിയോ
ഓരാതോരോ ഭൈരവിയലിയും സ്വരജതിയിൽ
താരാജാലം തന്നിനിമ  വിഭാവരിയണിയും

സന്ധ്യാരാഗം മായികമലിയും ഇരുളലയിൽ
ഗന്ധോൻമാദം പാലകളണിയും മലരുതിരും
ഗന്ധർവൻവന്നൂഴിയിലണയും ദിവമൊഴിവായ്
സന്ധാബന്ധം സന്തതമവനീ സുഖവനിയിൽ

ഓമൽത്താരിൽ പാലൊളിപകരാൻ മധുനിശിതൻ
യാമത്തിൽ പൊൻചന്ദ്രികവരവായ് കസവിടുവാൻ
രാമച്ചം പെൺഗാത്രമണിയപോൽ നിലവൊളിയാ
തൂമഞ്ഞിറ്റും പല്ലവപുടമോ കളഭമിടും

പൂക്കുംമുല്ലപ്പൂ, കുറുമൊഴിയും ലതികകളിൽ
നോക്കിൽ ചൂതം പിച്ചിയുമവരോടിടയുമിതാ
മൂക്കിൽമത്തായ് ഗന്ധവുമുതിരും ധവളസുമം
ദിക്കിൽ ദൂരെപ്പോലുമിതറിയും വനശലഭം

മന്ദാരപ്പൂ മന്ദപവനനാൽ തഴുകിടവേ
വൃന്ദാരത്താൽ നന്ദനവനമോ മിഴികവരും
സിന്ദൂരത്തിൻ ബന്ധുരദളവും മടുമലരിൻ
വൃന്ദം ഗന്ധർവന്നു ദിവസമം പ്രിയമരുളും

സ്വർലോകത്തിൽ കണ്ടതുസമമോ വിപിനമിതിൽ
ഭുർലോകത്തിൽ വാഴുവതിനുമിന്നൊരുസുകൃതം
ആലോലം പൂങ്കാറ്റലപടരും ധരണിമുദാ
നിർലോപം തൻപല്ലവിവിടരും സരണികളായ്

നീളേപാടും പാട്ടിനുമനുപല്ലവിയൊലിയായ്
മൂളിച്ചെല്ലും വണ്ടുകളുടെ കാമുകഹൃദയം
മേളംതാളംസോമവുമൊടു രാസവുമുണരേ
വ്രീളാലോലം പച്ചിലമറയും നവമുകുളം

ഇന്ദ്രൻവാഴും മുന്തിയൊരമരാവതി വിരസം
ചന്ദ്രൻമണ്ണിൽ പൂമഴപൊഴിയും വനിസരസം
സാന്ദ്രം തൂവെൺചന്ദ്രികമെഴുകും ഭുവനമിതോ
വന്ദ്രംവിൺപോൽ, നന്ദനവനിയീ പ്രിയസദനം

മണ്ണിൽകാൺമൂ വിണ്ണിനുപരമാം സുഭഗപുരം
കണ്ണിൽമിന്നും കാഴ്ചകളതുപോൽ ദിവസമവും
മണ്ണിൽത്തന്നേ കാൺമതുദിവവും ജനമതിനാൽ
മണ്ണായ്പ്പോയാലും മൃതനു 'ദിവംഗത'മരുളും

മർത്യന്നിത്ഥം വാണിടുമിടമിന്നൊരുപടിമേൽ
ഓർത്താലുള്ളം നിർവൃതിയടയും മൊഴിമറയും
അർത്ഥാപത്തിയ്ക്കൊക്കുമിതതിനാൽ വിവരണവും
വ്യർത്ഥം, വാക്കും തോൽക്കുമിതുരയാൻ നലവടിവിൽ

വൃത്തം : സാരസകലിക

പദപരിചയം
പാരാവാരം : നദിയുടെ ഇരു കരകളും
ആരാവാരം : ശബ്ദകോലാഹലം
സദിര്: പാട്ടുകച്ചേരി ഓരാതെ : ഓർക്കാതെ/വിചാരിക്കാതെ
വിഭാവരി : നക്ഷത്രങ്ങൾ ഉള്ള രാത്രി
ദിവം : സ്വർഗ്ഗം
സന്ധ : ഗാഡമായ ഐക്യം സന്തതം : തുടർച്ചയായി അവനീ: ഭൂമി
ചൂതം : പവിഴമല്ലി
വൃന്ദാരം : അഴക്/ലാവണ്യം 
നന്ദനവനം : ഇന്ദ്രന്റെ പൂന്തോട്ടം
ബന്ധുര : ഭംഗിയുള്ള 
മടുമലർ : തേനുള്ള പൂ വൃന്ദം : കൂട്ടം
വിപിനം : ഉപവനം/വലിയ കാട്
ധരണി : ഭൂമി മുദാ : സന്തോഷത്തോടെ
വ്രീള : ലജ്ജ
വന്ദ്രം : ഐശ്വര്യം
അർത്ഥാപത്തി : പിന്നെ ഒന്നും ചൊല്ലാനില്ലെന്ന യുക്തി

ചൊല്ലാം വൃത്തം സാരസകലികാ മതനഭസം





Saturday, October 3, 2020

അലവയലുകൾ



കച്ചമെയ്യൊടുവലിച്ചു കർഷകനുറച്ചവൻപൊടുകിളച്ചതിൽ
മൂർച്ചതേടിയ മദിച്ചപൊൻമണിവിതച്ചുവേർപ്പുവിളയിച്ചതാം
പച്ചനാമ്പിലമുളച്ചഭൂമികവിരിച്ചസൗഭഗസമുച്ചയം
കൊച്ചുകേരളമുരച്ചു "നെല്ലറ" ലസിച്ചുകാൺമു  പുകളുച്ചമായ്

കെൽപ്പിലൂന്നിയകലപ്പതൻറെ കടുദർപ്പമൂർന്നതനുചിപ്പിയിൽ
വേർപ്പുമുത്തുമണികൈപ്പുറഞ്ഞരസമുപ്പുചേർന്നുമൊഴുകപ്പെടും
താപ്പിനുള്ളവകമൂപ്പിനുള്ളനിലമുപ്പലിഞ്ഞകണമൊപ്പിടും
വേർപ്പിലിന്നുകരചോർപ്പുകൊണ്ടുനിറകാപ്പണിഞ്ഞു മിഹിരാർപ്പണം

വിത്തെറിഞ്ഞു, ഹൃദയത്തിലുള്ള നിറസത്തുമായ, തനിസത്തയും
നീർത്തിടുന്നു ഹരിതത്തിനാഭ മിഴിയെത്തിടാമൊരകലത്തിലും
നേർത്തകാറ്റിനലമുത്തമിട്ടകുളിരൊത്തു നെൽയലുണർത്തിടും
പൂത്തുപൂംകതിരുമെത്തിനീളെമനമാർത്തുകാണ്മുമണിനർത്തനം

അങ്ങുദൂരെനിളകിങ്ങിണിക്കൊലുസിണങ്ങിടുന്ന ചരണങ്ങളും
പൊങ്ങിടുന്നവിരഹങ്ങളാർന്നചലനങ്ങളുള്ളയലതിങ്ങിയും
എങ്ങുമെങ്ങുമിടതങ്ങിടാതെ കടലങ്ങുപോംവഴിമുടങ്ങിയാൽ
തേങ്ങിടുന്നുകദനങ്ങളാലെ മതിവിങ്ങിടുന്നനിമിഷങ്ങളിൽ

വെള്ളമൂർന്നുധൃതിയുള്ളൊഴുക്കു കലിതുള്ളുമാ കടലിനുള്ളിലായ്
കള്ളി! പോകുവതിനുള്ളൊരാ ത്വരയുമുള്ളമോഹമറിവുള്ളതാൽ 
വെള്ളമേറെവിളവുള്ളമണ്ണിനരികുള്ളചാലിലണതള്ളിടും
വള്ളിപോലെ ചുറയുള്ളമാല കതിരുള്ളപാടമഴകുള്ളതായ്

ക്ഷുണ്ണകാമനയിലർണ്ണവംപരതി, കണ്ണുനീട്ടിയവിഷണ്ണയോ
വിണ്ണുകണ്ടു വരവർണ്ണമാം ഹരിതവർണ്ണമാടിടുമിതർണമായ്
തീർണമായവയലർണ്ണവംകളിയെ താർണസൈകതസുവർണ്ണവും
മണ്ണിതിൻനിധി വികീർണമായവിള കണ്ണിനേകിയൊരു പൂർണ്ണത!

പഞ്ഞമില്ല, തുടുമഞ്ഞയാംനിറമണിഞ്ഞു പൊൻകുലയുലഞ്ഞിതാ 
മഞ്ഞുനീർമണിയുറഞ്ഞതുമ്പിലൊരു കുഞ്ഞുസൂര്യനുമലിഞ്ഞിതാ
മഞ്ഞിനുള്ളിലതഴിഞ്ഞു ചെന്തിരയുഴിഞ്ഞുതൻപ്രഭ ചൊരിഞ്ഞിതാ
പഞ്ഞമാറ്റിയ വിളഞ്ഞധന്യതയറിഞ്ഞു ദൈന്യതമറഞ്ഞിതാ

നീട്ടിമൂളിയൊരുപാട്ടുതേനിലലയിട്ടകൊയ്ത്തിനൊലി കേട്ടിതാ
നട്ടഞാറിനടിവെട്ടിടുന്ന വളയിട്ടപെൺകരപകിട്ടിതാ
കെട്ടിമാറ്റികതിരിട്ടകറ്റ മെതിയിട്ടുകോരിപറകൂട്ടിയാ 
കോട്ടമറ്റവരയിട്ടകുത്തിയരി മട്ടനെല്ലുനിറവട്ടകം

കന്നിനുള്ളതവിടൊന്നുമാറ്റി തിരയുന്നധാന്യമണിതിന്നതാൽ
വന്നുതീറ്റ ചികയുന്നപൈങ്കിളികളൊന്നു പാടിയകലുന്നിതാ
കുന്നുകൂട്ടിരിയെന്നതങ്കനിധി തന്നവൈഭവവുമിന്നിതാ
തിന്നചോറിനുയരുന്നകൂറു വളരുന്നമണ്ണിനുപകർന്നിതാ 

കർമ്മമണ്ഡലസുധർമ്മമുണ്ടിവിടെ തമ്മിലുള്ളുറവുമർമ്മമായ്
ഘർമ്മഭൂവിലൊരുകമ്മനായനരനിർമ്മിതി പ്രചുരനിർമ്മലം
ധർമ്മമാണുധര നമ്മിലുണ്ടുകൃപ നമ്മളെത്തഴുകുമമ്മതാൻ
ഓർമ്മവേണമിതു അമ്മയാംപ്രകൃതി നേർമ്മയാലലിവുനമ്മളിൽ

വൃത്തം: കുസുമമഞ്ജരി
പ്രാസം: ഷോഡശപ്രാസം

പദപരിചയം
വൻപ്: ഊറ്റം (പാലക്കാടൻ പ്രയോഗം തെമ്പ്)
മൂർച്ച : കൊയ്ത്തു കാലം
സമുച്ചയം: കൂട്ടം
ഉരച്ച : ഉരചെയ്ത (പറഞ്ഞ)
കെൽപ്പ് : സാമർത്ഥ്യം/കഴിവ്
ദർപ്പം : വൻപ്,തെമ്പ്
താപ്പ് : ലാഭം/സുഖം/ഭാഗ്യം
മൂപ്പ് : വിളവ്
ചോർപ്പ് : കലർപ്പ്/കലർന്നുണ്ടായത്
കാപ്പ് : അഭിഷേകം/ചാർത്തൽ ഇവിടെ വിയർപ്പ് കൊണ്ട് മണ്ണിന്
മിഹിരൻ : സൂര്യൻ
സത്ത്: സാരം/പരമാർത്ഥം
സത്ത : നിലനിൽപ്/ഉൺമ
ആഭ: ശോഭ/സൗന്ദര്യം
ത്വര : തിടുക്കം
അണ: അണക്കെട്ട്
ചാല്: അണക്കെട്ടിലെ വെള്ളം തിരിച്ചു വിടുന്ന വഴി (ഉദാ:മലമ്പുഴ ചാല്, ചാല് വെള്ളം)
ചുറ: ചുറ്റും/വലയം ചെയ്തു പോകുന്ന
ക്ഷുണ്ണ : തകർക്കപ്പെട്ട/വീണ്ടും വീണ്ടും ആലോചിക്കപ്പെട്ട
അർണ്ണവം : കടൽ
വിഷണ്ണ: വിഷാദിച്ച
അർണ : ചലിച്ചു കൊണ്ടിരിക്കുന്ന
തീർണ : വ്യാപിച്ച
താർണം : പുല്ല് കൊണ്ടുള്ള
സൈകതം : മണൽത്തിട്ട
വികീർണം : പ്രസിദ്ധമായ
പഞ്ഞം: ദാരിദ്ര്യം
അഴിയുക: അലിഞ്ഞ് ഇല്ലാതാകുക
ധന്യത : ഐശ്വര്യം ദൈന്യത : അവശത/ദാരിദ്ര്യം
മട്ട: പാലക്കാടൻ മട്ട വട്ടകം :അളവുമാനം
കമ്മൻ : പോരാളി
ഘർമ്മ : ചൂടുള്ള
പ്രചുര : വളരെ/പെരുകിയ




Saturday, September 19, 2020

ഇടയാഷ്ടകം

ഇടയൻ എന്നാൽ ഇടയിൽ നിൽക്കുന്നവൻ. തുടർച്ചയായി ഒന്നിനു പിറകെ ഒന്നായി വിഷയങ്ങൾ പലതും വന്നു പോകുമ്പോൾ ഒരു വിഷയം അവസാനിച്ച് അടുത്തത് തുടങ്ങുന്നതിന്റെ ഇടയ്ക്കുള്ള സമയം അവിടെ കാണുന്നവൻ.

ഒരുപീലിക്കൊടിതൻറെ  ചുരുളോലുംമുടിമാടി
ത്തിരുകിപ്പാലൊളിതൂകും ചിരികണ്ടെന്നാൽ 
വരുമെൻറെമനതാരും അരുമപ്പാൽക്കടലായ്നിൻ
ചിരിതൂകും തിരമേലേസരസംനീന്തീ

സ്വതസിദ്ധം തിരുഹാസം മതിമുന്നിൽ അതുകാന്തം
സിതലജ്ജം തരളാബ്ജം ലതമേൽകുന്ദം
സ്മിതമേകും ഒളിതൻറെ ച്യുതിതീണ്ടാ പ്രഭകണ്ടാൽ
നതശീർഷം തൊഴുകുന്നാ ദ്യുതിതൻമുന്നിൽ

തുളപോലേ മുറിവാലിന്നുളവാകും മമദേഹം
വിളയാടൂ വിരലാൽപ്പാഴ്മുളപോലെന്നിൽ
മുളതോൽക്കും കളനാദം കുളിരേകും കരളാകെ
വളരുമ്പോൾ  വരളാത്ത പ്രളയം തന്നേ

അലതല്ലും ഒലിതന്റെ നലമോലും പുളിനത്തിൽ
പലവർണ്ണം മമദാഹം മലരുംചേലിൽ
ജലദത്തിൻ ഘനവർണ്ണം തുലനം നിൻവിരിമാറിൽ
അലരെല്ലാം നറുമാല്യം മലരൊന്നാകേ

ഫണിമേലെനടമാടും അണിയാൻനിൻപദയുഗ്മം
അണിചേർന്നീപ്പദമാകെ കിണിതൻതാളം
മണിവർണ്ണാ തവപാദം പണിയാനീ പദശ്രേണി
ശൃണുനീയെൻ ഹൃദയത്തിൻ മണിതൻ നാദം

നവനീതം കുഴയുംപോൽ പവഭാവം നുകരേണം
അവഗാഹം, കവനം നീ അവധാനത്താൽ
തവതൃക്കൺ കൃപവീണെൻ ധവമോലും മനസ്സിൻറെ
ദവനാശം* ഭഗവാനേ ജവനം വേണം

ഇടചേർന്നും തുടരുന്നീ നടമാടും വിഷയങ്ങൾ
ക്കിടയിൽനീ സ്ഥിരമുണ്ട്, "ഇടയൻ" തന്നേ!
നടനത്തിൽ മമചിത്തം ഉടനീളം മുഴുകുമ്പോൾ
ഉടയോനേ അറിവീലാ ഇടയാനിന്നേ

അജയൻനീ അജിതന്നും ദ്വിജമിത്രം തവവക്ത്രം
കജസൂനം നറുകഞ്ജം രജതം ചാന്ദ്രം
വ്രജബാലാ പ്രജപാലാ നിജതേജോമയബിംബം
ഭജരേഹം യദുജാതാ ഭജതത്പാദം

പ്രാസം: അഷ്ടപ്രാസം + അനു

*ഭവം ഉണ്ടെന്ന് തിരിച്ചറിഞ്ഞവന് ഭവനാശവും അർത്ഥിക്കാം 


പദപരിചയം

മതി: ചന്ദ്രൻ   കാന്തം : ആകർഷണീയമായത്
സിത : നിലാവ്
തരളാബ്ജം : തരളമായ വെള്ളത്തിൽ ജനിച്ചത് (ആമ്പൽ)
കുന്ദം: മുല്ല ച്യുതി: നാശം
നത: കുനിഞ്ഞ/നമസ്കരിച്ച ദ്യുതി: ശോഭ/ദീപ്തി/മഹത്വം
പ്രളയം: നിത്യം/ആത്യന്തികം   
പുളിനം: നദിക്കര (ഇവിടെ ഒലിയാണു നദി)
ഫണി: സർപ്പം യുഗ്മം : രണ്ട്/ഇരട്ട
അണി: ആദ്യത്തേത് അണിയുക/അലങ്കരിക്കുക രണ്ടാമത്തേത് അണിചേരുക/നിരന്നു നിൽക്കുന്ന
കിണി : കൈ താളം
മണിവർണ്ണൻ : അഴകാർന്ന വർണ്ണമുള്ളവൻ
(പാദം) പണിയുക: വന്ദിക്കുക/സ്തുതിക്കുക
ശൃണു: കേട്ടാലും
കവനം : കവിതയെഴുത്ത് നവനീതം : വെണ്ണ
പവം: ശുദ്ധീകരിച്ച ഭാവം: ഭക്തി
അവഗാഹം - മുങ്ങിയ/അഗാധമായ അറിവ് അവധാനം : ശ്രദ്ധ/താത്പര്യം
ജവനം: വേഗത്തിൽ ദവം : തീ  ധവം : ഇളക്കം/വിറയൽ
കജം: വെള്ളത്തിൽ ജനിച്ചത്  കഞ്ജം: താമര




Saturday, August 22, 2020

ഗ്രീഷ്മോഷ്മം



വേനൽച്ചൂടിൽ ധരണിയുരുകും തീവെയിൽ തൂവിടുന്നാ
കാനൽതട്ടിത്തളരുമവനീ ഹൃത്തടം കാത്തിരിപ്പൂ
മാനത്തുണ്ടോ, കരിമഴമുകിൽത്തുണ്ടുപോൽ കണ്ടിടാനും
മീനക്കാലം കൊടിയനടനം മേടവും താണ്ടിടേണം

വർഷിച്ചോരോ അമൃതകണമായ് മാരി പർജ്ജന്യധന്യം
ഘോഷത്തോടായ്  പടഹമുയരും വജ്രജീമൂതതാളം
പോഷിപ്പിക്കും മരതകമയം പട്ടിനാലിട്ടുമൂടും
ഹർഷത്താലോ പുളകമുകുളം കൂണുകൾ വീണുപൊങ്ങും

സോമത്തേനാൽ തഴുകിയ ശരശ്ചന്ദ്രികാസാന്ദ്രരാവും
ഹേമന്തം തന്നിനിയകുളിരിൽ പൂമ്പുലർകാലചേലും
തൂമഞ്ഞോലും ശിശിരപടമോ സ്നിഗ്ധമായ്  മുഗ്ധദൃശ്യം 
ഓമൽപ്പൂവിൻ കലികമലരും സന്തതം പൊൻവസന്തം

ഓരോനൃത്തം  ഋതുവനുസരം! അഞ്ചിനും ലാസ്യഭാവം
നേരോ ഗ്രീഷ്മം നടനരസമോ താണ്ഡവംചണ്ഡതാളം
തോരാത്തീതൻ പൊരിവെയിലിലും ധാത്രിയോ കാത്തിരിക്കും
മാരിക്കാറിൻ സലിലമലിയുന്നാതപംവീതതാപം

ഏറുംവേനൽ ജ്വലനതുലനം, വാകയോ പൂത്തുപക്ഷേ
നീറുംമണ്ണിൻ ഹൃദയകദനം വേരിലൂടൂറ്റി പോലും
പേറുംപൂക്കൾ തളിരിലകളും മോടിയിൽ മൂടിടുമ്പോൾ
മാറുംവർണ്ണം തരുണമരുണം കാട്ടുതീ തൊട്ടിടുംപോൽ

തീർക്കും സ്വപ്നം നിനവുകരിയുന്നുഷ്മമാം ഗ്രീഷ്മകാലം 
കോർക്കും മോഹം വിഭവസുഭഗം പൂവനം മേവുമെന്നും
ഓർക്കുന്തോറും സഹനമരുളും മണ്ണിലോ കർണ്ണികാരം
പൂക്കുന്നേരം മലരിയണിയും വർണ്ണമോ സ്വർണ്ണനാണ്യം


വൃത്തം : മന്ദാക്രാന്ത 
പ്രാസം : ദ്വിതീയ + അനു 


പദപരിചയം
കാനൽ : ചൂട്/ സൂര്യ രശ്മി അവനി : ഭൂമി
പർജ്ജന്യ : ഇന്ദ്രൻ ധന്യം : നിധി/സമ്പത്ത് ജീമൂത : ഇടിവെട്ട്/മേഘം
സന്തതം : തുടർച്ചയായി 
ധാത്രി : ഭൂമി സലിലം : വെള്ളം 
ആതപം : വെയിൽ/ സൂര്യപ്രകാശം വീത : പൊയ് പ്പോയ താപം: ചൂട്
ഉഷ്മം: ചൂട് ഗ്രീഷ്മം: വേനൽ




Saturday, August 1, 2020

നിള നിലാവ്



മാനമെന്നമഹിചോലമുങ്ങിനിവരുന്ന തിങ്കളിനു മോഹമായ്
മാനവൻറെപുകളേറിടും നിളയിലൊന്നു ചേർന്നൊഴുകി നീന്തണം
വാനമേഘമിടയിൽത്തടഞ്ഞു വഴിമൂടിനിന്നു കരികൊണ്ടലാൽ
ഈ നിളയ്ക്കു വിരിമാറിലല്ല നിറവിണ്ണിലാണു തിരുവിണ്ടലം

താരവാനപഥമാകെനീന്തി സുരനാരിപോലെ വിലസുന്നു നീ
ചേരുകില്ല തവലാസ്യമോഹനനടം നടത്തിവരുവാനിടം
നീരുമില്ല, പുഴയാകെമാറിയതിലാലിമാലിമണലാഴിയായ്
ചാരെ വഞ്ഞികളുമാശയോടെയൊരു മാരികേണു  മിഴിനീട്ടിടും

ഇല്ലയില്ല മുകിലേയെനിക്കു വഴിമാറുകില്ലെ ജലദങ്ങളേ
നല്ലമാമഴകളല്ലെ ഭൂമിതിരയുന്ന ജീവജലധാരകൾ
അല്ലലാറ്റി, ധരതന്നെമാറ്റിയൊഴുകുന്ന പാലരുവികൊണ്ടതിൻ
കില്ലുമാറിയഴകുള്ളപല്ലവി വിടർന്നിടും ഹൃദയവല്ലകി

ഇണ്ടലുണ്ടുമിടനെഞ്ചിലുണ്ടു് വരളുന്ന വിണ്ടലുവളർന്നിടം
ഉണ്ടു് നിന്നിലൊരു നോവുറഞ്ഞ ഘനമുണ്ടു് പെയ്തൊഴിക കൊണ്ടലേ
നീണ്ടമാരി മഴകൊണ്ട മണ്ണിലഴകുണ്ടു്, തേനുറവു രണ്ടുമേ
കണ്ടറിഞ്ഞുമഴ പെയ്തുമാറയിനി മണ്ണിലാകുമൊരുവിണ്ടലം

വീണുമണ്ണിലടിയുമ്പൊളന്നതിലലിഞ്ഞിടുന്നകണമായി നീ
കാണുമെന്നെ നിള ചേർത്തണച്ച മണിമുത്തുകോർത്തൊരു പതക്കമായ്
രേണുവെൻറെയലയിൽക്കലർന്നു നിളനീളെയോളകളകാഞ്ചിയായ്
ഈണമേകിയൊരു താളമുള്ളയൊലി പാട്ടുപോൽ പലരറിഞ്ഞിടും

മൂടിനിന്ന കരിമേഘമൊന്നു മഴയായ്‌പ്പൊഴിഞ്ഞു, മനഭാരവും
ചൂടിനിന്നു മതി പുഞ്ചിരിക്കതിരു കാറൊഴിഞ്ഞ നിറവാനിലായ്
കാടറിഞ്ഞകുളിരിൽപ്പിറന്ന ചെറുചോലകൾ രജതമാലകൾ
ഓടിവന്നുനിളയേവരിച്ചു പുഴപിന്നെയും ജലസമൃദ്ധമായ്

വെള്ളിമേൽപ്പണിത കാഞ്ചിപോലെനിള വള്ളുവൻറെകരചുറ്റവേ
കള്ളിവെണ്ണിലവു രാത്രിനേരമതിലെത്തി മുത്തമിടുമാസുഖം
തുള്ളിയോടിടുമതിൻറെ നെഞ്ചിനകമിക്കിളിക്കുളിരിളക്കിടും
തുള്ളികൾക്കു ചിരിവന്നതിന്റെ കളിയൊച്ചകേൾപ്പതു കളം കളം

പാലുപെയ്യണ നിലാവുവന്നു നടമാടിടുന്നവിരിമാറിലായ്
ചോലതന്നലകളുള്ളിലെപ്പുളകമോടുചേർന്നു കളിയാടവേ
ചോലകൊണ്ടകുളിരും കവർന്നു പുളിനം കടന്നുമിളമാരുതൻ
നീലയാമിനികളിൽവിരിഞ്ഞസുമ പല്ലവങ്ങളിലിറങ്ങിയോ

മാറ്റുകൂടിയതിളക്കമോടെ നറുവെണ്ണിലാവു നിളനീന്തിടും  
ഏറ്റുവാങ്ങിനിള മാറിലേറ്റിയലയിൽത്തെളിഞ്ഞു മറുതിങ്കളും
ആറ്റുവഞ്ഞിനിര കാറ്റിലാടി മനമാർത്തുനിന്നു  നിറകാഴ്ചയിൽ
തോറ്റുപോയിടുമതിൻറെ മുന്നിലൊരു നീലവാനപഥചോലയും

പാൽനിലാവുനിളയിൽലയിച്ചിരുവരും പുണർന്നമദമേളനം 
പൂനിലാവിനൊളിതൂകിടും പ്രണയമായ് നിറഞ്ഞഹൃദയാമൃതം
താനലിഞ്ഞ നറുവെൺമകൊണ്ടുതളിരോളമോ നടനമാടിടും
ന്യൂനമില്ല വികലങ്ങളല്ല വിരഹങ്ങളില്ലയനുഭൂതിയിൽ

വൃത്തം: കുസുമമഞ്ജരി
പ്രാസം: ദ്വിതീയ + അനു



പദപരിചയം
മഹി: വലിയ/വലിപ്പമുള്ള
ആലി : അരിക്/ വരമ്പ്
മാലി : വെള്ളത്തിന് മുകളിൽ ഉയർന്നു നിൽക്കുന്ന ഭൂമി
വിണ്ടലം : സ്വർഗ്ഗം
കാഞ്ചി : അരഞ്ഞാണം
കളകാഞ്ചി : (കളനാദം പൊഴിച്ച്) കിലുങ്ങുന്ന കാഞ്ചി
ഇണ്ടൽ : ദുഃഖം/സങ്കടം/വ്യാകുലത
ഉറവ് : ബന്ധുത്വം
മറു: മറ്റൊരു




Saturday, July 25, 2020

വിഭാതാഭ



അരുണവികിരണംപോൽ ഹാ! കിഴക്കിൻ വെളുപ്പിൽ
അരിയകതിരുതൂകും സൂര്യബിംബം വരുമ്പോൾ
തിരളുമിളവെയിൽതൻ പൊൻപണം പൂത്തിറങ്ങീ-
ട്ടിരുളുകളയതെങ്ങും മേളനം വാസരത്തിൽ

ഇളനിലവുതഴുകിത്തൂവെണ്മയാൽ ചേർത്തുറക്കും
തളിരില ചുരുളോ തൻനിദ്ര വിട്ടിട്ടുണർന്നൂ
അളി മുരളിവരുമ്പോൾ പൂക്കളും കേൾപ്പതെന്തോ 
കളരവമുരളീ നീതൂകിയെത്തും സ്വരത്തേൻ

പുതുവെയിലണിയുമ്പോൾ തുമ്പയും തുമ്പിതുള്ളും
അതുമതിയൊരുനൃത്തം പൂത്തപൂവിന്റെ കാണാൻ 
ശതതരശലഭങ്ങൾ പാറുമിമ്പം കളിമ്പം
ലത സുമവതിയാകുന്നഞ്ചിതം മഞ്ജുസൂനം

സുമദലമൃദുലം പൂങ്കാറ്റിലേറ്റം മനോജ്ഞം
സമ കിസലയമാടും കൂടെയാടോപമോടേ
ദ്രുമശിഖനിറവാലേ പേറുമാനന്ദഗന്ധം
ഹിമമണിയുരുകുമ്പോൾ ചേർത്തചാതുര്യമോടേ

അരുവിയലകളിൽ നിൻവെട്ടമേകും പകിട്ടോ
സുരലയനടനത്തിൽ പൊന്നുചാന്തിട്ട ചന്തം
മരതകമയവർണ്ണം വാഹിനീയാഹുതീരം
സുരഭിലനിമിഷങ്ങൾ കണ്ടിടാം നിർനിമേഷം

കനകമണികൊഴിഞ്ഞും പാരിജാതം നതംപോൽ
അനഘമനിതരം നീ ചിന്തുമാ കാന്തികണ്ടും
മനമഥനവിഷാദം കൂരിരുൾ തിങ്ങുമങ്ങും
ദിനകരകരമെങ്ങും കാട്ടിടും വെട്ടമെല്ലാം

ദിവസമദിവസംതാൻ വന്നിടുന്നിന്നു മുന്നിൽ
സവനിനിയ തിടമ്പായ് പ്രോജ്ജ്വലം സജ്ജമല്ലേ
ജവനകിരണമൽപ്പം വീണിടും കോണിലെല്ലാം
തവ തിമിരനിരാസം കൊണ്ടുപോമന്ധകാരം

ഉപവനമുണരുമ്പോളാഭതൻ സുപ്രഭാതം
ജപനഹൃദയവാനം ദൈവമേ നിന്റെഭാനം
കൃപ തവയൊഴുകുമ്പോൾ പൂവെയിൽ കാവ്യഭാനം
തൃപുടരമണജീവൻ തേടിടും ജ്ഞാനഭാനം



വൃത്തം: മാലിനി
പ്രാസം: ദ്വിതീയ + അനു

പദപരിചയം
വികിരണം: ചിതറൽ/പ്രസരണം
തിരളുക: പ്രകാശിക്കുക/വർദ്ധിക്കുക
വാസരം: പ്രഭാതം/പകൽ കളിമ്പം: വിനോദം അഞ്ചിത: അലങ്കരിച്ച
നതം: നമസ്കരിച്ച മഥന: നശിപ്പിച്ച
സുര: ജലം വാഹിനി: നദി ആഹു: വ്യാപിച്ച
കിസലയം: തളിര് ആടോപം: ആഡംബര/പ്രതാപപ്രകടനം
ദിവം : സ്വർഗ്ഗം സവൻ: സൂര്യൻ ജവന: വേഗമേറിയ
ആഭ: ശോഭ
തിമിരം : ഇരുട്ട് നിരാസം : നിരസിക്കൽ/അകൽച്ച
ജപനം : ജപം/പ്രാർത്ഥന ഭാനം : പ്രകാശം
തൃപുട : 3 പുടങ്ങൾ ഉള്ള/ മൂന്നായി പിരിഞ്ഞ (ഉദാ: ത്രിതലം, ത്രിപുരം, ത്രിഗുണം)



Saturday, July 18, 2020

സ്വപ്നവസന്തം



പൊട്ടുംമുളയ്ക്കുകനവാം കതിരിട്ടമോഹം
മുട്ടിത്തുറന്നുവിദലം സുമമൊട്ടിടുംപോൽ
വിട്ടൊന്നുമാറിടുവതില്ലൊരു മട്ടിലല്ലേ
തൊട്ടുംതൊടാതെ വരുമാശകളൊട്ടിടുന്നൂ


മഞ്ഞിൻനനുത്തപടമിട്ടുവിരിഞ്ഞു സൂനം
ചാഞ്ഞെത്തിടും ഹരിതചില്ല ചൊരിഞ്ഞതിമ്പം
കുഞ്ഞുമ്മവെച്ച പുളകത്തിലുലഞ്ഞു നിൽക്കേ
നെഞ്ഞിൽവരുന്നു പരിവേഷമണിഞ്ഞചന്തം


പൊന്നിൻവെയിൽതഴുകിയാ തളിരിന്നുമേലേ
മിന്നുന്നൊരാടചമയത്തിനു തുന്നിടുമ്പോൾ
തെന്നൽകുളിർത്തഴുകിവന്നൊരു കന്നമോടോ
കിന്നാരമൊന്നുപറയുംകഥ കിന്നരംപോൽ


കച്ചാർന്നുവാർന്നുവിലസുന്നൊരു പിച്ചകംപോൽ
ഉച്ചസ്ഥമായമിഴിവോടു ലസിച്ചുനിൽക്കേ
ഉച്ചൂഡമത്സ്യമകരം കൊടിവെച്ചവന്നും
ഉച്ചത്തിലായ ഹൃദയത്തുടിയൊച്ചകേൾക്കാം


പൂക്കാലസാമ്യ നിറവോ, കനവൊക്കെയെന്നിൽ
പൂക്കൂനതീർക്കുമഴകിൻകണി വെയ്ക്കതില്ലേ
ഉൾക്കാഴ്ചകൂടിനിറയും മണമൊക്കെവന്നാ
നേർക്കാഴ്ചകാന്തിമുകരാനൊരുനോക്കുപോരാ


വിത്തായവിത്തുമഴകോടു നിരത്തിയെന്നാൽ
തത്തിക്കളിച്ചുവനിയിൽ മദനൃത്തമാടാം
മുത്തുംമണിപ്പവിഴജാലവുമെത്തിനോക്കും
മുത്തായനിന്നെ, കൊതികൊണ്ടൊരു അത്തലോടേ


ഇല്ലംനിറഞ്ഞകനവിൽ പതിരില്ലപോലും
പല്ലംനിറച്ചമണികൾ കളയില്ലയെങ്ങും
വല്ലംനിറഞ്ഞുവരികിൽ അഴലില്ലതെല്ലും
ഇല്ലായ്മയില്ല, കതിരായ്കനവല്ലെയുള്ളിൽ


വൃത്തം: വസന്തതിലകം 
പ്രാസം: അഷ്ടപ്രാസം 



പദപരിചയം
വിദലം: തുറന്ന/കീറിയ
കന്നം : കന്നത്തരം/സൂത്രം
കിന്നരം: ഒരു സംഗീത ഉപകരണം
കച്ച്: അഴക്
ഉച്ചസ്ഥ: ഉയർന്ന അവസ്ഥ
ഉച്ചൂഡം : കൊടിയിലെ അലങ്കാരം/തോരണം
മകരമത്സ്യം: കാമദേവന്റെ കൊടിയടയാളം
വിത്ത്: കീർത്തി/അറിവ് ഉള്ള
അത്തൽ: സങ്കടം
പല്ലം: പത്തായം വല്ലം: വയറ്/പതിരു കളയൽ




Saturday, July 11, 2020

ചൈത്രരാത്രി




വരുംതിങ്കൾബിംബം നറുദധി വിതിർത്തംബരപഥം
മലർമേഘംനീന്തും നിജരജതമാം രാജിതപദം
പ്രഭാസാന്ദ്രംവന്ദ്രം സുരലലനതൻ കാന്തികളഭം
നിശീഥംശീതം തൂ തുഹിനമണിയും നർത്തനനഭം

പ്രഫുല്ലം, തെല്ലോളം ഇളകുമൊരുതല്ലം തെളിജലം
നിരന്നുംസാരള്യം ധവളമിഴിവിൽ കൈരവഗണം
നിലാവോലാവുംപോൽ അലമുകളിലായ് ലോലനടനം
പ്രഭാവം ഭാവംതൻ പ്രഭപകരണം ഭാസുരകണം

കണിക്കൊന്നപ്പൂവിൻ കുലകളുലയും ദാരുശിഖരം
കുബേരൻ കാണാപ്പൊൻ ഹിരണമണിതൻ മൂല്യനികരം
ചകോരംകേഴും പൂനിലവുനുകരാൻ ദാഹനിഗരം
മണക്കുംമാലേയം പവനനണയും ശൃംഗവിഗരം

തരുംചിത്രംചൈത്രം മദകരമനോമോഹനകരം
വസന്തംചിന്തുംതേൻ ഭ്രമരമധുപൻ തേടുമമൃതം
മൃദംഗം തേൻഭൃംഗം മുരളുമലയിൽ രഞ്ജനസുമം
മരാളംചേരുമ്പോൾ പുളകമിയലും പല്ലവപുടം

സ്വസങ്കൽപംതന്നിൽ നിലവുനുകരും പക്ഷിവിതരം
അതിൻദാഹം മുക്തം നിശിയുമതിനോയിന്നുസുതരം 
രതംപൂന്തേൻഭൃംഗം സുമദലപുടം മെത്തവിദരം
അതിൻദാഹം മുക്തം നിശിയുമതിനോയിന്നുസുതരം

വളർത്തിങ്കൾബിംബം ഗഗനപഥമേ ലാസ്യലസിതം
തരാമോകാന്തം തൻകരപുടനടം ചെയ്തുനിതരാം
വെളുത്തോരാമ്പൽപ്പൂവൊളിവിതറിടും ചന്ദ്രസദൃശം
തരാമോകാന്തം തൻകരപുടനടം ചെയ്തുനിതരാം

വിലോലം താലോലം പുളിനമിതു മാലേയപവനം
മണംവേണോവേറേ മനമണയുമേ വൈഭവഗണം
സുവർണ്ണംനിൻവർണ്ണം കണിമലരിയായ്ക്കാണുമുലകം
മണംവേണോവേറേ മനമണയുമേ വൈഭവഗണം


വൃത്തം : ശിഖരിണി 
പ്രാസം: അനുപ്രാസം
(കൂടാതെ, അന്ത്യാക്ഷര പ്രാസവും)

വ്യഞ്ജനത്തിന് കൃത്യമായ എണ്ണവും നിശ്ചിതസ്ഥാനങ്ങളും ഇല്ലാത്ത പ്രാസം  അനുപ്രാസം. അതിൽ തന്നെ, വ്യഞ്ജനം (നിശ്ചിതസ്ഥാനങ്ങളില്ലാതെ)
          ----  2 വട്ടം ആവർത്തിച്ചാൽ ഛേകം. ഉദാ: സ്വർണ്ണവർണ്ണം 
         -----  3 ഓ, 3ൽ അധികമോ എങ്കിൽ വൃത്യം. കൂടാതെ ഛേകമല്ലാത്തതെല്ലാം ഉദാ: സ്വർണ്ണവർണ്ണപർണ്ണം
        ------ ഒരു വരി അതേപടി അർത്ഥം/ആശയം  മാറ്റി ആവർത്തിച്ചാൽ ലാടം

(ഒരു വ്യഞ്ജനത്തിന് പകരം ഒരു വാക്കോ വാക്കുപോലെ തോന്നിപ്പിക്കുന്ന അക്ഷരക്കൂട്ടമോ ആണെങ്കിൽ അത്  യമകം)

പദപരിചയം
ദധി: തൈര്/വെണ്ണ നിജ: തന്റെ, രജതം: വെള്ളി രാജിത: വിരാജിക്കുന്ന പദം: സ്ഥാനം. സാന്ദ്രം: ഉറഞ്ഞ 
വന്ദ്രം: ഐശ്വര്യം 
നിശീഥം: പാതിരാ തൂ: ശുദ്ധം 
തുഹിനം: മഞ്ഞ് നഭം: ആകാശം
തല്ലം: കുളം/ചിറ പ്രഫുല്ലം: വിടർന്ന കൈരവം: ആമ്പൽ
ലാവുക: ഉലാത്തുക പ്രഭാവം: ശോഭ ഭാവം: ഉൺമ (അഭാവമില്ല) ഭാസുരം: പ്രകാശമുള്ള കണം: ചെറുതരി
ദാരു: മരം ഹിരണം: സ്വർണ്ണം മണി: മുത്ത്
നികരം: സ്വത്ത്, സമ്മാനം, കുബേരനിധി
നിഗരം: തൊണ്ട മാലേയം: ചന്ദനം 
(മലയം: ചന്ദനമരമുള്ള മല)
ശൃംഗം: ഉയർന്ന വിഗരം : പർവ്വതം 
ചൈത്രം: വസന്താരംഭം (മാർച്ച് 14 - ഏപ്രിൽ 13) 
മൃദംഗം: ശബ്ദം ഭ്രമര: ചുറ്റി കറങ്ങുന്ന (അങ്ങനെ ചെയ്യുന്നത് ഭ്രമരം)
മധുപൻ: തേൻ കുടിക്കുന്നവൻ (വണ്ട്)
ഭൃംഗം/മരാളം : വണ്ട്
രഞ്ജന : പ്രീതിപ്പെടുത്തുന്ന
വിതരം : ദൂരെ രതം: ആസ്വദിച്ച
സുതരം: വളരെ നല്ലത്   വിദരം : വിള്ളൽ/ദ്വാരം ഇല്ലാത്ത
നിതരാം: മുഴുവനും/എല്ലായെപ്പോഴും. കാന്തം: ചന്ദ്രകാന്തം/ഹൃദ്യമായ വസ്തു/വസന്തം
വിലോലം: മന്ദം ചലിക്കുന്ന ആലോലം: ഇളംകാറ്റ് വൈഭവം: മഹത്വം/ശ്രേഷ്ഠത










Saturday, July 4, 2020

ലാടാനുപ്രാസം

ഒരുവരി രണ്ടുതവണ ഒരേപോലെ ആവർത്തിക്കുകയും അതിന്റെയർത്ഥം/താൽപര്യം രണ്ടുതരത്തിൽ ആയിരിക്കുകയും ചെയ്യുന്നതാണ് ലാടാനുപ്രാസം. ലാടശബ്ദത്തിന് ബാലിശമെന്നുകൂടി അർത്ഥമുണ്ടല്ലോ. അച്ഛന്റെ മടിയിൽ ഇരിക്കുകയെന്നത് ഒരു താൽപര്യം, അമ്മയുടെ പാലുകുടിക്കുകയെന്നത് മറ്റൊരു താൽപര്യം. ഇങ്ങനെയുള്ള ഒരുകുഞ്ഞിനെപ്പോലെ, ആണും പെണ്ണും പോലെ എതിർചേരികളിൽപ്പെട്ടതും, പലപ്പോഴും വിപരീതഭാവമുള്ളതുമായ രണ്ടുവ്യത്യസ്തവരികൾക്കിടയിൽ ഒരുപോലെ ‘ഇരുന്ന്‘ ഓരോവരികളോടും താദാത്മ്യത്തോടെ ചേരുകയും രണ്ടുവിധതാൽപര്യങ്ങൾ ധ്വനിപ്പിക്കുകയും ചെയ്യുന്നപ്രാസം. കുതിരലാടവും ലാടവൈദ്യവുമൊന്നും ഇതുമായി ബന്ധമുള്ളതല്ല. (ഇത് എൻ്റെസ്വന്തം വ്യാഖ്യാനമാണ്, യുക്തിഭദ്രമെന്നുതോന്നുന്നുവെങ്കിൽ മാത്രം സ്വീകരിക്കാം)


രാവിന്നിരുൾനീക്കി വെളിച്ചമേകും
ധാവള്യമല്ലേമതിയോമലാളേ
ശോകത്തിലും രാജിതഭാവമേകും
ധാവള്യമല്ലേമതിയോമലാളേ
മതി: ചന്ദ്രൻ, അത്രയും മതി

അഞ്ചാതെനിൽക്കാനുതകും വിധത്തിൽ
വെൺചന്ദ്രഹാസം കരുതേണ്ടുശക്തം
അഞ്ചുന്നനിൻപുഞ്ചിരി കണ്ടുവെന്നാൽ
വെൺചന്ദ്രഹാസം കരുതേണ്ടുശക്തം

സായന്തനത്തിൽ വെയിലേറ്റു സന്ധ്യാ-
രാഗംപരത്തും നിറക്കൂട്ടുകണ്ടോ
പ്രേമംതുടിക്കും മനമാകമാനം
രാഗംപരത്തും നിറക്കൂട്ടുകണ്ടോ
സന്ധ്യാരാഗം : അന്തിച്ചുവപ്പ് രാഗം : അനുരാഗം

മായില്ലെരാവോടതു മായികംതാൻ
ആവർണ്ണജാലം നിമിഷാർദ്ധനേരം
മായാത്തരാഗം തരുനീയെനിക്കായ്
ആവർണ്ണജാലം നിമിഷാർദ്ധനേരം

നീഹാരമുള്ളിൽ കതിരേറിവന്നാ
വില്ലൊന്നിതല്ലേ കുലയേറ്റിനിൽപ്പൂ
ചില്ലിക്കുതാഴേ പ്രിയനോട്ടമെയ്യാൻ
വില്ലൊന്നിതല്ലേ കുലയേറ്റിനിൽപ്പൂ
വില്ല്: മഴവില്ല്, വില്ല്

വർണ്ണങ്ങളേഴാണൊരു ഞാണുവേണം
വില്ലെന്തിനായീ ശരമെന്തുവേറേ
നോക്കൊന്നിതെന്നിൽ തുളയുന്നനേകം
വില്ലെന്തിനായീ ശരമെന്തുവേറേ

പൂവിന്റെമോഹം മണിമുത്തുപോലെ
ചില്ലിന്നുമുള്ളിൽ സ്വയമേരമിക്കും
നിൻരൂപഭംഗി  പ്രതിബിംബമായീ
ചില്ലിന്നുമുള്ളിൽ സ്വയമേരമിക്കും
ചില്ല്: ജലകണം, കണ്ണാടിച്ചില്ല്

ചാപല്യമോലു,ന്നതുബാഷ്പമല്ലേ
സാഫല്യമുണ്ടോ മൃദുചില്ലിനുള്ളിൽ
സായൂജ്യമല്ലേ പ്രതിബിംബമായാൽ
സാഫല്യമുണ്ടോ മൃദുചില്ലിനുള്ളിൽ

മണ്ണിൽ വിയർപ്പിന്റെകണം പൊഴിഞ്ഞൂ
യോജിച്ചനേരത്തനൃതം വിളഞ്ഞൂ
സ്വേദം മദംകൊണ്ടുനനഞ്ഞനാണം
യോജിച്ചനേരത്തനൃതം വിളഞ്ഞൂ
അനൃതം: കൃഷി, കള്ളത്തരം

കള്ളപ്പറേം വേണ്ടൊരുനാഴിയൂനം
കൊയ്യാമതെന്നോ വിളയുന്നതെല്ലാം
ഗൂഢം മറച്ചുള്ളതെല്ലാമതെല്ലാം
കൊയ്യാമതെന്നോ വിളയുന്നതെല്ലാം

വൃത്തം: ഇന്ദ്രവജ്ര



Sunday, June 28, 2020

മഴനിലാവ്


ദ്വാദശാക്ഷര പ്രാസത്തിൽ എഴുതിയ പദ്യമാണ് ഇത്.  സാധാരണ ദ്വാദശ പ്രാസം കൊടുക്കുമ്പോൾ മത്തേഭം ആണ്  ഉപയോഗിക്കാറുള്ളത്.  ഇവിടെ സ്രഗ്ദ്ധര ആണ് ഉപയോഗിച്ചിരിക്കുന്നത്.  ഏഴേഴായ്  മൂന്നു ഖണ്ഡം എന്ന് പറയുമ്പോൾ ഓരോ 7 അക്ഷരങ്ങൾ കഴിയുമ്പോഴും യതി ഉണ്ട് എന്നർത്ഥം.  ഈ യതി സ്ഥാനത്തു വെച്ച് തന്നെ ഒരു വരിയെ മൂന്നായി മുറിച്ച് 3 തവണ പ്രാസം കൊടുത്തിരിക്കുന്നു. അങ്ങനെ 4 വരിയിൽ മൊത്തം 12 തവണ ഒരേ അക്ഷരം ആവർത്തിക്കുന്നു.

മഴനിലാവ് വിഗ്രഹിക്കാൻ പറഞ്ഞാൻ മഴയും നിലാവും എന്നായിരിക്കും ആദ്യ ഉത്തരം. മഴപോലെ പെയ്യുന്ന നിലാവും രണ്ടാമതായി ഓർക്കും. ഒന്നും കൂടെ കടന്നു ചിന്തിച്ചാൽ ഒറ്റയ്ക്ക് പെയ്തപ്പോൾ പൂർണ്ണതയില്ലെന്ന തോന്നലിൽ  മഴയോട് താദാത്മ്യം പ്രാപിച്ച് മഴയോടു കൂടെ ചേർന്ന് മഴ പോലെ പെയ്ത് മഴ മാറിയിട്ടും വീണ്ടും മഴ പോലെ പെയ്ത് പോകുന്ന ഒന്നാണ് മഴനിലാവ്.


പാരമ്യംവേനലിൻ തീത്തിരകളലയിടും ഘോരമാമുഷ്ണഭൂവിൽ
നൈരന്തര്യം പതിക്കും തരളമഴയിലോ നീരണിഞ്ഞാർദ്രമാകും
തീരത്തിൽ നാമ്പിടുന്നൂ സരസമധുവനം തീരമോ ശാദ്വലംതാൻ
സൗരഭ്യത്തിൻവസന്തം തിരയുമുപവനം സാരസം നീർത്തിടുന്നൂ


പാലപ്പൂപൂത്തഗന്ധം മലരുമരുമയാം മാലതീപുഷ്പവൃന്ദം
ചോലത്തെന്നൽ പുണർന്നാലിലകളുരുവിടും പോലതാ മർമ്മരങ്ങൾ
ജാലത്താൽ മാറ്റിയോ നീ ജലകണസുധയാൽ ജ്വാലയിൽ വെന്തഭൂമീ!
ശൈലത്തിൻ മേലെനിന്നാൽ നിലവിനതിശയം കാലഭേദം സ്വദിച്ചും


കാതങ്ങൾ താണ്ടിവന്നും പ്രതമിവതരിശാം വീതകേദാരഭൂവിൽ
നെയ്തപ്പോഴും, സ്വയംഞാൻ, പ്രതലമലിവെഴും ശീതളത്തേൻനിലാവാൽ
പെയ്തപ്പോഴും  തളിർക്കാലതകളെവിടെയും, മാതളം പൂത്തുമില്ലാ
ചൂതം തന്നുൾക്കുളിർപോലിതളിടുവതിനെൻ പാതകൾ നിന്നിലാക്കാം


യാമങ്ങൾ തോറുമെന്നും മമനിലവൊളിയാൽ തൂമതൂകിത്തരാം ഞാൻ
ശ്യാമക്കാറിൽനിറഞ്ഞാ തമനിറമണിയേ കോൾമയിർകൊണ്ടിടാംഞാൻ
ധാമങ്ങൾ നിൻറെതായാൽ സമരസമൊഴുകാം തൂമഴത്തുള്ളിയായി
പ്രേമത്തിൻധാരയായ് നാമമരമൊഴുകിടാം സീമകൾക്കും വിലോപം


ആനന്ദത്താൽ പൊഴിഞ്ഞൂ നനയുമൊരൊളിയായ് വാനമേഘത്തിനൊപ്പം
മാനത്തോ കാർമുകിൽപോയ് പുനരപിനിലവോ ദീനയായ് നിന്നുപെയ്തൂ
ഊനത്തിൽപ്പോയ്  പൊലിഞ്ഞൂ കനവതുകരിയേ കൈനഖപ്പാടു പോലേ
സ്വാനന്ദം പൂനിലാവിൻ മനമരുളിയതോ സൂനമായ്പ്പൂത്തു മണ്ണിൽ


വൃത്തം: സ്രഗ്ദ്ധര
പ്രാസം: ദ്വാദശപ്രാസം

പദപരിചയം
ശാദ്വലം പച്ചപ്പ് ഉള്ള, പുൽപ്പരപ്പ്
പ്രത മരിച്ച ഇവ പോലെ 
വീത പൊയ്  പോയ
കേദാരം കൃഷി സ്ഥലം, വയൽ, വിളനിലം
ചൂതം പവിഴമല്ലി (നാനാർത്ഥം മാവ്)
ധാമം ഗൃഹം, വാസസ്ഥലം, പരമപദം
പുനരപി വീണ്ടും, ഒരിക്കൽ കൂടി, ചാക്രികമായ ആവർത്തനത്തെ സൂചിപ്പിക്കുന്നു
ദീന ദുഃഖിത, പാരവശ്യമുള്ള
ഊനം കുറവ്, പോരായ്മ




Wednesday, June 17, 2020

ആശാസുമങ്ങൾ


ദ്വിതീയാക്ഷര പ്രാസം ഒരേ പോലെ നാല് വരികളിലും കൊടുക്കുന്നതിനു പുറമെ ഒരു വരിയെ തന്നെ രണ്ടായി മുറിച്ച്, ഒരു വരിയിൽ തന്നെ രണ്ട് തവണ ഉപയോഗിക്കുകയാണെങ്കിൽ ആകെ എട്ട് തവണ പ്രാസാക്ഷരം ആവർത്തിച്ച് വരും. ശാർദ്ദൂല വിക്രീഡിതത്തിന് പന്ത്രാണ്ടാമത്തെ അക്ഷരം കഴിഞ്ഞ് യതി വരുന്നുണ്ട് എന്നറിയാമല്ലോ. തന്നെയുമല്ല, യതിക്കു ശേഷം വരുന്ന രണ്ടാമത്തെ അക്ഷരം വരിയുടെ രണ്ടാമത്തെ അക്ഷരം പോലെ തന്നെ ഗുരു ആണ്.  അതിനാൽ നമുക്ക് 12 + 7 എന്ന ക്രമത്തിൽ ഓരോ വരിയും മുറിച്ച് 8 തവണ ദ്വിതീയാക്ഷരപ്രാസം കൊടുത്ത് എഴുതാം. ഇതിനെ അഷ്ടപ്രാസം, അഷ്ടാക്ഷര പ്രാസം, എട്ടക്ഷര പ്രാസം എന്നൊക്കെ വിളിക്കാം

പ്രാസാക്ഷരം താഴെത്താഴെയായി വരി മുറിച്ച് എഴുതിയിട്ടുണ്ട്.


ആശാസുമങ്ങൾ

ചൂടും പൂവിതളെന്നുമേ പുലരിയിൽ, 
വാടും ദലം സന്ധ്യയിൽ
പാടും പുഞ്ചിരിതൂകി, കാമ്യനികരം
കൂടും ഹൃദന്തത്തിലും
തേടും മറ്റൊരു പൂവിതൾ പുതിയനാൾ,
ആടും തുടർനാടകം
ഓടും ജീവിതമീവിധം വരിശപോ
ലേടും മറിച്ചങ്ങനേ

ഭാവാർദ്രം മതിദാരുവിൽ വിടരുമാ
പൂവാണൊരാശാസുമം
തൂവാനം മിഴിവേകിടാം, വെയിലിലോ
പോവാമുണങ്ങീട്ടതും,
മേവാമോർമ്മകളിൽ, പഴുത്തു കനിയാ 
യാവാമതും ഭാവിയിൽ,
ദാവാഗ്നിക്കു കരിഞ്ഞിടാ,മതുവെറും
നോവായിയെന്നുംവരാം

വിങ്ങും നൊമ്പരമെന്തിനിന്നു വെറുതേ
തേങ്ങും മനക്കൂട്ടിലായ്?
മുങ്ങും സദ്ഗുണമുള്ളചിന്തന കടം
വാങ്ങും സരസ്സിൽ മനം
തിങ്ങും ചിന്തകളാൽ നിറഞ്ഞസുഭഗം
തങ്ങും സുഖം തുഷ്ടിയും
പൊങ്ങും മറ്റൊരു രമ്യകാമനമന
സ്സെങ്ങും വരാം കാന്തികൾ

ചെല്ലപ്പൂങ്കുല മൊട്ടിടും നിമിഷമെൻ
ചില്ലയ്ക്കതാനന്ദമായ്
വെല്ലട്ടേ നിറകാന്തിയിൽ പരിജനം
ചൊല്ലട്ടെ നിൻവാഴ്ത്തുകൾ
ഗല്ലത്തിൻ നിറമേകിടാൻ തരുവതീ
വില്ലല്ലെയേഴും നിറം
നല്ലത്താരിതുതീർക്കുവാൻ കുളിരിളം
ചില്ലല്ലെ മോടിക്കുമേ

ചിത്രത്തൂവലുവീശുവാൻ വരുവതോ
മിത്രങ്ങളായ് പക്ഷികൾ
പത്രങ്ങൾ തളിരൂയലായ് തഴുകുവാ
നത്രയ്ക്കുമോ ലാളനം?
വക് ത്രത്തിൻ കമനീയശോഭപകരാ
നെത്രപ്രിയം നിൻസ്മിതം
ചൈത്രത്തിൻ പുതുമോടിമൂടി വിടരാൻ
ചിത്രാംഗചിത്രീകൃതം!

ചേറ്റിൽ പൊങ്ങുമൊരേവിധം ചെടികളും
നൂറ്റിൽപരം പത്രിണീ
ഈറ്റില്ലം സമമാകയാൽ കളകളും
ഞാറ്റിൻറെയൊപ്പം വരും
മാറ്റില്ലേ കളകൾ, നിറഞ്ഞുവളരാൻ
ചേറ്റിൽ പതം ഞാറിനാ
മാറ്റിൽ പത്തരതന്നെയായ് തെളിയുമേ
ഞാറ്റിൽവരും പൊൻകതിർ

ചൊല്ലട്ടേ, കളപോലെയായ് വളരുമാ
പുല്ലല്ലനിൻചിന്തകൾ
അല്ലല്ലീ, മനമേവിടർന്നു കളപോ
ലല്ലല്ലതും വന്നിടാൻ
മുല്ലപ്പൂ നിജഗന്ധമോ പകരുമാ
കല്ലല്ലെ ദൃഷ്ടാന്തമായ്
നല്ലത്താരതു ലക്ഷ്മിതൻനിലയമാ
വല്ലപ്പൊഴും ഓർക്കനീ



വൃത്തം: ശാർദ്ദൂല വിക്രീഡിതം
പ്രാസം: അഷ്ടപ്രാസം


പദപരിചയം
തൂവാനം : ഉള്ളിലേയ്ക്ക് തെറിച്ചു വീഴുന്ന (വെള്ള)മഴത്തുള്ളി
ദാരു : വൃക്ഷം ദാവാഗ്നി : കാട്ടുതീ
നികരം : സ്വത്ത്/നിധി/സമ്മാനം
വരിശ : ക്രമം/നിര/ഭംഗി
തുഷ്ടി : തൃപ്തി/സന്തുഷ്ടി
പത്രിണീ - മുള, അങ്കുരം
ഗല്ലം: കവിൾത്തടം




Tuesday, June 2, 2020

ശാർദ്ദൂല വിക്രീഡിതം

ശാർദ്ദൂലവിക്രീഡിതം എന്നാൽ പുലികളിയെന്നാണല്ലോ ഒരു മഹാനുഭാവൻ അർത്ഥം കൽപിച്ചത്. ആലോചിച്ചു നോക്കിയപ്പോൾ അത് വെറും ക്രീഡയല്ല, വിക്രീഡയാണ്. അപ്പോൾ ക്രീഡയും പലതരം വേണമല്ലോ.

1
ഓണം വന്നിതു ചിങ്ങമാസനിറവിൽ മിന്നുന്ന പൊന്നാടയും
വേണം പൂപ്പട പൂവിളിക്കുപുറമേ പൂക്കാലവർണ്ണാഭയും
ഈണം പാടിടുമോണവില്ലുമുറുകേ മാവേലിയെത്തുന്നതും
കാണാം മോദമൊടെങ്ങുമീനഗരിയിൽ ശാർദ്ദൂല വിക്രീഡിതം

2
പാരിൽ കണ്ടിടുമെത്രയോ നരശതം നിസ്വൻറെ ജൻമങ്ങളായ്
ഊരിൽ തെണ്ടിനടന്നു ജീവിതരണം ദൈനംദിനം കൊണ്ടിടും 
നേരിൽകണ്ടറിയാത്തൊരാ, ധനികരാം സൗഭാഗ്യജന്മങ്ങളോ
പോരിൽകഷ്ടമതല്ല കണ്ടതുവെറും ശാർദ്ദൂലവിക്രീഡിതം


3
നീറും നൊമ്പരമോടെനില്പവനുതൻ വീടിൻവിശപ്പോ മനം
പേറുംവൻഭയമിന്നു പട്ടിണിയുടെ വ്യാഘ്രീകരങ്ങൾക്കുമേൽ
ചോറുംനീരുമതൊന്നുമില്ലിരുളെഴും ദാരിദ്ര്യഭാവിയ്ക്കുമേൽ
ചീറുംവൻപുലിയായി വന്നവിടെയോ ശാർദ്ദൂലവിക്രീഡിതം

4
വീര്യം തന്നതിതേതൊരാ ലഹരിയിൽ പൊങ്ങുന്നൊരാ ഗർജ്ജനം
ക്രൗര്യം കൂടിയ വൻപുലിക്കുസമമായ് സംഹാരമാടുന്നുവോ
ധൈര്യംപോയൊരു നിസ്സഹായസമയം വീട്ടിൽ നിരാലംബരും
ശൗര്യംകൂടിയമത്തനാം കുടിയനും ശാർദ്ദൂലവിക്രീഡിതം


നാലെണ്ണം കഴിഞ്ഞപ്പൊഴാ ഓർത്തത്, ലക്ഷണത്തിൻറെ വ്യാഖ്യാനമെവിടേ? അജ്ഞാതനായ ആ മഹാനുഭാവൻ SSLC പരീക്ഷയ്ക്ക് ഉത്തരമെഴുതിയത് 
പന്ത്രണ്ടാൽ മസജം - പന്ത്രണ്ടാം മാസത്തിൽ ജനിച്ചവൻ (December ആകാം, കർക്കിടകവുമാകാം)
സ തംത ഗുരുവും - അവന്റെ തന്തയും ഗുരുവും
ശാർദ്ദൂലം - പുലി
ക്രീഡ - കളി 
ആയതിനാൽ, പന്ത്രണ്ടാം മാസത്തിൽ ജനിച്ചവനും അവന്റെ തന്തയും ഗുരുവും കൂടി നടത്തുന്ന പുലികളിയാണ് ശാർദ്ദൂല വിക്രീഢിതം എന്നാണ്.
ഉത്തരത്തിലെ തമാശ മാത്രമേ പത്രത്തിൽ വന്നുള്ളൂ, പക്ഷേ ഇതെഴുതിയവന് മലയാളത്തിന് എത്ര മാർക്ക് കിട്ടി എന്ന് പറഞ്ഞില്ല.  

മാസജം എന്നാൽ മാസത്തിൽ ജനിച്ചത് ആണെന്നും, സ തംത എന്നാൽ അവന്റെ തന്ത ആണെന്നും ശാർദ്ദൂലമെന്നാൽ പുലിയെന്നാണ്  അർത്ഥമെന്നും അറിയുന്നവൻ സാധാരണക്കാരനാവില്ല. 
സത്യം, പത്താം ക്ലാസിൽ ഞാനിത്രയും ചിന്തിച്ചിട്ടില്ല. 

5
തട്ടും കൊട്ടുമനേകമാണു ഗുരുതൻ,  മട്ടും പിതാവിന്നതേ
ഒട്ടും പന്തിയിലല്ലവൻറെ പഠനം, പൊട്ടും പരീക്ഷയ്ക്കവൻ 
കെട്ടും, കർക്കിടകംപിറന്നപുലിയേ, പൂട്ടും, മെരുക്കീടുവാൻ
മുട്ടും മൂവരുമെന്നുമാകളരിയിൽ ശാർദ്ദൂലവിക്രീഡിതം



ഇനി ഇതിന്റെ സംസ്കൃതം പതിപ്പ്, ഇവിടെ മാഷാണ് പുലി


ക്രുദ്ധം കർശനദർശിതം (ഭാവിതം) ഭയകരം ശാർദ്ദൂലരൂപം ഗുരും
ശുദ്ധം മേഷസമാനബാലജനനം വർഷാന്തികം ഫാൽഗുണം
ബദ്ധം തസ്യപിതോ നിരന്തരമതം ജല്പം തമഭ്യുദ്ദയം
യുദ്ധം കേളിതരം (കേളിരതം) ത്രയം പ്രതിദിനം ശാർദ്ദൂല വിക്രീഡിതം