Saturday, July 18, 2020

സ്വപ്നവസന്തം



പൊട്ടുംമുളയ്ക്കുകനവാം കതിരിട്ടമോഹം
മുട്ടിത്തുറന്നുവിദലം സുമമൊട്ടിടുംപോൽ
വിട്ടൊന്നുമാറിടുവതില്ലൊരു മട്ടിലല്ലേ
തൊട്ടുംതൊടാതെ വരുമാശകളൊട്ടിടുന്നൂ


മഞ്ഞിൻനനുത്തപടമിട്ടുവിരിഞ്ഞു സൂനം
ചാഞ്ഞെത്തിടും ഹരിതചില്ല ചൊരിഞ്ഞതിമ്പം
കുഞ്ഞുമ്മവെച്ച പുളകത്തിലുലഞ്ഞു നിൽക്കേ
നെഞ്ഞിൽവരുന്നു പരിവേഷമണിഞ്ഞചന്തം


പൊന്നിൻവെയിൽതഴുകിയാ തളിരിന്നുമേലേ
മിന്നുന്നൊരാടചമയത്തിനു തുന്നിടുമ്പോൾ
തെന്നൽകുളിർത്തഴുകിവന്നൊരു കന്നമോടോ
കിന്നാരമൊന്നുപറയുംകഥ കിന്നരംപോൽ


കച്ചാർന്നുവാർന്നുവിലസുന്നൊരു പിച്ചകംപോൽ
ഉച്ചസ്ഥമായമിഴിവോടു ലസിച്ചുനിൽക്കേ
ഉച്ചൂഡമത്സ്യമകരം കൊടിവെച്ചവന്നും
ഉച്ചത്തിലായ ഹൃദയത്തുടിയൊച്ചകേൾക്കാം


പൂക്കാലസാമ്യ നിറവോ, കനവൊക്കെയെന്നിൽ
പൂക്കൂനതീർക്കുമഴകിൻകണി വെയ്ക്കതില്ലേ
ഉൾക്കാഴ്ചകൂടിനിറയും മണമൊക്കെവന്നാ
നേർക്കാഴ്ചകാന്തിമുകരാനൊരുനോക്കുപോരാ


വിത്തായവിത്തുമഴകോടു നിരത്തിയെന്നാൽ
തത്തിക്കളിച്ചുവനിയിൽ മദനൃത്തമാടാം
മുത്തുംമണിപ്പവിഴജാലവുമെത്തിനോക്കും
മുത്തായനിന്നെ, കൊതികൊണ്ടൊരു അത്തലോടേ


ഇല്ലംനിറഞ്ഞകനവിൽ പതിരില്ലപോലും
പല്ലംനിറച്ചമണികൾ കളയില്ലയെങ്ങും
വല്ലംനിറഞ്ഞുവരികിൽ അഴലില്ലതെല്ലും
ഇല്ലായ്മയില്ല, കതിരായ്കനവല്ലെയുള്ളിൽ


വൃത്തം: വസന്തതിലകം 
പ്രാസം: അഷ്ടപ്രാസം 



പദപരിചയം
വിദലം: തുറന്ന/കീറിയ
കന്നം : കന്നത്തരം/സൂത്രം
കിന്നരം: ഒരു സംഗീത ഉപകരണം
കച്ച്: അഴക്
ഉച്ചസ്ഥ: ഉയർന്ന അവസ്ഥ
ഉച്ചൂഡം : കൊടിയിലെ അലങ്കാരം/തോരണം
മകരമത്സ്യം: കാമദേവന്റെ കൊടിയടയാളം
വിത്ത്: കീർത്തി/അറിവ് ഉള്ള
അത്തൽ: സങ്കടം
പല്ലം: പത്തായം വല്ലം: വയറ്/പതിരു കളയൽ




No comments:

Post a Comment