Saturday, October 16, 2021

ചൂതവനചന്ദ്രിക

 

ചൂതവനചന്ദ്രിക

വന്നു കുളിരിന്ദുമതി നിന്നു ചിരിതൂകി
തന്നു മനമാകെ നിറയുന്ന നറുവെണ്ണ
കുന്നിമണിമാലയഴിയുന്ന തവമുത്തായ്
തോന്നി കുനുതാരകളുമിന്നു നിറവാനിൽ

പേലവ നതാംഗി രതിപോലവളിതെന്തേ
ലോലകമനീയചലനം ലസിതലാസ്യം
കീലമണിതൻ രജതമാലയതു വേണ്ടേ
നീലരജനീസുഷമയാലവനി വെല്ലാൻ

ശീതളനിലാവിനൊളി ചൂതവനമാകെ
നൂതനവികാരമിഴനെയ്ത കരജാലം
കാതരമനോവ്യഥകളും തരു മറന്നു
വീതശിശിരം പുതുമകൾ തളിരു മൂടി

വിണ്ണു ദധിതൂകി,യളവുണ്ണു നവനീതം
പൂർണ്ണവിധു ബിംബമതു മണ്ണിനമൃതേകി
സ്വർണ്ണനിറമുള്ള തരുപർണ്ണ,മവ തൊട്ടാൽ
കണ്ണിലറിയുന്നതു സുവർണ്ണസുരലോകം

ചാറി മഴപോൽ നിലവു,മേറി കതിരൊന്നിൽ
കൂറിനലിവിൻറെരസമൂറി കലികയ്ക്കും
മാറിയതു തൂമധുരമേറിയൊരു ധാര
വേറിടുവതില്ല,മധുപേറിയിനി പൂക്കാം

ചേർത്തുതഴുകീ ശശി കുളിർത്തമധുരാവിൽ
ചാർത്തിപുളകം, മുള കിളിർത്തു പലമോഹം
ഓർത്തുമരമാകെ മധുരത്തിനലതല്ലീ
പൂത്തു ശിഖരങ്ങളമുതത്തിലവ മുങ്ങി

രാവിനൊരു മാദകനിലാവിഴ നിചോളം
ദ്യോവിലെ ദുകൂലമിതു കാവിനുടയാട
തൂവിയവതന്നിളമ പൂവിതളിലെന്നോ
മേവിടുകയായ് സുരഭിലം വിഗതശോകം

അങ്കുരമദം പ്രണയപങ്കില കളങ്കം
തങ്കനികരപ്രഭ ശശാങ്കനുതിരുമ്പോൾ
പൂങ്കുല വിടർന്നു,യിരു സങ്കുലമുദിച്ചോ
തിങ്കളൊളിതൻ കരമതിങ്കലൊരു മായം!

പൂമണമണിഞ്ഞു പുതു കാമനകളൊക്കെ
പ്രേമമധുരം തഴുകി സോമകിരണങ്ങൾ
തൂമ ചൊരിയുന്നൊളി നികാമമഴയാകിൽ
ഹൈമമണിയുന്നനിലചാമരമതാ കാൺ

നീ രുചിരവെണ്മയുടെ ചാരുത പകർന്നോ
ചേരുമവ മാവിനകതാരുകളിലെന്നോ
ദാരുശിഖരങ്ങളിള മാരുതനിലാടീ
ആരുമറിയാതിളകി താരുണമനസ്സും

തൂകിശശി സാന്ദ്രനിലവിൻ കിരണമൻപായ്
കോകിലമദം പരതി വൈകിയിണയെന്തേ
കൂകി കുയിലും, പ്രണയമേകിയൊരു നാദം
പൂകിയതു തന്നിനിമയും കിസലയങ്ങൾ

മോഹിതമനം സ്മരസമാഹിത ഘനത്താൽ
വാഹിനി വികാരതടബർഹിനടരംഗം
ദേഹിയനുഭൂതി നുണയും ഹിമകരാ നിൻ
ഗാഹിത നിലാമഴയിലും ഹിതമതേതു് ?


വൃത്തം: ഇന്ദുവദന
പ്രാസം: അഷ്ടപ്രാസം

പദപരിചയം
പേലവ - കോമളമായ/നേർമ്മയുള്ള
നതാംഗി - സ്തനഭാരത്താൽ കുനിഞ്ഞവൾ
കീല - ജ്വാല/അഗ്നിശിഖ
കൂറ് - വാത്സല്യം/ഇഷ്ടം/സ്നേഹം
അമുതം - അമൃത്
നിചോളം - മൂടുപടം/ മേലുടുപ്പ്
ദുകൂലം - പട്ട്
സങ്കുല - കൂട്ടത്തോടെ/ഇടതിങ്ങിയ
നികാമം - ഏറ്റവും സമൃദ്ധമായി
കിസലയം - തളിര്
ബർഹി - മയിൽ
ഹിമകരൻ - ചന്ദ്രൻ
ഗാഹിത - കുളിച്ച/മുങ്ങിയ




Sunday, October 3, 2021

ഹൃദിനന്ദനം

ശക്വരി (14) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സംസ്കൃതവൃത്തമാണ് മദനാർത്ത.  ഇതുതന്നെ പ്രാചാരാധിക്യംകൊണ്ട് 24 വൃത്തങ്ങൾ എന്ന ഭാഷാവൃത്തവിഭാഗത്തിലും ഇടം പിടിച്ചിട്ടുണ്ട്.  ഇതിന്റെ ലാളിത്യമാർന്ന പദനിരയാകാം ഭാഷാവൃത്തമായി മാറ്റിയെഴുതുന്നതിനു കാരണം. ഗുരു ഗുരു ലഘു ലഘു എന്ന  ക്രമം 3 വട്ടം ആവർത്തിച്ച് 2 ഗുരുക്കളോടെ അവസാനിക്കുന്നതിനാൽ ഒരു വരിയെത്തന്നെ മൂന്നായി മുറിച്ച് അതിൽ  ദ്വാദശപ്രാസം കൊണ്ടുവരാനാണ് ശ്രമിച്ചത്. 

ഹൃദിനന്ദനം

 
കാടും മലമേടും വിരിമൂടും മലരെല്ലാം
ചൂടും, വനിതേടും കിളിപാടും കളഗാനം
കൂടും പുതുനീടും  മയിലാടും തടമെങ്ങും 
കൂടും കളിവീടും  പ്രിയമോടും സദനം പോൽ
(കൂടുക, നീട് - പ്രഭ/ഭംഗി, കൂട് )


ചെമ്മാർന്നൊരു സമ്മോദക സമ്മാനിത രംഗം
ചിമ്മാതിമ സമ്മുഗ്ദ്ധവുമമ്മട്ടിലെ കാഴ്ച
സമ്മന്ത്രണനിർമ്മഗ്നനു ചെമ്മേ മനമാകെ
സമ്മോഹന സമ്മേളന കിർമ്മീരതരംഗം
(ചെമ്മ് - ഭംഗി,  സമ്മന്ത്രണം - ആലോചന, കിർമ്മീരം - നാനാനിറം)

 
ആകാലികമാകാലികിയേകാവലി പോലെ
ആകാശവുമാ കാന്തിയിലോ കാൺമിതു രമ്യം
എൻ കാമനയാകാമതുതൻ കാന്തത മിന്നാം
നാകാരുഷിയേകാമവ നീകാശമൊടെന്നും
(ആകാലികം - അല്പസമയം മാത്രമുള്ള
ആകാലികി - മിന്നൽ ഏകാവലി - ഒറ്റവരി മുത്തുമാല കാന്തത - സൗന്ദര്യം
ആരുഷി - ഉഷസ്സ് നീകാശം - തുല്യത)


വാരായൊളിതൻ രാജികളായ് രാജിതചിത്തം
മാരാമൃതസാരാംശുവിലാരാമവുമാകാം
ചേരാമതു ധാരാളിമചോരാതിവനുള്ളിൽ
പോരാമതിലും രാഗിണിപോൽ രാഗപരാഗം
(വാർ - ഭംഗി/മനോഹരമായ)


ന്യുനങ്ങളുമോ നഷ്ടവുമാ നന്ദനമില്ലാ
സൂനങ്ങളുമായ് നന്മകളും നന്ദനമാകാം
സാനന്ദമതോ നല്ലൊരു ഗാനത്തിനു വേണ്ടി
കാനത്തിലെ മൈനയ്ക്കു രവം നൽകിയതാകാം
(കാനം - വനം)


സൗവർണ്ണവുമായ് വത്സകിനാവല്ലരി ലാസ്യം
ഭാവത്തിരയായ് വർഹിണമാവർത്തന നാട്യം
നിൻ വർത്തനമാവട്ടെ, യതിൽ വന്നണയാനീ
കൈവല്യവുമായ് വർണ്ണക കൈവന്നതുമാകാം
(വത്സം : നെഞ്ച് വർഹിണം : മയിൽ വർത്തനം : ജീവിതം/ജീവിതക്രമം
വർണ്ണക : ചായം, മാറ്റ്)


സ്യന്ദം മകരന്ദം മുദസന്ദായകഫുല്ലം
ഇന്ദീവരവൃന്ദം നറുകുന്ദം പുതുഗന്ധം
വൃന്ദാവനമന്ദാനിലഹിന്ദോളനികുഞ്ജം
സ്പന്ദം തുടിമന്ദം ഹൃദിനന്ദം മതിശാന്തം
(സ്യന്ദം - ഒഴുക്ക് ഉറവെടുക്കൽ, ഇന്ദീവരം - നീലത്താമര കുന്ദം - മുല്ല ഹിന്ദോള - തൊട്ടിൽ നന്ദം - ആനന്ദം)

വൃത്തം: മദനാർത്ത
പ്രാസം: ദ്വാദശപ്രാസം

ചേർന്നാൽ തയ സംഭം ഗഗവൃത്തം മദനാർത്താ