Saturday, September 21, 2013

ശിവ താണ്ഡവ സ്തോത്രം - വ്യാഖ്യാനം

Shivathandava Sthothram - Malayalam Translation
മഹാശിവന്റെ താണ്ഡവതാളത്തിലെഴുതിയ ഒരു സ്തോത്രകൃതിയാണ്‌ ശിവതാണ്ഡവസ്തോത്രം. ഇതിലെ വാക്കുകളും അത്‌ ധ്വനിപ്പിക്കുന്നപ്രതീതികളും അർത്ഥമറിയാതെ ചൊല്ലുന്നവനുപോലും ഒരു താണ്ഡവനടനാനുഭവം നൽകാൻപോന്നതാണ്‌. തന്നേയുമല്ല, സ്തോത്രകൃതികള്‍ക്ക് അതിന്റെ ഫലസിദ്ധി കൈവരാന്‍ അര്‍ത്ഥമറിഞ്ഞുതന്നെ ചൊല്ലണം എന്നനിര്‍ബന്ധവുമില്ല. പഞ്ചചാമരം എന്നവൃത്തത്തിലാണ്‌ ഇത്‌ എഴുതിയിട്ടുള്ളത്‌. 16 അക്ഷരങ്ങളുള്ള ഓരോവരിയും ഒരു ലഘുവിൽ തുടങ്ങി പിന്നെ ഒരുഗുരു പിന്നെ ഒരുലഘു എന്നക്രമത്തിൽപ്പോയി അവസാനം ഒരുഗുരുവിൽ ചെന്ന് അവസാനിക്കുന്നു.  താണ്ഡവത്തിന്റെ സ്വാഭാവികതാളം ഇങ്ങനെ ഒന്നിടവിട്ട്‌ വരുന്ന ലഘുഗുരുക്കൾ നൽകുന്നു. പദങ്ങളിലെ പ്രാസവും വാൿവൈഭവവും താണ്ഡവപ്രതീതിയുമുളവാക്കുന്നു.

ചുക്കുമുളകുതിപ്പലി എന്നരീതിയില്‍ ഇടവിടാതെ എഴുതിയിട്ടുള്ള വാക്കുകളെ അര്‍ത്ഥമറിയാതെ ചുക്കുമു ളകുതി പ്പലി എന്ന് വായിക്കേണ്ടിവന്നിരുന്നതുകൊണ്ടും, പിന്നീട് ഓരോവാക്കിന്റെയും അര്‍ത്ഥം കണ്ടുപിടിച്ചപ്പോള്‍ വായിച്ചിരുന്നരീതി തെറ്റെന്ന് മനസ്സിലാക്കേണ്ടിവന്നത് കൊണ്ടും, സമാനരീതിയില്‍ തെറ്റിവായിച്ചുകൊണ്ടിരിക്കുന്ന ചിലരെങ്കിലും ഈ ഭൂമിമലയാളത്തില്‍ കണ്ടേക്കാമെന്ന് തോന്നിയതുകൊണ്ടും, അവരില്‍ തല്പരരായവര്‍തന്നിലെ തെറ്റുതിരുത്തുവാന്‍ ഒരു നിമിത്തമാകുന്നതുകൊണ്ട് തെറ്റില്ലെന്ന് തോന്നിയതുകൊണ്ടും,  മലയാളത്തില്‍ അന്വയാര്‍ത്ഥസഹിതം ഈ കൃതിയെക്കുറിച്ച് ആരെങ്കിലും എഴുതിയത് internet-ല്‍ കാണാത്തതുകൊണ്ടും, ഇങ്ങനെയൊരു പോസ്റ്റ് ഞാനിടുന്നു.




സ്തോത്രരചയിതാവ്


ഇത്‌ രാവണനാൽ രചിക്കപ്പെട്ടസ്തോത്രമാണെന്ന് കരുതപ്പെടുന്നതുകൊണ്ട്‌ രാവണനെക്കൂടി പരിചയപ്പെടുത്തുന്നത്‌ നന്നായിരിക്കും.  വൈകുണ്ഠത്തിലെ ദ്വാരപാലകരായ അജയനും വിജയനും സനത്‌ കുമാരന്മാരുടെ ശാപത്താൽ മൂന്നുജന്മങ്ങൾ ഹിരണ്യാക്ഷൻ-ഹിരണ്യകശിപു, രാവണൻ-കുംഭകർണ്ണൻ, ശിശുപാലൻ-ദന്തവക്ത്രൻ എന്നിങ്ങനെ ഭൂമിയിൽ പിറക്കുകയും മൂന്നു ജന്മത്തിലും വിഷ്ണുവിനാൽ നിഗ്രഹിക്കപ്പെട്ട്‌ ശാപമോക്ഷം കൈവന്ന്  തിരികെ വൈകുണ്ഠത്തിലെത്തുകയും ചെയ്തുവെന്നകാര്യം ആദ്യമേ ഓർമ്മിപ്പിക്കട്ടെ. ഇതില്‍ രാവണനൊഴികെ മറ്റാര്‍ക്കും കവി, പണ്ഡിതന്‍, ജ്ഞാനി എന്നിങ്ങനെ വിശേഷണങ്ങളും നല്‍കിവന്നിട്ടില്ല. ശിവന്റെ എക്കാലത്തെയും മികച്ചഭക്തനായി രാവണനെ കണക്കാക്കുന്നു. ഈ ഭക്തിയില്‍ പ്രസാദിച്ചാണല്ലോ ശിവന്‍ ചന്ദ്രഹാസം രാവണനു കൊടുക്കുന്നതും. വിശ്രവസ്സിന്റെ പുത്രനാണു രാവണൻ, സാമവേദിയാണു രാവണൻ.  രാവണന്റെഭാഷ സംസ്കൃതമാണ്‌. ശിവനെയും ബ്രഹ്മാവിനെയും പ്രീതിപ്പെടുത്തി വരസിദ്ധി നേടിയവനാണ്‌ രാവണൻ. അതേസമയം വിഷ്ണുവിനോട്‌ ‘വിദ്വേഷഭക്തി‘ കാണിച്ച രാവണൻ.



മൂക്കും മുലയും ഛേദിക്കപെട്ട ശൂർപ്പണഖ സീതയേയും രാമനേയും കുറിച്ച്‌ പറഞ്ഞപ്പോൾ തനിക്ക്‌ എന്ന് വൈകുണ്ഠപ്രാപ്തി ഉണ്ടാകുമെന്ന് ചിന്തിച്ച രാവണൻ. ശൂര്‍പ്പഖാവിലാപം എന്ന ഭാഗത്ത് എഴുത്തച്ഛന്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക: 

വ്യക്തം മാനുഷനല്ല രാമനല്ലെന്നതു 
നൂനം 'ഭക്തവത്സനനായ' ഭഗവാന്‍ പത്മേക്ഷണന്‍..... 
ചെന്നു വൈകുണ്ഠരാജ്യം പരിപാലിക്കാമല്ലോ

അശോകവനിയിൽ 'മായാ'സീതയെ 'മാതൃ'രൂപേണ ഇരുത്തിയ രാവണൻ.ഇത്രയും എഴുതിയത് രാമനും രാവണനും ഒരുസാധാരണ കഥയിലെ നായക-പ്രതിനായകന്മാരല്ല, മറിച്ച് ദേവനും ദാസനും അല്ലെങ്കില്‍ ഭഗവാനും ഭക്തനും ആയിരുന്നു എന്നു സൂചിപ്പിക്കാനാണ്.  രാവണനന്‍ ഒരു പണ്ഡിതനും ജ്ഞാനിയും കൂടിയായിരുന്നത്കൊണ്ടാണ് വിദ്വേഷഭക്തി ശീലിക്കാന്‍ കഴിഞ്ഞത്.  ഈ സ്തോത്രത്തിലെതന്നെ അവസാനഭാഗങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഒരു ശരാശരി രാവണസങ്കല്പത്തിനു ചേരാത്തവിധത്തിലാണ്  അദ്ദേഹം ശിവനോട് പ്രാര്‍ത്ഥിക്കുന്നത് എന്നുകാണാം.


അങ്ങനെയുള്ള രാവണന്‍ എഴുതിയ ഒരു കൃതിയിലേക്ക് നമുക്ക് കടക്കാം.


സ്തോത്രം


ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യലംബിതാം ഭുജംഗതുംഗ മാലികാം
ഡമഡ്ഡമഡ്ഡമന്നിനാദമഡ്ഡമഡ്ഡമര്‍വയം
ചകാര ചണ്ഡതാണ്ഡവം തനോതുനഃശിവശ്ശിവം          ശ്ലോകം      1

ജട + അടവി = കാടു പിടിച്ച ജട 
ഗള = കിനിയുക ജല പ്രവാഹം = നീരൊഴുക്ക് പാവിത = പവിത്രീകരിച്ച സ്ഥല = സ്ഥലം
ഗളേ /അവലംബ്യലമ്പിതാം = ഗളത്തെ അവലംബിച്ച് ലംബമായി (തൂങ്ങിക്കിടക്കുന്ന) ഭുജംഗം = പാമ്പ് തുംഗ = ഉയർന്ന മാലികാ = പൂമാല
ഡമഡ് ഡമഡ് ഡമൻ = ഡമരുകം കൊട്ടുന്ന ഒച്ചയെ സൂചിപ്പിക്കുന്നു നിനാദം = ശബ്ദം ഡമർ = ഡമരുകം വയം =നെയ്യുന്ന - കൊട്ടുന്ന
ചകാര = ചെയ്തു ചണ്ഡതാണ്ഡവം = ഉഗ്രതാണ്ഡവം തനോതു = തന്നാലും നഃ = ഞങ്ങൾക്ക് ശിവഃ - പരമശിവൻ  ശിവം = മംഗളകരമായത് ശിവം

ഡമഡ് ഡമഡ് എന്നിങ്ങനെ തുടർച്ചയായി ഡമരു  ശബ്ദം പുറപ്പെടുവിക്കുമ്പോൾ ശിവന്റെ കാടുപിടിച്ച ജടയിലൂടെ ഊർന്നിറങ്ങിയ ഗംഗാപ്രവാഹത്തിനാൽ പവിത്രമാക്കപ്പെട്ട സ്ഥലത്ത് കഴുത്തിനെ അവലംബിച്ച് പൂമാലയെന്നപോലെ ഉഗ്രസർപ്പത്തേയും തൂക്കിയിട്ട് ഉഗ്രതാണ്ഡവം നടത്തുന്ന ശിവനേ ഞങ്ങൾക്ക് മംഗളത്തെ തന്നാലും. ശിവന്റെ കഴുത്തിലെ പാമ്പ് ശിവന്റെ കാഴ്ചയിൽ മാലയും മറ്റൂള്ളവർക്ക് സർപ്പവും ആകുന്നു.  ‘രജ്ജു-സർപ്പ ഭ്രാന്തി‘യിൽ കയറിൽ തെറ്റിദ്ധരിച്ചു കണ്ട പാമ്പിനെ കയറായിത്തന്നെ തിരിച്ചറിഞ്ഞവന് കയറ് വെറും കയറായും അത് മനസ്സിലാകത്തവന് അത് മനസ്സിലാകാത്തിടത്തോളം കാലമത്രയും മാത്രം അത് പാമ്പെന്നും തോന്നലുണ്ടാകുമെന്ന ശങ്കരസിദ്ധാന്തം രാവണൻ മറ്റൊരു തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കയറിനു പകരം പൂമാലയായി. പിന്നെ രാവണൻ പ്രാർത്ഥിക്കുന്നത് ഞങ്ങൾക്ക് മംഗളത്തെ പ്രദാനം ചെയ്യണേ എന്നാണ്.  എനിക്കു മാത്രം തരണം എന്നു പറഞ്ഞില്ല എന്നു കൂടി ശ്രദ്ധിക്കുക.




ജടാകടാഹസംഭ്രമഭ്രമര്‍നിലിമ്പമിര്‍ഝരീ
വിലോലവീചിവല്ലരീ വിരാജമാന മൂര്‍ദ്ധനി
ധഗധ്ധഗധ്ധഗല്ലലാടപട്ടപാവകേ
കിശോര ചന്ദ്രശേഖരേ രതി പ്രതിക്ഷണം മമ      ശ്ലോകം       2

ജടാ കടാഹം = കുടം അല്ലെങ്കിൽ  നിറച്ചു വെയ്ക്കുന്ന വലിയ പാത്രം കണക്കെ ഉള്ള ജട 
സംഭ്രമ = ഭ്രമണം ചെയ്യുക അഥവാ കറങ്ങുക ഭ്രമ = കറങ്ങുക നിലിമ്പ = ദേവ നിർജ്ഝരി = നദി
വിലോല = ഇളകിയാടുന്ന വീചി = തരംഗം വല്ലരി = വള്ളി വിരാജമാന = വിരാജിക്കുന്ന മൂർദ്ധനി = മൂർദ്ധാവ്
ധഗധ് = കത്തിക്കാളുന്നതിനെ സൂചിപ്പിക്കുന്നു ലലാടം = നെറ്റിത്തടം പട്ട = പരന്ന പാവകേ = കത്തുന്ന
കിശോരചന്ദ്രശേഖരേ = കൊച്ചു ചന്ദ്രക്കല ചൂടിയ രതി = ഇഷ്ടം /  പ്രിയം / സന്തോഷം പ്രതിക്ഷണം = ക്ഷണം പ്രതി മമ = ഞാൻ /  എന്റെ

ശിവന്റെ താണ്ഡവനടത്തിനിടക്ക് ശിവൻ കറങ്ങുമ്പോൾ ശിവന്റെ കടാഹം കണക്കെയുള്ള ജടയും കറങ്ങും, അതോടൊപ്പം അതിനുള്ളിലെ ദേവനദിയായ ഗംഗയും തിരിയും, നെറ്റിയിലേക്ക് ഉതിർന്നുവീഴുന്ന ജടാശകലങ്ങൾ ഇളകിയാടുന്ന മൂർദ്ധാവും, ധഗദ്ദകായെന്ന് കത്തിക്കൊണ്ടിരിക്കുന്ന പരന്നനെറ്റിത്തടത്തിലെ തിളക്കവും ഒരു കൊച്ചുചന്ദ്രക്കലചൂടിയ ശിരസ്സും കണ്ട് രാവണന് ക്ഷണംപ്രതി രതി തോന്നുന്നു.  രതിയെന്ന വാക്കിന് ഇഷ്ടം, പ്രിയം, സന്തോഷം എന്നിങ്ങനെ വേറെയും അർത്ഥങ്ങളുണ്ട്.






ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധുബന്ധുര-
സ്ഫുരദ്ദിഗന്തസന്തതിപ്രമോദമാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ദ്ദരാദപി
ക്വചിദ്ദിഗംബരേ  മനോ വിനോദമേതുവസ്തുനി       ശ്ലോകം     3 

ധരാധരേന്ദ്രൻ = ഭൂമിയെ ധരിച്ചവൻ = ഹിമവാൻ  ധരാധരേന്ദ്ര നന്ദിനി = ഹിമവൽ പുത്രി = പാർവതി വിലാസ = വിലസീടുന്ന ബന്ധു ബന്ധുര = മനോഹരിയായ ബന്ധു (ഭാര്യ) 
സ്ഫുരദ് = സ്ഫുരിക്കുന്ന ദിഗന്തം = ദിക്കിന്റെ അറ്റം = ചക്രവാളം  സന്തതി = പരക്കുന്ന /  വ്യാപിക്കുന്ന പ്രമോദമാന മാനസേ = സന്തോഷമാനമായ മാനസം
കൃപാകടാക്ഷ ധോരണി =  കൃപയാലുള്ള കടാക്ഷത്തിന്റെ ഇടതടവില്ലാത്ത പ്രവാഹം നിരുദ്ധ = നിരോധിക്കുക തടയുക ദുർദ്ദരാദ് അപി = കഷ്ടമേറിയതു പോലും ദുർദ്ദരാപദി എന്നും പാഠഭേദമുണ്ട് = ദുർദ്ദരമായ (കഷ്ടമേറിയ) ആപത്ത്
ക്വചിദ് = ചിലപ്പോൾ ദിഗംബരൻ = ദിക്കിനെ വസ്ത്രമാക്കിയവൻ മനോ വിനോദം = മനോവിനോദം വസ്തുനി = വസ്തു = ഉള്ള സാധനം = ഉണ്ടാവുന്നു എന്ന അർത്ഥത്തിൽ

ശിവനോട് ഏറ്റവും ചേർന്നതും മനോഹരിയും ഹിമവൽ പുത്രിയുമായ പത്നിയോടൊത്ത് ഉള്ള താണ്ഡവനൃത്തത്തിൽ ചക്രവാളങ്ങൾ പോലും നടുങ്ങുന്നു, സന്തോഷത്തിന്റെ അലയൊലികൾ മനസ്സിലേക്ക് വരുന്നു.  ആ കൃപാകടാക്ഷം ഒന്നു മാത്രം മതി എത്രയും ദുർഘടമായതുപോലും തരണംചെയ്യുവാൻ അഥവാ ദുർഘടമായ ആപത്തിനെപ്പോലും മറികടക്കുവാൻ, ചിലപ്പോഴെങ്കിലും ദിഗംബരനായവന്  ഈ മനോവിനോദനൃത്തം ചെയ്യണമെന്ന തോന്നലുണ്ടാകുന്നു.





ജടാഭുജംഗപിംഗളസഫുല് ഫണാമണീപ്രഭാ
കദംബകുങ്കുമദ്രവപ്രദീപ്തദിഗ് വധൂമുഖേ
മദാന്ധസിന്ദുരസ്ഫുരത്വഗുത്തരീയമേദുരേ
മനോവിനോദമത്ഭുതം ബിബര്‍ത്തു ഭൂതഭര്‍ത്തരീ           ശ്ലോകം     4 

ജടാ ഭുജംഗം = ജടയിലെ പാമ്പ് ലതാഭുജംഗം എന്നും പാഠഭേദമുണ്ട് = വള്ളിപോലുള്ള പാമ്പ് പിംഗള = പിംഗളവർണ്ണം = തവിട്ടു നിറം സഫുൽ ഫണാ = വിരിഞ്ഞ പത്തി സ്ഫുരത് ഫണാ എന്നും പാഠഭേദമുണ്ട് = സ്ഫുരിക്കുന്ന പത്തി മണി പ്രഭാ = മാണിക്യത്തിന്റെ പ്രഭ
കദംബം = കൂട്ടം കുങ്കുമദ്രവം = കുങ്കുമച്ചാറ് പ്രദീപ്ത ദിക് = പ്രകാശിക്കുന്ന ദിക്ക് പ്രലിപ്തദിക് എന്നും പാഠഭേദമുണ്ട് = ദിക്കിലേക്ക് വ്യാപിക്കുന്ന വധൂ മുഖേ = വധുവിന്റെ മുഖമെന്ന പോലെ
മദാന്ധ = മദത്താൽ അന്ധനായ സിന്ധുര = ആന സ്ഫുരത് = സ്ഫുരിക്കുന്ന വിറയ്ക്കുന്ന ത്വക് = തോൽ ഉത്തരീയം = മേൽ വസ്ത്രം മേദുരം = കട്ടിയുള്ള
മനോവിനോദമത്ഭുതം = മനസ്സ്  വിനോദവും അത്ഭുതവും ബിഭർത്തു =  കൊണ്ടുപോകുന്നു ഭൂതഭർത്തരി = സർവ്വതിനേയും നിലനിർത്തുന്നത്

ജടയിലെ പാമ്പും അല്ലെങ്കിൽ വള്ളിപോലത്തെ പാമ്പും അതിന്റെ തവിട്ടൂ നിറം സ്ഫുരിക്കുന്ന പത്തിയും ആ പത്തിയിലുള്ള മാണിക്യത്തിന്റെ പ്രഭ കൊണ്ട് കൂട്ടത്തോടെ എല്ലാദിക്കിനെയും വധുവിന്റെമുഖമെന്നപോലെ കുംകുമച്ചാറിൽ മുക്കിയതുപോലെ പ്രകാശിപ്പിക്കുന്നതിനേയും രാവണൻ ചിത്രീകരിക്കുന്നു.  തീർന്നില്ല, ശിവന്റെ ഉത്തരീയം മദംപൊട്ടിയ ആനയുടെ കട്ടിയേറിയചർമ്മം പോലെ വിറയ്ക്കുന്നു, ആ നൃത്തത്തിൽ എന്റെമനസ്സ് സന്തോഷവും അത്ഭുതവും കൊണ്ട് നിറയുന്നു.  






സഹസ്രലോചനപ്രഭൃത്യശേഷലേഖശേഖര
പ്രസൂനധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂ
ഭുജംഗരാജ മാലയാ നിബദ്ധജാടജൂടക
ശ്രിയൈ ചിരായ ജായതാം ചകോരബന്ധുശേഖരഃ         ശ്ലോകം 5

സഹസ്രലോചനൻ = 1000 കണ്ണുള്ളവൻ = ഇന്ദ്രൻ പ്രഭൃതി = തുടങ്ങിയ അശേഷ = ശേഷമില്ലാത്ത / അവസാനമില്ലാത്ത ലേഖ = നിര ശേഖര = കിരീടം / തല
പ്രസൂനം = പൂക്കൾ ധൂളി = പൊടി ധോരണി = ഇടതടവില്ലാത്ത പ്രവാഹം    വിധൂസര = മണ്ണിന്റെ നിറം ആംഘ്രി = പാദം പീഠഭൂ = പീഠഭൂമി
ഭുജംഗ രാജ മാലയ = രാജവെമ്പാല മാല നിബദ്ധ = കെട്ടിയ ജാടജൂടക = ജടാജൂടം
ശ്രിയൈ = ശ്രീത്വം ചിരായ = നീണ്ടു നിൽക്കുന്ന ജായതാം = ആയിത്തീരട്ടെ ചകോരബന്ധു = ചന്ദ്രൻ ചകോരബന്ധുശേഖരൻ = തലയിൽ ചന്ദ്രനെ ചൂടിയവൻ

ഇന്ദ്രനും പരിവാരങ്ങളും അറ്റമില്ലാത്തനിരയായി വന്നുനിൽക്കുമ്പോൾ പൂക്കളെന്നപോലെ പീഠഭൂമിയിൽ നൃത്തംചവിട്ടുന്ന ശിവന്റെ മണ്ണിന്റെനിറമായ  പാദങ്ങളിൽനിന്നും പൊടിപരത്തി അനുഗ്രഹം ചൊരിയുന്നു, ഒരു ഉഗ്രസർപ്പത്തെക്കൊണ്ട് ജടകെട്ടി വെച്ച് ചന്ദ്രനെ തലയിൽച്ചൂടി നീണ്ടുനില്ക്കുന്ന ശ്രീത്വം പ്രദാനം ചെയ്യൂന്നു.  ചകോരം ചന്ദ്രരശ്മിയെ പാനം ചെയ്യും എന്നണ് കവി സങ്കല്പം. അതുകൊണ്ടാണ് ചന്ദ്രൻ ചകോരബന്ധു ആയത്.






ലലാടചത്വരജ്ജ്വലധ്ധനഞ്ജയ സ്ഫുലിംഗഭാ
നിപീത പഞ്ചസായകം നമറ്നിലിമ്പ നായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേ ശിരോജടാലമസ്തുനഃ           ശ്ലോകം     6

ലലാടം = നെറ്റിത്തടം ചത്വര = ഹോമകുണ്ഠം ജ്വല = ജ്വലിക്കുന്ന ധനഞ്ജയ = അഗ്നി സ്ഫുലിംഗം = തീപ്പൊരി ഭാ = പ്രകാശം
നിപീത = മുങ്ങി പഞ്ചസായകം = കാമദേവൻ നമഃ = നമിക്കുന്നു നിലിമ്പനായകം = ദേവനായകൻ
സുധാ = അമൃത് മയൂഖ = പ്രകാശരശ്മി ലേഖ = നിര വിരാജമാന = വിരാജിക്കുന്ന ശേഖര = തല
മഹാ കപാലി = മഹാശിവൻ സമ്പദേ = സമ്പത്ത് ശിരോജടാല = ശിരസ്സിലെ ജട അസ്തു = ആയിത്തീരട്ടെ നഃ = നമുക്ക്

നെറ്റിത്തടത്തിലെ തീപ്പൊരിചിതറി ജ്വലിക്കുന്നഹോമകുണ്ഠത്തിൽ കാമദേവനെ മുക്കി ദേവനായകനെ നമിപ്പിച്ച് മധുതൂകുന്ന വിധുവിനെ തന്റെ ജടയിൽ വിരാജിപ്പിച്ച മഹാശിവന്റെ ജടയിലെ സമ്പത്ത് നമുക്കും  ആയിത്തീരട്ടെ.  ഒരുവരിയിൽ കാമദേവനെ ചുട്ടകഥ പറയുമ്പോൾ അടുത്ത വരിയിൽ ചന്ദ്രനെ വിശേഷിപ്പിക്കുന്നത് സുധാ മയൂഖ ലേഖ എന്നാണ്.





കരാളഫാലപട്ടികാ ധഗധ്ധഗധ്ധഗജ്വലാ
ധനഞയാധരീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക
പ്രകല്പനൈകശില്‍പ്പിനീ ത്രിലോചനേ മതിര്‍മ്മമ      ശ്ലോകം       7

കരാള = വലുതായ് തുറന്ന / ഭീകരമായ  ഫാല / ഭാല = നെറ്റി പട്ടിക = തടം ധഗധ് = തീ കത്തുന്നതിനെ കാണിക്കുന്നു ജ്വലാ = ജ്വലിക്കുന്ന
ധനഞയ = തീ ധരീകൃത = ധരിച്ച്   ആഹുതി കൃത എന്നും പാഠഭേദമുണ്ട് = ആഹുതിയർപ്പിച്ച് പ്രചണ്ഡ = ഉഗ്രം  പഞ്ചസായകൻ = കാമദേവൻ
ധരാ ധരേന്ദ്ര നന്ദിനീ = ഹിമവൽ പുത്രി കുച = മാറിൽ അഗ്ര =അറ്റത്ത് ചിത്രപത്രക = ചിത്രം വരയ്ക്കാൻ
പ്രകല്പന = സാധിക്കുന്ന ഏക = ഒരേ ഒരു ശില്പിൻ = ശില്പി ത്രിലൊചനൻ = മുക്കണ്ണൻ മതി = ഭക്തി സ്തുതി ചിന്ത എന്നെല്ലാം അർത്ഥമുണ്ട് മമ = ഞാൻ / എന്റെ രതിർമ്മമ എന്നും പാഠഭേദമുണ്ട് = ഞാൻ ഇഷ്ടപ്പെടുന്നു

കാമദേവനെ ബലിയർപ്പിച്ച കത്തിക്കാളുന്നനെറ്റിത്തടവും അതേസമയം ഹിമവൽപുത്രിയുടെ മാറിടത്തിൽ ചിത്രംവരയ്ക്കാൻ കഴിയുന്ന ഏകവ്യക്തിയും ആയ മുക്കണ്ണനെ ഞാൻ സ്തുതിക്കുന്നു / ഇഷ്ടപ്പെടുന്നു / ഭക്തിയോടെ സമീപിക്കുന്നു. നേരത്തെയുള്ള ശ്ലോകത്തിൽ പറഞ്ഞതുപോലെ ഇവിടെയും ആദ്യഭാഗത്ത് കാമനെഹോമിച്ചവനെന്നും പിന്നീട് ഹിമവൽപുത്രിയുടെ മാറിടത്തിൽ ചിത്രം വരയ്ക്കുന്ന കാര്യവും ഒരുമിച്ചുപറയുന്നു.



നവീന മേഘമണ്ഡലീ നിരുദ്ദദുര്‍ധരസ്ഫുരൽ
കുഹൂനിശീഥിനീതമഃപ്രബന്ധബന്ധ കന്ധര
നിലിമ്പനിര്‍ഝരീ ധരസ്തനോതു കൃത്തി സിന്ധുര
കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ദുരന്ധരഃ            ശ്ലോകം   8

നവീന മേഘ മണ്ഡലീ = പുതിയ മേഘ മണ്ഡലം  നിരുദ്ധ = തടഞ്ഞു നിർത്തിയ ദുർധര =  ദുർധരമായത്  സ്ഫുരൽ = സ്ഫുരിക്കുന്ന
കുഹു = അമാവാസി നിശീഥിനി = രാത്രി തമഃ = ഇരുട്ട് പ്രബന്ധ = കെട്ടിവെച്ച ബന്ധ = ബന്ധിച്ച കന്ധര = കഴുത്ത്
നിലിമ്പ നിർഝരി = ഗംഗ ധര =ധരിച്ച്  തനോതു = തന്നാലും കൃത്തി = തോൽ സിന്ധുര = ആന
കലാ നിധാന  ബന്ധുരഃ = മനോഹരമായ ചന്ദ്രക്കല ചൂടി ശ്രിയം = ശ്രീത്വം ജഗത് = ലോകം  ധുരന്ധര = മറ്റൊരാളെ സഹായിക്കുന്ന നേതാവ്

കരിനീല മേഘങ്ങൾ തടഞ്ഞുനിർത്തിയ അമാവാസിരാത്രി പോലത്തെ നിറം കഴുത്തിനു ചുറ്റും കെട്ടിവച്ച് ഗംഗയെ ധരിച്ച് ആനത്തോലുടുത്ത് മനോഹരമായ ചന്ദ്രക്കലചൂടി ലോകനേതാവായി നിൽക്കുന്ന ശിവൻ ഐശ്വര്യം പ്രദാനം ചെയ്താലും.





പ്രഫുല്ലനീലപങ്കജപ്രപഞ്ചകാളിമഛടാ
വിഡംബകണ്ഠകന്ധരാ രുചി പ്രബന്ധകന്ധരം
സ്മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദന്ധകഛിദം തമന്തകച്ഛിദം ഭജേ             ശ്ലോകം   9

പ്രഫുല്ലം = വിരിഞ്ഞ നീലപങ്കജം = നീലത്താമര  പ്രപഞ്ചം = പ്രപഞ്ചം കാളിമ = കറുപ്പു നിറം  പ്രപഞ്ചകാളിമ ചേർത്തുപറയുമ്പോൾ കാളകൂടവിഷത്തെ സൂചിപ്പിക്കുന്നു ഛടാ = കൂട്ടം / കട്ടപിടിച്ച വിഡംബ = അനുകരിച്ച കണ്ഠം = കഴുത്ത് രുചി = പ്രകാശം / ഭംഗി പ്രബന്ധ = കെട്ടിയ കന്ധരം = കഴുത്ത്
ഛിദം = നശിപ്പിച്ച  സ്മരൻ = കാമദേവൻ പുരൻ = ത്രിപുരാസുരൻ ഭവ = സംസാരം അഥവ വ്യാവഹാരിക ലോകം മഖ = യാഗം (ദക്ഷന്റെ) ഗജൻ = ഗജാസുരൻ  അന്ധകൻ = അന്ധകാസുരൻ  തം = ആ / അങ്ങനെയുള്ള അന്തകൻ = യമൻ ഭജേ = ഭജിക്കുന്നു
വിരിഞ്ഞനീലത്താമരയെ അനുകരിക്കും പോലെ  കാളകൂടവിഷത്തിന്റെ കട്ടപിടിച്ചനിറം കഴുത്തിനുചുറ്റും ഭംഗിയോടെകെട്ടി സ്മരനെ നശിപ്പിച്ചവനും, ത്രിപുരാസുരനെ നശിപ്പിച്ചവനും, വ്യാവഹാരികലോകത്തെ നശിപ്പിച്ചവനും, ദക്ഷന്റെയാഗം നശിപ്പിച്ചവനും, ഗജാസുരനെ നശിപ്പിച്ചവനും, അന്ധകാസുരനെ നശിപ്പിച്ചവനും ആയിട്ടുള്ള ആ യമനാശനെ ഭജിക്കുന്നു. ത്രിപുരങ്ങള്‍ ഒരുമനുഷ്യന്റെ ജീവിതത്തിലെ മൂന്ന് അവസ്ഥകളാണ്. ഉറക്കവും സ്വപ്നം കാണലും ഉണര്‍ന്നിരിക്കലും.  ജീവനുള്ള ഒരുവന്‍ ജീവിക്കുന്നിടത്തോളം ഈ മൂന്ന് അവസ്ഥകളില്‍ ഏതെങ്കിലും ഒന്നില്‍ ആയിരിക്കും. ത്രിപുരാസുരന്‍ ഇങ്ങനെ മൂന്ന് പുരങ്ങളില്‍ മാറിമാറി വസിക്കുന്ന ആളാണ്.  ഈ അസുരനെ നശിപ്പിക്കാന്‍ മൂന്ന് പുരങ്ങളും ഒന്നിച്ച് നശിപ്പിക്കേണ്ടിയിരിക്കുന്നു.



അഖര്‍വസര്‍വ്വമംഗളാകലാകദംബനിര്‍ഝരീ
രസപ്രവാഹമാധുരിവിജൃംഭണാമധുവ്രതം
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ             ശ്ലോകം   10

അഖര്‍വ =ചെറുതല്ലാത്ത സര്‍വ്വമംഗളാ = എല്ലാ മംഗളങ്ങളും കലാകദംബം = കലകളുടെ കൂട്ടം നിര്‍ഝരി = ഒഴുക്ക്  രസ പ്രവാഹ മാധുരി = മധുരമുള്ള രസ പ്രവാഹം വിജൃഭ = തുറന്ന/വികസിച്ച മധു = തേന്‍ വ്രത = തീരുമാ‍നം / സ്വാധീനം / സേവ /ഇച്ഛ /നിഷ്ഠ മധുവില്‍ വ്രതമുള്ളവന്‍ = മധുവ്രത = വണ്ട്
തുടര്‍ന്ന് ഛിദം എന്ന വാക്ക് മാറ്റി അന്തകം എന്ന് ചേര്‍ത്ത് ശ്ലോകം 9-ലെ വരികള്‍ പുനരവതരിപ്പിച്ചിരിക്കുന്നു

ഒട്ടും കുറഞ്ഞുവരാത്ത സര്‍വ്വ മംഗളങ്ങളും സകലകലകളുടെയും ഒഴുക്കും മധുരസപ്രവാഹവും  നുകര്‍ന്ന് വളര്‍ന്നവണ്ടായി കാമനെ കൊന്നവനും ത്രിപുരാസുരനെ കൊന്നവനും  വ്യാവഹാരിക ലോകത്തെ കൊന്നവനും  ദക്ഷന്റെയാഗം കൊന്നവനും  ഗജാസുരനെ കൊന്നവനും  അന്ധകാസുരനെ കൊന്നവനും ആയിട്ടുള്ള ആ യമന്റെയും അന്തകനെ ഭജിക്കുന്നു.





ജയത്വദംഗവിഭ്രമല്‍ഭ്രമദ്ഭുജംഗമസ്ഫുര
ധഗധ്ധഗധ്വനിര്‍ഗമല്‍ കരാളഫാലഹവ്യവാട്
ധിമിധ്ധിമിധ്ധിമിധ്വനമൃദംഗതുംഗമംഗള
ധ്വനിക്രമപ്രവര്‍ത്തിതപ്രചണ്ഡതാണ്ഡവ ശിവഃ             ശ്ലോകം  11

ജയ = ജയിക്കട്ടെ ത്വദ് അംഗ = അങ്ങയുടെ അവയവങ്ങള്‍ വിഭ്രമല്‍ = ഇളകിയാടല്‍/മുന്നോട്ടും പിന്നോട്ടും ചലിക്കല്‍ ഭ്രമ = തിരിയുന്ന ഭുജംഗ = പാമ്പ് സ്ഫുരല്‍ = സ്ഫുരിക്കുന്ന
ധഗധ് = തീ കത്തുന്നതിനെ സൂചിപ്പിക്കുന്നു നിര്‍ഗമല്‍ = നിര്‍ഗമിക്കുന്ന കരാള = ഭയങ്കരമായ ഫാല = നെറ്റിത്തടം ഹവ്യം = യാഗത്തില്‍ അര്‍പ്പിക്കുന്നത് വാട് = ആശ്ചര്യസൂചകമായി
ധിമി = മൃദംഗത്തിന്റെ നാദം ധ്വനി = ശബ്ദം തുംഗ = ഉയര്‍ന്ന മംഗള = മംഗളകാരിയായ ധ്വനിക്രമപ്രവര്‍ത്തിത = താ‍ളക്രമത്തില്‍ ചെയ്യുന്ന പ്രചണ്ഡതാണ്ഡവം = ഉഗ്ര താണ്ഡവം ശിവഃ = ശിവന്‍

അംഗങ്ങള്‍ ഇളകിയാടിയുള്ള താണ്ഡവചലനങ്ങളോടെയും അതോടൊപ്പം തിരിയുന്ന/ഇളകുന്ന പാമ്പിനോടുകൂടിയും കത്തിക്കാളി നിഗ്ഗമിക്കുന്ന ഭയങ്കരമായ നെറ്റിത്തടത്തിലെ ഹോമകുണ്ഠത്തോടെയും മൃദംഗത്തിന്റെ ധിമിധ്ധിമി എന്നുയര്‍ന്നു കേള്‍ക്കുന്നതാളത്തില്‍ ആ താളത്തിനനുസരിച്ച് ഉഗ്രതാണ്ഡവനടനമാടുന്ന ശിവന്‍ ജയിക്കട്ടെ.





ദൃഷദ്വിചിത്രതല്പയോര്‍ ഭുജംഗമൌക്തികസ്രജോര്‍
ഗ്ഗരിഷ്ടരത്നലോഷ്ടയോ സുഹൃദ്വിപക്ഷപക്ഷയോര്‍
തൃണാരവിന്ദചക്ഷുഷോര്‍ പ്രജാമഹീമഹേന്ദ്രയോര്‍
സമം പ്രവര്‍ത്തയന്മന കദാ സദാശിവം ഭജേ            ശ്ലോകം  12

ദൃഷദ് = പാറ/വലിയൊരു കല്ല് വിചിത്ര തല്പം = വിചിത്രമായ കിടക്ക/കട്ടില്‍ ഭുജംഗം = പാമ്പ് മൌക്തികസ്രജം = മുത്തുമണിമാല ഗരിഷ്ട = തടിച്ച രത്ന = രത്നം ലോഷ്ട = മണ്ണാങ്കട്ട സുഹൃദ് = സുഹൃത്ത് വിപക്ഷന്‍ = സ്വപക്ഷത്തില്ലാത്തവന്‍ (ശത്രു) പക്ഷന്‍ = സ്വപക്ഷത്തുള്ളവന്‍ = ബന്ധു
തൃണം = പുല്ല് അരവിന്ദം = താമര  ചക്ഷുസ്സ്=  കണ്ണുകള്‍ പ്രജ = പ്രജകള്‍ മഹീ = മഹിമയേറിയ മഹേന്ദ്രന്‍ = ഇന്ദ്രന്‍
സമം = സമമായി പ്രവര്‍ത്ത യത് മന = ആരുടെ മനസ്സാണോ ഒരു പോലെ പ്രവര്‍ത്തിക്കുന്നത് / കാണുന്നത് കദാ = എങ്ങനെ/എപ്പോള്‍ സദാശിവം = സദാശിവന്‍ ഭജേ = ഭജിക്കുന്നു

പാറയും തല്പവും സര്‍പ്പവും മാലയും രത്നവും മണ്ണാങ്കട്ടയും ഒരുപോലെ കണ്ട്, സ്വപക്ഷത്തുള്ളവനേയും സ്വപക്ഷത്തില്ലാത്തവനേയും (ശത്രു-മിത്ര ഭേദമില്ലാതെ) ഒരുപോലെ സുഹൃത്തായിക്കണ്ട്, പുല്ലും താമരയും ഒരേ ണ്ണുകൊണ്ട് ഒരുപോലെ കണ്ട് (ഭംഗിയും അഭംഗിയും എന്ന വേര്‍തിരിവില്ലാതെ), പ്രജയും മഹനീയരാജാവും ഒരുപോലെ കണ്ട് എന്നു ഞാന്‍ സദാശിവനെ ഭജിക്കും.  രാവണന്റെ ഉള്ളിലിരുപ്പ് എത്ര സാത്വികമാണെന്നു നോക്കുക.  ഏറ്റവും ചുരുങ്ങിയത് ഇങ്ങനെ പ്രാര്‍ത്ഥിക്കാനെങ്കിലും തോന്നിയില്ലേ.





കദാനിലിമ്പനിര്‍ഝരീ നികുഞ്ജകോടരേവസന്വി
മുക്തദുര്‍മതിസദാ ശിരസ്തമഞലിം വഹന്‍
വിമുക്തലോലലോചനോ ലലാമഫാല ലഗ്നകഃ
ശിവേതിമന്ത്രമുച്ഛരന്‍ കദാസുഖീ ഭവാമ്യഹം             ശ്ലോകം  13   

കദാ = എന്ന്‍ നിലിമ്പനിര്‍ഝരി = ഗംഗ നികുഞ്ജം = വള്ളിക്കുടില്‍ കോടര = ഗുഹ വസന്‍ = വസിക്കുക വിമുക്ത = മുക്തനായി ദുര്‍മതി = ചീത്ത വിചാരങ്ങള്‍ ശിരസ്തമഞ്ജലി വഹന്‍ = ശിരസ്സില്‍ തൊഴുകൈയ്യും വഹിച്ചുകൊണ്ട്
വിമുക്ത = മുക്തനാക്കപ്പെട്ട ലോലം = ഇളകിയാടുന്ന = ലോചനം = കണ്ണ്   ഇളകിയാടുന്ന ലോചനം = ഉറയ്ക്കാത്ത ദൃഷ്ടി = പലതില്‍ ശ്രദ്ധിക്കുന്ന.  അപ്പോള്‍ അതില്‍ നിന്നു മുക്തനായിട്ടുള്ളാവന്‍ = ഉറച്ച ദൃഷ്ടിയോടെയുള്ളവന്‍ = ഒന്നില്‍ത്തന്നെ ധ്യാനിച്ചിരിക്കുന്നവന്‍ ലലാമം = തൊടുകുറി ഫാലം= നെറ്റിത്തടം ലഗ്നക = മദ്ധ്യസ്ഥന്‍ ശിവ ഇതി = ശിവന്‍ എന്ന മന്ത്രമുച്ഛരന്‍ = മന്തമുച്ഛരിച്ച് കദാ = എന്ന് സുഖീ = സുഖമുള്ളവന്‍ ഭവാമി അഹം = ഭവിക്കുന്‍ ഞാന്‍

എന്നാണു ഞാന്‍ ഗംഗാതീരത്തെ നികുഞ്ജത്തിനകത്ത് ഒരുഗുഹയില്‍ എല്ലാ ചീത്തവിചാരങ്ങളില്‍നിന്നും മുക്തനായി ശിരസ്സില്‍ കൂപ്പുകൈയ്യ് വഹിച്ചുകൊണ്ട് കഴിയുക.  എന്നാണു ഞാന്‍ നെറ്റിയ്ക്കു മദ്ധ്യഭാഗത്തായി തൊടുകുറിതൊട്ട് ശിവന്‍ എന്നമന്ത്രവും ഉരുവിട്ട് ധ്യാനനിരതനായി സുഖമുള്ളവനായി ഭവിക്കുക





ഇമം ഹി നിത്യമേവമുക്തമുത്തമോത്തമം സ്തവം
പഠന്‍ സ്മരന്‍ ഭുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൌ സുഭക്തിമാശുയാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം തു ശങ്കരസ്യ ചിന്തനം             ശ്ലോകം   14

ഇമം = ഇതിനാല്‍ ഹി = തീര്‍ച്ചയായും നിത്യം = എന്നും ഏവം = മാത്രം ഉക്തം = പറഞ്ഞ ഉത്തമോത്തമം = ഉത്തമത്തില്‍ ഉത്തമം സ്തവം = സ്തോത്രം  പഠന്‍ = പഠിക്കുക സ്മരന്‍ = സ്മരിക്കുക ഭ്രുവന്‍ = പറയുക വിശുദ്ധി = വിശുദ്ധി ഇതി = ഇപ്രകാരം സംതതം = നിര്‍ത്താതെ ഹരേ ഗുരൌ = ഹരന്‍ എന്നഗുരു സുഭക്തി = നല്ല ഭക്തി ആശു = വേഗം യാതി = പോകുക ന = അല്ല/ഇല്ല അന്യഥ = മറ്റൊന്ന് ഗതിം = ഗതി വിമോഹനം = മായാമോഹം ഹി = തീര്‍ച്ചയായും ദേഹിനാം = ദേഹമെന്ന ചിന്തനം = ചിന്തിക്കല്‍

ഇതിനാല്‍ത്തന്നെ ഇപ്രകാരം വിശുദ്ധിയോടെ ഹരനെന്നഗുരുവില്‍ നല്ലഭക്തിയോടെ ഉത്തമത്തിലും ഉത്തമമായിപ്പറഞ്ഞ സ്തോത്രംമാത്രം എന്നും നിരന്തരം പഠിച്ചും  സ്മരിച്ചും പറഞ്ഞും ജീവിക്കുന്നവര്‍  ദേഹമെന്നമായാമോഹം അകന്ന് ശിവനിലേയ്ക്ക് നയിക്കപ്പെടും, മറ്റൊരുഗതി ഉണ്ടാകില്ല.





ഇനി വസന്തതിലകത്തിലെഴുതിയ അവസാ‍ന ഭാഗം: ഇതാണ് ഫലശ്രുതി

പൂജാവസാനസമയേ ദശവക്ത്രഗീതം
യഃശംഭു പൂജനമിദം പഠതി പ്രദോഷേ
തസ്യഃസ്ഥിരാം രഥഗജേന്ദ്രതുരംഗയുക്താം
ലക്ഷ്മിം സദൈവസുമുഖിം പ്രദതാതി ശംഭു

പൂജാവസാന സമയേ = പൂജ അവസാനിച്ച സമയം ദശവക്ത്രഗീതം = 10 തലയുള്ളവന്റെ ഗീതം = രാവണഗീതം
യഃ = യാതൊരുവന്‍ ശംഭു പൂജനമിദം = ശംഭുവിന്റെ പൂജയ്ക്കായി ഇവിടെ പ്രദോഷേ = പ്രദോഷ സന്ധ്യകളില്‍
തസ്യഃ = അവന് സ്ഥിരാം = സ്ഥിരമായി  രഥ - ഗജേന്ദ്ര -തുരംഗ യുക്താം = തേരും ആനയും കുതിരയും ചേര്‍ന്ന
ലക്ഷിം സദൈവ സുമുഖിം = സുമുഖിയായ ലക്ഷിയും = ഐശ്വരവും പ്രദതാതി ശംഭുഃ = ശിവന്‍ നല്‍കും