Showing posts with label ഇന്ദ്രവജ്ര. Show all posts
Showing posts with label ഇന്ദ്രവജ്ര. Show all posts

Saturday, July 4, 2020

ലാടാനുപ്രാസം

ഒരുവരി രണ്ടുതവണ ഒരേപോലെ ആവർത്തിക്കുകയും അതിന്റെയർത്ഥം/താൽപര്യം രണ്ടുതരത്തിൽ ആയിരിക്കുകയും ചെയ്യുന്നതാണ് ലാടാനുപ്രാസം. ലാടശബ്ദത്തിന് ബാലിശമെന്നുകൂടി അർത്ഥമുണ്ടല്ലോ. അച്ഛന്റെ മടിയിൽ ഇരിക്കുകയെന്നത് ഒരു താൽപര്യം, അമ്മയുടെ പാലുകുടിക്കുകയെന്നത് മറ്റൊരു താൽപര്യം. ഇങ്ങനെയുള്ള ഒരുകുഞ്ഞിനെപ്പോലെ, ആണും പെണ്ണും പോലെ എതിർചേരികളിൽപ്പെട്ടതും, പലപ്പോഴും വിപരീതഭാവമുള്ളതുമായ രണ്ടുവ്യത്യസ്തവരികൾക്കിടയിൽ ഒരുപോലെ ‘ഇരുന്ന്‘ ഓരോവരികളോടും താദാത്മ്യത്തോടെ ചേരുകയും രണ്ടുവിധതാൽപര്യങ്ങൾ ധ്വനിപ്പിക്കുകയും ചെയ്യുന്നപ്രാസം. കുതിരലാടവും ലാടവൈദ്യവുമൊന്നും ഇതുമായി ബന്ധമുള്ളതല്ല. (ഇത് എൻ്റെസ്വന്തം വ്യാഖ്യാനമാണ്, യുക്തിഭദ്രമെന്നുതോന്നുന്നുവെങ്കിൽ മാത്രം സ്വീകരിക്കാം)


രാവിന്നിരുൾനീക്കി വെളിച്ചമേകും
ധാവള്യമല്ലേമതിയോമലാളേ
ശോകത്തിലും രാജിതഭാവമേകും
ധാവള്യമല്ലേമതിയോമലാളേ
മതി: ചന്ദ്രൻ, അത്രയും മതി

അഞ്ചാതെനിൽക്കാനുതകും വിധത്തിൽ
വെൺചന്ദ്രഹാസം കരുതേണ്ടുശക്തം
അഞ്ചുന്നനിൻപുഞ്ചിരി കണ്ടുവെന്നാൽ
വെൺചന്ദ്രഹാസം കരുതേണ്ടുശക്തം

സായന്തനത്തിൽ വെയിലേറ്റു സന്ധ്യാ-
രാഗംപരത്തും നിറക്കൂട്ടുകണ്ടോ
പ്രേമംതുടിക്കും മനമാകമാനം
രാഗംപരത്തും നിറക്കൂട്ടുകണ്ടോ
സന്ധ്യാരാഗം : അന്തിച്ചുവപ്പ് രാഗം : അനുരാഗം

മായില്ലെരാവോടതു മായികംതാൻ
ആവർണ്ണജാലം നിമിഷാർദ്ധനേരം
മായാത്തരാഗം തരുനീയെനിക്കായ്
ആവർണ്ണജാലം നിമിഷാർദ്ധനേരം

നീഹാരമുള്ളിൽ കതിരേറിവന്നാ
വില്ലൊന്നിതല്ലേ കുലയേറ്റിനിൽപ്പൂ
ചില്ലിക്കുതാഴേ പ്രിയനോട്ടമെയ്യാൻ
വില്ലൊന്നിതല്ലേ കുലയേറ്റിനിൽപ്പൂ
വില്ല്: മഴവില്ല്, വില്ല്

വർണ്ണങ്ങളേഴാണൊരു ഞാണുവേണം
വില്ലെന്തിനായീ ശരമെന്തുവേറേ
നോക്കൊന്നിതെന്നിൽ തുളയുന്നനേകം
വില്ലെന്തിനായീ ശരമെന്തുവേറേ

പൂവിന്റെമോഹം മണിമുത്തുപോലെ
ചില്ലിന്നുമുള്ളിൽ സ്വയമേരമിക്കും
നിൻരൂപഭംഗി  പ്രതിബിംബമായീ
ചില്ലിന്നുമുള്ളിൽ സ്വയമേരമിക്കും
ചില്ല്: ജലകണം, കണ്ണാടിച്ചില്ല്

ചാപല്യമോലു,ന്നതുബാഷ്പമല്ലേ
സാഫല്യമുണ്ടോ മൃദുചില്ലിനുള്ളിൽ
സായൂജ്യമല്ലേ പ്രതിബിംബമായാൽ
സാഫല്യമുണ്ടോ മൃദുചില്ലിനുള്ളിൽ

മണ്ണിൽ വിയർപ്പിന്റെകണം പൊഴിഞ്ഞൂ
യോജിച്ചനേരത്തനൃതം വിളഞ്ഞൂ
സ്വേദം മദംകൊണ്ടുനനഞ്ഞനാണം
യോജിച്ചനേരത്തനൃതം വിളഞ്ഞൂ
അനൃതം: കൃഷി, കള്ളത്തരം

കള്ളപ്പറേം വേണ്ടൊരുനാഴിയൂനം
കൊയ്യാമതെന്നോ വിളയുന്നതെല്ലാം
ഗൂഢം മറച്ചുള്ളതെല്ലാമതെല്ലാം
കൊയ്യാമതെന്നോ വിളയുന്നതെല്ലാം

വൃത്തം: ഇന്ദ്രവജ്ര