Sunday, August 1, 2021

ധന്യദാമ്പത്യം

താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തെ ആസ്പദമാക്കി ഏഴുതിയകവിതയാണ്. ഒരു ചിത്രം കൊടുത്ത് അതിനെ അധികരിച്ചുള്ള കവനമായിരുന്നു  മത്സരം. 


കുളിരോർമ്മപുത്തനറുസൂനജാലമധുമാസമാണു മനമേ
കിളിപാടിനിന്നുമൊഴി ജീവിതാനുഭവമെന്ന കാകളികളും
നളിനങ്ങളായിവിടരട്ടെ, രാജിതമുഖം നിനക്കുമിനിയും
തളിരൂയലാടി ഗതകാലികസ്മരണ ധന്യമീ നിറവിലും

തുണയായിരുന്നഴലുമാറ്റിടുന്ന തണലായിരുന്നിതുവരേ
ഇണ നീ തരുന്നദൃഢമായ പിന്തുണകളാലെനിന്നുപൊരുതി
ഉണരുന്നപുംപുലരിതൊട്ടു നിദ്രമിഴിമൂടിടുന്നതുവരേ
നിണമോടിടുന്നതുടിതാളമോതി സഖിനിൻറെനാമമകമേ

തലചായ്ച്ചുനിൻറെമടിയിൽമയങ്ങി തളരുന്നവേളകളിലും
വലയാതെ വീണ്ടുമടരാടി ജീവിതനുകം വലിച്ചവനിയിൽ
കലരുന്നവേർപ്പുപുതുമണ്ണുചേർന്നു മണിമുത്തുകൊയ്തു പിറകേ
വിലയേറിടുന്നസഹനം പടുത്തു ദിനമുണ്മകൊണ്ടു വിഭവം

കരിവീഴ്ത്തിടുന്ന പടുശങ്കകൾക്കുവിട നമ്മളന്നുമരുളീ
ശരികൾക്കുമാത്രമിടനൽകിവന്നു പതിവായി നേർമ്മ മൊഴിയിൽ
തരിപോലുമില്ല മനഭിന്നത, സ്വരമൊരേതരം ശ്രുതിലയം  
ചരിതാർത്ഥമല്ലെസഖി, ജീവിതം മധുരമായിരുന്നിതുവരേ

ഇരുളാതെനിന്നു മനതാരിലീ  ചിരിപകർന്ന തൂമയമൃതിൻ
പൊരുളായിരുന്നു, കതിരോ കുടഞ്ഞുയിരിലോ പകർന്നു മുദവും
തരുമായിരുന്നു ഹൃദയം നിറച്ചു പരിതുഷ്ടിയും കനവിലോ
വരുമായിരുന്നു നിറസൗഭഗം, നിനവിലിന്നുമേ പ്രിയതരം

വൃത്തം: തടിനി




No comments:

Post a Comment