Sunday, December 12, 2021

കരയും തിരയും

പങ് ക്തി (10) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് സാരവതി3 ഭ ഗണങ്ങൾ നിരത്തി ഒടുക്കം ഒരു ഗുരു ചേർത്താൽ സാരവതിയായി. 

കരയും തിരയും എന്ന് കേട്ടാൽ കര, പിന്നെ ഒരു തിര എന്നായിരിക്കും ആദ്യം മനസ്സിൽ തോന്നുന്നത് എങ്കിലും കരയും തിരയുന്നു എന്നുകൂടി ആവാം.  അതുപോലെ തിരിച്ച് തിരയും കരയും എന്ന്പറയുമ്പോൾ തിരകൂടെ കരയുന്നു എന്നും ആവാം. അക്ഷരങ്ങൾ ഒന്നാണെങ്കിലും ഒന്ന് ക്രിയാപദവും മറ്റേത് നാമവുമാണല്ലോ. ഈ സാദ്ധ്യത ഉപയോഗിച്ചാണ് ഇതെഴുതിയിരിക്കുന്നത്. ഒപ്പം അനുപ്രാസവും.  സമാനശബ്ദത്തിലുള്ള,  അതേസമയം അർത്‌ഥവ്യത്യാസവുമുള്ള വാക്കുകളും കൂടെ ചേർത്തിരിക്കുന്നു.. 


കരയും തിരയും

തേടിവരും തിരതേടിവരും
കൂടിവരുന്നകദാഹമൊടെ
തീരമണഞ്ഞു പുണർന്നനിശം
ചേരണമാ കരതന്നിലിവൾ
(അനിശം - എല്ലായെപ്പോഴും)


കാമുകസന്നിധിയെന്ന നിധി
നിൻ മുഹുരാരുയിരായ വിധി
നിത്യനിബദ്ധവിഭാവനുമായ്
നിത്യതകണ്ട വിഭാവനമായ്
(മുഹുഃ - പിന്നെയും ആരുയിർ - ഏറ്റവും പ്രിയപ്പെട്ട ഉയിർ നിബദ്ധ - കൂട്ടിക്കെട്ടിയ വിഭാവൻ - സ്നേഹിതൻ വിഭാവനം - സങ്കല്പം)

പ്രേമവിലോലുപലോലിതമാം
കാമസമാഗമമാഗതമായ്
കോൾമയിരാലമലാനുഭവം
കോമളമാം പരിരംഭഭരം
(ലോലിത - അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന പരിരംഭം - ആലിംഗനം ഭരം - വളരെ)

യാമിനിതൂകി നിലാവൊളിയാൽ
ദാമിനിപോലൊരു കാൽസരവും
രാസവിലാസമലംകൃതമാം
ആ സരരാഗതരംഗിണിയിൽ
(ദാമിനി - മിന്നൽ സര - ചലിക്കുന്ന)

മാനിനി നിൻമദമോ നുരപോൽ
നിൻ നിനവോ മനനിർവൃതിയോ
പാൽനുരതൻവിരിയും വിരിയും
പോൽ നനവാം രതിനിർഝരികൾ
(മാനിനി - പ്രേമകോപമുള്ളവൾ
വിരി,വിരിയുക)

തീരമറിഞ്ഞു നനഞ്ഞകരം
താരണിയായ് വിരിമാറിനുമേൽ
സാരസരോവരതീരമിതിൽ
മാരവിരാജിതരാജികളായ്


വാരിതനിർവൃതിയേറിടവേ
വാരിയണച്ചണയും തിരയേ
വാരി വികാരവിധൂനനമായ്
വാരിജമാടി വിദൂരജമായ്
(വാരിത - തടുക്കപ്പെട്ട വാരി - വെള്ളം വിധൂനനം വിറയൽ/ഇളകൽ  വിദൂരജം - വൈഡൂര്യം)

തീരനിമന്ത്രണമന്ത്രണമാൽ
ചാര നിരന്തരബന്ധുരമീ
സംവൃതസംഗതസംഗമമാൽ
നിർവൃതികൾ കരയും തിരയും
(നിമന്ത്രണം - ക്ഷണിക്കൽ/വിളിക്കൽ മന്ത്രണം -  രഹസ്യസന്ദേശം
ചാര - സഞ്ചരിക്കുന്ന ബന്ധുര - തരംഗാകൃതിയായ/താണും ഉയര്‍ന്നുമുള്ള  സംവൃത - ചുറ്റപ്പെട്ട/ നിയന്ത്രിക്കപ്പെട്ട/ അമര്‍ത്തപ്പെട്ട  സംഗത - കൂടിച്ചേര്‍ന്ന/പരസ്പരപൂരകമായ )

കാമിനിയേ കരയും തിരയും
ഭാമിനിപോൽ തിരയും തിരയും
വാമിലവും പരികമ്പിതമീ
നൈമിഷികം പരിരംഭണമോ
(ഭാമിനി - കാമമുള്ളവൾ വാമില - സൗന്ദര്യമുള്ള പരികമ്പിത -  ചുറ്റും ഇളക്കപ്പെട്ട)

ദമ്പതികൾ! തിരയും കരയും
കമ്പിതമായ് തിരയും തിരയും
നിൻ വിളിയിൽ കരയും തിരയും
നിൻ വിരഹം! കരയും കരയും
(കമ്പിത - ഇളകുന്ന. തിര,കര,തിരയുക,കരയുക)

വൃത്തം : സാരവതി
പ്രാസം:  അനുപ്രാസം + യമകം
സാരവതിക്കിഹ ഭംഭഭഗം




Sunday, November 7, 2021

ഭൂമിപ്പെണ്ണ്

പങ് ക്തി (10) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് സുഷമ.  ഈ കൊച്ചു വൃത്തത്തിലും അഷ്ടപ്രാസം കൊടുത്ത് എഴുതിയാത്തതാണിത്.

 
ഭൂമിപ്പെണ്ണ്

വെന്തിട്ടുരുകും ചെന്തീവെയിലിൽ
സന്താപമൊടിന്നന്തിച്ചവനി
ഹന്ത! പ്രിയഹൃത്തന്തി ശ്ലഥമായ്
ചിന്തിത്തപമാൽ താന്തശ്രുതികൾ
(അവനി - ഭൂമി ശ്ലഥ - അയഞ്ഞ താന്ത - തളർന്ന)

ദ്യോവാകെയലിഞ്ഞാവാഹനമോ-
ടാ വാഹിനിപോൽ തൂവാനമിതാ
ജീവാമൃതമായ് നോവാറ്റിടുവാൻ
ദേവാതിതരാം ഭാവാർദ്രകണം!
(തൂവാനം - ചിതറിത്തെറിച്ചു വീഴുന്ന (മഴ)ത്തുള്ളി. അതിതരാം - മെച്ചപ്പെട്ട തരത്തിൽ)

മോഹിച്ചഴലിൻരാഹിത്യദിനം
അർഹിച്ചുരരീവാഹിപ്രണയം
ഗ്രാഹിക്കുക,യാവാഹിക്കുകയായ്
സ്നേഹിച്ചരുളും സൗഹിത്യമഴ
(ഉരരീ - അംഗീകാരം വാഹി - വഹിക്കുന്ന സൗഹിത്യം - ഇണക്കം)

മാരിപ്പനിനീർ കോരിച്ചൊരിയും
നേരിട്ടിളയെ വാരിപ്പുണരാൻ
താരിന്നഴകും പാരിപ്ലവമായ്
നീരിന്നലമേൽ പാരിൻ സുകൃതം!
(ഇള - ഭൂമി പാരിപ്ലവം - ഇളകുന്ന/പൊങ്ങിനിൽക്കുന്ന)

വിണ്ണിൻ കളസൗവർണ്ണക്കുളിരാം
തണ്ണീരുറവാൽ പർണ്ണപ്രഭവം
മണ്ണിൽ, ധരണിപ്പെണ്ണിന്നകമേ
വിണ്ണോർക്കിതരം വർണ്ണാഭകളോ!
(വിണ്ണോർ - ദേവകൾ ഇതരം - അന്യം)

വേനൽ പകരും ദീനങ്ങളൊഴി-
ഞ്ഞാനന്ദമൊടാ താനം തുടരാൻ
മാനത്തഴകിൻ സൂനങ്ങളുമായ്
കാനൽ മെനയും പാനപ്രസരം
(താനം - രാഗവിസ്താരം കാനൽ - സൂര്യരശ്മി പാന - പാട്ട്/രാഗം)

നീലാംബരമാം മേലാപ്പിവിടെ
നീലാർണ്ണവമായ് പാലാഴിവിധം
നീലാംബുജവും ചേലാർന്നുണരാൻ
നീലാംബരിതന്നാലാപനവും

പൈമ്പാലൊഴുകും പമ്പാനദിയും
ചമ്പാവുലയാൻ കമ്പാകമല
ഇമ്പത്തിലതാ പൂമ്പാറ്റകളും
തുമ്പിച്ചിറകോ ചെമ്പൊന്നിഴയാൽ
(കമ്പാകം - കാറ്റ്)

ചെത്തിക്കുലകൾ പൂത്തിട്ടുലയേ
നൃത്തച്ചുവടാൽ തൃത്താവുകളും
ചാർത്തുന്നഭിരാമത്തിന്നളകം
മുത്താരവുമായെത്തും തുഹിനം
(തൃത്താവ് - തുളസി മുത്താരം - മുത്തുമാല തുഹിനം - മഞ്ഞുതുള്ളി)

കേളീവനകങ്കേളീമലരും
നാളീകിനിയിൽ നാളീകനിര
കാളീകവുമിന്നാളീയലകളിൽ
മൂളീടുകയാണാളീ മധുപരും
(കങ്കേളി  -  അശോകം നാളീകിനി - താമരപ്പൊയ്ക നാളീകം - താമര
കാളീകം - ക്രൗഞ്ചം ആളുക - ഭരിക്കുക/കൈവശപ്പെടുത്തുക
ആളി - നിര/പങ്ക്തി/കൂട്ടം)

ആരാധനയാലാരാമമിതിൽ
മാരാമൃതമാം ശ്രീരാഗവുമായ്
ചോരാതവ തൻ സാരാംശസുധ
പാരാതെ തരാൻ പോരാവു കുയിൽ 
(പാരാതെ - മടികൂടാതെ)

യാമിയ്ക്കമൃതംപോൽ മിന്നി നിലാ
പ്രേമിച്ചൊഴുകീടും മിഷ്ടകണം
കാമിക്കുവതായ് രശ്മിപ്രഭയും
ഭൂമിയ്ക്കുളവാകാമിന്ദുകരം
(യാമി - രാത്രി മിഷ്ട - നനഞ്ഞ/തളിക്കപ്പെട്ട/മാധുര്യമുള്ള)

തൂവിണ്ണമൃതം തൂവിത്തഴുകീ
രാവിന്നുയിരിൽ വാവിൻറെ നിലാ
ദ്യോവിന്നുസമം ഭാവിക്കുച്ചുലകിൽ
മേവില്ലെ വനം കാവിന്നുണരേ

പത്രീശബളം ചിത്രാക്ഷികളും
സത്രാ മയിലന്യത്രശ്ശലഭം
ചിത്രാഞ്ജലി നക്ഷത്രക്കതിരാൽ
ധാത്രിക്കിതുപോൽ കുത്രാപിയിനി
(പത്രി - ചിറകുള്ള ചിത്രാക്ഷി - പഞ്ചവർണക്കിളി 
സത്രാ - കൂടെ അന്യത്ര - മറ്റൊരിടത്ത് കുത്രാപി - വേറെയെങ്ങ്)

വൃത്തം: സുഷമ
പ്രാസം: അഷ്ടപ്രാസം
ചൊല്ലാം സുഷമാ തം യം ഭ ഗുരു





Saturday, October 16, 2021

ചൂതവനചന്ദ്രിക

 

ചൂതവനചന്ദ്രിക

വന്നു കുളിരിന്ദുമതി നിന്നു ചിരിതൂകി
തന്നു മനമാകെ നിറയുന്ന നറുവെണ്ണ
കുന്നിമണിമാലയഴിയുന്ന തവമുത്തായ്
തോന്നി കുനുതാരകളുമിന്നു നിറവാനിൽ

പേലവ നതാംഗി രതിപോലവളിതെന്തേ
ലോലകമനീയചലനം ലസിതലാസ്യം
കീലമണിതൻ രജതമാലയതു വേണ്ടേ
നീലരജനീസുഷമയാലവനി വെല്ലാൻ

ശീതളനിലാവിനൊളി ചൂതവനമാകെ
നൂതനവികാരമിഴനെയ്ത കരജാലം
കാതരമനോവ്യഥകളും തരു മറന്നു
വീതശിശിരം പുതുമകൾ തളിരു മൂടി

വിണ്ണു ദധിതൂകി,യളവുണ്ണു നവനീതം
പൂർണ്ണവിധു ബിംബമതു മണ്ണിനമൃതേകി
സ്വർണ്ണനിറമുള്ള തരുപർണ്ണ,മവ തൊട്ടാൽ
കണ്ണിലറിയുന്നതു സുവർണ്ണസുരലോകം

ചാറി മഴപോൽ നിലവു,മേറി കതിരൊന്നിൽ
കൂറിനലിവിൻറെരസമൂറി കലികയ്ക്കും
മാറിയതു തൂമധുരമേറിയൊരു ധാര
വേറിടുവതില്ല,മധുപേറിയിനി പൂക്കാം

ചേർത്തുതഴുകീ ശശി കുളിർത്തമധുരാവിൽ
ചാർത്തിപുളകം, മുള കിളിർത്തു പലമോഹം
ഓർത്തുമരമാകെ മധുരത്തിനലതല്ലീ
പൂത്തു ശിഖരങ്ങളമുതത്തിലവ മുങ്ങി

രാവിനൊരു മാദകനിലാവിഴ നിചോളം
ദ്യോവിലെ ദുകൂലമിതു കാവിനുടയാട
തൂവിയവതന്നിളമ പൂവിതളിലെന്നോ
മേവിടുകയായ് സുരഭിലം വിഗതശോകം

അങ്കുരമദം പ്രണയപങ്കില കളങ്കം
തങ്കനികരപ്രഭ ശശാങ്കനുതിരുമ്പോൾ
പൂങ്കുല വിടർന്നു,യിരു സങ്കുലമുദിച്ചോ
തിങ്കളൊളിതൻ കരമതിങ്കലൊരു മായം!

പൂമണമണിഞ്ഞു പുതു കാമനകളൊക്കെ
പ്രേമമധുരം തഴുകി സോമകിരണങ്ങൾ
തൂമ ചൊരിയുന്നൊളി നികാമമഴയാകിൽ
ഹൈമമണിയുന്നനിലചാമരമതാ കാൺ

നീ രുചിരവെണ്മയുടെ ചാരുത പകർന്നോ
ചേരുമവ മാവിനകതാരുകളിലെന്നോ
ദാരുശിഖരങ്ങളിള മാരുതനിലാടീ
ആരുമറിയാതിളകി താരുണമനസ്സും

തൂകിശശി സാന്ദ്രനിലവിൻ കിരണമൻപായ്
കോകിലമദം പരതി വൈകിയിണയെന്തേ
കൂകി കുയിലും, പ്രണയമേകിയൊരു നാദം
പൂകിയതു തന്നിനിമയും കിസലയങ്ങൾ

മോഹിതമനം സ്മരസമാഹിത ഘനത്താൽ
വാഹിനി വികാരതടബർഹിനടരംഗം
ദേഹിയനുഭൂതി നുണയും ഹിമകരാ നിൻ
ഗാഹിത നിലാമഴയിലും ഹിതമതേതു് ?


വൃത്തം: ഇന്ദുവദന
പ്രാസം: അഷ്ടപ്രാസം

പദപരിചയം
പേലവ - കോമളമായ/നേർമ്മയുള്ള
നതാംഗി - സ്തനഭാരത്താൽ കുനിഞ്ഞവൾ
കീല - ജ്വാല/അഗ്നിശിഖ
കൂറ് - വാത്സല്യം/ഇഷ്ടം/സ്നേഹം
അമുതം - അമൃത്
നിചോളം - മൂടുപടം/ മേലുടുപ്പ്
ദുകൂലം - പട്ട്
സങ്കുല - കൂട്ടത്തോടെ/ഇടതിങ്ങിയ
നികാമം - ഏറ്റവും സമൃദ്ധമായി
കിസലയം - തളിര്
ബർഹി - മയിൽ
ഹിമകരൻ - ചന്ദ്രൻ
ഗാഹിത - കുളിച്ച/മുങ്ങിയ




Sunday, October 3, 2021

ഹൃദിനന്ദനം

ശക്വരി (14) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സംസ്കൃതവൃത്തമാണ് മദനാർത്ത.  ഇതുതന്നെ പ്രാചാരാധിക്യംകൊണ്ട് 24 വൃത്തങ്ങൾ എന്ന ഭാഷാവൃത്തവിഭാഗത്തിലും ഇടം പിടിച്ചിട്ടുണ്ട്.  ഇതിന്റെ ലാളിത്യമാർന്ന പദനിരയാകാം ഭാഷാവൃത്തമായി മാറ്റിയെഴുതുന്നതിനു കാരണം. ഗുരു ഗുരു ലഘു ലഘു എന്ന  ക്രമം 3 വട്ടം ആവർത്തിച്ച് 2 ഗുരുക്കളോടെ അവസാനിക്കുന്നതിനാൽ ഒരു വരിയെത്തന്നെ മൂന്നായി മുറിച്ച് അതിൽ  ദ്വാദശപ്രാസം കൊണ്ടുവരാനാണ് ശ്രമിച്ചത്. 

ഹൃദിനന്ദനം

 
കാടും മലമേടും വിരിമൂടും മലരെല്ലാം
ചൂടും, വനിതേടും കിളിപാടും കളഗാനം
കൂടും പുതുനീടും  മയിലാടും തടമെങ്ങും 
കൂടും കളിവീടും  പ്രിയമോടും സദനം പോൽ
(കൂടുക, നീട് - പ്രഭ/ഭംഗി, കൂട് )


ചെമ്മാർന്നൊരു സമ്മോദക സമ്മാനിത രംഗം
ചിമ്മാതിമ സമ്മുഗ്ദ്ധവുമമ്മട്ടിലെ കാഴ്ച
സമ്മന്ത്രണനിർമ്മഗ്നനു ചെമ്മേ മനമാകെ
സമ്മോഹന സമ്മേളന കിർമ്മീരതരംഗം
(ചെമ്മ് - ഭംഗി,  സമ്മന്ത്രണം - ആലോചന, കിർമ്മീരം - നാനാനിറം)

 
ആകാലികമാകാലികിയേകാവലി പോലെ
ആകാശവുമാ കാന്തിയിലോ കാൺമിതു രമ്യം
എൻ കാമനയാകാമതുതൻ കാന്തത മിന്നാം
നാകാരുഷിയേകാമവ നീകാശമൊടെന്നും
(ആകാലികം - അല്പസമയം മാത്രമുള്ള
ആകാലികി - മിന്നൽ ഏകാവലി - ഒറ്റവരി മുത്തുമാല കാന്തത - സൗന്ദര്യം
ആരുഷി - ഉഷസ്സ് നീകാശം - തുല്യത)


വാരായൊളിതൻ രാജികളായ് രാജിതചിത്തം
മാരാമൃതസാരാംശുവിലാരാമവുമാകാം
ചേരാമതു ധാരാളിമചോരാതിവനുള്ളിൽ
പോരാമതിലും രാഗിണിപോൽ രാഗപരാഗം
(വാർ - ഭംഗി/മനോഹരമായ)


ന്യുനങ്ങളുമോ നഷ്ടവുമാ നന്ദനമില്ലാ
സൂനങ്ങളുമായ് നന്മകളും നന്ദനമാകാം
സാനന്ദമതോ നല്ലൊരു ഗാനത്തിനു വേണ്ടി
കാനത്തിലെ മൈനയ്ക്കു രവം നൽകിയതാകാം
(കാനം - വനം)


സൗവർണ്ണവുമായ് വത്സകിനാവല്ലരി ലാസ്യം
ഭാവത്തിരയായ് വർഹിണമാവർത്തന നാട്യം
നിൻ വർത്തനമാവട്ടെ, യതിൽ വന്നണയാനീ
കൈവല്യവുമായ് വർണ്ണക കൈവന്നതുമാകാം
(വത്സം : നെഞ്ച് വർഹിണം : മയിൽ വർത്തനം : ജീവിതം/ജീവിതക്രമം
വർണ്ണക : ചായം, മാറ്റ്)


സ്യന്ദം മകരന്ദം മുദസന്ദായകഫുല്ലം
ഇന്ദീവരവൃന്ദം നറുകുന്ദം പുതുഗന്ധം
വൃന്ദാവനമന്ദാനിലഹിന്ദോളനികുഞ്ജം
സ്പന്ദം തുടിമന്ദം ഹൃദിനന്ദം മതിശാന്തം
(സ്യന്ദം - ഒഴുക്ക് ഉറവെടുക്കൽ, ഇന്ദീവരം - നീലത്താമര കുന്ദം - മുല്ല ഹിന്ദോള - തൊട്ടിൽ നന്ദം - ആനന്ദം)

വൃത്തം: മദനാർത്ത
പ്രാസം: ദ്വാദശപ്രാസം

ചേർന്നാൽ തയ സംഭം ഗഗവൃത്തം മദനാർത്താ





Saturday, September 4, 2021

സമസ്യാപൂരണങ്ങൾ

ചെരിച്ച് എഴുതിയഭാഗം സമസ്യയെ സൂചിപ്പിക്കുന്നു

നിരന്നോരു മാകന്ദമന്ദാരവൃന്ദം
കുരംഗാക്ഷി ദൂരെ, ത്വരയ്ക്കില്ലടക്കം
സ്മരൻ തീർത്തഹർമ്യം ശശാങ്കൻ നിലാവും
പരത്തുന്നകാര്യം പറഞ്ഞാൽ പ്രയാസം
വൃത്തം: ഭുജംഗപ്രയാതം

ഉത്തമാംഗന പകുത്തൊരുദേഹം
നർത്തനാലസിതനിത്തരുണത്തിൽ
ഹൃത്തടത്തിനു നിരത്തിയതത്വം 
ചിത്തതാരിലതൊരുൾപ്പുളകം താൻ
വൃത്തം: സ്വാഗത

ഹരിശങ്കരജപമില്ലൊരു രസമാ
പരിരംഭണസുഖമാണൊരു ഹരവും
പരിവേദനഹിതമായ്ക്കരുതിടണേ
പരിദേവനമിതുവൈകരുതറിയാൻ
വൃത്തം: ദൂഷണഹരണം

ലീലാവിലോലമലരാടി വിലാസലാസ്യം
കല്ലോലിനീതടലലാമ കലാപിനൃത്തം
ചേലാർന്നുപല്ലവി വിലീനവിലോഭനം പോൽ
ഉല്ലാസമായിനിയുമാടുക കൂട്ടരേ നാം
വൃത്തം: വസന്തതിലകം

കളി ചിരി കുസൃതിയ്ക്കും സീമകൾ നല്ലതത്രേ
പൊളിവചനവിനോദം കേവലം നർമ്മമായും
കളികളവമുഴുക്കേയന്യദ്രോഹത്തിനാകാ  
കളിയൊരളവുവിട്ടാൽ കാര്യമായ്  മാറിയേക്കാം
വൃത്തം : മാലിനി

പതിരല്ലിതു പരദൂഷണമിതിലില്ലൊരു ശകലം
പതിയൻപൊടെയുരിയാടിടുകയുമില്ലൊരു കലഹം
പതിയേ മൊഴിയരുതോ പരിസരമൊട്ടൊരു ബഹളം 
പതിവായിതു തുടരുന്നതു തടയാനിനി വരണേ
വൃത്തം: ശങ്കരചരിതം

നിടിലനയനദേവാ നിൻകൃപാധാര ഗംഗാ-
തടിനികളിയെ വന്നാലുള്ളിലോ ചിത് പ്രകാശം 
കുടിലമനമുണർത്തും കാമലോഭാദിപങ്കം
മുടിയുമൊരു നിമേഷം കാണുവാനാഗ്രഹം മേ
വൃത്തം : മാലിനി

കൊടകര, ഗുരുവായൂർ, തൃപ്രയാർ പോണ പോക്കിൽ
കുമരക,മെഴുപുന്ന,ക്കോട്ടയം വാഗമണ്ണും
തൊടുപുഴയടിമാലി,ത്തേക്കടി,ത്തെൻമല, പ്പൊൻ-
മുടിയുമൊരു നിമേഷം കാണുവാനാഗ്രഹം മേ
വൃത്തം : മാലിനി

കണ്ണുകളാലിന്നറിവതു ദൃശ്യം
കണ്ണിലെ ദൃശ്യം മനമിതു കാൺമൂ
വൃത്തികളുംകാൺകൊരു പൊരുളും ഞാൻ
കാണണമെന്നാണിവനുടെ മോഹം
വൃത്തം: മൗക്തികമാല

കിർമ്മീരകാന്തി ചൊരിയും മമ ശാരികേ നീ
ചെമ്മാർന്നു പാറിവരുവാൻ മലയാള വാനിൽ
ചെമ്മാനശോഭയഴകിട്ടൊരു കാവ്യമാകാൻ
ചെമ്മേ വളർത്തി വലുതാക്കുക മോദപൂർവ്വം
വൃത്തം: വസന്തതിലകം

ബുദ്ധി കൊണ്ടുമറിയാവതല്ല കേൾ
ബദ്ധമർത്യ പരമാർത്ഥമാം പൊരുൾ
ഋദ്ധിതേടിയ മുമുക്ഷുപാതയിൽ
ബുദ്ധി തന്റെ വരുതിക്കുവന്നിടാ
വൃത്തം: രഥോദ്ധത






Tuesday, August 17, 2021

വിരഹം



നിരന്നോരു മാകന്ദമന്ദാരവൃന്ദം
കുരംഗാക്ഷി ദൂരെ, ത്വരയ്ക്കില്ലടക്കം
സ്മരൻ തീർത്തഹർമ്യം ശശാങ്കൻ നിലാവും
പരത്തുന്നരാവോ കരാളത്തമസ്സിൽ

സിതാഫുല്ലമുല്ല പ്രസൂനപ്രസാരം
വിതാനിച്ചു മത്താൽമയക്കുന്നഗന്ധം
നിതാന്തം ഹൃതന്തം മദിക്കേണ്ടയാമം
ലതാകുഞ്ജമിപ്പോൾ പിണഞ്ഞോരു സർപ്പം

മുളംതണ്ടിനീണം കിളിപ്പാട്ടുമൂളും
വിളംബം കളഞ്ഞിന്നിണയ്ക്കൊത്തു കൊഞ്ചൽ 
നളം പൂത്തുകണ്ടോർത്തു നാളീകനേത്രം
ഇളം മഞ്ഞുവീണും വിയർക്കുന്നു ദേഹം

ഇലഞ്ഞിത്തറപ്പൂവിതിർത്തോരു രംഗം
വലഞ്ഞന്തരംഗം നിരാശാതരംഗം
ചിലമ്പിട്ട മോഹം ചിലമ്പിച്ചു കേണി-
ട്ടലയ്ക്കുന്നു കാതിൽവരും കമ്പനങ്ങൾ

സുവാസം നിറഞ്ഞോരു മന്ദാനിലന്റെ
പ്രവാഹം വരുമ്പോൾ കിനാവും തളിർക്കും
അവാച്യം മനംപൂത്ത സൗരഭ്യവാടം
നിവാസം തപംപൂണ്ടുപാടും വിവക്ഷ

വിഹായസ്സിലോ സാന്ദ്രചന്ദ്രാംശു ഭാനം
സുഹാസം പൊഴിക്കും തുഷാരാർദ്രസൂനം
വിഹാരം മുഴുക്കെക്കുഴക്കുന്നഭാസം
സ്പൃഹാവേശപീഡ പ്രമത്തപ്രയാസം

രസക്കാഴ്ച മേവുന്ന കേളീവനത്തിൻ
നിസർഗ്ഗപ്രഭാവം ത്രസിപ്പിച്ചനേരം
വസന്തോത്സവത്തിന്റെ കൈവല്യഭാവം
അസഹ്യം  തനിച്ചായവൈകല്യഭാരം

വൃത്തം : ഭുജംഗപ്രയാതം

യകാരങ്ങൾ നാലോ ഭുജംഗപ്രയാതം




Sunday, August 1, 2021

ധന്യദാമ്പത്യം

താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തെ ആസ്പദമാക്കി ഏഴുതിയകവിതയാണ്. ഒരു ചിത്രം കൊടുത്ത് അതിനെ അധികരിച്ചുള്ള കവനമായിരുന്നു  മത്സരം. 


കുളിരോർമ്മപുത്തനറുസൂനജാലമധുമാസമാണു മനമേ
കിളിപാടിനിന്നുമൊഴി ജീവിതാനുഭവമെന്ന കാകളികളും
നളിനങ്ങളായിവിടരട്ടെ, രാജിതമുഖം നിനക്കുമിനിയും
തളിരൂയലാടി ഗതകാലികസ്മരണ ധന്യമീ നിറവിലും

തുണയായിരുന്നഴലുമാറ്റിടുന്ന തണലായിരുന്നിതുവരേ
ഇണ നീ തരുന്നദൃഢമായ പിന്തുണകളാലെനിന്നുപൊരുതി
ഉണരുന്നപുംപുലരിതൊട്ടു നിദ്രമിഴിമൂടിടുന്നതുവരേ
നിണമോടിടുന്നതുടിതാളമോതി സഖിനിൻറെനാമമകമേ

തലചായ്ച്ചുനിൻറെമടിയിൽമയങ്ങി തളരുന്നവേളകളിലും
വലയാതെ വീണ്ടുമടരാടി ജീവിതനുകം വലിച്ചവനിയിൽ
കലരുന്നവേർപ്പുപുതുമണ്ണുചേർന്നു മണിമുത്തുകൊയ്തു പിറകേ
വിലയേറിടുന്നസഹനം പടുത്തു ദിനമുണ്മകൊണ്ടു വിഭവം

കരിവീഴ്ത്തിടുന്ന പടുശങ്കകൾക്കുവിട നമ്മളന്നുമരുളീ
ശരികൾക്കുമാത്രമിടനൽകിവന്നു പതിവായി നേർമ്മ മൊഴിയിൽ
തരിപോലുമില്ല മനഭിന്നത, സ്വരമൊരേതരം ശ്രുതിലയം  
ചരിതാർത്ഥമല്ലെസഖി, ജീവിതം മധുരമായിരുന്നിതുവരേ

ഇരുളാതെനിന്നു മനതാരിലീ  ചിരിപകർന്ന തൂമയമൃതിൻ
പൊരുളായിരുന്നു, കതിരോ കുടഞ്ഞുയിരിലോ പകർന്നു മുദവും
തരുമായിരുന്നു ഹൃദയം നിറച്ചു പരിതുഷ്ടിയും കനവിലോ
വരുമായിരുന്നു നിറസൗഭഗം, നിനവിലിന്നുമേ പ്രിയതരം

വൃത്തം: തടിനി