വൃത്തമഞ്ജരി പ്രകാരം ഒരു പദ്യത്തിലെ ഒരു വരിയ്ക്ക് ഉണ്ടാകാവുന്ന പരമാവധി നീളം 26 അക്ഷരങ്ങളാണ്. അതിന് മുകളിൽ അത് ഗദ്യമോ ദണ്ഡകമോ ആയിരിക്കും. ഉത്‌കൃതി (26) എന്ന ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സമവൃത്തമാണ് ശംഭുനടനം. ശിവതാണ്ഡവ സ്തോത്രത്തിനുള്ളത് പോലെ ഒരു സ്വാഭാവിക നടന താളം ഉള്ളതുകൊണ്ടാകണം ഇതിന് ശംഭുനടനം എന്ന പേര് കൊടുത്തത്. പതഞ്ജലി എഴുതിയ പതഞ്ജലി നവകം അഥവാ നടേശ നവകം ഈ വൃത്തത്തിലാണ്.
26 അക്ഷരങ്ങളുടെ നീളമുണ്ടെകിലും സത്യത്തിൽ ഇത് ആദ്യത്തെ 8 അക്ഷരങ്ങൾ 3 വട്ടം അതേ ക്രമത്തിൽ ആവർത്തിച്ച് ഒടുക്കം ഒരു ലഘുവും ഒരു ഗുരുവും കൂട്ടിചേർത്തതാണ്. അത് കൊണ്ട് തന്നെ ഘടനാ പരമായി ദ്വാദശപ്രാസം കൊടുക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു വൃത്തമാണ് ശംഭു നടനം.
2 അക്ഷരങ്ങളുടെ ഒരു വാൽ മൂന്നാം ഭാഗത്ത് ചേരുന്നതിനാൽ ഇതിനെക്കൂടി രണ്ടായി പിരിക്കാനുള്ള ഒരു സാധ്യത കണ്ടിരുന്നു. അതിൻ പ്രകാരം ദ്വാദശപ്രാസം കൊടുക്കാതെ ഷോഡശപ്രാസം കൊടുത്താണ് ഇത് എഴുതിയത്. 2, 10, 18, 22 എന്നീ സ്ഥാനങ്ങളാണ് ആദ്യത്തെ 7 പദ്യങ്ങളിലും പ്രാസത്തിനെടുത്തത്. അവസാനത്തേതിൽ അത് 3, 11, 19, 23 എന്നിവയായി.
ഷോഡശ പ്രാസം ഒറ്റ അക്ഷരവും ഇരട്ട അക്ഷരവും വെച്ച് കൊടുക്കാനാകും. ഇതിൽ ആദ്യത്തെ 7 പദ്യങ്ങളും ഒറ്റ അക്ഷരം കൊണ്ടുള്ള ഷോഡശപ്രാസം ആണ്. അതേ സമയം അവസാനത്തെ പദ്യം നോക്കുകയാണെങ്കിൽ അതിൽ അക്ഷരം ഇരട്ടിപ്പിച്ചാണ് ഷോഡശ പ്രാസം കൊണ്ടുവന്നിരിക്കുന്നത്. ഷോഡശപ്രാസം കൊടുക്കുമ്പോൾ സ്വാഭാവികമായി കിട്ടുന്ന ദ്വിതീയ പ്രാസം ഇരട്ടിപ്പിച്ച അക്ഷരങ്ങൾ വരുമ്പോൾ ഇവിടെ നഷ്ടമാകും. അതിനാൽ അക്ഷരം ഇരട്ടിപ്പിക്കുന്നതിനോടൊപ്പം ദ്വിതീയ പ്രാസം കൂടി നാലു വരികളിലും കൊണ്ടുവരാനാണ് ശ്രമിച്ചത്. ഫലത്തിൽ അത് ഷോഡശപ്രാസം + ദ്വിതീയ എന്ന കണക്കിൽ 16 + 4 എന്ന 20 അക്ഷരങ്ങളുടെ പ്രാസമായി മാറി.