Saturday, July 18, 2020

സ്വപ്നവസന്തം



പൊട്ടുംമുളയ്ക്കുകനവാം കതിരിട്ടമോഹം
മുട്ടിത്തുറന്നുവിദലം സുമമൊട്ടിടുംപോൽ
വിട്ടൊന്നുമാറിടുവതില്ലൊരു മട്ടിലല്ലേ
തൊട്ടുംതൊടാതെ വരുമാശകളൊട്ടിടുന്നൂ


മഞ്ഞിൻനനുത്തപടമിട്ടുവിരിഞ്ഞു സൂനം
ചാഞ്ഞെത്തിടും ഹരിതചില്ല ചൊരിഞ്ഞതിമ്പം
കുഞ്ഞുമ്മവെച്ച പുളകത്തിലുലഞ്ഞു നിൽക്കേ
നെഞ്ഞിൽവരുന്നു പരിവേഷമണിഞ്ഞചന്തം


പൊന്നിൻവെയിൽതഴുകിയാ തളിരിന്നുമേലേ
മിന്നുന്നൊരാടചമയത്തിനു തുന്നിടുമ്പോൾ
തെന്നൽകുളിർത്തഴുകിവന്നൊരു കന്നമോടോ
കിന്നാരമൊന്നുപറയുംകഥ കിന്നരംപോൽ


കച്ചാർന്നുവാർന്നുവിലസുന്നൊരു പിച്ചകംപോൽ
ഉച്ചസ്ഥമായമിഴിവോടു ലസിച്ചുനിൽക്കേ
ഉച്ചൂഡമത്സ്യമകരം കൊടിവെച്ചവന്നും
ഉച്ചത്തിലായ ഹൃദയത്തുടിയൊച്ചകേൾക്കാം


പൂക്കാലസാമ്യ നിറവോ, കനവൊക്കെയെന്നിൽ
പൂക്കൂനതീർക്കുമഴകിൻകണി വെയ്ക്കതില്ലേ
ഉൾക്കാഴ്ചകൂടിനിറയും മണമൊക്കെവന്നാ
നേർക്കാഴ്ചകാന്തിമുകരാനൊരുനോക്കുപോരാ


വിത്തായവിത്തുമഴകോടു നിരത്തിയെന്നാൽ
തത്തിക്കളിച്ചുവനിയിൽ മദനൃത്തമാടാം
മുത്തുംമണിപ്പവിഴജാലവുമെത്തിനോക്കും
മുത്തായനിന്നെ, കൊതികൊണ്ടൊരു അത്തലോടേ


ഇല്ലംനിറഞ്ഞകനവിൽ പതിരില്ലപോലും
പല്ലംനിറച്ചമണികൾ കളയില്ലയെങ്ങും
വല്ലംനിറഞ്ഞുവരികിൽ അഴലില്ലതെല്ലും
ഇല്ലായ്മയില്ല, കതിരായ്കനവല്ലെയുള്ളിൽ


വൃത്തം: വസന്തതിലകം 
പ്രാസം: അഷ്ടപ്രാസം 



പദപരിചയം
വിദലം: തുറന്ന/കീറിയ
കന്നം : കന്നത്തരം/സൂത്രം
കിന്നരം: ഒരു സംഗീത ഉപകരണം
കച്ച്: അഴക്
ഉച്ചസ്ഥ: ഉയർന്ന അവസ്ഥ
ഉച്ചൂഡം : കൊടിയിലെ അലങ്കാരം/തോരണം
മകരമത്സ്യം: കാമദേവന്റെ കൊടിയടയാളം
വിത്ത്: കീർത്തി/അറിവ് ഉള്ള
അത്തൽ: സങ്കടം
പല്ലം: പത്തായം വല്ലം: വയറ്/പതിരു കളയൽ




Saturday, July 11, 2020

ചൈത്രരാത്രി




വരുംതിങ്കൾബിംബം നറുദധി വിതിർത്തംബരപഥം
മലർമേഘംനീന്തും നിജരജതമാം രാജിതപദം
പ്രഭാസാന്ദ്രംവന്ദ്രം സുരലലനതൻ കാന്തികളഭം
നിശീഥംശീതം തൂ തുഹിനമണിയും നർത്തനനഭം

പ്രഫുല്ലം, തെല്ലോളം ഇളകുമൊരുതല്ലം തെളിജലം
നിരന്നുംസാരള്യം ധവളമിഴിവിൽ കൈരവഗണം
നിലാവോലാവുംപോൽ അലമുകളിലായ് ലോലനടനം
പ്രഭാവം ഭാവംതൻ പ്രഭപകരണം ഭാസുരകണം

കണിക്കൊന്നപ്പൂവിൻ കുലകളുലയും ദാരുശിഖരം
കുബേരൻ കാണാപ്പൊൻ ഹിരണമണിതൻ മൂല്യനികരം
ചകോരംകേഴും പൂനിലവുനുകരാൻ ദാഹനിഗരം
മണക്കുംമാലേയം പവനനണയും ശൃംഗവിഗരം

തരുംചിത്രംചൈത്രം മദകരമനോമോഹനകരം
വസന്തംചിന്തുംതേൻ ഭ്രമരമധുപൻ തേടുമമൃതം
മൃദംഗം തേൻഭൃംഗം മുരളുമലയിൽ രഞ്ജനസുമം
മരാളംചേരുമ്പോൾ പുളകമിയലും പല്ലവപുടം

സ്വസങ്കൽപംതന്നിൽ നിലവുനുകരും പക്ഷിവിതരം
അതിൻദാഹം മുക്തം നിശിയുമതിനോയിന്നുസുതരം 
രതംപൂന്തേൻഭൃംഗം സുമദലപുടം മെത്തവിദരം
അതിൻദാഹം മുക്തം നിശിയുമതിനോയിന്നുസുതരം

വളർത്തിങ്കൾബിംബം ഗഗനപഥമേ ലാസ്യലസിതം
തരാമോകാന്തം തൻകരപുടനടം ചെയ്തുനിതരാം
വെളുത്തോരാമ്പൽപ്പൂവൊളിവിതറിടും ചന്ദ്രസദൃശം
തരാമോകാന്തം തൻകരപുടനടം ചെയ്തുനിതരാം

വിലോലം താലോലം പുളിനമിതു മാലേയപവനം
മണംവേണോവേറേ മനമണയുമേ വൈഭവഗണം
സുവർണ്ണംനിൻവർണ്ണം കണിമലരിയായ്ക്കാണുമുലകം
മണംവേണോവേറേ മനമണയുമേ വൈഭവഗണം


വൃത്തം : ശിഖരിണി 
പ്രാസം: അനുപ്രാസം
(കൂടാതെ, അന്ത്യാക്ഷര പ്രാസവും)

വ്യഞ്ജനത്തിന് കൃത്യമായ എണ്ണവും നിശ്ചിതസ്ഥാനങ്ങളും ഇല്ലാത്ത പ്രാസം  അനുപ്രാസം. അതിൽ തന്നെ, വ്യഞ്ജനം (നിശ്ചിതസ്ഥാനങ്ങളില്ലാതെ)
          ----  2 വട്ടം ആവർത്തിച്ചാൽ ഛേകം. ഉദാ: സ്വർണ്ണവർണ്ണം 
         -----  3 ഓ, 3ൽ അധികമോ എങ്കിൽ വൃത്യം. കൂടാതെ ഛേകമല്ലാത്തതെല്ലാം ഉദാ: സ്വർണ്ണവർണ്ണപർണ്ണം
        ------ ഒരു വരി അതേപടി അർത്ഥം/ആശയം  മാറ്റി ആവർത്തിച്ചാൽ ലാടം

(ഒരു വ്യഞ്ജനത്തിന് പകരം ഒരു വാക്കോ വാക്കുപോലെ തോന്നിപ്പിക്കുന്ന അക്ഷരക്കൂട്ടമോ ആണെങ്കിൽ അത്  യമകം)

പദപരിചയം
ദധി: തൈര്/വെണ്ണ നിജ: തന്റെ, രജതം: വെള്ളി രാജിത: വിരാജിക്കുന്ന പദം: സ്ഥാനം. സാന്ദ്രം: ഉറഞ്ഞ 
വന്ദ്രം: ഐശ്വര്യം 
നിശീഥം: പാതിരാ തൂ: ശുദ്ധം 
തുഹിനം: മഞ്ഞ് നഭം: ആകാശം
തല്ലം: കുളം/ചിറ പ്രഫുല്ലം: വിടർന്ന കൈരവം: ആമ്പൽ
ലാവുക: ഉലാത്തുക പ്രഭാവം: ശോഭ ഭാവം: ഉൺമ (അഭാവമില്ല) ഭാസുരം: പ്രകാശമുള്ള കണം: ചെറുതരി
ദാരു: മരം ഹിരണം: സ്വർണ്ണം മണി: മുത്ത്
നികരം: സ്വത്ത്, സമ്മാനം, കുബേരനിധി
നിഗരം: തൊണ്ട മാലേയം: ചന്ദനം 
(മലയം: ചന്ദനമരമുള്ള മല)
ശൃംഗം: ഉയർന്ന വിഗരം : പർവ്വതം 
ചൈത്രം: വസന്താരംഭം (മാർച്ച് 14 - ഏപ്രിൽ 13) 
മൃദംഗം: ശബ്ദം ഭ്രമര: ചുറ്റി കറങ്ങുന്ന (അങ്ങനെ ചെയ്യുന്നത് ഭ്രമരം)
മധുപൻ: തേൻ കുടിക്കുന്നവൻ (വണ്ട്)
ഭൃംഗം/മരാളം : വണ്ട്
രഞ്ജന : പ്രീതിപ്പെടുത്തുന്ന
വിതരം : ദൂരെ രതം: ആസ്വദിച്ച
സുതരം: വളരെ നല്ലത്   വിദരം : വിള്ളൽ/ദ്വാരം ഇല്ലാത്ത
നിതരാം: മുഴുവനും/എല്ലായെപ്പോഴും. കാന്തം: ചന്ദ്രകാന്തം/ഹൃദ്യമായ വസ്തു/വസന്തം
വിലോലം: മന്ദം ചലിക്കുന്ന ആലോലം: ഇളംകാറ്റ് വൈഭവം: മഹത്വം/ശ്രേഷ്ഠത










Saturday, July 4, 2020

ലാടാനുപ്രാസം

ഒരുവരി രണ്ടുതവണ ഒരേപോലെ ആവർത്തിക്കുകയും അതിന്റെയർത്ഥം/താൽപര്യം രണ്ടുതരത്തിൽ ആയിരിക്കുകയും ചെയ്യുന്നതാണ് ലാടാനുപ്രാസം. ലാടശബ്ദത്തിന് ബാലിശമെന്നുകൂടി അർത്ഥമുണ്ടല്ലോ. അച്ഛന്റെ മടിയിൽ ഇരിക്കുകയെന്നത് ഒരു താൽപര്യം, അമ്മയുടെ പാലുകുടിക്കുകയെന്നത് മറ്റൊരു താൽപര്യം. ഇങ്ങനെയുള്ള ഒരുകുഞ്ഞിനെപ്പോലെ, ആണും പെണ്ണും പോലെ എതിർചേരികളിൽപ്പെട്ടതും, പലപ്പോഴും വിപരീതഭാവമുള്ളതുമായ രണ്ടുവ്യത്യസ്തവരികൾക്കിടയിൽ ഒരുപോലെ ‘ഇരുന്ന്‘ ഓരോവരികളോടും താദാത്മ്യത്തോടെ ചേരുകയും രണ്ടുവിധതാൽപര്യങ്ങൾ ധ്വനിപ്പിക്കുകയും ചെയ്യുന്നപ്രാസം. കുതിരലാടവും ലാടവൈദ്യവുമൊന്നും ഇതുമായി ബന്ധമുള്ളതല്ല. (ഇത് എൻ്റെസ്വന്തം വ്യാഖ്യാനമാണ്, യുക്തിഭദ്രമെന്നുതോന്നുന്നുവെങ്കിൽ മാത്രം സ്വീകരിക്കാം)


രാവിന്നിരുൾനീക്കി വെളിച്ചമേകും
ധാവള്യമല്ലേമതിയോമലാളേ
ശോകത്തിലും രാജിതഭാവമേകും
ധാവള്യമല്ലേമതിയോമലാളേ
മതി: ചന്ദ്രൻ, അത്രയും മതി

അഞ്ചാതെനിൽക്കാനുതകും വിധത്തിൽ
വെൺചന്ദ്രഹാസം കരുതേണ്ടുശക്തം
അഞ്ചുന്നനിൻപുഞ്ചിരി കണ്ടുവെന്നാൽ
വെൺചന്ദ്രഹാസം കരുതേണ്ടുശക്തം

സായന്തനത്തിൽ വെയിലേറ്റു സന്ധ്യാ-
രാഗംപരത്തും നിറക്കൂട്ടുകണ്ടോ
പ്രേമംതുടിക്കും മനമാകമാനം
രാഗംപരത്തും നിറക്കൂട്ടുകണ്ടോ
സന്ധ്യാരാഗം : അന്തിച്ചുവപ്പ് രാഗം : അനുരാഗം

മായില്ലെരാവോടതു മായികംതാൻ
ആവർണ്ണജാലം നിമിഷാർദ്ധനേരം
മായാത്തരാഗം തരുനീയെനിക്കായ്
ആവർണ്ണജാലം നിമിഷാർദ്ധനേരം

നീഹാരമുള്ളിൽ കതിരേറിവന്നാ
വില്ലൊന്നിതല്ലേ കുലയേറ്റിനിൽപ്പൂ
ചില്ലിക്കുതാഴേ പ്രിയനോട്ടമെയ്യാൻ
വില്ലൊന്നിതല്ലേ കുലയേറ്റിനിൽപ്പൂ
വില്ല്: മഴവില്ല്, വില്ല്

വർണ്ണങ്ങളേഴാണൊരു ഞാണുവേണം
വില്ലെന്തിനായീ ശരമെന്തുവേറേ
നോക്കൊന്നിതെന്നിൽ തുളയുന്നനേകം
വില്ലെന്തിനായീ ശരമെന്തുവേറേ

പൂവിന്റെമോഹം മണിമുത്തുപോലെ
ചില്ലിന്നുമുള്ളിൽ സ്വയമേരമിക്കും
നിൻരൂപഭംഗി  പ്രതിബിംബമായീ
ചില്ലിന്നുമുള്ളിൽ സ്വയമേരമിക്കും
ചില്ല്: ജലകണം, കണ്ണാടിച്ചില്ല്

ചാപല്യമോലു,ന്നതുബാഷ്പമല്ലേ
സാഫല്യമുണ്ടോ മൃദുചില്ലിനുള്ളിൽ
സായൂജ്യമല്ലേ പ്രതിബിംബമായാൽ
സാഫല്യമുണ്ടോ മൃദുചില്ലിനുള്ളിൽ

മണ്ണിൽ വിയർപ്പിന്റെകണം പൊഴിഞ്ഞൂ
യോജിച്ചനേരത്തനൃതം വിളഞ്ഞൂ
സ്വേദം മദംകൊണ്ടുനനഞ്ഞനാണം
യോജിച്ചനേരത്തനൃതം വിളഞ്ഞൂ
അനൃതം: കൃഷി, കള്ളത്തരം

കള്ളപ്പറേം വേണ്ടൊരുനാഴിയൂനം
കൊയ്യാമതെന്നോ വിളയുന്നതെല്ലാം
ഗൂഢം മറച്ചുള്ളതെല്ലാമതെല്ലാം
കൊയ്യാമതെന്നോ വിളയുന്നതെല്ലാം

വൃത്തം: ഇന്ദ്രവജ്ര



Sunday, June 28, 2020

മഴനിലാവ്


ദ്വാദശാക്ഷര പ്രാസത്തിൽ എഴുതിയ പദ്യമാണ് ഇത്.  സാധാരണ ദ്വാദശ പ്രാസം കൊടുക്കുമ്പോൾ മത്തേഭം ആണ്  ഉപയോഗിക്കാറുള്ളത്.  ഇവിടെ സ്രഗ്ദ്ധര ആണ് ഉപയോഗിച്ചിരിക്കുന്നത്.  ഏഴേഴായ്  മൂന്നു ഖണ്ഡം എന്ന് പറയുമ്പോൾ ഓരോ 7 അക്ഷരങ്ങൾ കഴിയുമ്പോഴും യതി ഉണ്ട് എന്നർത്ഥം.  ഈ യതി സ്ഥാനത്തു വെച്ച് തന്നെ ഒരു വരിയെ മൂന്നായി മുറിച്ച് 3 തവണ പ്രാസം കൊടുത്തിരിക്കുന്നു. അങ്ങനെ 4 വരിയിൽ മൊത്തം 12 തവണ ഒരേ അക്ഷരം ആവർത്തിക്കുന്നു.

മഴനിലാവ് വിഗ്രഹിക്കാൻ പറഞ്ഞാൻ മഴയും നിലാവും എന്നായിരിക്കും ആദ്യ ഉത്തരം. മഴപോലെ പെയ്യുന്ന നിലാവും രണ്ടാമതായി ഓർക്കും. ഒന്നും കൂടെ കടന്നു ചിന്തിച്ചാൽ ഒറ്റയ്ക്ക് പെയ്തപ്പോൾ പൂർണ്ണതയില്ലെന്ന തോന്നലിൽ  മഴയോട് താദാത്മ്യം പ്രാപിച്ച് മഴയോടു കൂടെ ചേർന്ന് മഴ പോലെ പെയ്ത് മഴ മാറിയിട്ടും വീണ്ടും മഴ പോലെ പെയ്ത് പോകുന്ന ഒന്നാണ് മഴനിലാവ്.


പാരമ്യംവേനലിൻ തീത്തിരകളലയിടും ഘോരമാമുഷ്ണഭൂവിൽ
നൈരന്തര്യം പതിക്കും തരളമഴയിലോ നീരണിഞ്ഞാർദ്രമാകും
തീരത്തിൽ നാമ്പിടുന്നൂ സരസമധുവനം തീരമോ ശാദ്വലംതാൻ
സൗരഭ്യത്തിൻവസന്തം തിരയുമുപവനം സാരസം നീർത്തിടുന്നൂ


പാലപ്പൂപൂത്തഗന്ധം മലരുമരുമയാം മാലതീപുഷ്പവൃന്ദം
ചോലത്തെന്നൽ പുണർന്നാലിലകളുരുവിടും പോലതാ മർമ്മരങ്ങൾ
ജാലത്താൽ മാറ്റിയോ നീ ജലകണസുധയാൽ ജ്വാലയിൽ വെന്തഭൂമീ!
ശൈലത്തിൻ മേലെനിന്നാൽ നിലവിനതിശയം കാലഭേദം സ്വദിച്ചും


കാതങ്ങൾ താണ്ടിവന്നും പ്രതമിവതരിശാം വീതകേദാരഭൂവിൽ
നെയ്തപ്പോഴും, സ്വയംഞാൻ, പ്രതലമലിവെഴും ശീതളത്തേൻനിലാവാൽ
പെയ്തപ്പോഴും  തളിർക്കാലതകളെവിടെയും, മാതളം പൂത്തുമില്ലാ
ചൂതം തന്നുൾക്കുളിർപോലിതളിടുവതിനെൻ പാതകൾ നിന്നിലാക്കാം


യാമങ്ങൾ തോറുമെന്നും മമനിലവൊളിയാൽ തൂമതൂകിത്തരാം ഞാൻ
ശ്യാമക്കാറിൽനിറഞ്ഞാ തമനിറമണിയേ കോൾമയിർകൊണ്ടിടാംഞാൻ
ധാമങ്ങൾ നിൻറെതായാൽ സമരസമൊഴുകാം തൂമഴത്തുള്ളിയായി
പ്രേമത്തിൻധാരയായ് നാമമരമൊഴുകിടാം സീമകൾക്കും വിലോപം


ആനന്ദത്താൽ പൊഴിഞ്ഞൂ നനയുമൊരൊളിയായ് വാനമേഘത്തിനൊപ്പം
മാനത്തോ കാർമുകിൽപോയ് പുനരപിനിലവോ ദീനയായ് നിന്നുപെയ്തൂ
ഊനത്തിൽപ്പോയ്  പൊലിഞ്ഞൂ കനവതുകരിയേ കൈനഖപ്പാടു പോലേ
സ്വാനന്ദം പൂനിലാവിൻ മനമരുളിയതോ സൂനമായ്പ്പൂത്തു മണ്ണിൽ


വൃത്തം: സ്രഗ്ദ്ധര
പ്രാസം: ദ്വാദശപ്രാസം

പദപരിചയം
ശാദ്വലം പച്ചപ്പ് ഉള്ള, പുൽപ്പരപ്പ്
പ്രത മരിച്ച ഇവ പോലെ 
വീത പൊയ്  പോയ
കേദാരം കൃഷി സ്ഥലം, വയൽ, വിളനിലം
ചൂതം പവിഴമല്ലി (നാനാർത്ഥം മാവ്)
ധാമം ഗൃഹം, വാസസ്ഥലം, പരമപദം
പുനരപി വീണ്ടും, ഒരിക്കൽ കൂടി, ചാക്രികമായ ആവർത്തനത്തെ സൂചിപ്പിക്കുന്നു
ദീന ദുഃഖിത, പാരവശ്യമുള്ള
ഊനം കുറവ്, പോരായ്മ




Wednesday, June 17, 2020

ആശാസുമങ്ങൾ


ദ്വിതീയാക്ഷര പ്രാസം ഒരേ പോലെ നാല് വരികളിലും കൊടുക്കുന്നതിനു പുറമെ ഒരു വരിയെ തന്നെ രണ്ടായി മുറിച്ച്, ഒരു വരിയിൽ തന്നെ രണ്ട് തവണ ഉപയോഗിക്കുകയാണെങ്കിൽ ആകെ എട്ട് തവണ പ്രാസാക്ഷരം ആവർത്തിച്ച് വരും. ശാർദ്ദൂല വിക്രീഡിതത്തിന് പന്ത്രാണ്ടാമത്തെ അക്ഷരം കഴിഞ്ഞ് യതി വരുന്നുണ്ട് എന്നറിയാമല്ലോ. തന്നെയുമല്ല, യതിക്കു ശേഷം വരുന്ന രണ്ടാമത്തെ അക്ഷരം വരിയുടെ രണ്ടാമത്തെ അക്ഷരം പോലെ തന്നെ ഗുരു ആണ്.  അതിനാൽ നമുക്ക് 12 + 7 എന്ന ക്രമത്തിൽ ഓരോ വരിയും മുറിച്ച് 8 തവണ ദ്വിതീയാക്ഷരപ്രാസം കൊടുത്ത് എഴുതാം. ഇതിനെ അഷ്ടപ്രാസം, അഷ്ടാക്ഷര പ്രാസം, എട്ടക്ഷര പ്രാസം എന്നൊക്കെ വിളിക്കാം

പ്രാസാക്ഷരം താഴെത്താഴെയായി വരി മുറിച്ച് എഴുതിയിട്ടുണ്ട്.


ആശാസുമങ്ങൾ

ചൂടും പൂവിതളെന്നുമേ പുലരിയിൽ, 
വാടും ദലം സന്ധ്യയിൽ
പാടും പുഞ്ചിരിതൂകി, കാമ്യനികരം
കൂടും ഹൃദന്തത്തിലും
തേടും മറ്റൊരു പൂവിതൾ പുതിയനാൾ,
ആടും തുടർനാടകം
ഓടും ജീവിതമീവിധം വരിശപോ
ലേടും മറിച്ചങ്ങനേ

ഭാവാർദ്രം മതിദാരുവിൽ വിടരുമാ
പൂവാണൊരാശാസുമം
തൂവാനം മിഴിവേകിടാം, വെയിലിലോ
പോവാമുണങ്ങീട്ടതും,
മേവാമോർമ്മകളിൽ, പഴുത്തു കനിയാ 
യാവാമതും ഭാവിയിൽ,
ദാവാഗ്നിക്കു കരിഞ്ഞിടാ,മതുവെറും
നോവായിയെന്നുംവരാം

വിങ്ങും നൊമ്പരമെന്തിനിന്നു വെറുതേ
തേങ്ങും മനക്കൂട്ടിലായ്?
മുങ്ങും സദ്ഗുണമുള്ളചിന്തന കടം
വാങ്ങും സരസ്സിൽ മനം
തിങ്ങും ചിന്തകളാൽ നിറഞ്ഞസുഭഗം
തങ്ങും സുഖം തുഷ്ടിയും
പൊങ്ങും മറ്റൊരു രമ്യകാമനമന
സ്സെങ്ങും വരാം കാന്തികൾ

ചെല്ലപ്പൂങ്കുല മൊട്ടിടും നിമിഷമെൻ
ചില്ലയ്ക്കതാനന്ദമായ്
വെല്ലട്ടേ നിറകാന്തിയിൽ പരിജനം
ചൊല്ലട്ടെ നിൻവാഴ്ത്തുകൾ
ഗല്ലത്തിൻ നിറമേകിടാൻ തരുവതീ
വില്ലല്ലെയേഴും നിറം
നല്ലത്താരിതുതീർക്കുവാൻ കുളിരിളം
ചില്ലല്ലെ മോടിക്കുമേ

ചിത്രത്തൂവലുവീശുവാൻ വരുവതോ
മിത്രങ്ങളായ് പക്ഷികൾ
പത്രങ്ങൾ തളിരൂയലായ് തഴുകുവാ
നത്രയ്ക്കുമോ ലാളനം?
വക് ത്രത്തിൻ കമനീയശോഭപകരാ
നെത്രപ്രിയം നിൻസ്മിതം
ചൈത്രത്തിൻ പുതുമോടിമൂടി വിടരാൻ
ചിത്രാംഗചിത്രീകൃതം!

ചേറ്റിൽ പൊങ്ങുമൊരേവിധം ചെടികളും
നൂറ്റിൽപരം പത്രിണീ
ഈറ്റില്ലം സമമാകയാൽ കളകളും
ഞാറ്റിൻറെയൊപ്പം വരും
മാറ്റില്ലേ കളകൾ, നിറഞ്ഞുവളരാൻ
ചേറ്റിൽ പതം ഞാറിനാ
മാറ്റിൽ പത്തരതന്നെയായ് തെളിയുമേ
ഞാറ്റിൽവരും പൊൻകതിർ

ചൊല്ലട്ടേ, കളപോലെയായ് വളരുമാ
പുല്ലല്ലനിൻചിന്തകൾ
അല്ലല്ലീ, മനമേവിടർന്നു കളപോ
ലല്ലല്ലതും വന്നിടാൻ
മുല്ലപ്പൂ നിജഗന്ധമോ പകരുമാ
കല്ലല്ലെ ദൃഷ്ടാന്തമായ്
നല്ലത്താരതു ലക്ഷ്മിതൻനിലയമാ
വല്ലപ്പൊഴും ഓർക്കനീ



വൃത്തം: ശാർദ്ദൂല വിക്രീഡിതം
പ്രാസം: അഷ്ടപ്രാസം


പദപരിചയം
തൂവാനം : ഉള്ളിലേയ്ക്ക് തെറിച്ചു വീഴുന്ന (വെള്ള)മഴത്തുള്ളി
ദാരു : വൃക്ഷം ദാവാഗ്നി : കാട്ടുതീ
നികരം : സ്വത്ത്/നിധി/സമ്മാനം
വരിശ : ക്രമം/നിര/ഭംഗി
തുഷ്ടി : തൃപ്തി/സന്തുഷ്ടി
പത്രിണീ - മുള, അങ്കുരം
ഗല്ലം: കവിൾത്തടം




Tuesday, June 2, 2020

ശാർദ്ദൂല വിക്രീഡിതം

ശാർദ്ദൂലവിക്രീഡിതം എന്നാൽ പുലികളിയെന്നാണല്ലോ ഒരു മഹാനുഭാവൻ അർത്ഥം കൽപിച്ചത്. ആലോചിച്ചു നോക്കിയപ്പോൾ അത് വെറും ക്രീഡയല്ല, വിക്രീഡയാണ്. അപ്പോൾ ക്രീഡയും പലതരം വേണമല്ലോ.

1
ഓണം വന്നിതു ചിങ്ങമാസനിറവിൽ മിന്നുന്ന പൊന്നാടയും
വേണം പൂപ്പട പൂവിളിക്കുപുറമേ പൂക്കാലവർണ്ണാഭയും
ഈണം പാടിടുമോണവില്ലുമുറുകേ മാവേലിയെത്തുന്നതും
കാണാം മോദമൊടെങ്ങുമീനഗരിയിൽ ശാർദ്ദൂല വിക്രീഡിതം

2
പാരിൽ കണ്ടിടുമെത്രയോ നരശതം നിസ്വൻറെ ജൻമങ്ങളായ്
ഊരിൽ തെണ്ടിനടന്നു ജീവിതരണം ദൈനംദിനം കൊണ്ടിടും 
നേരിൽകണ്ടറിയാത്തൊരാ, ധനികരാം സൗഭാഗ്യജന്മങ്ങളോ
പോരിൽകഷ്ടമതല്ല കണ്ടതുവെറും ശാർദ്ദൂലവിക്രീഡിതം


3
നീറും നൊമ്പരമോടെനില്പവനുതൻ വീടിൻവിശപ്പോ മനം
പേറുംവൻഭയമിന്നു പട്ടിണിയുടെ വ്യാഘ്രീകരങ്ങൾക്കുമേൽ
ചോറുംനീരുമതൊന്നുമില്ലിരുളെഴും ദാരിദ്ര്യഭാവിയ്ക്കുമേൽ
ചീറുംവൻപുലിയായി വന്നവിടെയോ ശാർദ്ദൂലവിക്രീഡിതം

4
വീര്യം തന്നതിതേതൊരാ ലഹരിയിൽ പൊങ്ങുന്നൊരാ ഗർജ്ജനം
ക്രൗര്യം കൂടിയ വൻപുലിക്കുസമമായ് സംഹാരമാടുന്നുവോ
ധൈര്യംപോയൊരു നിസ്സഹായസമയം വീട്ടിൽ നിരാലംബരും
ശൗര്യംകൂടിയമത്തനാം കുടിയനും ശാർദ്ദൂലവിക്രീഡിതം


നാലെണ്ണം കഴിഞ്ഞപ്പൊഴാ ഓർത്തത്, ലക്ഷണത്തിൻറെ വ്യാഖ്യാനമെവിടേ? അജ്ഞാതനായ ആ മഹാനുഭാവൻ SSLC പരീക്ഷയ്ക്ക് ഉത്തരമെഴുതിയത് 
പന്ത്രണ്ടാൽ മസജം - പന്ത്രണ്ടാം മാസത്തിൽ ജനിച്ചവൻ (December ആകാം, കർക്കിടകവുമാകാം)
സ തംത ഗുരുവും - അവന്റെ തന്തയും ഗുരുവും
ശാർദ്ദൂലം - പുലി
ക്രീഡ - കളി 
ആയതിനാൽ, പന്ത്രണ്ടാം മാസത്തിൽ ജനിച്ചവനും അവന്റെ തന്തയും ഗുരുവും കൂടി നടത്തുന്ന പുലികളിയാണ് ശാർദ്ദൂല വിക്രീഢിതം എന്നാണ്.
ഉത്തരത്തിലെ തമാശ മാത്രമേ പത്രത്തിൽ വന്നുള്ളൂ, പക്ഷേ ഇതെഴുതിയവന് മലയാളത്തിന് എത്ര മാർക്ക് കിട്ടി എന്ന് പറഞ്ഞില്ല.  

മാസജം എന്നാൽ മാസത്തിൽ ജനിച്ചത് ആണെന്നും, സ തംത എന്നാൽ അവന്റെ തന്ത ആണെന്നും ശാർദ്ദൂലമെന്നാൽ പുലിയെന്നാണ്  അർത്ഥമെന്നും അറിയുന്നവൻ സാധാരണക്കാരനാവില്ല. 
സത്യം, പത്താം ക്ലാസിൽ ഞാനിത്രയും ചിന്തിച്ചിട്ടില്ല. 

5
തട്ടും കൊട്ടുമനേകമാണു ഗുരുതൻ,  മട്ടും പിതാവിന്നതേ
ഒട്ടും പന്തിയിലല്ലവൻറെ പഠനം, പൊട്ടും പരീക്ഷയ്ക്കവൻ 
കെട്ടും, കർക്കിടകംപിറന്നപുലിയേ, പൂട്ടും, മെരുക്കീടുവാൻ
മുട്ടും മൂവരുമെന്നുമാകളരിയിൽ ശാർദ്ദൂലവിക്രീഡിതം



ഇനി ഇതിന്റെ സംസ്കൃതം പതിപ്പ്, ഇവിടെ മാഷാണ് പുലി


ക്രുദ്ധം കർശനദർശിതം (ഭാവിതം) ഭയകരം ശാർദ്ദൂലരൂപം ഗുരും
ശുദ്ധം മേഷസമാനബാലജനനം വർഷാന്തികം ഫാൽഗുണം
ബദ്ധം തസ്യപിതോ നിരന്തരമതം ജല്പം തമഭ്യുദ്ദയം
യുദ്ധം കേളിതരം (കേളിരതം) ത്രയം പ്രതിദിനം ശാർദ്ദൂല വിക്രീഡിതം





Tuesday, October 3, 2017

ഷോഡശപ്രാസം - ഒരു മലയാളപദ്യപരീക്ഷണം

ഷോഡശാക്ഷര പ്രാസം - ഒരു  മലയാളപദ്യപരീക്ഷണം 


പ്രാസങ്ങളെ അക്ഷരങ്ങളുടെ ആവർത്തനത്തിന്റെ സ്ഥാനവും ക്രമവും എണ്ണവും അടിസ്ഥാനപ്പെടുത്തിയാണ്‌ തരം തിരിക്കുന്നത്‌. ഭാഷാഭൂഷണം പറയുന്നനിർവ്വചനങ്ങൾക്കപ്പുറം ഗണിതയുക്തിയിൽ അതിനെ ഇങ്ങനെയും പറയാം, അഥവാ ഭാഷാഭൂഷണം പറഞ്ഞിരിക്കുന്ന പ്രാസങ്ങളുടെ കണക്കിലൂടെയുള്ള ഒരു വിശദീകരണം മാത്രമാണിത്.


രണ്ടക്ഷര പ്രാസം
1 x 2 = 2 (ഒരു വരിയിൽ ഒരു തവണ x 2 വരികൾ)
ഒരുവ്യഞ്ജനം  (ശബ്ദമോ) രണ്ടുതവണ  രണ്ടുവരികളിലായി  ഒരു പ്രത്യേകസ്ഥാനത്ത്‌ ആവർത്തിച്ചുവരുന്നു. ഇത്‌ ആദ്യാക്ഷരമോ രണ്ടാമത്തെ അക്ഷരമോ അന്ത്യാക്ഷരമോ ആവാം.  ഇതാണ്‌ ആദ്യാക്ഷര പ്രാസവും കേരള പ്രാസമെന്ന ദ്വിതീയാക്ഷര പ്രാസവും ഉത്തരേന്ത്യൻ ശൈലിയിലുള്ള അന്ത്യാക്ഷര പ്രാസവും. 

നാലക്ഷര പ്രാസം
2 x 2 = 4 (ഒരു വരിയിൽ രണ്ടു തവണ x 2 വരികൾ)
ഉദാഹരണം, ഒരു വരിയിൽ 18 അക്ഷരങ്ങളുണ്ടെങ്കിൽ, രണ്ടുവരികളിലെ രണ്ടാമത്തേയും പത്താമത്തേയും അക്ഷരങ്ങൾ ഒരേവ്യഞ്ജനമോ ശബ്ദമോ ആയി പ്രയോഗിക്കുന്നു. അതായത് അഷ്ടപ്രാസത്തിൻ്റെ നേർപകുതി! അതുമല്ലെങ്കിൽ ഒരേഅക്ഷരത്തിനെ ആദ്യാക്ഷര പ്രാസമായും അന്ത്യാക്ഷരപ്രാസമായും ഉപയോഗിക്കുന്നു. ഇതൊക്കെ അതിന്റെ ഗണിതയുക്തി മാത്രമാണ്. എണ്ണം പറഞ്ഞ പ്രാസങ്ങൾ ഉപയോഗിക്കുമ്പോൾ ആദ്യാക്ഷരവും അന്ത്യാക്ഷരവും ഒഴികെ ബാക്കിയുള്ള സ്ഥാനങ്ങളിലാണ് പ്രാസം കണക്കാക്കുന്നത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു രണ്ടക്ഷരപ്രാസത്തിനെ തന്നെ 4 വരികളിലേയ്ക്ക്‌ നീട്ടിയെഴുതി 1 x 4 = 4 എന്ന രീതിയിൽ നാലക്ഷര പ്രാസം കൊണ്ടുവരുന്നു.  പക്ഷെ, സാമാന്യമായി അത് ദ്വിതീയാക്ഷരപ്രാസം എന്നേ നമ്മൾ മനസ്സിലാക്കൂ. 

ആറക്ഷര പ്രാസം
2 x 3 = 6 
ഒരു അക്ഷരം ഒരു വരിയിൽ 3 തവണ, അങ്ങനെ 2 വരികൾ. ഇത്‌ ദ്വാദശ പ്രാസത്തിന്റെ പകുതിയാണ്‌.  ഒരു സാധ്യത മാത്രം, ഗണിതയുക്തിയിൽ മാത്രം ശരിയും. 

എട്ടക്ഷര പ്രാസം
2 x 4 = 8
ഒരക്ഷരം ഒരു വരിയിൽ 4 തവണ, അങ്ങനെ 2 വരികൾ. ഇത്‌ ഷോഡശപ്രാസത്തിന്റെ പകുതിയാണ്‌. ഇങ്ങനെ ആരും എഴുതാറില്ലെന്നുകൂടി പറഞ്ഞോട്ടെ

അല്ലെങ്കിൽ 4 x 2 = 8
ഒരക്ഷരം ഒരു വരിയിൽ 2 തവണ, അങ്ങനെ 4 വരികൾ.  യതിയോട് ചേർന്നുവരുന്നസ്ഥാനങ്ങളിൽ പ്രാസം ഉപയോഗിക്കുന്നതായാണ് ഭാഷാഭൂഷണം പറയുന്നത്‌. ഉദാഹരണമായി ശാർദ്ദൂലവിക്രീഡിതവും. പക്ഷെ അഷ്ടപ്രാസത്തിന് യതി വേണമോ, ഏതെങ്കിലും ഒരു സമാവൃത്തം പോരേ, പാദങ്ങളുടെ സന്തുലിതഗണക്രമമോ അതിന്റെ സ്വാഭാവികതാളത്തിൽ/ഈണത്തിൽ  വരുന്ന രണ്ടു സ്വരസ്ഥാനങ്ങളോ പോരേ ?  വലതുഭാഗത്തെ ലേബൽ സൂചിക നോക്കൂ, ഏതെല്ലാം വൃത്തങ്ങളിലാണ് അഷ്ടപ്രാസം ഞാൻ ചേർത്തിരിക്കുന്നത്  എന്ന് കാണാം 

ദശാക്ഷര പ്രാസം
2 x 5 = 10
ഒരു സാധ്യത മാത്രം, ആരും ഉപയോഗിക്കാറില്ല. ഉദാഹരണമായി, വൃത്തമഞ്ജരിയിൽനിന്നും ഒരുവരിയിൽ 20 - 26 അക്ഷരങ്ങളുള്ള ഏതെങ്കിലും ഒരു സമവൃത്തമെടുത്ത് ഓരോ വരിയും 5 ആയി മുറിച്ച് രണ്ടുവരികൾ പ്രാസം ചേർത്ത് എഴുതിയാൽ ദശാക്ഷര പ്രാസമായി. അങ്ങനെ 4 വരിയും എഴുതാനായാൽ അത് 20 അക്ഷരങ്ങളുടെ പ്രാസമായി എന്നും പറയണം. (വിംശതിപ്രാസം)

ദ്വാദശപ്രാസം
4 x 3 = 12
ഒരക്ഷരം ഒരു വരിയിൽ 3 തവണ, അങ്ങനെ 4 വരികൾ. 
ഒരു വരിയിൽ 18 അക്ഷരങ്ങളിൽ കൂടുതൽ വരുമ്പോൾ വൃത്തത്തിന്റെ താളത്തിനനുസരിച്ച്‌ അവയെ മൂന്നായി പകുത്ത്‌ 4 വരികൾ എഴുതുന്നു.  പ്രാസാലങ്കാരത്തിന്റെ ശബ്ദഭംഗി വളരെ  പ്രകടമായി കാണാം.  മത്തേഭം പോലുള്ള വൃത്തങ്ങളിൽ ഇത് നന്നേ യോജിക്കും. ഇതാണ് ഭാഷാഭൂഷണത്തിലെ ഉദാഹരണവും.  പക്ഷേ വലതുവശത്തു കാണുന്ന ലേബൽ സൂചിക നോക്കൂ, വേറെ ഏതെല്ലാം വൃത്തങ്ങളിൽ ഞാൻ ദ്വാദശപ്രാസം കൊണ്ടുവന്നിട്ടുണ്ട് എന്നുകാണാം

ഷോഡശപ്രാസം
4 x 4 = 16
ഒരു വരിയിൽ ഒരു അക്ഷരം 4 തവണ, അങ്ങനെ 4 വരികൾ. അതുകൊണ്ടു തന്നെ പ്രാസാലങ്കാരങ്ങളിൽ വെച്ച്‌ ഏറ്റവും ബുദ്ധിമുട്ടുള്ളത്‌. നാലായി മുറിക്കാനാവുന്ന വരികൾ വരുന്ന ഏത് സമവൃത്തത്തിലും ഇത് പരീക്ഷിക്കാവുന്നതേയുള്ളൂ.  

പ്രാസാക്ഷരം അല്ലെങ്കിൽ ശബ്ദം ഉപയോഗിക്കന്നതും ചില നീക്കുപോക്കുകൾക്ക്‌ വിധേയമായാണ്‌.   ഒരു വ്യഞ്ജനം, ഉദാഹരണം ക ഉപയോഗിച്ചു തുടങ്ങി എന്നിരിക്കട്ടെ. ഇത്‌ ആവർത്തിക്കുമ്പോൾ കി എന്നോ കു എന്നോ കൃ എന്നോ മാറ്റി ഉപയോഗിക്കുന്നു. (സ്വരഭേദം വരുത്തുക)  അതല്ലെങ്കിൽ കുറേക്കൂടി കർശനമായി ക മാത്രമായി ഉപയോഗിക്കുന്നു. ഇതിലേത്‌ ശരി ഏത്‌  തെറ്റ്‌ എന്നില്ല. പ്രാസം വ്യഞ്ജനത്തിനാണെന്നും അതോടൊപ്പം ചേരുന്ന സ്വരാക്ഷരങ്ങളെ കണക്കിലെടുക്കേണ്ടെന്നും ഭാഷാഭൂഷണം. എന്നാലും സ്വരഭേദം വരുത്താതെ ഷോഡശപ്രാസം കൊടുക്കുക എന്നുപറയുന്നത് ഒരു രസമല്ലേ, കുറച്ചധികം മെനക്കെട്ട പണിയാണ്‌  എങ്കിലും.

ഷോഡശപ്രാസത്തിലെഴുതിയ ചില പദ്യങ്ങളാണ്‌ ഇവിടെ കൊടുക്കുന്നത്‌. സാധാരണ പതിനെട്ടോ ഇരുപതോ അതിലധികമോ അക്ഷരങ്ങൾ ഒരു വരിയിൽ വരുന്ന ഏതെങ്കിലും  വൃത്തത്തിലാണ്‌ ഷോഡശാക്ഷര പ്രാസം ഉപയോഗിക്കാറുള്ളത്‌.

ആദ്യമായി കുസുമമഞ്ജരി വൃത്തത്തിൽ സ്വരഭേദം വരുത്താതെ എഴുതിയത്‌.  ഇതിൽ ഒരു വരിയിൽ 21 അക്ഷരങ്ങളുണ്ട്‌.


പാരവെണ്മയൊടു ശാരദേന്ദുമതി താരവാനിലൊരു സാരസം
നീരണിഞ്ഞ പുതു കൈരവങ്ങളുടെ മാരകേളി പകരും രജം
ഗൗരവർണ്ണ ദല താരണിഞ്ഞ ലത തോരണങ്ങളുടെ  സൗരഭം
പാരറിഞ്ഞു കനി ഭാരമേന്തിയുലയും രസാല വന തേൻ രസം

അധിക വെൺമയോടെ അരയന്നം കണക്കെ വാനിൽ നീന്തി  വന്ന ചന്ദ്രനെ കണ്ട് ആമ്പലിന്റെ പൂമ്പൊടി മാര കേളിക്കു സജ്ജമായി. ഇത് കണ്ട്  വള്ളി (മുല്ല) തോരണം പോലെ പടർന്നു കയറി തന്റെ വെളുത്ത പൂക്കളിലുള്ള  സൗരഭം  മാവിന്  പകർന്നതാണ് അതിലെ പഴത്തിന്റെ തേൻ രസമെന്നു ലോകമറിഞ്ഞു.

 

വാകമേലെയതി ശോകനിർഭര, വിമൂകമായി പികമേകനായ് 
കൂകവേ, കളസുധാകരം, കുയിലിനോ കരാളമയമാകയാൽ 
ശോകമേറിയരവംകടഞ്ഞസുധ വാക പാടലമലർകളായ് 
ശീകരാഞ്ചിതവശീകരം കടുനിറം കലർത്തുവതിനാകണം 

അതേ സമയം വാകമേലെ അതിയായ  ശോകത്തോടെ ഉച്ചത്തിൽ  ഒരു കുയിൽ ഏകനായ് കൂകുമ്പോൾ (മറ്റുള്ളവർക്ക്) അവിടെ ഒരു മധുര നാദത്തിന്റെ സമുദ്രം തന്നെയുണ്ടെങ്കിലും കുയിലിന് അത് കരാളമാണ് (വിരഹം). വെള്ളത്തുള്ളി കൊണ്ടലങ്കരിച്ച (നീഹാരം) വശ്യമായ ഒരു കടും നിറം (തൻറെ പൂക്കളിൽ)  കലർത്തുവാനാകണം അതിശോകമുള്ള ആ ശബ്ദം കടഞ്ഞസുധ വാകയുടെ ചുവന്ന പൂക്കളായത്.


മലർകളായ് എന്നതിലെ ർ എന്ന ചില്ലക്ഷരം ഉറപ്പിച്ചു പറയാത്തതിനാൽ ല എന്ന അക്ഷരത്തിന് ഗുരു സ്ഥാനം കൃത്യമായി കിട്ടുന്നില്ല.


ഈ കല്ലുകടി ഒഴിവാക്കാൻ ആ വരി ഇങ്ങനെ ആക്കാം.

ശോകമേറിയരവംകടഞ്ഞസുധ വാകപൂത്തനിറമാകയായ്

ഇതിന്റെ ഒരു വിപുലീകരിച്ച പതിപ്പ് നിലാവസന്തം എന്ന പേരിൽ കൊടുത്തിട്ടുണ്ടു്. 

കുസുമമഞ്ജരിയിൽ ഒരു ന ഗണം 3 വട്ടം  ആവർത്തിച്ച് വരുന്നുണ്ട്.  ഇതിൽ ഓരോ ന ഗണത്തിൽ നിന്നും ഓരോ മാത്ര വീതം കുറച്ചെടുത്താൽ അത് 18 അക്ഷരങ്ങളിൽ നില്കും. അങ്ങനെ  ര ന ര ന ര ന ര മാറി ര സ ജ ജ ഭ ര എന്നാകും.  അതാണ് മല്ലിക. മറ്റൊരുതരത്തിൽ പറഞ്ഞാൽ കുസുമ മഞ്ജരിയുടെ അനിയത്തിയായിവരും മല്ലിക!

ഇനി ഒന്ന് ചുരുക്കി മല്ലികയിലേക്ക് എഴുതാം.കൂട്ടക്ഷരമായി "ക " ആണ് ഇവിടെ പ്രാസത്തിനെടുത്തിരിക്കുന്നത്. 

പൂക്കടമ്പുകളൊക്കെയും അരുവിക്കരയ്ക്കിരുപക്കമായ് 
പൂക്കളങ്ങളൊരുക്കവേ മറ നീക്കിയെത്തിയൊരർക്കനോ 
നോക്കെറിഞ്ഞിരുളൊക്കെ വർണ്ണമൊഴുക്കി വന്നിഹ പോക്കവേ 
പൂക്കളിന്നു മയക്കിടുന്നു തിളക്കമോടൊരു  ദൃക്കിനേ 

ഈ ശ്ലോകത്തിന്റെ മുഴുവൻ ഭാഗവും വസന്തവനം എന്ന പേരിൽ കൊടുത്തിട്ടുണ്ടു്. 


അടുത്തതായി ഒരുവരിയിലെ അക്ഷരങ്ങളെ പരമാവധി ചുരുക്കി ഒരു പരീക്ഷണം.  ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌ ഒരു വരിയിൽ 12 അക്ഷരങ്ങൾ മാത്രം വരുന്ന  വൃത്തമാണ്‌. അതായത്‌ കുറുക്കിയെഴുതിയ വരികളിലെ  4 ഗണങ്ങളും പ്രാസാക്ഷരം ഉൾപ്പെട്ടതാണ്‌. മാത്രവുമല്ല പ്രാസാക്ഷരം മാറാതെ നിലനിർത്തിയിട്ടുണ്ട് . (മ എന്നത്  മി എന്നോ  മു എന്നോ മാറുന്നില്ല.)

വൃത്തം: തോടകം


സുമമഞ്ജിമയാൽ പ്രമദം ഭ്രമരം
കമനീയ മരാളമഗംഗമനം
സമശോണിമയാൽ ദ്രുമസൂനമയം
ഹിമപൂർണ്ണിമയിൽ ചമയും സമയം

  


ദലമാർന്നലരിൻ കുല സംകുലമായ്‌
ഉലയുന്ന ലവംഗലതാ വലയം
മലയാനിലവിൽ വിലസുന്നലസം
കുലരാഗിലകോകില പൂമലയിൽ

 

നിനവിൻ നനവിൽ കനവിൻ കനകം
വനരഞ്ജനചന്ദനഗന്ധനമായ്‌
മനതാരിനകം ഘനവാസനയിൽ
മനമോഹനകൂജനമേളനവും

 

സുവരം പ്രവദം തവവൈഭവമാം
പ്രവരം കവരും രവനീരവമായ്‌
ദിവമോ  ധവളം  കുവമോ പ്ലവകം
നവഹാർദ്ദവമൈന്ദവകാന്തിവനം

വൃത്തം : തോടകം


പദപരിചയം
പ്രമദം : സന്തോഷത്തോടെ
കമനീയ : കാമിക്കത്തക്കതായ
മരാളം : മാതളത്തോപ്പ്  അഗം : വൃക്ഷം/പർവ്വതം
ദ്രുമം വൃക്ഷം
സംകുലം കൂട്ടത്തോടെ
രഞ്ജന: നിറം പിടിപ്പിക്കുന്ന/ചായമിടുന്ന/സന്തോഷിപ്പിക്കുന്ന
ഗന്ധനം: മണം പരത്തൽ
കൂജനം :കുയിലിന്റെ പാട്ട്
സുവരം: അനുഗ്രഹീതമായ
പ്രവദം :ഉച്ചത്തിൽ പറഞ്ഞ/പാടിയ
പ്രവരം: കുലം/ആ ഗണത്തിൽ പെട്ട
രവം :ശബ്ദം നീരവം :നിശ്ശബ്ദത
ദിവം: ആകാശം കുവം: ആമ്പൽ
പ്ളവകം :പൊന്തിക്കിടക്കുന്ന
ഐന്ദവ : ഇന്ദുവിൻറെ


വിംശതിപ്രാസം
4 x 4 = 20 വിംശതിപ്രാസം.  വിംശതി എന്നാൽ 20.  ഒരു വരിയിൽ 5 തവണവീതം 4 വരികളിലായി മൊത്തം 20 തവണ.  ഇതൊരു ഗണിതസാധ്യത മാത്രമല്ല, സന്തുലിതഗണക്രമമുള്ള വൃത്തങ്ങളിൽ എഴുതുവാനും സാധിക്കും.  അത്തരത്തിലുള്ള ഒരു മുഴുനീള കവിത അമോഘകുസുമം എന്ന പേരിൽ പ്രത്യേകമായിത്തന്നെ ചേർത്തിട്ടുണ്ടു്.