Saturday, April 9, 2022

മുദപദമാലിക

അതിജഗതി (13) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് മഞ്ജുഭാഷിണി.  രഥോദ്ധതയ്ക്കുമുന്നിലായി 2 ലഘു ചേർത്തുവെച്ചാൽ മഞ്ജുഭാഷിണിയായി.
2, 8 എന്നീസ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.


മുദപദമാലിക

വിഴം തിരഞ്ഞു സവിധം വരുന്നുഞാൻ
വിടുന്നലിഞ്ഞുറവിടും മനം വരൂ
വി വീണലിഞ്ഞരുവി ചോന്നപോലെയെൻ
വിതാനദിയ്ക്കു കവിയുന്നരാഗമായ്

രിമൂടിനിന്ന കിരിപെയ്ത മാരിയിൽ
രിതാഭയായി തരിശൊക്കെമാറിപോൽ
ചൊരിയേണമിന്നു  തരികെന്റെ വാക്കിനും
രിപൂരിതം മുകരിപൂത്തിടും മണം

നം വളർമതി കോരമെൻ മനം
നിയം വിനീതനു തുർമുഖൻ തുണ!
നാവിദൂരജമീകരങ്ങളേ
പ്രയം തെളിഞ്ഞൊരു രാവമായിടൂ

തിരില്ലതെല്ലു,മുതിരുന്നു മുത്തുകൾ
ദ്യുതിതന്നിടുന്നു ചിതിതന്റെ നേർമ്മയിൽ
ച്യുതിതീണ്ടിടാത്ത കതിരാണുകാണ്മതും
തിഭീകണക്കു മതികണ്ടൊരുണ്മകൾ

പുകങ്ങൾപോൽ മുകുവൃന്ദമൂർന്നിടും
ദത്തിലാഴ്ന്നു കകാഞ്ചിപോൽ വരും
യല്ല, വീണുമുപൊട്ടിടും കതിർ!
വില്ലപോൽ, വിരമായ സൃഷ്ടികൾ

രും മനം വികമായചിന്തകൾ
വിരും ദിവം പ്രകമായ വാക്കുകൾ
രുന്നു ചിത്തമിറാത്ത തേൻമൊഴി
മാടി നീടു് കുമാറ്റമായി കാൺ

നം വികാരതുനം, മനസ്സിലോ
നം വിചാരകനം കുറിക്കവേ
താണുചിന്ത, മരുന്നവാടിപോൽ
മാർന്നുനിന്നു നമാർന്നവീക്ഷണം

മിവിൻ്റെകാന്തി സലം കവർന്നപോൽ
രിപ്രവാളശലം വിളങ്ങിയോ
താരിലിന്നവിലം തെളിഞ്ഞുവോ
രംതളിർത്ത മരന്ദധാരപോൽ

രും പ്രചോദനശോദമായി മാ-
റിതിൻ്റെ മോടി നനാഭിരാമമായ്
സ്വമേവരുന്നരി വെൺപിറാവുപോൽ
മോടെയിങ്ങണവേ പ്രഗൽഭമായ്

നം മഥിച്ചമുമോടുകൂടിയെൻ
ഹൃയത്തിലിന്നു വിലാങ്കുരങ്ങളായ്
യം കനിഞ്ഞ ദനം കണക്കിതാ
മുമായ് വിരിഞ്ഞപമുള്ള മാലിക

വൃത്തം : മഞ്ജുഭാഷിണി
പ്രാസം : അഷ്ടപ്രാസം

പദപരിചയം
കിരി : മേഘം
മുകരി : മുല്ല/പൂക്കൈത
പ്രചയം : കൂമ്പാരം
ചരാവം: മൺചെരാത്
വിദൂരജം:  വൈഡൂര്യം
ചമീകരം : പൊന്നുവിളയുന്നസ്ഥലം
നിചയം : നിശ്ചയം
അതിഭീ : മിന്നൽ
നളദം:  താമരത്തേൻ
ലലനം : ഉല്ലാസം/ലീല
മകരി : സമുദ്രം
മകരം: ഇലഞ്ഞി
യശോദം : രസം
അമുദം : അമൃതം
വിദലം : വിടർന്ന/കീറിയ
ദദനം : സമ്മാനം

സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണീ



Saturday, March 19, 2022

പ്രഹർഷപ്രസൂനം

ത്രിഷ്ടുപ്പു് (11) എന്ന ഛന്ദസ്സിൽപെട്ട ഒരു സമവൃത്തമാണ് രഥോദ്ധത


അന്തരംഗമൃദുതന്തി മൂളവേ
ചിന്തിനിർവൃതികളെന്തു മോഹനം!
ചന്തമേറിയ വസന്തദേവതേ
നീന്തു മാമകവിചിന്തതൻ നദി!

എൻ പ്രഹർഷനിനവാം പ്രസൂനമേ
എൻ പ്രപഞ്ചനിറവിൻ പ്രഭാതമേ
നിൻ പ്രഭയ്ക്കു മധുരപ്രതീക്ഷയാൽ
വിപ്രലംഭമദനപ്രതീതികൾ

അക്ഷികണ്ടു മധുമക്ഷിയായ് മന-
സ്സാക്ഷിയോ കതകുസാക്ഷ മാറ്റിടും!
ഈക്ഷണം ഹൃദയവീക്ഷണം ബദൽ
ചക്ഷുവിൽ മദനലക്ഷണം വരും

നോട്ടമോ, മധുപുരട്ടിടും ശരം!
മൊട്ടുപോൽ, സ്മരനിരട്ടയമ്പുകൾ?
വിട്ടുനീ,യുയിരിലൊട്ടിനിന്നപോൽ
തൊട്ടു, ജീവിതമിരുട്ടുമാറി പോൽ

ചൈത്രമാർന്ന തവഗാത്രമോ നറും
ചിത്രവാടി, യതിലെത്ര പൂനിറം!
രാത്രികാളിനിറനേത്രഭംഗി, ന-
ക്ഷത്രശോഭയൊരുമാത്ര പൂത്തിതാ

ചെമ്പകം ചിരിയി,ലാമ്പലോ മുഖം?
വെമ്പലുണ്ടു് മനകമ്പനം വരേ!
കമ്പമോടെ തവമുമ്പിലിന്നു ഞാൻ
ഇമ്പമേറിയ കളിമ്പമോയിതു്!

കൊഞ്ചിവന്നമൊഴി നെഞ്ചിനുള്ളിലോ
പഞ്ചമം! മധുരസഞ്ചിതം പ്രിയേ
കെഞ്ചി കാമനക,ളഞ്ചിതാധര-
പ്പുഞ്ചിരിക്കതിരുതഞ്ചി നീവരൂ

കുന്ദമൂർന്ന മകരന്ദധാരയോ 
സാന്ദ്രമാം നിലവൊരിന്ദു തൂകയോ
ചന്ദനക്കുളിരു തുന്ദിലം ചിരി!
മന്ദമിങ്ങണയു സൂന്ദരീ വരൂ

മാറ്ററിഞ്ഞ മിഴിവുറ്റപെൺകൊടീ
നീറ്റലുള്ള മനമാറ്റുവാൻ വരൂ
ഇറ്റുനീയമൃതമൊറ്റിടും പ്രിയം
ചുറ്റുമൻപുമഴ ചാറ്റലായിയും

മഞ്ഞണിക്കുളിരണിഞ്ഞു നെഞ്ചകം
ചാഞ്ഞുനീ മധുമൊഴിഞ്ഞ വേളയിൽ 
വീഞ്ഞുപോൽ മനമറിഞ്ഞു കന്മദം
മാഞ്ഞുപോകരുതൊഴിഞ്ഞു നീയിനി


വൃത്തം : രഥോദ്ധത
പ്രാസം : അഷ്ടപ്രാസം

രം നരം ല ഗുരുവും രഥോദ്ധത





Saturday, February 26, 2022

പാലക്കാടൻ കാഴ്ചകൾ

ഏഴുതിയാലും ഏഴുതിയാലും തീരില്ല, എങ്കിലും വിസ്താരഭയംകൊണ്ട് നിർത്തുന്നു.

പാലക്കാടൻ കാഴ്ചകൾ
കോവൈമാനഗരം കടന്നുവരവേ നേരേ പടിഞ്ഞാറിലായ്
പോവാമങ്ങു മധുക്കരയ്ക്കു വഴിയേ,യാമോദമോടേ മനം
ഏവം എട്ടിമടയ്ക്കുമപ്പുറമതാ മുന്നേറിടും പാതയിൽ
ആവേശത്തൊടെ കേ ജി ചാവടിയുമേ, ദേ വാളയാർ വന്നിതാ!

എൻവീടും പ്രിയനാടുമീയതിരുകൾ താണ്ടുമ്പൊളെത്തുന്നതാൽ
ആവോ, നെഞ്ചിലുതിർന്നു നിർവൃതികളോ, സന്തോഷമോ, ശാന്തിയോ
വാ വായെന്നു വിളിച്ചിടുന്നകലെയാ  സഹ്യാദ്രികണ്ടുള്ളിലായ്
കാവ്യാലംകൃത കേരനാടണയുവാനുള്ളിൽത്തിടുക്കം വരും

തൂമഞ്ഞോ തെളിമേഘമോ വെളുവെളെപ്പാറുന്നതെന്നാശയോ
എൻമണ്ണിൽ തിരികേയണഞ്ഞനിനവിൻ ഹർഷം പറക്കുന്നതോ
ചെമ്മേ ചെന്നുപുണർന്നതാമലകളെ പ്രാപിച്ചതോ, രമ്യമാ-
രാമത്തിൻ നിറചാതുരിക്കുസവിധം ബാഷ്പാഞ്ജലിക്കെത്തിയോ

കാണാമങ്ങകലേ തടാകസദൃശം പാതയ്ക്കിടത്തോരമായ്
മണ്ണിൽ പൊൻപുകളേറിവാണനദിയെൻ പ്രൗഢം നിളക്കുത്ഭവം
തണ്ണീർ തൂകിനനച്ചുകൊണ്ടൊഴുകുവാനെൻ നാടിനോടോ പ്രിയം?
പൂണാരം കളനൂപുരം സകലതും ചാർത്തീട്ടുനീ പോരുവാൻ 

നിൻമോഹം തടയിട്ടുനിർത്തിയിടുവാൻ പറ്റില്ലണയ്ക്കൊട്ടുമേ
നീ മന്ദംവരവേ തടങ്ങളിലുയിർ തേകിപ്പകർന്നീലയോ
സാമാന്യം പൊതുവേയുയർന്നവെയിലിൻ കാഠിന്യമേൽക്കുന്നിടം
കൗമാരം കഴിയാത്തനീ പരിചൊടെ,ക്കേദാരമാക്കീലയോ

പാലംകേറിവരുന്നമാത്രതെളിയും പൊൻകേരളാതിർത്തി കാൺ
മേലേനോക്കു കമാനമൊന്നവിടെയായ് സുസ്വാഗതം ചൊല്ലുവാൻ
പോലീസിൻ്റെ, തഥാ ഗതാഗതവുമാ വാണീജ്യമേൽനോട്ടവും
വല്ലാതൊട്ടുവലച്ചിടാതനുമതിയ്ക്കൊത്തെങ്കിൽ ഹാ! ഭാഗ്യമായ്

പാതയ്ക്കോരമതാവരുന്നുനിരയായ് കാലിൻ്റെമേൽ കണ്ണുകൾ
പാതയ്ക്കുള്ളിലുമോ വിലങ്ങനെവരും നാരെന്നപോൽ മാപിനി!
മീതേചക്രമുരുണ്ടുപോണഗതിതൻ വേഗംകണക്കാക്കിയാ
പാതക്കണ്ണിമചിമ്മിടും, പരിധിമേൽ വേഗത്തിനുണ്ടേ പിഴ!

പാമ്പാംപള്ളമതാവരുന്നുവഴിയിൽ ചുങ്കം കൊടുത്തീടണം
അമ്പോ! ചില്ലിലെയൊട്ടിവെച്ച ഫലകം? മുൻകൂറൊടുക്കാം പണം
വമ്പോടുണ്ടു വലത്തുമാറിയകലേ നിൽക്കുന്നതാ മാമല!
തെമ്പുള്ളോർക്കതുകേറി, 'ബാബുസദൃശം'വീണാൽ(1) വരുംസൈന്യവും !

സഞ്ചാരിയ്ക്കൊരുകാഴ്ച ചുള്ളിമടയിൽ! കണ്ടാൽ ഹരംകൊണ്ടിടാം
കഞ്ചിക്കോടുവരും തുടർവഴിയിലായ് പിന്നെപ്പുതുശ്ശേരിയും
ചെഞ്ചെമ്മേയൊരു പാലമുണ്ടവിടെയായാ  വാളയാറാറിനായ്
കൊഞ്ചിക്കൊണ്ടുമുറിച്ചുപോം വഴിയവൾ കല്പാത്തി കണ്ടീടുവാൻ

പൊള്ളാച്ചീന്നൊരുപാതയും തൊടുമിടം ചേരുന്നമേൽപ്പാലവും
കൊള്ളാം നമ്മളിതെത്തി ചന്ദ്രനഗറും തൃശ്ശൂരിടത്തോട്ടുമാ  
തുള്ളിപ്പാഞ്ഞുതിരക്കിലൂടെ മലബാർപോകാൻ വലത്തേവഴി
നുള്ളും വേണ്ടൊരുസംശയം, വലതുതാ,നുള്ളിൽവരും പട്ടണം

പാലക്കാടൊരുപട്ടണം നടുവിലോ ടിപ്പൂൻ്റെ വൻകോട്ടയും
മേലേ കൊത്തളവും, കിടങ്ങുവലുതായുണ്ടല്ലൊ ചുറ്റെങ്ങുമേ
ഇല്ലേ, മാരുതിതൻറെയമ്പലവുമാ കോട്ടയ്ക്കകം കൈതൊഴാൻ
ചേലിൽ തീർത്തൊരു വാടികാപരിസരം നല്ലോരു മൈതാനവും

കാവശ്ശേരി, തരുർ, പിരായിരി, കവ, ക്കൊപ്പം, കുനിശ്ശേരിയും
മണ്ണാർക്കാട്, വരോട്, തൂത, അയിലൂർ പട്ടാമ്പി, കോട്ടായിയും
ഒറ്റപ്പാല, മടിപ്പെരണ്ട, പറളി, ത്തൃത്താല പോത്തുണ്ടിയും
ആലത്തൂർ, ശിരുവാണി, ധോണി, കസബ, പ്പാലപ്പുറം, ലെക്കിടി..............

എമ്പാടും പലതുണ്ടു് കേൾ തെരുവുകൾ, തങ്ങും തമിഴ് മക്കളും
ഇമ്പം ചൂടിയൊരഗ്രഹാരനിരകൾ നാട്ടിൽ പലേടത്തുമായ്
വമ്പിച്ചുള്ളൊരു കീർത്തിയിൽ പ്രഥമനായ് കല്പാത്തിയും, പിന്നെയോ
ചെമ്പൈ, നൂറണി ശേഖരീപുരവുമാ മാത്തൂരു് തൃത്താമര.............

തേരോടും തെരുവീഥികൾ വിപുലമായ് കല്പാത്തിയിൽ പത്തുനാൾ!
ശൂരൻപോരു നടത്തിടും മുറപടിസ്കന്ദന്റെ ഷഷ്ഠീദിനം!
ചേരൻ ചോഴനുമൊക്കെയന്നരുളിയോരാചാരശേഷിപ്പുകൾ
ചേരുന്നീവിധ,മീനിറന്നവനിതൻ സംസ്കാരസമ്പന്നത! 

കൊല്ലങ്കോടണയും കുരുന്നുനദിയായ് ഗായത്രിചൊല്ലും പുഴ
ചെല്ലും, നല്ലൊരു താളവും പകരുവാൻ പല്ലശ്ശനക്കാർക്കവൾ
പല്ലാവൂർക്കതു ചേർന്നതും തരുണിയായ് മേളക്കൊഴുപ്പാർന്നപോൽ
'പല്ലാവൂർത്രയ'മോടെവന്നു(2) പുകളാൽ തായമ്പകത്താളമായ്

കാണാനേറെ, കലാവിരുന്നുനുകരാൻ കണ്യാർകളിക്കൂട്ടവും
വേണോ, പോരിനുപോയ് വരാമുശിരെഴും കൊങ്ങൻപടയ്ക്കൊപ്പവും
കണ്യാർ വന്നുപുലർന്നനാളിലിവിടെ,ക്കുമ്മാട്ടിയായ് കൂട്ടരേ
കിണ്ണം കൊട്ടിയതാളവും ഭഗവതിയ്ക്കുണ്ടുത്സവാഘോഷവും (3)

ഗായത്രിപ്പുഴ പോകയായ്, തരുണിതൻ കല്യാണമെന്നാണിനി?
അയ്യേ! പെണ്ണിനുനാണമായ് സമുചിതം യോജിച്ച തീർപ്പെപ്പൊഴോ?
പയ്യേചെന്നു പണിക്കരെത്തിരയണം പാടൂർക്കുപോയീടണം (4)
നെയ്യുംപൊൻകസവിട്ട പൂംപടവയും വാങ്ങാനുമുണ്ടോ വിധി?

പണ്ടേ കേട്ടതു മാമയിൽ മുരുകനിൻ വിശ്വസ്തനാം സേവകൻ
ഉണ്ടോ നിന്നിലൊരാശയാ മഹിയെഴും ശ്രീരാമചന്ദ്രന്നുമേൽ
കൊണ്ടൽകണ്ടുമദിച്ചപോൽ ചിറകുകൾ നീർത്തുന്നതിന്നെന്തിനോ
കണ്ടോനീ തവ ചൂലനൂർമലയിലും വില്വാർദ്രിനാഥപ്രഭ! (5)

നർമ്മത്തിൽ പുതുമർമ്മമോടെയെഴുതും കുഞ്ചൻ്റെയാ പാടവം
കേമം തന്നെയതും പിറന്നതിവിടേയിന്നാട്ടിലാ - ലെക്കിടി
ചെമ്മേ 'മാനസപൂജ'യിൽ മുഴുകിയാൽ അക്കിത്തമുണ്ടിപ്പൊഴും
ഓമൽത്താരിലൊളപ്പമണ്ണ വരവായ് കാൺ വെള്ളിനേഴി പ്രിയം

എം ടീ കണ്ടൊരു നാടിതാ, കടവിതാ മഞ്ഞും മുറപ്പെണ്ണുമായ്
കുട്ട്യേടത്തിവിധംപകർന്നു ഹൃദയംകൈക്കൊണ്ട സാഹിത്യവും
നീടേറും രവികണ്ട നാട്ടിലലയാം പോരേ ഖസാക്കിൻ കഥ
കൂടെക്കേൾക്കു കരിമ്പനക്കുസൃതികൾ ചൂളംവിളിക്കുന്നതായ്

നാറാണത്തൊരു പാന്ഥനുണ്ടു് മലയിൽ കല്ലുന്തിനിൽക്കുന്നതാ(6)
വേറിട്ടുള്ളൊരു കാഴ്ചയാണതുവെറും കല്ലല്ല, വട്ടല്ലതു്
പേറും ജീവിതഭാരമാണു, ദിനവും യത്നിച്ചു മുന്നേറവേ
വീറോടെന്നുമുയർത്തിനാ,മൊടുവിലോ വീഴാം നിലംപൊത്തിടാം

വീഴുമ്പോൾ തളരുന്നവർ ച്യുതികളിൽ പൊട്ടിക്കരഞ്ഞീടുവോർ
വാഴാനോടിനടപ്പവർ ദ്യുതിയിലോ പൊട്ടിച്ചിരിക്കുന്നു നാം
വീഴും കല്ലിനെ നോക്കിനിൽക്കെ പൊരുളായ് വന്നട്ടഹാസച്ചിരി!
വാഴും സത്യമതൊന്നുമാത്രമറിയുന്നെന്നിട്ടുമേ ഭ്രാന്തനായ്

മൂടും കൂരിരുളോടെ പണ്ടുപതിവായ് പാലയ്ക്കുമേൽ യക്ഷികൾ
പാട്ടുംപാടി മണംപരത്തിവരവായ് ചൂടോടെ താ ചെന്നിണം
ആടും പട്ടകളൊക്കെയും പനകളിൽ പേടിപ്പെടുത്തുന്നതും
പാടേമാഞ്ഞൊടിവിദ്യയും ഒടിയനിന്നെങ്ങോ മറഞ്ഞില്ലയോ

തൊട്ടിട്ടില്ല മനുഷ്യപാദമിനിയും നിശ്ശബ്ദമാം താഴ് വര!
അട്ടപ്പാടിയിലൊട്ടനേകമറിയാനീ ജൈവവൈവിധ്യവും
കാട്ടിൻവൈഭവമൊക്കെയും നിധികളായ് കണ്ടിട്ടതിൻ ചാരുത
കോട്ടം തീരെവരാതെ നാം കരുതലോടെന്നും സ്വയം കാക്കുക

പാടം വിസ്തൃതമുണ്ടതിന്നതിരുകൾ കാക്കുന്നതോ മാമല
നാടാകെച്ചെറുതോടുകൾ സഖികളായ്, നിൻമേലരഞ്ഞാണമായ്
പാടത്തൂടവചുറ്റി, തന്നുറവിനാൽ മണ്ണിന്നുമുണ്ടായ് മദം
കൂടെച്ചേർന്നതു നാമ്പിടും കതിരിടും സ്വപ്നം വിളഞ്ഞായിരം

കണ്ണീരുപ്പുകലർത്തി വിത്തുമുഴുവൻ വേർപ്പിൽവിതച്ചിട്ടതാൽ
കണ്ണെത്താ വയലേലപൂണ്ടുകനകം മഞ്ഞച്ചപൊൻധാന്യമായ്
മണ്ണിൽ മറ്റൊരുനന്ദനം മരതകപ്പട്ടിട്ടപൂങ്കാവനം
ഓണം താനെയണഞ്ഞുപോം കരയിതിൽ സമ്മോഹനം സുന്ദരം

കേൾക്കാമാരവമോടെ കന്നിനെ നുകം കെട്ടീട്ടതാ ചേറുമി-
ന്നൊക്കും കണ്ടമതൊന്നിലൂടതിസരം പായിച്ച കോലാഹലം
ഊക്കിൻ തെമ്പു നിലംമുഴുക്കെയുതാൽ തീരാത്തവർ കർഷകർ
മിക്കപ്പോഴുമവർക്കു കന്നുതെളിയുംകൊണ്ടേയടങ്ങൂ ചുണ

കന്നും കാലികളൊക്കെയൻപൊടു സദാ വീട്ടിൽവളർത്തുന്നവർ
നന്നായ് തന്നുപജീവനത്തിനവതൻ  ക്ഷേമത്തിനാശിപ്പവർ
എന്നും മുണ്ടിയനുള്ളനേർച്ച പതിവും തെറ്റാതെയേകുന്നവർ
വന്നീയാൽത്തറമുന്നിലെത്തു,മമരും കാളത്തലയ്ക്കേകുവാൻ (7)

കാറ്റൂതും കതിരിട്ടപാടമഴകായ്, പൊന്നിൻവെയിൽസ്പർശമാൽ
മാറ്റേറും മണികൾവിളങ്ങിവയലിൽ മുത്താരമായ് മഞ്ഞുനീർ
ചുറ്റും കൗതുകമോടെ പാറിയണയും പൂത്തുമ്പികൾ, പക്ഷികൾ
ഏറ്റംകാണ്മു സമൃദ്ധിതൻവിളനിലം സന്തോഷസാമ്രാജ്യമായ്

മൊത്തം നാടിനുദാഹനീർ പകരുവാനുണ്ടേ നിളാലാളനം
കത്തുംചൂടിലെയാശ്രയം, മഴയിലോ കോപിച്ചിടും കാമിനി
നൃത്തച്ചോടൊടു ലാസ്യമാടിമനവും മോഷ്ടിക്കുമാ മോഹിനി
സത്താം സംസ്കൃതിയും പകർന്നുപലനാൾ പാലിച്ചിടും വാഹിനി

പന്നീർ തൂകിവരുന്നവേള കഴലിൽ സംഗീതമിന്നെങ്ങിനെ?
മാനത്തപ്സരനർത്തനം മുറുകവേ താഴേക്കുതിർന്നോ മണി?
പുന്നാരം മൊഴിതഞ്ചമോടരുളിയാ പാടുന്നതിൻ സാധകം
തേനോലും കിണിപോലെവാങ്ങിവരവോ കല്പാത്തിയോടിത്തിരി?

ചിന്തീ പൊൻനിറമോടെ സൂര്യകിരണം പൂ വാരിവീശുന്നപോൽ
സ്വന്തം സന്തതവർണ്ണമാമരുണിമയ്ക്കൊപ്പം തിളങ്ങാൻ നിള
ചാന്തിട്ടോമന ഹേമരാഗമഴകായ് ചിറ്റോളമാലയ്ക്കുമേൽ
ചന്തംതൂകി നിതാന്തശാന്തമൊഴുകാൻ തൂമന്ദഹാസത്തൊടെ

പാടം കൊയ്ത്തുകഴിഞ്ഞുറങ്ങി നിറവിൽ വേനൽക്കിനാവുണ്ണവേ
നാടാകെച്ചെറുവേലകൾ പലതരം താലപ്പൊലീയുത്സവം
കൂടെക്കാണ്മു പടക്കവും വിവിധമാം കോലങ്ങളും മേളവും
ചാടിത്തുള്ളി തിമിർപ്പിലൂടലയവേ വല്ലാത്തൊരാഘോഷമാ

മൊത്തം വേലകളത്രയിൽ പ്രമുഖമാം നെന്മാറ-വല്ലങ്ങിയിൽ 
എത്തും മാനവരത്രയും കരിമരുന്നുണ്ടങ്ങു കേമം ബഹു
കത്തിക്കേറിയതൊന്നൊടൊന്നു നിരയായ് പൊട്ടുന്നതിന്നൊച്ചയിൽ
പൊത്തും കാതുകളത്രയും സഹികെടും, വിസ്ഫോടനം മുന്നിലായ്!!

വേവും ചൂടുപരക്കെയുണ്ടൊരുവിധം ജില്ലയ്ക്കകത്തെങ്ങുമേ
പാവങ്ങൾക്കൊരു ഊട്ടിയുണ്ടു് മലയിൽ നെന്മാറതൻ മേലെയായ്
മേവും കാറ്റല നെല്ലിയാമ്പതിമലയ്ക്കുള്ളിൽ കുളിർ തൂകിടും (8)
ഈ വേനൽപ്പൊരിചൂടിലും തണുവെഴും  കാടിൻകുളിർമേടുകൾ

കാണാൻ സുന്ദരമാണു, മണ്ണുപവിഴം കൊയ്യുന്ന നാടാണിത്
സ്വർണ്ണം നെന്മണിപോലെവന്നു സുഭഗം തന്നോരുവാഴ് വാണിത്
വർണ്ണങ്ങൾ നിറമാലപൂണ്ടകനവാൽ കഷ്ടത്തെയിഷ്ടപ്പെടും
കണ്ണാൽ കാണുവതിന്നുമപ്പുറമുയിർ കാണുന്നവർ കർഷകർ

നോക്കൂ, ഞങ്ങളിലില്ല ജാഡമൊഴികൾ, വാക്കിൽ വഴക്കില്ലപോൽ
വക്കാണം പതിവല്ലകാണ്മു, പൊതുവേ മെക്കിട്ടുകേറാത്തവർ
ഊക്കിൽ നേർമ്മകളുള്ളവർ നെറിയിതെന്നോർക്കുന്ന നെഞ്ചുള്ളവർ
കേൾക്കൂ തേന്മൊഴിപോലെ, തെല്ലുപതിരും വെയ്ക്കാത്തൊരീ വാക്കുകൾ


കുറിപ്പുകൾ
1.  മലമ്പുഴ പോകുന്നവഴിയിലെ കുമ്പാച്ചി മലയിൽ ബാബു എന്ന ഒരു ചെറുപ്പക്കാരൻ കയറുകയും അബദ്ധവശാൽ താഴെവീണ് ഇടയിൽ തങ്ങുകയും രണ്ടുദിവസത്തെ പരിശ്രമത്തിനൊടുവിൽ സൈന്യം രക്ഷിച്ചെടുക്കുകയും ചെയ്തു. ബാബുവിനുപറ്റിയത് അബദ്ധമാണെങ്കിൽ തുടർന്ന് പലരും മലകയറിനോക്കൻ വരികയും അവിടെ പ്രവേശനം നിരോധിക്കുകയും ചെയ്തു.  ഇനി കയറാൻ ഇതുപോലെ മറ്റുമലകളേയുള്ളൂ.

2. പല്ലാവൂർ ത്രയം : പല്ലാവൂർ അപ്പുമാരാർ - ഇടയ്ക്ക, പല്ലാവൂർ മണിയൻ മാരാർ - തിമില, പല്ലാവൂർ കുഞ്ഞിക്കുട്ടൻ മാരാർ - തിമില. പ്രസിദ്ധരായ മേളക്കാർ

3. കണ്യാർകളി - കൊങ്ങൻപട - കുമ്മാട്ടി.  പലക്കാടിൻ്റെ കിഴക്കൻപ്രദേശങ്ങളിൽ മാത്രം കൊണ്ടാടുന്ന 3 ഉത്സവങ്ങൾ

4.  പാടൂർ - ധാരാളം ജ്യോത്സ്യന്മാരാൽ പ്രസിദ്ധം.   തുടർന്ന് പുഴ തൃശ്ശൂർക്കു കടന്ന് പഴയന്നൂർ കുത്താമ്പുള്ളി മായന്നൂർ വഴി നിളയിലേക്ക്. കൈത്തറിക്ക് പേരുകേട്ട സ്ഥലമാണ് കുത്താമ്പുള്ളി.

5.  ചൂലനൂർ മയിൽ വളർത്തുകേന്ദ്രം. ഇത് പാലക്കാടിൻ്റെ അതിർത്തിയാണ്. തുടർന്ന് തിരുവില്വാമലയാണ്.(മഹാവിഷ്ണു മേഘവർണ്ണനാണല്ലോ)

Pic Courtsy tourismnewslive


6. രായിരനെല്ലൂർ മല - പട്ടാമ്പി - കൊപ്പം വഴി വളഞ്ചേരിക്കുപോകും വഴിയിൽ. തിരുവേഗപ്പുറ ഗ്രാമവും സമീപത്തുള്ള രായിരനെല്ലൂർ മലയും ഭ്രാന്തൻ്റെ വിഹാര കേന്ദ്രങ്ങളായിരെന്നെത്രെ.  ഈ മലയിലേക്ക് കല്ലുരുട്ടികയറ്റി മുകളിലെത്തിച്ചശേഷം അത് തഴേക്കുരുട്ടിവിട്ട് പൊട്ടിച്ചിരിക്കുക  ഭ്രാന്തൻ്റെ(?) ഒരുപതിവ് വിനോദമായിരുന്നു.




7. മുണ്ടിയൻ കാവ് - മനുഷ്യർക്കു ദൈവങ്ങളുള്ളപോലെ ആടുമാടുകളുടെ ദൈവം. ആൽത്തറയിലെ കാളത്തലയാണ് പ്രതിഷ്ഠ.  അവരുടെ ആയുസ്സിനും ആരോഗ്യത്തിനും മുണ്ടിയനാണ് നേർച്ച. 

8.  പാവപ്പെട്ടവൻ്റെ ഊട്ടിയെന്ന് അറിയപ്പെടുന്ന നെല്ലിയാമ്പതി.  പണച്ചെലവില്ലാതെ കണ്ടുവരാം.

  







Saturday, February 5, 2022

കംബരകാവ്യം

പങ് ക്തി (10) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് ചെമ്പകമാലാ (രുക്മവതി). കൃത്യം 5 അക്ഷരങ്ങളിൽ ഓരോവരിയും രണ്ടായി മുറിയുന്നതിനാലും മുറിച്ചുവെച്ച  പൂർവ്വഭാഗവും ഉത്തരഭാഗവും ഒരുപോലെതന്നെയിരിക്കുന്നതിനാലും അഷ്ടപ്രാസത്തിന് ഉത്തമമാണ് ഈ വൃത്തം.  

വ്യഞ്ജനത്തിനാണ് പൊതുവെ പ്രാസം കൊടുക്കുന്നത്.  ഇത്തവണ അവസാനശ്ലോകത്തിൽ ഒരു വ്യത്യസ്തതയ്ക്കുവേണ്ടി  അനുസ്വാരം ഉപയോഗിച്ചാണ് പ്രാസം കൊടുത്തിരിക്കുന്നത്.  അം എന്നത് സ്വരാക്ഷരങ്ങളിൽപ്പെട്ടതാണെങ്കിലും പ്രാസത്തിനെടുത്തപ്പോൾ അതിന് വ്യഞ്ജനത്തിന്റെ ഫലംകിട്ടിയോയെന്നു സംശയം.  ഇത് വെറുതെ എഴുതിയെന്നേയുള്ളൂ. വ്യത്യസ്തത പരീക്ഷിക്കുന്നത് എനിക്ക് ഒരുരസമുള്ള കാര്യമാണ്.

കംബരകാവ്യം

ഇന്ദിരതങ്ങും മന്ദിരമായെൻ
സന്ദിതഹൃത്തിൻ നന്ദനമെങ്ങും
സുന്ദരചിന്താവൃന്ദമുതിർക്കും
ചന്ദനഗന്ധം തുന്ദിലഭാവം

നൊമ്പരമേന്തും കുമ്പിളുകൾ തൻ
തമ്പു തകർത്തെൻ തുമ്പമകറ്റാൻ
വെമ്പുകയായ് ഹൃത്കമ്പനമുള്ളിൽ
ഇമ്പമുണർത്തും കമ്പവുമോടെ

ചിന്തകളെല്ലാം ചിന്തിയ ചിത്രം
ചന്തമെഴും ചേമന്തി കണക്കെ
ആന്തരനോവിൻ ചാന്തുകലർത്തി
നൊന്തൊരു ജീവൻ കാന്തി പരത്തി

അക്ഷരമോരോന്നായ് ക്ഷരിതത്തി-
ന്നക്ഷമനായ് ഞാനക്ഷരഭിക്ഷു
എൻ ക്ഷരമാറ്റും വീക്ഷണകോണൊ-
ന്നീക്ഷണമേകീ നീ ക്ഷണികത്താൽ

പഞ്ഞവുമുള്ളിൽ തേഞ്ഞുമറഞ്ഞൂ 
കാഞ്ഞകടുപ്പം മാഞ്ഞലിവാർന്നു
മേഞ്ഞു മനസ്സിൽ കുഞ്ഞുകിനാക്കൾ
മഞ്ഞണിചിത്തേ വീഞ്ഞിലെ മത്തായ്

നട്ടുമനം വേറിട്ട വിചാരം
മൊട്ടുകളും പൂന്തോട്ടവുമായി
മട്ടലരിൻ പൂവട്ടകയുള്ളിൽ
കൊട്ടിയ വാണീനേട്ടമറിഞ്ഞു

വിങ്ങലിലെൻ രാഗങ്ങളലിഞ്ഞു
തേങ്ങലിലും നാദങ്ങളുണർന്നു
ചങ്ങലതൻ ബന്ധങ്ങളുമറ്റു
തിങ്ങിമനസ്സിൽ പൊങ്ങി വസന്തം

രഞ്ജനഭാഷാമഞ്ജരി തന്നിൽ
മഞ്ജുളവാക്കിൻ മഞ്ജുപതംഗം 
പഞ്ജമണഞ്ഞും രഞ്ജിതനേരം 
ഗുഞ്ജിതമാമെൻ കുഞ്ജകുടീരം

പഞ്ചമരാഗം കൊഞ്ചലിലെൻറെ
നെഞ്ചിലെനാദം ചഞ്ചലതാളം
അഞ്ചിതമാകും പുഞ്ചിരിയെന്നിൽ
പിഞ്ചിളസൂനം കഞ്ചമൊരെണ്ണം

പൂത്തൊരു ചിമ്പാകത്തിലെ മാലാ-
വൃത്തമതൊന്നിൽ ചിത്തമിണക്കി
ഉത്തമമാം വാക്കൊത്തു നിരത്തീ
ട്ടിത്തരുണം ഞാൻ തീർത്തൊരുകാവ്യം

കംബരമാം കാവ്യാംഗന മുന്നിൽ
രംഗണവാക്കിൻ സംഗമരംഗം
മംഗളമാക്കിക്കംബുകമൂതി
തംബുരു മീട്ടീ സംഗതചിത്തം

വൃത്തം: ചമ്പകമാലാ
പ്രാസം: അഷ്ടപ്രാസം
ഭം മസഗം കേൾ ചെമ്പകമാലാ

പദപരിചയം
സന്ദിത: ബന്ധിക്കപ്പെട്ട
തുന്ദില: നിറഞ്ഞ/വഹിക്കുന്ന
ക്ഷരിത: തുള്ളി തുള്ളിയായി വീഴ്ത്തപ്പെട്ട
ക്ഷരം: അഞ്ജാനം/മൂഢത
ക്ഷണിക: മിന്നൽ
മട്ടലർ: തേനുള്ളപൂ
രഞ്ജന: നിറം പിടിപ്പിക്കുന്ന/ചായമിടുന്ന
പഞ്ജം: കൂട്ടം
കഞ്ജം: താമര
ചിമ്പാകം: ചെമ്പകം
കംബര: പലനിറമുള്ള
രംഗണം: നൃത്തം
കംബുകം: ശംഖ്
സംഗത: ചേര്‍ന്നു നില്‍ക്കുന്ന



Wednesday, January 26, 2022

അമോഘകുസുമം

ഷോഡശപ്രാസം (16) വരെയുള്ള പ്രാസങ്ങളെ ഭാഷാഭൂഷണം പറയുന്നുള്ളൂവെങ്കിലും ഗണിതയുക്തിയിൽ ചിന്തിച്ചാൽ നമുക്ക് 20 അക്ഷരങ്ങളുടെ ഒരു വിംശതി പ്രാസം കൂടി കൊണ്ടുവരാനാകും. അടുത്ത പരീക്ഷണം വിംശതിപ്രാസമാണ്. ഓരോ വരിയിലും 5 തവണ വീതം 4 വരികളിലായി നിശ്ചിതസ്ഥാനങ്ങളിൽ മൊത്തം 20 തവണ വ്യഞ്ജനം ആവർത്തിക്കുന്നു. പുനരുക്തി കവിതയിലെ വർണ്ണനയിൽ ആസ്വാദ്യകളാകും എന്ന് കരുതുന്നു



അമോഘകുസുമം

തൊട്ടു തൊട്ടു സുമമൊട്ടുപുൽകി കുളിരൊട്ടിവന്ന പുതുവെട്ടമാൽ
കേട്ടു മട്ടിയവു,മൂട്ടി പൊൻവെയിലു,മാട്ടി ചാരുലത തൊട്ടിലും
കാട്ടുമട്ടലരി പട്ടിളം കസവുമിട്ടുമൂടി വിടരട്ടെയോ
വട്ടമിട്ട മിഴിവൊട്ടു തൂകി രതിമട്ടിലെത്തി മിഴിനീട്ടിടാൻ

(മട്ടിയം - മുഖസ്തുതി/പ്രശംസ 
ഊട്ടുക - പോഷിപ്പിക്കുക/ ചായം തേയ്ക്കുക 
മട്ടലരി - തേനുള്ള പൂ)

ചാരുവാം രുധിരതാരുണർന്നു, മനമോരുവാൻ പുതിയൊരാരുഷി!
താരുണാരുണവുമാരുതന്നു ദലമാരുവാൻ പറയു നേരുനീ 
വാരുചേരുമഴകാരു നീ, തുഹിനവാരുണം വിതറിമാരുതൻ
ആരുയിർ! രുചിരമാം രുതം തഴുകി, ദാരുകണ്ട കനവിൽ രുഹം?

(രുധിര - ചുവപ്പുനിറം, രക്തവര്‍ണം. ഓരുക - വിചാരിക്കുക ആരുഷി -  ഉഷസ്സ് താരുണ - ചെറുപ്പമായ അരുണം - ചുവപ്പ്   ആരുക - നിറയുക/ചേരുക തുഹിനം - മഞ്ഞുനീർ വാരുണം - ജലം ആരുയിർ - ഏറ്റവും പ്രിയപ്പെട്ട ഉയിർ രുചിര -  മാധുര്യമുള്ള രുതം - പക്ഷിയുടെ കൂജനം  രുഹം -  ഉണ്ടായത് (സരസീരുഹം - സരസിൽ ഉണ്ടായത്)

താവിഷം വികചമീ വിചിത്രദലമോ വിഡൂരജവിധം വിധൗ
മേവിയോ വിഗതരാവിലെ പ്രിയകിനാവിലൂർന്നമധു രാവിലെ?
ദ്യോവിലും വിതനുദേവിലസ്ഫുടിത പൂവിതൾ ചൊരിയുമീ വിഭ
ദാർവിപോൽ വിലസിയുർവിയിൽ വിടരുവാൻ വിധിച്ചരുളിയോ വിഭു

(താവിഷം: പൊന്ന് വികചം: വിരിഞ്ഞത്/പൂത്തുനിൽക്കുന്നത് വിചിത്ര:ഭംഗിയുള്ള/പലനിറമുള്ള വിഡൂരജം: വൈഡൂര്യം വിധൗ: സമയത്ത് വിഗത: പോയ
വിതനു: അഴകുള്ള ദേവില: സുകൃതമുള്ള സ്ഫുടിത: വിടര്‍ന്ന വിഭ: രശ്മി/സൗന്ദര്യം ദാർവി: ദേവദാരു വിഭു: ഇന്നപ്രകാരമെന്നു നിര്‍ണയിക്കാന്‍ സാമര്‍ഥ്യമുള്ളവന്‍)

ഈരമീരണവുമായ് രമണ്യമനുഹാരമായ് കുമുദകൈരവി
കീരകേരവഗണം രണംചൊരിയെ ഭാരയം പകരുമാരഭി
ചാരവേ രവണവും രസാലരഭസം രസം കുഹുകുഹൂരവം
ശാരദം രചിതസൗരഭം രുചിതകോരകം മണമപാരമായ്

(ഈരം - സ്നേഹം ഈരണം - പറച്ചിൽ രമണ്യം - ക്രീഡ/കളി അനുഹാരം - ഒന്നിനുതുല്യമ്യായി ചെയ്ത/അനുകരണം കൈരവി - നിലാവ് കീരം - തത്ത കേരവം - അരയന്നം രണം - ശബ്ദം ഭാരയം - വാനമ്പാടി ചാരവേ - അടുത്ത്
രവണം - കുയിൽ രസാലം - മാവ് രഭസം - ഹർഷം ശാരദം - ഏഴിലംപാല കോരകം - പൂക്കാനുള്ള മൊട്ട്)

ലാസഹാസമൊരു ധൂസരപ്രസരഭാസഭാസുരവിഭാസമായ്
കേസരം സകലരാസഭാവസഹിതം സചേഷ്ടസതതം സര
നിൻ സമാസനമിതിൽ സലീലമണയാൻ സമീരണനുപാസന!
ത്രാസവാസനയിലായ് സമീഹമവനോ നിവാസമരികിൽ സദാ
 

(ലാസം: ഉദയം ധൂസര: ഭംഗിയുള്ള ഭാസ: തിളക്കം ഭാസുര : ഭയങ്കരമായ / ശോഭയുള്ള വിഭാസ: ശോഭ /വെളിച്ചം
സചേഷ്ട: ചേഷ്ടയോടുകൂടിയ സതതം: എല്ലാപ്പോഴും സര: ചലനം
സമാസനം: മാളിക സലീലം: കളിയായിട്ട് 
സമീരണൻ: കാറ്റ് ത്രാസ: ത്രസിപ്പിക്കുന്ന സമീഹ: ആഗ്രഹം/ഇച്ഛ
ഗന്ധം കവർന്നു പറക്കാനെന്നു വ്യംഗ്യം)

ചേർത്തുണർത്തി ഹൃദയത്തിനാത്മ സവിധത്തിലെ പ്രണയമുത്തമാ
ഉത്തമോത്തമസുമത്തിനേകി തണുവൊത്തനീർത്തുളി വിതിർത്തുമേൽ
മുത്തുകോർത്തനിറവൊത്തമാല തുഹിനത്തിനാലഴകു ചാർത്തവേ
പേർത്തുപേർത്തുമുയിരാർത്തു കാണു, ചമയത്തൊടീ കലിക പൂത്തിതാ

(തുഹിനം - മഞ്ഞ് പേർത്ത് - വീണ്ടും)

കോമളം മലരിനോമലാംചിരിതരും മരീചിയൊരു കാമലം
പൂമകൾ മധുരമാം മരന്ദമണിയേ മകാന്ദരുചിരം മദം
പ്രേമസോമളനികാമമോ, കുസുമധാമമേ തരളകാമമാൽ
ഭ്രാമരം മദനമാ മണീചചുഴലം മനോരമ ലലാമമോ

(മരീചി : രശ്മി കാമലം: വസന്തം മകാന്ദം: തേനീച്ച രുചിരം: സ്വാദുള്ളത്
സോമള: മൃദുവായ നികാമം: ഏറ്റവും സമൃദ്ധമായ ഭ്രാമരം: ചുറ്റിക്കറങ്ങുന്ന മദനം: തേനീച്ച/വണ്ട്  മണീചം: പൂവ്
ചുഴലം: വട്ടത്തിൽ/പരിസരത്ത്
ലലാമ: കൗതുകം തോന്നിപ്പിക്കുന്ന)

നല്ലപല്ലവവുമില്ലിമേലരുളി  ചൊല്ലെഴും മിഴിവുദുർല്ലഭം
മെല്ലെ മെല്ലെ കിളിസല്ലപിച്ചു കളിചൊല്ലിയാടി സഖിയുല്ലരി
ഫുല്ലവല്ലരിയിലല്ലിമേലെ ചെറുചില്ലുതീർത്തു മഴവില്ലൊളി
മല്ലമല്ലികവുമുല്ലസിക്കയിനി കില്ലുവേണ്ടയൊരുഖുല്ലവും

(പല്ലവം - കാറ്റിലിളകുന്നതും ചെവിയിലോ മുടിയിലോ അലങ്കാരത്തിനായി ഇറുത്തെടുക്കുന്നതുമായത് ഇല്ലി - മരക്കൊമ്പ് ചൊല്ലെഴും - കീർത്തികേട്ട
ഉല്ലരി - തളിര്/കൂമ്പ് ഫുല്ല - വിടർന്ന അല്ലി - കേസരം ചില്ല് - വെള്ളത്തുള്ളി
മല്ല - സൗന്ദര്യമുള്ള മല്ലികം - മാഘമാസം കില്ല് - ക്ളേശം ഖുല്ല - ചെറിയ)

ദൃപ്രദീപ്രമുകുളം പ്രകർഷനിനവായ് പ്രബോധനമതിപ്രിയം
വപ്രവപ്രിപവനപ്രവാഹനിഖിലപ്രതാനി വിലസും  പ്രതി
വിപ്രനും പ്രകടമായ് പ്രഫുല്ലകവിതപ്രബാലമണി വെൺപ്രഭ
അപ്രമപ്രകരസുപ്രലാപനിചയം, പ്രകാമകവനപ്രദം

(ദൃപ്ര:  ശക്തിയേറിയ ദീപ്ര:  കണ്ണഞ്ചിക്കുന്ന/വെട്ടിത്തിളങ്ങുന്ന പ്രകർഷം : ശ്രേഷ്ഠമായ വപ്രം - നദീതീരം  വപ്രി - വയൽ പ്രതാനി: പരപ്പ് പ്യതി : സാദൃശ്യം  വിപ്രൻ - കവി പ്രബാലം - പവിഴം അപ്രമ - ഭ്രമം പ്രകര: അധികം ചെയ്യുന്ന സുപ്രലാപം: സുവചനം/നല്ല വാക്ക് നിചയം : ശേഖരം പ്രകാമം : തൃപ്തിയോടെ കവനപ്രദം: കവനം പ്രദാനം ചെയ്യുന്ന)


വൃത്തം: കുസുമമഞ്ജരി
പ്രാസം: വിംശതിപ്രാസം






Sunday, December 12, 2021

കരയും തിരയും

പങ് ക്തി (10) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് സാരവതി3 ഭ ഗണങ്ങൾ നിരത്തി ഒടുക്കം ഒരു ഗുരു ചേർത്താൽ സാരവതിയായി. 

കരയും തിരയും എന്ന് കേട്ടാൽ കര, പിന്നെ ഒരു തിര എന്നായിരിക്കും ആദ്യം മനസ്സിൽ തോന്നുന്നത് എങ്കിലും കരയും തിരയുന്നു എന്നുകൂടി ആവാം.  അതുപോലെ തിരിച്ച് തിരയും കരയും എന്ന്പറയുമ്പോൾ തിരകൂടെ കരയുന്നു എന്നും ആവാം. അക്ഷരങ്ങൾ ഒന്നാണെങ്കിലും ഒന്ന് ക്രിയാപദവും മറ്റേത് നാമവുമാണല്ലോ. ഈ സാദ്ധ്യത ഉപയോഗിച്ചാണ് ഇതെഴുതിയിരിക്കുന്നത്. ഒപ്പം അനുപ്രാസവും.  സമാനശബ്ദത്തിലുള്ള,  അതേസമയം അർത്‌ഥവ്യത്യാസവുമുള്ള വാക്കുകളും കൂടെ ചേർത്തിരിക്കുന്നു.. 


കരയും തിരയും

തേടിവരും തിരതേടിവരും
കൂടിവരുന്നകദാഹമൊടെ
തീരമണഞ്ഞു പുണർന്നനിശം
ചേരണമാ കരതന്നിലിവൾ
(അനിശം - എല്ലായെപ്പോഴും)


കാമുകസന്നിധിയെന്ന നിധി
നിൻ മുഹുരാരുയിരായ വിധി
നിത്യനിബദ്ധവിഭാവനുമായ്
നിത്യതകണ്ട വിഭാവനമായ്
(മുഹുഃ - പിന്നെയും ആരുയിർ - ഏറ്റവും പ്രിയപ്പെട്ട ഉയിർ നിബദ്ധ - കൂട്ടിക്കെട്ടിയ വിഭാവൻ - സ്നേഹിതൻ വിഭാവനം - സങ്കല്പം)

പ്രേമവിലോലുപലോലിതമാം
കാമസമാഗമമാഗതമായ്
കോൾമയിരാലമലാനുഭവം
കോമളമാം പരിരംഭഭരം
(ലോലിത - അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന പരിരംഭം - ആലിംഗനം ഭരം - വളരെ)

യാമിനിതൂകി നിലാവൊളിയാൽ
ദാമിനിപോലൊരു കാൽസരവും
രാസവിലാസമലംകൃതമാം
ആ സരരാഗതരംഗിണിയിൽ
(ദാമിനി - മിന്നൽ സര - ചലിക്കുന്ന)

മാനിനി നിൻമദമോ നുരപോൽ
നിൻ നിനവോ മനനിർവൃതിയോ
പാൽനുരതൻവിരിയും വിരിയും
പോൽ നനവാം രതിനിർഝരികൾ
(മാനിനി - പ്രേമകോപമുള്ളവൾ
വിരി,വിരിയുക)

തീരമറിഞ്ഞു നനഞ്ഞകരം
താരണിയായ് വിരിമാറിനുമേൽ
സാരസരോവരതീരമിതിൽ
മാരവിരാജിതരാജികളായ്


വാരിതനിർവൃതിയേറിടവേ
വാരിയണച്ചണയും തിരയേ
വാരി വികാരവിധൂനനമായ്
വാരിജമാടി വിദൂരജമായ്
(വാരിത - തടുക്കപ്പെട്ട വാരി - വെള്ളം വിധൂനനം വിറയൽ/ഇളകൽ  വിദൂരജം - വൈഡൂര്യം)

തീരനിമന്ത്രണമന്ത്രണമാൽ
ചാര നിരന്തരബന്ധുരമീ
സംവൃതസംഗതസംഗമമാൽ
നിർവൃതികൾ കരയും തിരയും
(നിമന്ത്രണം - ക്ഷണിക്കൽ/വിളിക്കൽ മന്ത്രണം -  രഹസ്യസന്ദേശം
ചാര - സഞ്ചരിക്കുന്ന ബന്ധുര - തരംഗാകൃതിയായ/താണും ഉയര്‍ന്നുമുള്ള  സംവൃത - ചുറ്റപ്പെട്ട/ നിയന്ത്രിക്കപ്പെട്ട/ അമര്‍ത്തപ്പെട്ട  സംഗത - കൂടിച്ചേര്‍ന്ന/പരസ്പരപൂരകമായ )

കാമിനിയേ കരയും തിരയും
ഭാമിനിപോൽ തിരയും തിരയും
വാമിലവും പരികമ്പിതമീ
നൈമിഷികം പരിരംഭണമോ
(ഭാമിനി - കാമമുള്ളവൾ വാമില - സൗന്ദര്യമുള്ള പരികമ്പിത -  ചുറ്റും ഇളക്കപ്പെട്ട)

ദമ്പതികൾ! തിരയും കരയും
കമ്പിതമായ് തിരയും തിരയും
നിൻ വിളിയിൽ കരയും തിരയും
നിൻ വിരഹം! കരയും കരയും
(കമ്പിത - ഇളകുന്ന. തിര,കര,തിരയുക,കരയുക)

വൃത്തം : സാരവതി
പ്രാസം:  അനുപ്രാസം + യമകം
സാരവതിക്കിഹ ഭംഭഭഗം




Sunday, November 7, 2021

ഭൂമിപ്പെണ്ണ്

പങ് ക്തി (10) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് സുഷമ.  ഈ കൊച്ചു വൃത്തത്തിലും അഷ്ടപ്രാസം കൊടുത്ത് എഴുതിയാത്തതാണിത്.

 
ഭൂമിപ്പെണ്ണ്

വെന്തിട്ടുരുകും ചെന്തീവെയിലിൽ
സന്താപമൊടിന്നന്തിച്ചവനി
ഹന്ത! പ്രിയഹൃത്തന്തി ശ്ലഥമായ്
ചിന്തിത്തപമാൽ താന്തശ്രുതികൾ
(അവനി - ഭൂമി ശ്ലഥ - അയഞ്ഞ താന്ത - തളർന്ന)

ദ്യോവാകെയലിഞ്ഞാവാഹനമോ-
ടാ വാഹിനിപോൽ തൂവാനമിതാ
ജീവാമൃതമായ് നോവാറ്റിടുവാൻ
ദേവാതിതരാം ഭാവാർദ്രകണം!
(തൂവാനം - ചിതറിത്തെറിച്ചു വീഴുന്ന (മഴ)ത്തുള്ളി. അതിതരാം - മെച്ചപ്പെട്ട തരത്തിൽ)

മോഹിച്ചഴലിൻരാഹിത്യദിനം
അർഹിച്ചുരരീവാഹിപ്രണയം
ഗ്രാഹിക്കുക,യാവാഹിക്കുകയായ്
സ്നേഹിച്ചരുളും സൗഹിത്യമഴ
(ഉരരീ - അംഗീകാരം വാഹി - വഹിക്കുന്ന സൗഹിത്യം - ഇണക്കം)

മാരിപ്പനിനീർ കോരിച്ചൊരിയും
നേരിട്ടിളയെ വാരിപ്പുണരാൻ
താരിന്നഴകും പാരിപ്ലവമായ്
നീരിന്നലമേൽ പാരിൻ സുകൃതം!
(ഇള - ഭൂമി പാരിപ്ലവം - ഇളകുന്ന/പൊങ്ങിനിൽക്കുന്ന)

വിണ്ണിൻ കളസൗവർണ്ണക്കുളിരാം
തണ്ണീരുറവാൽ പർണ്ണപ്രഭവം
മണ്ണിൽ, ധരണിപ്പെണ്ണിന്നകമേ
വിണ്ണോർക്കിതരം വർണ്ണാഭകളോ!
(വിണ്ണോർ - ദേവകൾ ഇതരം - അന്യം)

വേനൽ പകരും ദീനങ്ങളൊഴി-
ഞ്ഞാനന്ദമൊടാ താനം തുടരാൻ
മാനത്തഴകിൻ സൂനങ്ങളുമായ്
കാനൽ മെനയും പാനപ്രസരം
(താനം - രാഗവിസ്താരം കാനൽ - സൂര്യരശ്മി പാന - പാട്ട്/രാഗം)

നീലാംബരമാം മേലാപ്പിവിടെ
നീലാർണ്ണവമായ് പാലാഴിവിധം
നീലാംബുജവും ചേലാർന്നുണരാൻ
നീലാംബരിതന്നാലാപനവും

പൈമ്പാലൊഴുകും പമ്പാനദിയും
ചമ്പാവുലയാൻ കമ്പാകമല
ഇമ്പത്തിലതാ പൂമ്പാറ്റകളും
തുമ്പിച്ചിറകോ ചെമ്പൊന്നിഴയാൽ
(കമ്പാകം - കാറ്റ്)

ചെത്തിക്കുലകൾ പൂത്തിട്ടുലയേ
നൃത്തച്ചുവടാൽ തൃത്താവുകളും
ചാർത്തുന്നഭിരാമത്തിന്നളകം
മുത്താരവുമായെത്തും തുഹിനം
(തൃത്താവ് - തുളസി മുത്താരം - മുത്തുമാല തുഹിനം - മഞ്ഞുതുള്ളി)

കേളീവനകങ്കേളീമലരും
നാളീകിനിയിൽ നാളീകനിര
കാളീകവുമിന്നാളീയലകളിൽ
മൂളീടുകയാണാളീ മധുപരും
(കങ്കേളി  -  അശോകം നാളീകിനി - താമരപ്പൊയ്ക നാളീകം - താമര
കാളീകം - ക്രൗഞ്ചം ആളുക - ഭരിക്കുക/കൈവശപ്പെടുത്തുക
ആളി - നിര/പങ്ക്തി/കൂട്ടം)

ആരാധനയാലാരാമമിതിൽ
മാരാമൃതമാം ശ്രീരാഗവുമായ്
ചോരാതവ തൻ സാരാംശസുധ
പാരാതെ തരാൻ പോരാവു കുയിൽ 
(പാരാതെ - മടികൂടാതെ)

യാമിയ്ക്കമൃതംപോൽ മിന്നി നിലാ
പ്രേമിച്ചൊഴുകീടും മിഷ്ടകണം
കാമിക്കുവതായ് രശ്മിപ്രഭയും
ഭൂമിയ്ക്കുളവാകാമിന്ദുകരം
(യാമി - രാത്രി മിഷ്ട - നനഞ്ഞ/തളിക്കപ്പെട്ട/മാധുര്യമുള്ള)

തൂവിണ്ണമൃതം തൂവിത്തഴുകീ
രാവിന്നുയിരിൽ വാവിൻറെ നിലാ
ദ്യോവിന്നുസമം ഭാവിക്കുച്ചുലകിൽ
മേവില്ലെ വനം കാവിന്നുണരേ

പത്രീശബളം ചിത്രാക്ഷികളും
സത്രാ മയിലന്യത്രശ്ശലഭം
ചിത്രാഞ്ജലി നക്ഷത്രക്കതിരാൽ
ധാത്രിക്കിതുപോൽ കുത്രാപിയിനി
(പത്രി - ചിറകുള്ള ചിത്രാക്ഷി - പഞ്ചവർണക്കിളി 
സത്രാ - കൂടെ അന്യത്ര - മറ്റൊരിടത്ത് കുത്രാപി - വേറെയെങ്ങ്)

വൃത്തം: സുഷമ
പ്രാസം: അഷ്ടപ്രാസം
ചൊല്ലാം സുഷമാ തം യം ഭ ഗുരു