Saturday, February 6, 2021

മനവാനം

 അതിധൃതി (19 ) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു വൃത്തമാണ് ഭ്രമരാവലി.  മല്ലിക എന്ന വൃത്തവുമായി ഏറെ സാമ്യമുള്ള ഒരു വൃത്തമാണിത്. മല്ലിക വൃത്തത്തിന്റെ ആദ്യാക്ഷരം എടുത്ത് മാറ്റി പകരം അവിടെ രണ്ടു ലഘുക്കൾ വെയ്ക്കുകയാണെങ്കിൽ ഭ്രമരാവലി ആയി.

ഉദാഹരണത്തിന്,

ഈ  വിശാല നഭസ്സിതൊക്കെയലഞ്ഞു തീർപ്പതിനാകുമോ - മല്ലിക 

അതിവിശാല നഭസ്സിതൊക്കെയലഞ്ഞു തീർപ്പതിനാകുമോ - ഭ്രമരാവലി 


മനവാനം

കതിരിടും സരസങ്ങളാം നിമിഷങ്ങളാർന്നലയും മനം
പതിവുപോൽ ഗഗനം മുഴുക്കെയലഞ്ഞ  മേഘമരാളമോ
അതിവിശാലനഭസ്സിതൊക്കെയലഞ്ഞു തീർപ്പതിനാകുമോ
മതിവരാതൊഴുകുന്നതുണ്ടു  കിനാക്കളേറെ മനസ്സിലും

പുലരിവന്നു, മനസ്സിലും പുതുനാമ്പിടും ശുഭകാമന
മലരണിഞ്ഞതിനാൽവരും, ദിനശോഭതന്നെ നഭസ്സിലും
വലയുമേറെ വിടർന്നകാമനയസ്തമിച്ചതിനപ്പുറം
കലതെളിഞ്ഞുവരാം വിചിന്തനമത്രമേൽ മറനീങ്ങിയാൽ

തരളിതം നിനവിൻറെപൂന്തിരകൊണ്ടു ദോളനലാളനം
തിരമനംപടരുംനിലാവല ലോലമാം നലവെണ്മയും
സുരപഥം ഗഹനം നിതാന്തവുമെന്തിനേറെ, ഹൃദന്തവും
തിരയിടും പലചിന്തകൾ വരുമന്തരംഗമചിന്തനം

നിറമണിഞ്ഞുമനം ദിനം പലനേരമോ പലഭാവമായ്
കറയണിഞ്ഞഴലിൻറെ നൊമ്പരമന്ധകാര നഭസ്സമം
ചെറുവിഭാവനകാന്തി താരകപോലെനിന്നു തമസ്സിലായ്
വെറുതെമിന്നിയതോ വിഭാവരിപോലെ വന്നൊളിചിന്നിടും

ചിരിയണിഞ്ഞുമിനുങ്ങി താരകളെന്നപോൽ മനവാനിലും
കരിമുകിൽ നിറമാലവന്നു കനത്തതാകുലചിന്തകൾ
ചൊരിയുമാ മഴപോൽക്കരഞ്ഞുമനം പലപ്പൊഴുമുള്ളിലായ്
അരിയരാഗമണിഞ്ഞു സംഗമവേളതൻ നിറജാലമായ്

പ്രഭപരത്തിയമിന്നലും വരുമീറനാം മുകിൽമൂടിയാൽ
നിഭവെളിച്ചമുദിച്ചിടാവു മനസ്സിനാതുരമോർമ്മപോൽ
നഭമടർന്നിടിവാളുവീണതുപോലെ മാനസചോദകം
സുഭഗമാം പ്രിയമുള്ളൊരോർമ്മ കഴിഞ്ഞകാലമതിൻസ്മൃതി

ഹൃദയവാനവുമാകമാനമുലഞ്ഞു പൂത്തുപുലർന്നിടാം
ഉദയവും പുനരസ്തമിക്കലുമുണ്ടിതേ മനവാനിലും
മദനരാഗമണിഞ്ഞപോലൊരു മാരിവില്ലുതെളിഞ്ഞിടാം
കദനമാമിരുൾമൂടിനിന്നു നിരാശകൊണ്ടു കറുത്തിടാം

അപചയം വരണുണ്ടു ചന്ദ്രനു വൃദ്ധിയും പിറകേവരും
കപടമായവികാരവും ബത തെറ്റുമേറ്റു തിരുത്തലും
ചപലമാം പടുശങ്ക പിന്തുടരും ദുരന്തവിചിന്തനം
സപദിവന്നുമറഞ്ഞു പോയിടുമുള്ളിലും ഒരുകൊള്ളിയാൻ

ദിവസവും മനമാർത്തവൃത്തി സമാപ്തികണ്ടു സുഷുപ്തിയിൽ
ധ്രുവനുമുണ്ടുമതേവിധം ചിരതാരയായതു സുസ്ഥിരം
അവനിയിൽ വലയുന്നവർ ദിശതേടുവാനതുനോക്കിടും
ജവനചിന്തകളിൽത്തളർന്നമനം വരുന്നതു നിദ്രയിൽ 

തെളിനിതാന്തമനന്തവാനിലെ കാമരൂപമുകിൽത്തിര
തെളിമനംനിറയുന്നതോ പലകാമ്യ കാമനജാലവും
ഒളിതരുന്നൊരുസൂര്യനും മറയുന്നുമേഘമിടയ്ക്കിടേ
നളിനകാന്തനുമുണ്ടതേപടിയന്തരംഗമതിങ്കലായ്

മുളവരുന്ന പുതുപ്രതീക്ഷകളെങ്ങു നിന്നറിവീലപോൽ
അളകനന്ദവരും കണക്കൊഴുകുന്നു ഗംഗയിലൊത്തിടാൻ
പുളകമാർന്നതുടിപ്പു വൈഖരിയായി വാഹിനി ഗംഗയായ്
അളവറിഞ്ഞവരാരിതുണ്ടു നഭസ്സിലുള്ളൊരു ഗംഗപോൽ

ധരണിതന്നിലൊടുങ്ങിവീണതിനില്ലപിന്നെ നിവൃത്തവും
സ്വരമണിഞ്ഞു പുറത്തുവീണ മൊഴിക്കുമുണ്ടുമതേ വിധി
ഉരയുമേതൊരുവാക്കിനും  തിരികേവരാൻ വഴികാണുമോ
ധരണിതന്നിലലിഞ്ഞുചേർന്നതു ഭാവിനാളു മെനഞ്ഞിടും

ഗഹനമാം ഗഗനത്തിനാഴമറിഞ്ഞു വന്നവരില്ലപോൽ
ഗഹനമാം ഹൃദയത്തിനാഴമറിഞ്ഞതില്ല സതീർത്ഥ്യരും
സഹചരൻ സഹപാഠിയും സഹവാസിയാം സഹധർമ്മിണി
സഹജനും സഹജാ സഹായിയുമൊന്നുപോലെ പരാജിതർ

ശ്രവണമാണിതൊരേവരം നഭമെന്ന ഭൂതമറിഞ്ഞിടാൻ
ശ്രവണമാണു പരൻറെയുള്ളുമറിഞ്ഞിടാനൊരു പോംവഴി
അവനിയിൽ വഴി വേറെയില്ലിവ രണ്ടുമിന്നൊരുപോൽവരും
ഇവതരുന്നതു സാമ്യമോ തനിരൂപകം കിലതന്നെയോ

വൃത്തം: ഭ്രമരാവലി

പദപരിചയം
കല : ചന്ദ്രക്കല
ലോല : ആകാംക്ഷയോടുകൂടിയ, പ്രത്യാശിച്ചുകൊണ്ടിരിക്കുന്ന
അചിന്തനം : ചിന്തിക്കാൻ ആവാത്തത്
വിഭാവരി: നക്ഷത്രങ്ങളുള്ള രാത്രി
നിഭ : പോലെ/ സാദൃശ്യമുള്ള
ചോദകം: പ്രേരിപ്പിക്കുന്നത്
സപദി:  ഉടനെ, തത്ക്ഷണം
ജവന: അധികം വേഗതയുള്ള
കാമരൂപൻ : ഇച്ഛാനുസരണം രൂപം മാറ്റാൻ കഴിവുള്ളവൻ
നളിനകാന്തൻ : ലക്ഷമീകാന്തൻ

വൈഖരി : ഉച്ചഭാഷണം അഥവാ പുറത്തേക്ക് വന്ന വാക്ക്.
യോഗ ശാസ്ത്രമനുസരിച്ച് ഒരു ചിന്ത വാക്കായി രൂപപ്പെടുന്ന പ്രക്രിയ നാലായി തരം തിരിച്ചിരിക്കുന്നു.
1)  പര - ആദ്യത്തെ ഉന്നതാവസ്ഥ, ചിന്ത ബോധമണ്ഡലത്തിനും പുറത്തെവിടെയോ ഉള്ള അവസ്ഥ
2) പശ്യന്തി - കാണുക, ബോധം അത് തിരിച്ചറിയുന്ന അവസ്ഥ
3) മാധ്യമ - ചിന്ത പ്രകടമാകാൻ ഉപയോഗിക്കുന്ന മാധ്യമം
4) വൈഖരി - പുറത്തേക്ക് വന്ന വാക്ക്

നിവൃത്തം: നിവർത്തിക്കൽ മടങ്ങിപ്പോക്ക് അഥവാ തിരിച്ചുപോക്ക്
പരയും പശ്യന്തി യും മധ്യമയും നിവർത്തിക്കാം, എന്നാൽ വൈഖരി ഒരിക്കലും നിവർത്തിക്കുന്നില്ല.

സതീർത്ഥ്യൻ : ഒരേ ഗുരുവിൽനിന്നും പഠിച്ചവൻ
സഹപാഠി: ഒപ്പമിരുന്ന് പഠിച്ചവൻ
സഹജൻ/സഹജാ: സഹോദരൻ /സഹോദരി

പഞ്ചഭൂതങ്ങളെ അവ ഏതെല്ലാം തരത്തിൽ മനസ്സിലാക്കാൻ സാധിക്കും എന്നതിനനുസരിച്ച് സൂക്ഷ്മമായതിൽനിന്നും സ്ഥൂലമായതിലേക്ക് എന്ന ക്രമത്തിൽ തരംതിരിച്ചിരിക്കുന്നു. കേട്ടു മാത്രം അറിയാൻ  സാധിക്കുന്ന ഒന്നാണ് ആകാശം.

ഭൂതങ്ങൾ കേൾവിസ്പർശംകാഴ്ചരുചിഗന്ധം
ആകാശം ✓xxxx
വായു ✓ ✓xxx
അഗ്നി ✓ ✓ ✓xx
ജലം ✓ ✓ ✓ ✓x
ഭൂമി ✓ ✓ ✓ ✓ ✓

  
രൂപകം : അവർണ്യത്തോടു വർണ്യത്തിന്നഭേദ്യം ചൊല്ക രൂപകം

കില: വാസ്തവത്തില്‍, സത്യമായിട്ട് 


നഭരസം ജജഗം നിരന്നു വരുന്നതാം ഭ്രമരാവലി




Saturday, January 23, 2021

ഭൂമിക്കിനാക്കൾ

 ശാർദൂലവിക്രീഡിതത്തിന് ഒരു ഗുരു തുടക്കത്തിൽ ചേർത്തു കൊടുത്താൽ അത് മത്തേഭ വിക്രീഡിതം ആകും. അപ്പോൾ യതി 12 ൽ നിന്നും 13 ലേക്ക് മാറും. മുറിഞ്ഞു നിൽക്കുന്ന വരിയിൽ രണ്ടു തവണ വീതം പ്രാസം ചേർത്താൽ 4 വരിയിലായി  8  തവണ ഒരേ അക്ഷരം ആവർത്തിക്കും. ഇതാണ് അഷ്ടാക്ഷര പ്രാസം.


ഭൂമിക്കിനാക്കൾ

മുള്ളോലുംകള്ളിവളർന്നിതെത്ര, വരളും,വിള്ളുന്നഭൂവൂഷരം
ചുള്ളിക്കമ്പിൻകറുപഞ്ജരം ചലിതമാംവള്ളിക്കുടിൽ നിന്നിടം
വെള്ളിച്ചില്ലിൻ പവിഴംപൊഴിഞ്ഞ മണിതൻ തുള്ളിക്കുകേഴുമ്പൊഴും
പൊള്ളുംചൂടിൻ പൊരിവേനലിൽത്തളരുകില്ലുള്ളം കുളിർതേടിടും

പച്ചച്ചപ്പാടമണിഞ്ഞൊരാ കതിരുപോയ് കച്ചിത്തുരുത്തുമ്പുകൾ
കച്ചേലും വർണ്ണമണിഞ്ഞു ശാദ്വലതരം പച്ചപ്പിലാറാടിടാൻ
ഉച്ചത്തീനാമ്പഴലേറ്റഭൂമി ഭഗവൽ തൃച്ചേവടിത്താരിലായ്
നിച്ചം കൈകൂപ്പിവണങ്ങി തൻവ്യഥയതിൽ വെച്ചുള്ളഹൃദ്സ്പന്ദനം

കൊല്ലുംചൂടിൻകിരണം പതിച്ചതനുവോ വല്ലാതെവേവുമ്പൊഴും
ഇല്ലാതില്ലുള്ളിലൊരാഗ്രഹം വരളുമീ പൊല്ലാതിടം മാറിടാൻ
കല്ലോലംവീശിനിറഞ്ഞ സാരസതടം ഹൃല്ലേഖധാരാപഥം
നല്ലോരോമൽക്കനവിൻ നറുംകലികകൾ അല്ലിത്തളിർമൊട്ടുപോൽ

പന്നീരോലും മധുപെയ്തപോൽ വരണമാ കന്നിക്കുളിർമാരിയും
കിന്നാരംചേർത്തു തലോടിടാൻ തണുവെഴുംതെന്നൽതരും ലാളനം
മന്നിങ്കൽവന്നൊരു ഭാഗ്യസൂക്തമുരയാൻ മിന്നൽത്തുടിത്താളവും
മിന്നുംപൊൻപുഞ്ചിരിചേർന്ന വെൺപ്രഭതരും പൊന്നോണനാളിൻ രസം

കട്ടിപ്പുല്ലിന്നിടതൂർന്നുതിങ്ങിയൊരിളം പട്ടാടനീരാളമായ്
മേട്ടിൽ മേച്ചിൽപ്പുറമൊന്നുതീർത്തുതരണം കാട്ടിൽമരക്കൂട്ടവും
കൂട്ടിൽ പൊൻപൈങ്കിളിപാടുമൊച്ചയുയരേ പൊട്ടിത്തരിക്കുന്നതാം
ഞെട്ടിൽ വെൺപുഞ്ചിരിയോടെ പൂത്തുവിലസും മൊട്ടിൻറെശൃംഗാരവും

ചെത്തിപ്പൂ,പിച്ചക,ചെമ്പകം, കദളിയും പൂത്തോരുകാലംവരും
സത്തായെത്തും കനികൾവിളഞ്ഞ സുഫലം  അത്തിപ്പഴംമാമ്പഴം
തത്തിത്തത്തും കിളികൾക്കതന്നവിഭവം  വാഴ്ത്തുന്നു വായ്ത്താരിയാൽ
പേർത്തും സന്തോഷദിനങ്ങളിങ്ങണയവേ നൃത്തംചവിട്ടും മനം 

ഇമ്പത്തിൽ തുമ്പികളിങ്ങുതേടിവരണം പൂമ്പാറ്റകൾപാറണം
മുമ്പത്തേപ്പോളുലകം വസന്തവനിയായ് പൂമ്പാലതൻ ഗന്ധവും
ചെമ്പൊന്നിൻ വർണ്ണവിലാസമാൽ ശബളമാം വമ്പോടെപൂങ്കാവനം
കാമ്പോലുംസ്വപ്നമിതും വിപാകമണിയാൻ തുമ്പങ്ങളും തീർക്കണേ

തീപ്പന്തംപോലെരിയുന്ന സൂര്യകിരണം വേർപ്പില്ലയാചൂടിലും
കർപ്പൂരം പോൽ ശശിശീതരശ്മിസഹിതം ഒപ്പത്തിനൊപ്പംവരും
കൈയ്പ്പേറുംനാളുകളും മറഞ്ഞസമയം കാപ്പിട്ടൊരുങ്ങീടണം
അപ്പോൾപോരൂ വിധുസൂര്യരേ ചമയമായ് പപ്പാതിനേരംതരാം

ക്രൗഞ്ചങ്ങൾതന്നതിതുംഗശൃംഗസവിധം സഞ്ചാരിമേഘങ്ങളും
തുഞ്ചത്താവാനപഥത്തിനെപ്പൊതിയവേ വെഞ്ചാമരംവീശിടും
പുഞ്ചപ്പാടംകതിരാർന്നു തീറ്റതിരയും തഞ്ചുംകിളിക്കൊഞ്ചലും
പൂഞ്ചോലപ്പാലൊഴുകുംതടം ഉറവിടാൻ കെഞ്ചുന്നുനിൻകാൽക്കലിൽ

അന്തിച്ചോപ്പിൻ തൊടുകുങ്കുമംപടരവേ ചെന്താരകംചിന്നിടും
സന്താപത്തിൻ തിരമാഞ്ഞൊരാഗഗനവും ചിന്തിപ്പതിൻകൗതുകം
കാന്തംപോൽ പ്രോജ്വലഭാവിയാസ്മരണയിൽ പൊന്തുന്നിതുൾക്കാഴ്ചകൾ
അന്തർദാഹം വിരവോടുതീർന്നുവരുവാൻ എന്തുംസഹിക്കാംവിഭോ
 


വൃത്തം: മത്തേഭവിക്രീഡിതം
പ്രാസം : അഷ്ടപ്രാസം

പദപരിചയം
ഊഷരം : ഒന്നും വിളയാത്ത സ്ഥലം, മരുഭൂമി 
കച്ചേലും : ഭംഗിയുള്ള
ശാദ്വല : പച്ച പുല്ല് നിറഞ്ഞ
നിച്ചം : നിത്യം
ഹൃല്ലേഖ : ഹൃദയത്തിലെ ചാല്, സ്വപ്നങ്ങളും വികാരങ്ങളും ഒഴുകുന്ന വഴി
പൊല്ലാത :  ചീത്തയായ,/കൊള്ളരുതാത്ത /ശോഭിക്കാത്ത
നീരാളം : പുതപ്പ് /വിരി /കസവു വസ്ത്രം
പേർത്തും : അധികമായി / പിന്നെയും/നല്ലപോലെ
വിപാകം : ഫലം/ സ്വാദ്
ക്രൗഞ്ചം : പർവ്വതം
വിരവോട് : വേഗത്തിൽ

ശാർദ്ദൂലാഭൗ ഗുരുവൊന്നു ചേർത്തിടുകിലോ മത്തേഭവിക്രീഡിതം




Saturday, January 9, 2021

കാണാക്കുയിൽ പാട്ട്

 അതിധൃതി   (19) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് മകരന്ദിക. ശിഖരിണി എന്ന വൃത്തവുമായി ഇതിന് സാമ്യമുണ്ട്.  രണ്ടിനും 6 അക്ഷരങ്ങൾക്ക് ശേഷം യതി ഉണ്ട്. ആദ്യത്തെ 12 അക്ഷരങ്ങൾ രണ്ടു വൃത്തങ്ങൾക്കും ഒരു പോലെ തന്നെ. മകരന്ദികയ്ക്ക് 12-)മത്തെ അക്ഷരം കഴിഞ്ഞാൽ രണ്ടാമത്തെ യതി വേണം, ശിഖരിണി ഒരു യതിയെ ഉള്ളൂ. ശിഖരിണിയ്ക്ക് തുടർന്ന് 5 അക്ഷരങ്ങളെ വരുന്നുള്ളൂ. മകരന്ദികയ്ക്ക് തുടർന്ന് 7  അക്ഷരങ്ങൾ വേണം . അധികം വേണ്ട 2 അക്ഷരങ്ങളിൽ ഒരു ലഘു തുടക്കത്തിലും ഒരു ഗുരു 3 അക്ഷരങ്ങൾക്ക് ശേഷവും ചേർത്താൽ മകരന്ദിക ആയി. ശിഖരിണിയുടെ ഒരു നീട്ടിയെടുത്ത പതിപ്പാണ് മകരന്ദിക

ഉദാഹരണത്തിന് 

ഇളം കാറ്റേ മൂളും ചതുര വിരുതാൽ മോഹന രവം - ശിഖരിണി 

ഇളം കാറ്റേ മൂളും ചതുര വിരുതാൽ മനോഹര ഗാനമാ - മകരന്ദിക 


കാണാക്കുയിൽ പാട്ട്

ഇളം കാറ്റേ മൂളും ചതുരവിരുതാൽ മനോഹരഗാനമാ
മുളംതണ്ടിൽപ്പോലും കളമൃദുരവം വിടർത്തിയുണർത്തിടാൻ
നവദ്വാരം വീണോരെളിയ കുഴലിൽ വിളിച്ചൊരു ചൂളമാൽ
പ്രവർഷം ഹർഷത്തിൻ പുളകമഴയാൽത്തരും മനമോദവും

വെറും പാഴ്ത്തണ്ടിൽനീ കയറിനിവരും വിലോലവിലാസമാൽ
നറുംപാൽ തന്നാഴിത്തിരകളുയരും ശുഭോദയസൗഭഗം
ലതാകുഞ്ജംതന്നിൽ മദനസദനം തിരഞ്ഞൊരുപൂങ്കുയിൽ
അതേനാദം നൽകും പ്രണയഴുകാൻ മുദാമദമത്തമായ്

നവസ്വപ്നം കാണും മലരിലുയരുംമണം നുണയുന്നനീ
കവർന്നാഗന്ധം, തന്നലചുരുളിലായ് കടത്തിയതസ്കരൻ
മലർപൂക്കുംമുറ്റം മലരിനഴകാൽ വിടർന്നൊരുവാടിയും 
മലർതൂകുംഗന്ധം പരനുടമയാം പറമ്പിനൊരിമ്പവും

കുയിൽ പാടുംപാട്ടിൻ മധുരമൊഴിനിൻ പ്രചോദനമേറ്റതിൽ
ഉയിർ പൂക്കും താരശ്രുതിപകരവേ വിടർന്നൊരു പഞ്ചമം
ഒളിപ്പൂതൻരൂപം നിഴലിഴയിടും തമസ്സിലധൃഷ്ടമായ്
വിളിപ്പൂ പുള്ളിപ്പൂങ്കുയിലിനെ, തുയിൽ വെടിഞ്ഞണയാനുടൻ

സദാനേരം കാറ്റിന്നലതഴുകയാൽ  പരന്നൊരുഗന്ധവും
ഹൃദന്തം തിങ്ങുന്നാ മൃദുതരളമാം  സരോരുഹമോഹവും
കവർന്നോടുംപോൽ നീ കുയിലുയിരിലായ് മുഴക്കിയഗാനവും
കവർന്നീടൊല്ലേ, തൻഹൃദയവനിയിൽ നിറഞ്ഞനുരാഗവും

വിരിക്കും മേലാപ്പിൽ ഗഹനഗഗനം വിളങ്ങിയഛായയിൽ
സ്വരത്തിൻ പൂമാരിക്കുളിരുപകരാൻ പുറത്തുവരാത്തതും  
മരപ്പൂഞ്ചില്ലയ്ക്കും മറയിലൊളിയാനിതോ നിജകാരണം?
സ്വരപ്പൂന്തേൻ തൂകുന്നരിയസുകൃതം സദാമറവിൽ  സ്ഥിരം!

കൂഹൂഗാനംതൂകും സ്വരമഴയിലായ് നനഞ്ഞൊരുതെന്നലോ
അഹോരാത്രം വൃക്ഷത്തളിരിലകളിൽ നിരന്തരമന്ത്രണം
നിനാദം, സായൂജ്യസ്വര,മുറവിടം തിരഞ്ഞുരയുമ്പൊഴോ
വനത്തിൻ സ്പന്ദംപോൽ മറുപടികളായ് വരും ദലമമർമരം

ദിനംതോറും നീറി,പ്പെരുകിയഭയം കളഞ്ഞനിലാ ഭവാൻ
മനസ്സിന്നാശങ്കയ്ക്കിളവുപകരൂ, കുയിൽ വെയിലിൽവരാം
വനിയ്ക്കുള്ളിൽനിന്നും വെളിയിലൊളിയിൽ നിരാമയതാരമായ്
ഇനിക്കുംപാട്ടെന്നും വിതതിസഭയിൽ വിനോദകുതൂഹലം


വൃത്തം: മകരന്ദികാ

പദപരിചയം
മത്തം : കുയിൽ
അധൃഷ്ടം : ലജ്ജയോടെ
ഉരയുക : പറയുക/ഉരസുക
അനിലൻ : കാറ്റ്
നിരാമയ : ആപത്തില്ലാത്ത
വിതതി : വലിയ/വ്യാപിച്ച
കുതൂഹലം : അദ്ഭുതം /താത്പര്യം/ സന്തോഷം/ആഹ്ലാദം/ ഉത്സാഹം



മുറിഞ്ഞാറാറേഴും യമനസജജം ഗുരുർമ്മകരന്ദികാ




Saturday, December 19, 2020

പ്രസൂനപാത

 

പൂവീണപാതയിൽ പൂമെത്തതീർക്കുന്ന
പൂവിന്റെ നോവാണൊരുണ്മ
നോവോടെവീഴ്കിലും പൂപെയ്തു പാതയേ
ദ്യോവാക്കി മാറ്റുന്ന കാഴ്ച!

മോടിപ്പളുങ്കാകെയും താഴെയോവീഴ്ത്തി 
പൊട്ടിച്ചിരിക്കുന്നതാണോ
കഷ്ടം! വിധി ക്രൂരമാടിത്തിമിർത്തിട്ടു
പൊട്ടിച്ചിരിക്കുന്നതാണോ

പൂവിന്റെനൊമ്പരം വീഴുന്നവെമ്പലിൽ
മേവുന്നവാഴ് വിൻറെ സത്യം
സത്യത്തിനുൾക്കാഴ്ചയേകുന്നൊരുത്തരം
വിത്തിട്ടുപോയൊരാ തത്വം

വാഴുന്നനാളിലും വീഴുന്നനേരവും
പാഴായിടാത്തൊരാ തത്വം
സ്വത്വത്തിനുള്ളിലും വിത്തിട്ടുപോയതാം
തത്വാർത്ഥമാണെന്നു സാരം

പൂവിന്റെ വർണ്ണാഭയെക്കാളുമുണ്ടതിൽ
തൂവർണ്ണമോലും കിനാക്കൾ
എന്നെന്നുമുള്ളിലായ് തുന്നിപ്പിടിപ്പിച്ചു
കുന്നോളമായ് വന്നതെല്ലാം

പൂക്കാൻ തുടങ്ങുന്നതിന്നേറെമുമ്പു നീ
കൈക്കൊണ്ടിരുന്നുവോ സ്വപ്നം?
അപ്പൊഴേ സ്വപ്നത്തരിപൊട്ടിനാൽ മുഖ-
ക്കാപ്പിട്ടിരുന്നുവോ നിത്യം?

ചിന്താസരസ്സിലായ് സന്തോഷഭൂഷയിൽ
നീന്തിത്തുടിക്കും മരാളം
ചന്തം തുടിക്കുന്ന നിന്നന്തരംഗത്തി-
ലെന്തേ തിമിർത്താടി നൃത്തം

സ്വപ്നങ്ങൾ ചാലിച്ചവർണ്ണങ്ങളാലുള്ള
സ്വപ്നാടനം നിന്റെജന്മം
ആ വർണ്ണജാലങ്ങളോചേർന്നുവന്നാടി
മേവുന്നു നീ പൂത്തിടുമ്പോൾ

സന്തോഷഭാവം കിനിഞ്ഞെത്തിയുള്ളിലാ
പൂന്തേൻകണക്കേ വഴിഞ്ഞാൽ
കാന്താരസൗന്ദര്യമാകേ വസന്തമായ്
സന്താപഭാവം ത്യജിക്കും

നീകണ്ടസ്വപ്നങ്ങളെല്ലാം സുഗന്ധമായ്
തേകിപ്പകർന്നീലയെന്തേ?
നാനാവിധത്തിലായ് ഗന്ധം പരത്തുന്ന
സൂനങ്ങളുണ്ടെത്രെ മണ്ണിൽ

പൂവിട്ടുനിൽക്കുന്നതുണ്ടും പലപ്പൊഴും
ഭൂവിലായ് നിർഗന്ധപൂക്കൾ
മിന്നും പുറംമോടിമാത്രം ലഭിച്ചോരു
ഭിന്നശേഷിക്കതിർ മൊട്ട്!

ചന്തത്തിൽ പൂവിട്ടപൂവായിരുന്നിട്ടു 
മെന്തേ മണം മാത്രമില്ലാ
മൂടിപ്പൊതിഞ്ഞിട്ടടിത്തട്ടിലാഴ്ത്തിയോ
നീടുറ്റ നിൻപൊൻകിനാക്കൾ?

ആരോടുമൊന്നും പറഞ്ഞീലനിൻമോഹ
മാരോമലേമൂടി ഗൂഢം?
ചൊല്ലുവാനാകാത്തമോഹങ്ങളോ, അതോ
ചൊല്ലിടാൻനിന്നിലോ നാണം

അടക്കിപ്പിടിച്ചോരു മോഹങ്ങളെന്നും
തുടിക്കുന്നനിന്നന്തരാളം
തുടുപ്പാർന്നവാനം വിരിച്ചോരുചങ്കിൻ
മിടിക്കുന്നനിൻജീവതാളം

പൂമണം നിന്നുള്ളിൽ നീമൂടിവെച്ചതോ,
പൂമനം വീർപ്പിട്ടകാറ്റിൽ
ആമണം നേർത്തതോ, ആവിയായ് വെന്തതോ
നിൻമനക്കാമ്പിലെ ചൂടിൽ?

നിൻതാപമാണോ കടുംവർണ്ണമായതീ
കാതരപ്പൂവിൻ ദളത്തിൽ?
ഗന്ധം പരത്തുന്നപൂക്കളെക്കാളേറെ
സന്ധാനിറം പൂണ്ടുനിൽക്കാൻ

പൂമണംതൂകുവാൻ ആവതില്ലാത്തൊരാ
പൂമകൾക്കേറെയായ് ചന്തം
നേർമ്മയിൽ തുല്യതയ്ക്കായ്നിന്നിലേകിയോ
ഓർമ്മയോടമ്മയാം ഭൂമി

ഈഗന്ധമില്ലാത്ത പൂക്കൾക്കുമുണ്ടിടം
സൗഗന്ധികങ്ങൾക്കിടയ്ക്കും
വർണ്ണോത്സവംതീർത്ത പൂക്കളെനോക്കിയാൽ
വർണ്ണങ്ങളുണ്ടതിന്നേറേ

ഓരോസുമങ്ങളും ഓമൽക്കിടാങ്ങളായ്
പാരിലോ പാലിച്ചിടുമ്പോൾ
നിഷ്പന്നമാക്കിയീ വ്യത്യസ്ത മേളനം
നിഷ്പക്ഷയായൊരീ ഭൂമി

കായായിമാറുന്ന പൂക്കളോപാകമായ്
വായിലേയ്ക്കന്നമാം കാഴ്ച
കായായിമാറാതെ വാടിക്കരിഞ്ഞൊന്നു
പോയാലുമുണ്ടുനിൻ നന്മ

പാദങ്ങൾ പൊള്ളാതെ പാതതന്നാതപം
പാദപം പൂവീഴ്ത്തിയാറ്റി
പൂ വാടിവീഴുന്നിടംകണ്ടു ലോകമോ
പൂവാടിയെന്നേ വിളിക്കൂ

വർണ്ണത്തിടമ്പേ നിനക്കും പ്രചോദനം
കർണ്ണന്റെ വാഴ് വായിരുന്നോ?
കർണ്ണന്റെ താതനെ പിന്നെന്തിനേ കണ്ടു
കണ്ണെടുക്കാതെ നീ നിന്നു?

തീവെയിൽതൂകുന്ന സൂര്യനെത്തോൽപ്പിച്ച
പൂവിനും സൂര്യന്റെതന്മ
പൂവിനെപ്പെറ്റൊരാ മാമരത്തിന്നില
തീവെയിൽ പൂകിരുന്നെന്നും

ഉഗ്രമാത്തേജസ്സിലാണ്ടും തിരണ്ടിടാൻ 
വ്യഗ്രമായ്വീണ്ടും വിളിപ്പൂ 
ആതപം തന്നിലയ്ക്കുള്ളിലൂടേറ്റതോ
ചേതസ്സിലാക്കാൻ കൊതിപ്പൂ

പൂവേനിനക്കങ്ങുനിന്നും വരുന്നതീ
സൗവർണ്ണമോലും പകിട്ട്
പൂത്തൊരാപൂക്കളോ സൂര്യാംശുതന്നെയെ
ന്നൊത്തു നോക്കാമതിൻശോഭ

വട്ടത്തിലുള്ളൊരാ മാംഗല്യകുങ്കുമ
പ്പൊട്ടിട്ടപോൽവന്ന സൂര്യൻ
തീവെട്ടമോലുന്നവട്ടത്തിനേ ഭൂമി
വട്ടംകറങ്ങുന്നപോലേ

പൂവിട്ടനാൾതൊട്ടു ഞെട്ടറ്റിടുംവരേ
വട്ടംപരത്തുന്നു വെട്ടം
വിട്ടൊന്നുമാറാതെ തൊട്ടുംതലോടുന്ന
മട്ടിൽകറങ്ങും പതംഗം

കായായിമാറാതെ വീഴുന്നപൂക്കൾതൻ
മായികാ സൗവർണ്ണമോർമ്മ
മായുംപകൽ വെട്ടമോടൊത്തൊരാഴിയിൽ
ചായുന്നസൂര്യനോ യാത്ര

സത്യാർത്ഥസാരം പരത്തിയീ ലോകത്തു
നിത്യനേർക്കാഴ്ചയായ് മാറാൻ
വ്യർത്ഥാഭിലാഷങ്ങൾ, പാടേകൊഴിഞ്ഞിട്ട-
നിത്യനേർക്കാഴ്ചയായ് മാറാൻ

ഈവിധം പൂവിതിർത്തേകുവാൻ വന്നുനീ
ജിവിതപ്പാതയിൽ നീളെനീളെ
ഈവഴിപ്പോയവർ കണ്ടതേയില്ലപോൽ
പാവമാം നിന്നെയോ പൂവുപോലെ

പൂവിന്റെനൊമ്പരം വീഴുന്നവെമ്പലിൽ
മേവുന്നവാഴ് വിൻറെ സത്യം
സത്യത്തിനുൾക്കാഴ്ചയേകുന്നൊരുത്തരം
വിത്തിട്ടുപോയൊരാ തത്വം

വാഴുന്ന നാളിലും വീഴുന്നനേരവും
പാഴായിടാത്തൊരാ തത്വം
സ്വത്വത്തിനുള്ളിലും വിത്തിട്ടുപോയതാം
തത്വാർത്ഥമാണെന്നു സാരം

വൃത്തം: മാരകാകളി
പ്രാസം: ദ്വിതീയപ്രാസം ലാടാനുപ്രാസം




Saturday, December 5, 2020

വിഭാവന വല്ലരി

അഷ്ടി (16 ) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് അശ്വഗതി. 5 ഭ ഗണങ്ങളും ഒടുക്കം ഒരു ഗുരുവും ചേർത്താൽ അശ്വഗതിയായി. 2  ഗണങ്ങളെ ഒന്നിച്ചെടുത്ത് മൂന്നായി മുറിച്ച് ഓരോ വരിയും എഴുതിയാൽ ഇതിൽ ദ്വാദശപ്രാസം കൊണ്ടുവരാനാകും. തന്നെയുമല്ല, പ്രാസത്തിനെടുക്കുന്ന അക്ഷരം ഒരു കൂട്ടക്ഷരം ആണെങ്കിൽ അത് ദ്വാദശപ്രാസം കൂടുതൽ എടുത്ത് കാണിക്കുകയും ചെയ്യും.


വിഭാവന വല്ലരി

ഒട്ടൊരുജീവിതമുട്ടുകളൊന്നിടവിട്ടതിലായ്
നട്ടൊരു ഭാവനമൊട്ടുവളർന്നൊരു തട്ടകമായ്
കൂട്ടിനു, ദുർഘടഘട്ടമലട്ടിയകാട്ടിലതിൻ,
വെട്ടമുയർത്തിയിരുട്ടിലതാ തിരിനീട്ടിവരും

അല്ലലൊഴിഞ്ഞുതരില്ലെ, മനോഹരവല്ലിയിലായ്
അല്ലിയിളംമലരല്ലെ വിരിഞ്ഞതിലുല്ലസിതം
ഉല്ലലമാടിടുമില്ലെ, വിഭാവനവല്ലരിയിൽ
നല്ലതുമാത്രവുമല്ലെ വിടർന്നിടുകില്ലെയതിൽ

കന്നിയിളം കുനുകന്നലുലഞ്ഞിതു തെന്നലിലായ്
എന്നിലുമേ കൃപതന്നല വീശണമെന്നറിവായ്
മിന്നിമിനുങ്ങണ പൊന്നിനു തുല്യമതെന്നുയിരിൽ
മിന്നലുദിച്ചതുചിന്നിവരും മനഖിന്നതയിൽ

കച്ചരമാക്കിനിറച്ചൊരുശങ്കയുടച്ചതിനേ
കച്ചികണക്കെയെരിച്ചു മനസ്സുതുടച്ചതിലായ്
കാച്ചിയെടുക്കുമിനിച്ച വിഭാവനമുച്ചരണം
തേച്ചുമിനുക്കിയുദിച്ചുപകർന്ന വെളിച്ചമിതാ

കത്തിടുമാശകളൊത്തിരിയുണ്ടതിലിത്തിരി ഞാൻ
ചിത്തമലിഞ്ഞുനിരത്തിയ കുഞ്ഞൊരുകൈത്തിരിയിൽ
ആർത്തമമാർദ്രതചേർത്തൊരു തൈലവുമാഴ്ത്തിയതിൽ
അത്തലെരിച്ചു പകർത്തിയതീശിഖ വാഴ്ത്തിടുവാൻ

വിങ്ങിടുമുള്ളിലൊതുങ്ങിയവേപഥു തേങ്ങലുകൾ
പൊങ്ങിവരുന്നു മുഴങ്ങുമതേസ്വരചേങ്ങിലകൾ
മങ്ങിയകണ്ണിലിറങ്ങിയനീർത്തുളി തൊങ്ങലുകൾ
താങ്ങുകവാണി, വണങ്ങിടുമെന്നെ വരങ്ങളുമായ്

തുള്ളിയൊരാലവുമുള്ളതിനാൽ ചെളിവെള്ളവുമേ
വെള്ളിവിളങ്ങണതുള്ളതുപോലൊരു വെള്ളനിറം!
നുള്ളിയെടുക്ക,ലിവുള്ളനിരാമയി ഉള്ളമിതിൽ
തള്ളിയടിഞ്ഞൊരു കള്ളവുമീവിധമുള്ളതുമേ

തെറ്റുനിവർത്തിയിതേറ്റിടണം അഴലാറ്റിടണം
നീറ്റലണച്ചതകറ്റിടണം വരമാറ്റിടണം
മാറ്റൊരുതുള്ളിയതിറ്റിയതാൽ മനചിറ്റലകൾ
കാറ്റലതന്നിലതേറ്റുപടർന്നൊരു മാറ്റൊലിയായ്


വൃത്തം: അശ്വഗതി
പ്രാസം:  ദ്വാദശ പ്രാസം

പദപരിചയം
തട്ടകം:മറ്റുപ്രദേശങ്ങളില്‍ നിന്നും അതിര്‍ത്തി വേര്‍തിരിച്ചിട്ടുള്ള ഭൂവിഭാഗം /ഒരു ക്ഷേത്രത്തിന്‍റെ ചുറ്റുമുള്ള പ്രദേശം
ഉല്ലലം: ഇളകുന്ന
കുനു: കൊച്ചു/അരുമയുള്ള
കന്നൽ : കരിങ്കൂവളം
ഖിന്നത: മ്ലാനത/ദുഃഖം
കച്ചരം: മുഷിഞ്ഞ/വൃത്തികേടായ
ആർത്തമമാർദ്രത: ആർത്തനായ (ദുഖമുള്ള) എന്റെ (മനസ്സിന്റെ) ആർദ്രത
അത്തൽ: ദുഃഖം
ശിഖ: തീനാളം/ജ്വാല, ശിഖരം
വേപഥു: വിറയൽ, കമ്പനം
ആലം: അലുമിനിയം നൈട്രേറ്റ്, ചെളി കലർന്ന വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു.
നിരാമയ: ദുഃഖമില്ലാത്ത/രോഗമില്ലാത്ത
വര: തലവര


അഞ്ചു ഭ കാരമിഹാശ്വഗതിയ്ക്കൊടുവിൽ ഗുരുവും




Saturday, November 21, 2020

അക്ഷരമുറ്റം

 ദ്വാദശ പ്രാസം പൊതുവെ മത്തേഭം എന്ന വൃത്തത്തിലാണ് എഴുതി കണ്ടിട്ടുള്ളത്.  ഒരു വരിയെ മൂന്നായി മുറിക്കാവുന്ന ഏത് സമവൃത്തത്തിലും ദ്വാദശപ്രാസം പ്രയോഗിക്കാവുന്നതാണ്.  നേരത്തെ സ്രഗ്ദ്ധരയിൽ ഇങ്ങനെ ശ്രമിച്ചിരുന്നു.  ഇത്തവണ രസരംഗം ആണ്. അഷ്ടി (16 ) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് രസരംഗം.  

എല്ലാ 4 വരികളിലും 2, 8, 14 എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരമാണ്.


അക്ഷരമുറ്റം

ഹിരണമണിഞ്ഞാ കിരണവുമേറ്റക്ഷര മുറ്റം
സ്വരസുധ പോൽ പാൽ നുരയുമൊരാഴിക്കര പോലേ
വരമരുളൂയെൻ കരപുടമേ സ്ഥാവര പുണ്യം  
തിരയുയരും സാഗരസമമെൻ കാതര ചിത്തം

തവ കനിവോലും പവനുതിരേ, പാലവനത്തിൽ
നവ മുകുളം പോൽ, കവനമുയർത്താമവയെന്നിൽ
കുവലയമെല്ലാം ദിവസവുമിന്നീ ഭുവനത്തിൽ 
സുവനനുണർത്താൻ  പ്രവണതയുണ്ടെന്നവബോധം

അപശകുനങ്ങൾക്കപചയമായ് സ്നേഹപരാഗം 
കൃപ തഴുകുമ്പോൾ  തപശമമാം ശീതപടീരം
ചപലവികാരം ഉപമയുമില്ലാത്ത പകിട്ടിൽ
ഉപവനമാലോലുപമണയും വർണ്ണപതംഗം

മലയജഗന്ധം കലയവിലോലം അല ചൂടും
മലരണി വാകക്കുലകളിലാ തെന്നലണഞ്ഞൂ 
പലവിധ വാക്കും  നലമൊടു വിടരാം പുഷ്കല നാവിൽ
ഉലകിനുമേ വ്യാകുലമകലും കോകില ഗാനം

വിമലതരം മഞ്ജിമ പകരും വാക്കുമനേകം
കമലദളം പോൽ സുമമധുവും ചിന്തി മനസ്സിൽ
ക്രമമൊടു വന്നും ചമയുകയെന്നും കമനീയം
സുമധുര ഭാവം ഹിമകര ശൈത്യം മമ ചിത്തം

കൃത മമ ചിത്തം ഭൃതമിതു വിത്തം ധൃത സത്താൽ
ഇതളണിയാം ചാരുതയണിയാമെൻ ലതയെല്ലാം
സിതമതു ഫുല്ലം വിതതമൊരർത്ഥം നതവാക്യം
ശത നിറമാലംകൃത വരി പോലും സ്വതസിദ്ധം

വൃത്തം: രസരംഗം
പ്രാസം: ദ്വാദശപ്രാസം

പദപരിചയം
ഹിരണം: സ്വർണ്ണം
സ്ഥാവര: സ്ഥിരമായ/ ഇളകാത്ത
പാലവനം : വെള്ളം കുറവുള്ള അത്യുഷ്ണ ഭൂമി
കുവലയം: ആമ്പൽ/താമര
സുവനൻ: ചന്ദ്രൻ/സൂര്യൻ
അവബോധം : അറിവ്/ഉദ്ദേശം/മനോഭാവം
അപചയം: ക്ഷയം/നാശം/കുറവ്
തപം: ചൂട്
ശീതപടീരം: കുളിർചന്ദനം
ലോലുപ: തീവ്രമായ ആഗ്രഹമുള്ള, കൊതിക്കുന്ന, അഭിനിവേശമുള്ള
കലയ: വിചാരിച്ചാലും, ചിന്തിച്ചാലും,  ചെയ്താലും, ധരിച്ചാലും, ഭാവന ചെയ്താലും
പുഷ്കല: ഉത്തമമായ/പ്രധാനമായ/ഐശ്വര്യമുള്ള/പൂര്‍ണമായ/മുഴങ്ങുന്ന
ധൃത: ധരിക്കപ്പെട്ട
ഭൃതം: നിറച്ച
വിത്തം : അറിവ്
കൃത: ചെയ്യപ്പെട്ട/സൃഷ്ടിക്കപ്പെട്ട 
സിത:  അറിയപ്പെട്ട/മുഴുവനായ/വെളുത്ത/തികവായ
വിതതം: വിസ്തൃതി

നയന യസംഗം വരുവതു വൃത്തം രസരംഗം




Saturday, November 7, 2020

ശീകരകുസുമം

അതിശക്വരി  (15) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് സകലകലം.  യമകം  ചേർത്ത് ആണ് ഇത് എഴുതിയിരിക്കുന്നത്. ഉദാഹരണം  വര - സൗവര,  രവി - ഭൈരവി ഈ രീതിയിൽ എല്ലാ വരികളിലും രണ്ടക്ഷരമുള്ള ഒരു വാക്ക് ആവർത്തിച്ചു വരുന്നു. ഒരു അക്ഷരം ആവർത്തിക്കുന്നത് പ്രാസമെങ്കിൽ രണ്ടോ അതിലധികമോ അക്ഷരങ്ങളുള്ള വാക്കോ വാക്കുപോലെ തോന്നിപ്പിക്കുന്ന അക്ഷരക്കൂട്ടമോ ആണെങ്കിൽ അത് യമകമായി.


ശീകരകുസുമം

ഗന്ധർവൻ തൻ വരഗതമാം സൗവരമധുവാൽ
സന്ധ്യാനേരം രവിമറയേ ഭൈരവിയുണരും
നീഹാരത്താൽ നനയുമൊരാ കാനനതടമോ
ആഹാ ധന്യം! വനഹൃദയം പാവനമുണരും

താനംപാടും രവമണയേ കൈരവമുകുളം
ഗാനംമൂളും മനമകമേ കാമനവിരിയും
സാമോദത്തിൻ തിരയുയരുന്നാതിരയിരവിൽ 
ആമോദത്തിൻ രജമുണരും തൂ രജതസുമം

സ്മേരംതൂകും സരസിജമോ ധൂസരമിഴിവാൽ
പാരം നിൻ പൊൻസരനടനം കേസരമുലയേ
താളംതുള്ളും സുരവടിവിൻ ഭാസുരചലനം
ഓളംമേലേ ധവളസുമം മാധവമണിയേ

നീരാടും നീ മദനനുമേ കാമദമലരായ്
ആരാധിക്കും തികവുമെഴും ചേതികമലരും,
താരാജാലം, കണിമലരും, കാകണിമണിയും,
തീരാദുഃഖം തരളഘനം കാതരമുകിലും

താരംവാനിൽ രതിവിളയിച്ചാരതിയുഴിയും
നേരം പൂവിൻ മുദിതമുഖം കൗമുദി പകരും
നേശം പൂണ്ടീ പഥമിതിലേ കാപഥകുളിരാൽ
വീശും കാറ്റിൽ മരശിഖരം ചാമരമുഴിയും

മേവാൻ ഗോമേദകമണിപോൽ മോദകമിഴിവിൽ
ഭാവാതീതം ചമയമിടും മൃൺമയകിരണം
ഹൈമക്കാറ്റിൽ രഭസമിതാ സൗരഭമണയും
തൂമത്താരോ ദകമലമേൽ മാദകനടനം

വിണ്ണിൻതുല്യം ഭഗമുദയം സൗഭഗവനിയിൽ
കിണ്ണാരം പോൽ ജനമറിവൂ കൂജന രവവും
തൃത്താവിന്നും കിലമധുരം കോകിലയൊലിയിൽ
നൃത്തം ചെമ്മേ പകരുമിതാ ചെമ്പക മലരും

മിന്നും പൊന്നിൻ നവചമയം മാനവനിതരം
നിന്നിൽ കാണാമവികലമാമീ സകലകലം
സർഗം ശ്രേഷ്ഠം! പകടമെഴും രൂപകവടിവാൽ
സ്വർഗ്ഗം തീർപ്പൂ കരളിലുമാ ശീകരകുസുമം

വൃത്തം: സകലകലം
പ്രാസം : ദ്വിതീയ + യമകം


പദപരിചയം
സൗവര : ശബ്ദസംബന്ധിയായ
ആമോദം : സുഗന്ധം
രജം : പൂമ്പൊടി
ധൂസര: ഭംഗിയുള്ള/ഇളം വെളുപ്പ് നിറമുള്ള
സര: ചലിക്കുന്ന/ഇളകുന്ന
മാധവം: വസന്തം/മധു തൂകുന്ന
കാമദ : കാമത്തെ നല്‍കുന്ന/ ഇഷ്ടമുള്ളതിനെക്കൊടുക്കുന്ന
ചേതിക : പിച്ചകം
കാകണി : ചുവന്ന കുന്നി
കാപഥം: രാമച്ചം
രഭസം: വേഗം
ദകം : വെള്ളം
ഭഗം: ശോഭ/സൗന്ദര്യം
കിണ്ണാരം : ശൃംഗാരം
തൃത്താവ് : തുളസി
കില: വാസ്തവത്തിൽ/ സത്യമായ
കലം : ആഭരണം
പകടം: പകിട്ട്
രൂപക : രൂപത്തെ സംബന്ധിച്ച
ശീകരം : വെള്ളം/വെള്ളത്തുള്ളി




കൂടിച്ചേർന്നാൽ മഭസഭസം കേൾ സകലകലം