Saturday, December 19, 2020

പ്രസൂനപാത

 

പൂവീണപാതയിൽ പൂമെത്തതീർക്കുന്ന
പൂവിന്റെ നോവാണൊരുണ്മ
നോവോടെവീഴ്കിലും പൂപെയ്തു പാതയേ
ദ്യോവാക്കി മാറ്റുന്ന കാഴ്ച!

മോടിപ്പളുങ്കാകെയും താഴെയോവീഴ്ത്തി 
പൊട്ടിച്ചിരിക്കുന്നതാണോ
കഷ്ടം! വിധി ക്രൂരമാടിത്തിമിർത്തിട്ടു
പൊട്ടിച്ചിരിക്കുന്നതാണോ

പൂവിന്റെനൊമ്പരം വീഴുന്നവെമ്പലിൽ
മേവുന്നവാഴ് വിൻറെ സത്യം
സത്യത്തിനുൾക്കാഴ്ചയേകുന്നൊരുത്തരം
വിത്തിട്ടുപോയൊരാ തത്വം

വാഴുന്നനാളിലും വീഴുന്നനേരവും
പാഴായിടാത്തൊരാ തത്വം
സ്വത്വത്തിനുള്ളിലും വിത്തിട്ടുപോയതാം
തത്വാർത്ഥമാണെന്നു സാരം

പൂവിന്റെ വർണ്ണാഭയെക്കാളുമുണ്ടതിൽ
തൂവർണ്ണമോലും കിനാക്കൾ
എന്നെന്നുമുള്ളിലായ് തുന്നിപ്പിടിപ്പിച്ചു
കുന്നോളമായ് വന്നതെല്ലാം

പൂക്കാൻ തുടങ്ങുന്നതിന്നേറെമുമ്പു നീ
കൈക്കൊണ്ടിരുന്നുവോ സ്വപ്നം?
അപ്പൊഴേ സ്വപ്നത്തരിപൊട്ടിനാൽ മുഖ-
ക്കാപ്പിട്ടിരുന്നുവോ നിത്യം?

ചിന്താസരസ്സിലായ് സന്തോഷഭൂഷയിൽ
നീന്തിത്തുടിക്കും മരാളം
ചന്തം തുടിക്കുന്ന നിന്നന്തരംഗത്തി-
ലെന്തേ തിമിർത്താടി നൃത്തം

സ്വപ്നങ്ങൾ ചാലിച്ചവർണ്ണങ്ങളാലുള്ള
സ്വപ്നാടനം നിന്റെജന്മം
ആ വർണ്ണജാലങ്ങളോചേർന്നുവന്നാടി
മേവുന്നു നീ പൂത്തിടുമ്പോൾ

സന്തോഷഭാവം കിനിഞ്ഞെത്തിയുള്ളിലാ
പൂന്തേൻകണക്കേ വഴിഞ്ഞാൽ
കാന്താരസൗന്ദര്യമാകേ വസന്തമായ്
സന്താപഭാവം ത്യജിക്കും

നീകണ്ടസ്വപ്നങ്ങളെല്ലാം സുഗന്ധമായ്
തേകിപ്പകർന്നീലയെന്തേ?
നാനാവിധത്തിലായ് ഗന്ധം പരത്തുന്ന
സൂനങ്ങളുണ്ടെത്രെ മണ്ണിൽ

പൂവിട്ടുനിൽക്കുന്നതുണ്ടും പലപ്പൊഴും
ഭൂവിലായ് നിർഗന്ധപൂക്കൾ
മിന്നും പുറംമോടിമാത്രം ലഭിച്ചോരു
ഭിന്നശേഷിക്കതിർ മൊട്ട്!

ചന്തത്തിൽ പൂവിട്ടപൂവായിരുന്നിട്ടു 
മെന്തേ മണം മാത്രമില്ലാ
മൂടിപ്പൊതിഞ്ഞിട്ടടിത്തട്ടിലാഴ്ത്തിയോ
നീടുറ്റ നിൻപൊൻകിനാക്കൾ?

ആരോടുമൊന്നും പറഞ്ഞീലനിൻമോഹ
മാരോമലേമൂടി ഗൂഢം?
ചൊല്ലുവാനാകാത്തമോഹങ്ങളോ, അതോ
ചൊല്ലിടാൻനിന്നിലോ നാണം

അടക്കിപ്പിടിച്ചോരു മോഹങ്ങളെന്നും
തുടിക്കുന്നനിന്നന്തരാളം
തുടുപ്പാർന്നവാനം വിരിച്ചോരുചങ്കിൻ
മിടിക്കുന്നനിൻജീവതാളം

പൂമണം നിന്നുള്ളിൽ നീമൂടിവെച്ചതോ,
പൂമനം വീർപ്പിട്ടകാറ്റിൽ
ആമണം നേർത്തതോ, ആവിയായ് വെന്തതോ
നിൻമനക്കാമ്പിലെ ചൂടിൽ?

നിൻതാപമാണോ കടുംവർണ്ണമായതീ
കാതരപ്പൂവിൻ ദളത്തിൽ?
ഗന്ധം പരത്തുന്നപൂക്കളെക്കാളേറെ
സന്ധാനിറം പൂണ്ടുനിൽക്കാൻ

പൂമണംതൂകുവാൻ ആവതില്ലാത്തൊരാ
പൂമകൾക്കേറെയായ് ചന്തം
നേർമ്മയിൽ തുല്യതയ്ക്കായ്നിന്നിലേകിയോ
ഓർമ്മയോടമ്മയാം ഭൂമി

ഈഗന്ധമില്ലാത്ത പൂക്കൾക്കുമുണ്ടിടം
സൗഗന്ധികങ്ങൾക്കിടയ്ക്കും
വർണ്ണോത്സവംതീർത്ത പൂക്കളെനോക്കിയാൽ
വർണ്ണങ്ങളുണ്ടതിന്നേറേ

ഓരോസുമങ്ങളും ഓമൽക്കിടാങ്ങളായ്
പാരിലോ പാലിച്ചിടുമ്പോൾ
നിഷ്പന്നമാക്കിയീ വ്യത്യസ്ത മേളനം
നിഷ്പക്ഷയായൊരീ ഭൂമി

കായായിമാറുന്ന പൂക്കളോപാകമായ്
വായിലേയ്ക്കന്നമാം കാഴ്ച
കായായിമാറാതെ വാടിക്കരിഞ്ഞൊന്നു
പോയാലുമുണ്ടുനിൻ നന്മ

പാദങ്ങൾ പൊള്ളാതെ പാതതന്നാതപം
പാദപം പൂവീഴ്ത്തിയാറ്റി
പൂ വാടിവീഴുന്നിടംകണ്ടു ലോകമോ
പൂവാടിയെന്നേ വിളിക്കൂ

വർണ്ണത്തിടമ്പേ നിനക്കും പ്രചോദനം
കർണ്ണന്റെ വാഴ് വായിരുന്നോ?
കർണ്ണന്റെ താതനെ പിന്നെന്തിനേ കണ്ടു
കണ്ണെടുക്കാതെ നീ നിന്നു?

തീവെയിൽതൂകുന്ന സൂര്യനെത്തോൽപ്പിച്ച
പൂവിനും സൂര്യന്റെതന്മ
പൂവിനെപ്പെറ്റൊരാ മാമരത്തിന്നില
തീവെയിൽ പൂകിരുന്നെന്നും

ഉഗ്രമാത്തേജസ്സിലാണ്ടും തിരണ്ടിടാൻ 
വ്യഗ്രമായ്വീണ്ടും വിളിപ്പൂ 
ആതപം തന്നിലയ്ക്കുള്ളിലൂടേറ്റതോ
ചേതസ്സിലാക്കാൻ കൊതിപ്പൂ

പൂവേനിനക്കങ്ങുനിന്നും വരുന്നതീ
സൗവർണ്ണമോലും പകിട്ട്
പൂത്തൊരാപൂക്കളോ സൂര്യാംശുതന്നെയെ
ന്നൊത്തു നോക്കാമതിൻശോഭ

വട്ടത്തിലുള്ളൊരാ മാംഗല്യകുങ്കുമ
പ്പൊട്ടിട്ടപോൽവന്ന സൂര്യൻ
തീവെട്ടമോലുന്നവട്ടത്തിനേ ഭൂമി
വട്ടംകറങ്ങുന്നപോലേ

പൂവിട്ടനാൾതൊട്ടു ഞെട്ടറ്റിടുംവരേ
വട്ടംപരത്തുന്നു വെട്ടം
വിട്ടൊന്നുമാറാതെ തൊട്ടുംതലോടുന്ന
മട്ടിൽകറങ്ങും പതംഗം

കായായിമാറാതെ വീഴുന്നപൂക്കൾതൻ
മായികാ സൗവർണ്ണമോർമ്മ
മായുംപകൽ വെട്ടമോടൊത്തൊരാഴിയിൽ
ചായുന്നസൂര്യനോ യാത്ര

സത്യാർത്ഥസാരം പരത്തിയീ ലോകത്തു
നിത്യനേർക്കാഴ്ചയായ് മാറാൻ
വ്യർത്ഥാഭിലാഷങ്ങൾ, പാടേകൊഴിഞ്ഞിട്ട-
നിത്യനേർക്കാഴ്ചയായ് മാറാൻ

ഈവിധം പൂവിതിർത്തേകുവാൻ വന്നുനീ
ജിവിതപ്പാതയിൽ നീളെനീളെ
ഈവഴിപ്പോയവർ കണ്ടതേയില്ലപോൽ
പാവമാം നിന്നെയോ പൂവുപോലെ

പൂവിന്റെനൊമ്പരം വീഴുന്നവെമ്പലിൽ
മേവുന്നവാഴ് വിൻറെ സത്യം
സത്യത്തിനുൾക്കാഴ്ചയേകുന്നൊരുത്തരം
വിത്തിട്ടുപോയൊരാ തത്വം

വാഴുന്ന നാളിലും വീഴുന്നനേരവും
പാഴായിടാത്തൊരാ തത്വം
സ്വത്വത്തിനുള്ളിലും വിത്തിട്ടുപോയതാം
തത്വാർത്ഥമാണെന്നു സാരം

വൃത്തം: മാരകാകളി
പ്രാസം: ദ്വിതീയപ്രാസം ലാടാനുപ്രാസം




Saturday, December 5, 2020

വിഭാവന വല്ലരി

അഷ്ടി (16 ) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് അശ്വഗതി. 5 ഭ ഗണങ്ങളും ഒടുക്കം ഒരു ഗുരുവും ചേർത്താൽ അശ്വഗതിയായി. 2  ഗണങ്ങളെ ഒന്നിച്ചെടുത്ത് മൂന്നായി മുറിച്ച് ഓരോ വരിയും എഴുതിയാൽ ഇതിൽ ദ്വാദശപ്രാസം കൊണ്ടുവരാനാകും. തന്നെയുമല്ല, പ്രാസത്തിനെടുക്കുന്ന അക്ഷരം ഒരു കൂട്ടക്ഷരം ആണെങ്കിൽ അത് ദ്വാദശപ്രാസം കൂടുതൽ എടുത്ത് കാണിക്കുകയും ചെയ്യും.


വിഭാവന വല്ലരി

ഒട്ടൊരുജീവിതമുട്ടുകളൊന്നിടവിട്ടതിലായ്
നട്ടൊരു ഭാവനമൊട്ടുവളർന്നൊരു തട്ടകമായ്
കൂട്ടിനു, ദുർഘടഘട്ടമലട്ടിയകാട്ടിലതിൻ,
വെട്ടമുയർത്തിയിരുട്ടിലതാ തിരിനീട്ടിവരും

അല്ലലൊഴിഞ്ഞുതരില്ലെ, മനോഹരവല്ലിയിലായ്
അല്ലിയിളംമലരല്ലെ വിരിഞ്ഞതിലുല്ലസിതം
ഉല്ലലമാടിടുമില്ലെ, വിഭാവനവല്ലരിയിൽ
നല്ലതുമാത്രവുമല്ലെ വിടർന്നിടുകില്ലെയതിൽ

കന്നിയിളം കുനുകന്നലുലഞ്ഞിതു തെന്നലിലായ്
എന്നിലുമേ കൃപതന്നല വീശണമെന്നറിവായ്
മിന്നിമിനുങ്ങണ പൊന്നിനു തുല്യമതെന്നുയിരിൽ
മിന്നലുദിച്ചതുചിന്നിവരും മനഖിന്നതയിൽ

കച്ചരമാക്കിനിറച്ചൊരുശങ്കയുടച്ചതിനേ
കച്ചികണക്കെയെരിച്ചു മനസ്സുതുടച്ചതിലായ്
കാച്ചിയെടുക്കുമിനിച്ച വിഭാവനമുച്ചരണം
തേച്ചുമിനുക്കിയുദിച്ചുപകർന്ന വെളിച്ചമിതാ

കത്തിടുമാശകളൊത്തിരിയുണ്ടതിലിത്തിരി ഞാൻ
ചിത്തമലിഞ്ഞുനിരത്തിയ കുഞ്ഞൊരുകൈത്തിരിയിൽ
ആർത്തമമാർദ്രതചേർത്തൊരു തൈലവുമാഴ്ത്തിയതിൽ
അത്തലെരിച്ചു പകർത്തിയതീശിഖ വാഴ്ത്തിടുവാൻ

വിങ്ങിടുമുള്ളിലൊതുങ്ങിയവേപഥു തേങ്ങലുകൾ
പൊങ്ങിവരുന്നു മുഴങ്ങുമതേസ്വരചേങ്ങിലകൾ
മങ്ങിയകണ്ണിലിറങ്ങിയനീർത്തുളി തൊങ്ങലുകൾ
താങ്ങുകവാണി, വണങ്ങിടുമെന്നെ വരങ്ങളുമായ്

തുള്ളിയൊരാലവുമുള്ളതിനാൽ ചെളിവെള്ളവുമേ
വെള്ളിവിളങ്ങണതുള്ളതുപോലൊരു വെള്ളനിറം!
നുള്ളിയെടുക്ക,ലിവുള്ളനിരാമയി ഉള്ളമിതിൽ
തള്ളിയടിഞ്ഞൊരു കള്ളവുമീവിധമുള്ളതുമേ

തെറ്റുനിവർത്തിയിതേറ്റിടണം അഴലാറ്റിടണം
നീറ്റലണച്ചതകറ്റിടണം വരമാറ്റിടണം
മാറ്റൊരുതുള്ളിയതിറ്റിയതാൽ മനചിറ്റലകൾ
കാറ്റലതന്നിലതേറ്റുപടർന്നൊരു മാറ്റൊലിയായ്


വൃത്തം: അശ്വഗതി
പ്രാസം:  ദ്വാദശ പ്രാസം

പദപരിചയം
തട്ടകം:മറ്റുപ്രദേശങ്ങളില്‍ നിന്നും അതിര്‍ത്തി വേര്‍തിരിച്ചിട്ടുള്ള ഭൂവിഭാഗം /ഒരു ക്ഷേത്രത്തിന്‍റെ ചുറ്റുമുള്ള പ്രദേശം
ഉല്ലലം: ഇളകുന്ന
കുനു: കൊച്ചു/അരുമയുള്ള
കന്നൽ : കരിങ്കൂവളം
ഖിന്നത: മ്ലാനത/ദുഃഖം
കച്ചരം: മുഷിഞ്ഞ/വൃത്തികേടായ
ആർത്തമമാർദ്രത: ആർത്തനായ (ദുഖമുള്ള) എന്റെ (മനസ്സിന്റെ) ആർദ്രത
അത്തൽ: ദുഃഖം
ശിഖ: തീനാളം/ജ്വാല, ശിഖരം
വേപഥു: വിറയൽ, കമ്പനം
ആലം: അലുമിനിയം നൈട്രേറ്റ്, ചെളി കലർന്ന വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു.
നിരാമയ: ദുഃഖമില്ലാത്ത/രോഗമില്ലാത്ത
വര: തലവര


അഞ്ചു ഭ കാരമിഹാശ്വഗതിയ്ക്കൊടുവിൽ ഗുരുവും




Saturday, November 21, 2020

അക്ഷരമുറ്റം

 ദ്വാദശ പ്രാസം പൊതുവെ മത്തേഭം എന്ന വൃത്തത്തിലാണ് എഴുതി കണ്ടിട്ടുള്ളത്.  ഒരു വരിയെ മൂന്നായി മുറിക്കാവുന്ന ഏത് സമവൃത്തത്തിലും ദ്വാദശപ്രാസം പ്രയോഗിക്കാവുന്നതാണ്.  നേരത്തെ സ്രഗ്ദ്ധരയിൽ ഇങ്ങനെ ശ്രമിച്ചിരുന്നു.  ഇത്തവണ രസരംഗം ആണ്. അഷ്ടി (16 ) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് രസരംഗം.  

എല്ലാ 4 വരികളിലും 2, 8, 14 എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരമാണ്.


അക്ഷരമുറ്റം

ഹിരണമണിഞ്ഞാ കിരണവുമേറ്റക്ഷര മുറ്റം
സ്വരസുധ പോൽ പാൽ നുരയുമൊരാഴിക്കര പോലേ
വരമരുളൂയെൻ കരപുടമേ സ്ഥാവര പുണ്യം  
തിരയുയരും സാഗരസമമെൻ കാതര ചിത്തം

തവ കനിവോലും പവനുതിരേ, പാലവനത്തിൽ
നവ മുകുളം പോൽ, കവനമുയർത്താമവയെന്നിൽ
കുവലയമെല്ലാം ദിവസവുമിന്നീ ഭുവനത്തിൽ 
സുവനനുണർത്താൻ  പ്രവണതയുണ്ടെന്നവബോധം

അപശകുനങ്ങൾക്കപചയമായ് സ്നേഹപരാഗം 
കൃപ തഴുകുമ്പോൾ  തപശമമാം ശീതപടീരം
ചപലവികാരം ഉപമയുമില്ലാത്ത പകിട്ടിൽ
ഉപവനമാലോലുപമണയും വർണ്ണപതംഗം

മലയജഗന്ധം കലയവിലോലം അല ചൂടും
മലരണി വാകക്കുലകളിലാ തെന്നലണഞ്ഞൂ 
പലവിധ വാക്കും  നലമൊടു വിടരാം പുഷ്കല നാവിൽ
ഉലകിനുമേ വ്യാകുലമകലും കോകില ഗാനം

വിമലതരം മഞ്ജിമ പകരും വാക്കുമനേകം
കമലദളം പോൽ സുമമധുവും ചിന്തി മനസ്സിൽ
ക്രമമൊടു വന്നും ചമയുകയെന്നും കമനീയം
സുമധുര ഭാവം ഹിമകര ശൈത്യം മമ ചിത്തം

കൃത മമ ചിത്തം ഭൃതമിതു വിത്തം ധൃത സത്താൽ
ഇതളണിയാം ചാരുതയണിയാമെൻ ലതയെല്ലാം
സിതമതു ഫുല്ലം വിതതമൊരർത്ഥം നതവാക്യം
ശത നിറമാലംകൃത വരി പോലും സ്വതസിദ്ധം

വൃത്തം: രസരംഗം
പ്രാസം: ദ്വാദശപ്രാസം

പദപരിചയം
ഹിരണം: സ്വർണ്ണം
സ്ഥാവര: സ്ഥിരമായ/ ഇളകാത്ത
പാലവനം : വെള്ളം കുറവുള്ള അത്യുഷ്ണ ഭൂമി
കുവലയം: ആമ്പൽ/താമര
സുവനൻ: ചന്ദ്രൻ/സൂര്യൻ
അവബോധം : അറിവ്/ഉദ്ദേശം/മനോഭാവം
അപചയം: ക്ഷയം/നാശം/കുറവ്
തപം: ചൂട്
ശീതപടീരം: കുളിർചന്ദനം
ലോലുപ: തീവ്രമായ ആഗ്രഹമുള്ള, കൊതിക്കുന്ന, അഭിനിവേശമുള്ള
കലയ: വിചാരിച്ചാലും, ചിന്തിച്ചാലും,  ചെയ്താലും, ധരിച്ചാലും, ഭാവന ചെയ്താലും
പുഷ്കല: ഉത്തമമായ/പ്രധാനമായ/ഐശ്വര്യമുള്ള/പൂര്‍ണമായ/മുഴങ്ങുന്ന
ധൃത: ധരിക്കപ്പെട്ട
ഭൃതം: നിറച്ച
വിത്തം : അറിവ്
കൃത: ചെയ്യപ്പെട്ട/സൃഷ്ടിക്കപ്പെട്ട 
സിത:  അറിയപ്പെട്ട/മുഴുവനായ/വെളുത്ത/തികവായ
വിതതം: വിസ്തൃതി

നയന യസംഗം വരുവതു വൃത്തം രസരംഗം




Saturday, November 7, 2020

ശീകരകുസുമം

അതിശക്വരി  (15) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് സകലകലം.  യമകം  ചേർത്ത് ആണ് ഇത് എഴുതിയിരിക്കുന്നത്. ഉദാഹരണം  വര - സൗവര,  രവി - ഭൈരവി ഈ രീതിയിൽ എല്ലാ വരികളിലും രണ്ടക്ഷരമുള്ള ഒരു വാക്ക് ആവർത്തിച്ചു വരുന്നു. ഒരു അക്ഷരം ആവർത്തിക്കുന്നത് പ്രാസമെങ്കിൽ രണ്ടോ അതിലധികമോ അക്ഷരങ്ങളുള്ള വാക്കോ വാക്കുപോലെ തോന്നിപ്പിക്കുന്ന അക്ഷരക്കൂട്ടമോ ആണെങ്കിൽ അത് യമകമായി.


ശീകരകുസുമം

ഗന്ധർവൻ തൻ വരഗതമാം സൗവരമധുവാൽ
സന്ധ്യാനേരം രവിമറയേ ഭൈരവിയുണരും
നീഹാരത്താൽ നനയുമൊരാ കാനനതടമോ
ആഹാ ധന്യം! വനഹൃദയം പാവനമുണരും

താനംപാടും രവമണയേ കൈരവമുകുളം
ഗാനംമൂളും മനമകമേ കാമനവിരിയും
സാമോദത്തിൻ തിരയുയരുന്നാതിരയിരവിൽ 
ആമോദത്തിൻ രജമുണരും തൂ രജതസുമം

സ്മേരംതൂകും സരസിജമോ ധൂസരമിഴിവാൽ
പാരം നിൻ പൊൻസരനടനം കേസരമുലയേ
താളംതുള്ളും സുരവടിവിൻ ഭാസുരചലനം
ഓളംമേലേ ധവളസുമം മാധവമണിയേ

നീരാടും നീ മദനനുമേ കാമദമലരായ്
ആരാധിക്കും തികവുമെഴും ചേതികമലരും,
താരാജാലം, കണിമലരും, കാകണിമണിയും,
തീരാദുഃഖം തരളഘനം കാതരമുകിലും

താരംവാനിൽ രതിവിളയിച്ചാരതിയുഴിയും
നേരം പൂവിൻ മുദിതമുഖം കൗമുദി പകരും
നേശം പൂണ്ടീ പഥമിതിലേ കാപഥകുളിരാൽ
വീശും കാറ്റിൽ മരശിഖരം ചാമരമുഴിയും

മേവാൻ ഗോമേദകമണിപോൽ മോദകമിഴിവിൽ
ഭാവാതീതം ചമയമിടും മൃൺമയകിരണം
ഹൈമക്കാറ്റിൽ രഭസമിതാ സൗരഭമണയും
തൂമത്താരോ ദകമലമേൽ മാദകനടനം

വിണ്ണിൻതുല്യം ഭഗമുദയം സൗഭഗവനിയിൽ
കിണ്ണാരം പോൽ ജനമറിവൂ കൂജന രവവും
തൃത്താവിന്നും കിലമധുരം കോകിലയൊലിയിൽ
നൃത്തം ചെമ്മേ പകരുമിതാ ചെമ്പക മലരും

മിന്നും പൊന്നിൻ നവചമയം മാനവനിതരം
നിന്നിൽ കാണാമവികലമാമീ സകലകലം
സർഗം ശ്രേഷ്ഠം! പകടമെഴും രൂപകവടിവാൽ
സ്വർഗ്ഗം തീർപ്പൂ കരളിലുമാ ശീകരകുസുമം

വൃത്തം: സകലകലം
പ്രാസം : ദ്വിതീയ + യമകം


പദപരിചയം
സൗവര : ശബ്ദസംബന്ധിയായ
ആമോദം : സുഗന്ധം
രജം : പൂമ്പൊടി
ധൂസര: ഭംഗിയുള്ള/ഇളം വെളുപ്പ് നിറമുള്ള
സര: ചലിക്കുന്ന/ഇളകുന്ന
മാധവം: വസന്തം/മധു തൂകുന്ന
കാമദ : കാമത്തെ നല്‍കുന്ന/ ഇഷ്ടമുള്ളതിനെക്കൊടുക്കുന്ന
ചേതിക : പിച്ചകം
കാകണി : ചുവന്ന കുന്നി
കാപഥം: രാമച്ചം
രഭസം: വേഗം
ദകം : വെള്ളം
ഭഗം: ശോഭ/സൗന്ദര്യം
കിണ്ണാരം : ശൃംഗാരം
തൃത്താവ് : തുളസി
കില: വാസ്തവത്തിൽ/ സത്യമായ
കലം : ആഭരണം
പകടം: പകിട്ട്
രൂപക : രൂപത്തെ സംബന്ധിച്ച
ശീകരം : വെള്ളം/വെള്ളത്തുള്ളി




കൂടിച്ചേർന്നാൽ മഭസഭസം കേൾ സകലകലം





Saturday, October 24, 2020

ഗന്ധർവയാമം

 അതിശക്വരി  (15) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് സാരസകലിക.

പാരാവാരം പക്ഷികളണയും രവിമറയേ
ആരാവാരം കേൾപ്പതുസദിരാം കളമൊഴിയോ
ഓരാതോരോ ഭൈരവിയലിയും സ്വരജതിയിൽ
താരാജാലം തന്നിനിമ  വിഭാവരിയണിയും

സന്ധ്യാരാഗം മായികമലിയും ഇരുളലയിൽ
ഗന്ധോൻമാദം പാലകളണിയും മലരുതിരും
ഗന്ധർവൻവന്നൂഴിയിലണയും ദിവമൊഴിവായ്
സന്ധാബന്ധം സന്തതമവനീ സുഖവനിയിൽ

ഓമൽത്താരിൽ പാലൊളിപകരാൻ മധുനിശിതൻ
യാമത്തിൽ പൊൻചന്ദ്രികവരവായ് കസവിടുവാൻ
രാമച്ചം പെൺഗാത്രമണിയപോൽ നിലവൊളിയാ
തൂമഞ്ഞിറ്റും പല്ലവപുടമോ കളഭമിടും

പൂക്കുംമുല്ലപ്പൂ, കുറുമൊഴിയും ലതികകളിൽ
നോക്കിൽ ചൂതം പിച്ചിയുമവരോടിടയുമിതാ
മൂക്കിൽമത്തായ് ഗന്ധവുമുതിരും ധവളസുമം
ദിക്കിൽ ദൂരെപ്പോലുമിതറിയും വനശലഭം

മന്ദാരപ്പൂ മന്ദപവനനാൽ തഴുകിടവേ
വൃന്ദാരത്താൽ നന്ദനവനമോ മിഴികവരും
സിന്ദൂരത്തിൻ ബന്ധുരദളവും മടുമലരിൻ
വൃന്ദം ഗന്ധർവന്നു ദിവസമം പ്രിയമരുളും

സ്വർലോകത്തിൽ കണ്ടതുസമമോ വിപിനമിതിൽ
ഭുർലോകത്തിൽ വാഴുവതിനുമിന്നൊരുസുകൃതം
ആലോലം പൂങ്കാറ്റലപടരും ധരണിമുദാ
നിർലോപം തൻപല്ലവിവിടരും സരണികളായ്

നീളേപാടും പാട്ടിനുമനുപല്ലവിയൊലിയായ്
മൂളിച്ചെല്ലും വണ്ടുകളുടെ കാമുകഹൃദയം
മേളംതാളംസോമവുമൊടു രാസവുമുണരേ
വ്രീളാലോലം പച്ചിലമറയും നവമുകുളം

ഇന്ദ്രൻവാഴും മുന്തിയൊരമരാവതി വിരസം
ചന്ദ്രൻമണ്ണിൽ പൂമഴപൊഴിയും വനിസരസം
സാന്ദ്രം തൂവെൺചന്ദ്രികമെഴുകും ഭുവനമിതോ
വന്ദ്രംവിൺപോൽ, നന്ദനവനിയീ പ്രിയസദനം

മണ്ണിൽകാൺമൂ വിണ്ണിനുപരമാം സുഭഗപുരം
കണ്ണിൽമിന്നും കാഴ്ചകളതുപോൽ ദിവസമവും
മണ്ണിൽത്തന്നേ കാൺമതുദിവവും ജനമതിനാൽ
മണ്ണായ്പ്പോയാലും മൃതനു 'ദിവംഗത'മരുളും

മർത്യന്നിത്ഥം വാണിടുമിടമിന്നൊരുപടിമേൽ
ഓർത്താലുള്ളം നിർവൃതിയടയും മൊഴിമറയും
അർത്ഥാപത്തിയ്ക്കൊക്കുമിതതിനാൽ വിവരണവും
വ്യർത്ഥം, വാക്കും തോൽക്കുമിതുരയാൻ നലവടിവിൽ

വൃത്തം : സാരസകലിക

പദപരിചയം
പാരാവാരം : നദിയുടെ ഇരു കരകളും
ആരാവാരം : ശബ്ദകോലാഹലം
സദിര്: പാട്ടുകച്ചേരി ഓരാതെ : ഓർക്കാതെ/വിചാരിക്കാതെ
വിഭാവരി : നക്ഷത്രങ്ങൾ ഉള്ള രാത്രി
ദിവം : സ്വർഗ്ഗം
സന്ധ : ഗാഡമായ ഐക്യം സന്തതം : തുടർച്ചയായി അവനീ: ഭൂമി
ചൂതം : പവിഴമല്ലി
വൃന്ദാരം : അഴക്/ലാവണ്യം 
നന്ദനവനം : ഇന്ദ്രന്റെ പൂന്തോട്ടം
ബന്ധുര : ഭംഗിയുള്ള 
മടുമലർ : തേനുള്ള പൂ വൃന്ദം : കൂട്ടം
വിപിനം : ഉപവനം/വലിയ കാട്
ധരണി : ഭൂമി മുദാ : സന്തോഷത്തോടെ
വ്രീള : ലജ്ജ
വന്ദ്രം : ഐശ്വര്യം
അർത്ഥാപത്തി : പിന്നെ ഒന്നും ചൊല്ലാനില്ലെന്ന യുക്തി

ചൊല്ലാം വൃത്തം സാരസകലികാ മതനഭസം





Saturday, October 3, 2020

അലവയലുകൾ



കച്ചമെയ്യൊടുവലിച്ചു കർഷകനുറച്ചവൻപൊടുകിളച്ചതിൽ
മൂർച്ചതേടിയ മദിച്ചപൊൻമണിവിതച്ചുവേർപ്പുവിളയിച്ചതാം
പച്ചനാമ്പിലമുളച്ചഭൂമികവിരിച്ചസൗഭഗസമുച്ചയം
കൊച്ചുകേരളമുരച്ചു "നെല്ലറ" ലസിച്ചുകാൺമു  പുകളുച്ചമായ്

കെൽപ്പിലൂന്നിയകലപ്പതൻറെ കടുദർപ്പമൂർന്നതനുചിപ്പിയിൽ
വേർപ്പുമുത്തുമണികൈപ്പുറഞ്ഞരസമുപ്പുചേർന്നുമൊഴുകപ്പെടും
താപ്പിനുള്ളവകമൂപ്പിനുള്ളനിലമുപ്പലിഞ്ഞകണമൊപ്പിടും
വേർപ്പിലിന്നുകരചോർപ്പുകൊണ്ടുനിറകാപ്പണിഞ്ഞു മിഹിരാർപ്പണം

വിത്തെറിഞ്ഞു, ഹൃദയത്തിലുള്ള നിറസത്തുമായ, തനിസത്തയും
നീർത്തിടുന്നു ഹരിതത്തിനാഭ മിഴിയെത്തിടാമൊരകലത്തിലും
നേർത്തകാറ്റിനലമുത്തമിട്ടകുളിരൊത്തു നെൽയലുണർത്തിടും
പൂത്തുപൂംകതിരുമെത്തിനീളെമനമാർത്തുകാണ്മുമണിനർത്തനം

അങ്ങുദൂരെനിളകിങ്ങിണിക്കൊലുസിണങ്ങിടുന്ന ചരണങ്ങളും
പൊങ്ങിടുന്നവിരഹങ്ങളാർന്നചലനങ്ങളുള്ളയലതിങ്ങിയും
എങ്ങുമെങ്ങുമിടതങ്ങിടാതെ കടലങ്ങുപോംവഴിമുടങ്ങിയാൽ
തേങ്ങിടുന്നുകദനങ്ങളാലെ മതിവിങ്ങിടുന്നനിമിഷങ്ങളിൽ

വെള്ളമൂർന്നുധൃതിയുള്ളൊഴുക്കു കലിതുള്ളുമാ കടലിനുള്ളിലായ്
കള്ളി! പോകുവതിനുള്ളൊരാ ത്വരയുമുള്ളമോഹമറിവുള്ളതാൽ 
വെള്ളമേറെവിളവുള്ളമണ്ണിനരികുള്ളചാലിലണതള്ളിടും
വള്ളിപോലെ ചുറയുള്ളമാല കതിരുള്ളപാടമഴകുള്ളതായ്

ക്ഷുണ്ണകാമനയിലർണ്ണവംപരതി, കണ്ണുനീട്ടിയവിഷണ്ണയോ
വിണ്ണുകണ്ടു വരവർണ്ണമാം ഹരിതവർണ്ണമാടിടുമിതർണമായ്
തീർണമായവയലർണ്ണവംകളിയെ താർണസൈകതസുവർണ്ണവും
മണ്ണിതിൻനിധി വികീർണമായവിള കണ്ണിനേകിയൊരു പൂർണ്ണത!

പഞ്ഞമില്ല, തുടുമഞ്ഞയാംനിറമണിഞ്ഞു പൊൻകുലയുലഞ്ഞിതാ 
മഞ്ഞുനീർമണിയുറഞ്ഞതുമ്പിലൊരു കുഞ്ഞുസൂര്യനുമലിഞ്ഞിതാ
മഞ്ഞിനുള്ളിലതഴിഞ്ഞു ചെന്തിരയുഴിഞ്ഞുതൻപ്രഭ ചൊരിഞ്ഞിതാ
പഞ്ഞമാറ്റിയ വിളഞ്ഞധന്യതയറിഞ്ഞു ദൈന്യതമറഞ്ഞിതാ

നീട്ടിമൂളിയൊരുപാട്ടുതേനിലലയിട്ടകൊയ്ത്തിനൊലി കേട്ടിതാ
നട്ടഞാറിനടിവെട്ടിടുന്ന വളയിട്ടപെൺകരപകിട്ടിതാ
കെട്ടിമാറ്റികതിരിട്ടകറ്റ മെതിയിട്ടുകോരിപറകൂട്ടിയാ 
കോട്ടമറ്റവരയിട്ടകുത്തിയരി മട്ടനെല്ലുനിറവട്ടകം

കന്നിനുള്ളതവിടൊന്നുമാറ്റി തിരയുന്നധാന്യമണിതിന്നതാൽ
വന്നുതീറ്റ ചികയുന്നപൈങ്കിളികളൊന്നു പാടിയകലുന്നിതാ
കുന്നുകൂട്ടിരിയെന്നതങ്കനിധി തന്നവൈഭവവുമിന്നിതാ
തിന്നചോറിനുയരുന്നകൂറു വളരുന്നമണ്ണിനുപകർന്നിതാ 

കർമ്മമണ്ഡലസുധർമ്മമുണ്ടിവിടെ തമ്മിലുള്ളുറവുമർമ്മമായ്
ഘർമ്മഭൂവിലൊരുകമ്മനായനരനിർമ്മിതി പ്രചുരനിർമ്മലം
ധർമ്മമാണുധര നമ്മിലുണ്ടുകൃപ നമ്മളെത്തഴുകുമമ്മതാൻ
ഓർമ്മവേണമിതു അമ്മയാംപ്രകൃതി നേർമ്മയാലലിവുനമ്മളിൽ

വൃത്തം: കുസുമമഞ്ജരി
പ്രാസം: ഷോഡശപ്രാസം

പദപരിചയം
വൻപ്: ഊറ്റം (പാലക്കാടൻ പ്രയോഗം തെമ്പ്)
മൂർച്ച : കൊയ്ത്തു കാലം
സമുച്ചയം: കൂട്ടം
ഉരച്ച : ഉരചെയ്ത (പറഞ്ഞ)
കെൽപ്പ് : സാമർത്ഥ്യം/കഴിവ്
ദർപ്പം : വൻപ്,തെമ്പ്
താപ്പ് : ലാഭം/സുഖം/ഭാഗ്യം
മൂപ്പ് : വിളവ്
ചോർപ്പ് : കലർപ്പ്/കലർന്നുണ്ടായത്
കാപ്പ് : അഭിഷേകം/ചാർത്തൽ ഇവിടെ വിയർപ്പ് കൊണ്ട് മണ്ണിന്
മിഹിരൻ : സൂര്യൻ
സത്ത്: സാരം/പരമാർത്ഥം
സത്ത : നിലനിൽപ്/ഉൺമ
ആഭ: ശോഭ/സൗന്ദര്യം
ത്വര : തിടുക്കം
അണ: അണക്കെട്ട്
ചാല്: അണക്കെട്ടിലെ വെള്ളം തിരിച്ചു വിടുന്ന വഴി (ഉദാ:മലമ്പുഴ ചാല്, ചാല് വെള്ളം)
ചുറ: ചുറ്റും/വലയം ചെയ്തു പോകുന്ന
ക്ഷുണ്ണ : തകർക്കപ്പെട്ട/വീണ്ടും വീണ്ടും ആലോചിക്കപ്പെട്ട
അർണ്ണവം : കടൽ
വിഷണ്ണ: വിഷാദിച്ച
അർണ : ചലിച്ചു കൊണ്ടിരിക്കുന്ന
തീർണ : വ്യാപിച്ച
താർണം : പുല്ല് കൊണ്ടുള്ള
സൈകതം : മണൽത്തിട്ട
വികീർണം : പ്രസിദ്ധമായ
പഞ്ഞം: ദാരിദ്ര്യം
അഴിയുക: അലിഞ്ഞ് ഇല്ലാതാകുക
ധന്യത : ഐശ്വര്യം ദൈന്യത : അവശത/ദാരിദ്ര്യം
മട്ട: പാലക്കാടൻ മട്ട വട്ടകം :അളവുമാനം
കമ്മൻ : പോരാളി
ഘർമ്മ : ചൂടുള്ള
പ്രചുര : വളരെ/പെരുകിയ




Saturday, September 19, 2020

ഇടയാഷ്ടകം

ഇടയൻ എന്നാൽ ഇടയിൽ നിൽക്കുന്നവൻ. തുടർച്ചയായി ഒന്നിനു പിറകെ ഒന്നായി വിഷയങ്ങൾ പലതും വന്നു പോകുമ്പോൾ ഒരു വിഷയം അവസാനിച്ച് അടുത്തത് തുടങ്ങുന്നതിന്റെ ഇടയ്ക്കുള്ള സമയം അവിടെ കാണുന്നവൻ.

ഒരുപീലിക്കൊടിതൻറെ  ചുരുളോലുംമുടിമാടി
ത്തിരുകിപ്പാലൊളിതൂകും ചിരികണ്ടെന്നാൽ 
വരുമെൻറെമനതാരും അരുമപ്പാൽക്കടലായ്നിൻ
ചിരിതൂകും തിരമേലേസരസംനീന്തീ

സ്വതസിദ്ധം തിരുഹാസം മതിമുന്നിൽ അതുകാന്തം
സിതലജ്ജം തരളാബ്ജം ലതമേൽകുന്ദം
സ്മിതമേകും ഒളിതൻറെ ച്യുതിതീണ്ടാ പ്രഭകണ്ടാൽ
നതശീർഷം തൊഴുകുന്നാ ദ്യുതിതൻമുന്നിൽ

തുളപോലേ മുറിവാലിന്നുളവാകും മമദേഹം
വിളയാടൂ വിരലാൽപ്പാഴ്മുളപോലെന്നിൽ
മുളതോൽക്കും കളനാദം കുളിരേകും കരളാകെ
വളരുമ്പോൾ  വരളാത്ത പ്രളയം തന്നേ

അലതല്ലും ഒലിതന്റെ നലമോലും പുളിനത്തിൽ
പലവർണ്ണം മമദാഹം മലരുംചേലിൽ
ജലദത്തിൻ ഘനവർണ്ണം തുലനം നിൻവിരിമാറിൽ
അലരെല്ലാം നറുമാല്യം മലരൊന്നാകേ

ഫണിമേലെനടമാടും അണിയാൻനിൻപദയുഗ്മം
അണിചേർന്നീപ്പദമാകെ കിണിതൻതാളം
മണിവർണ്ണാ തവപാദം പണിയാനീ പദശ്രേണി
ശൃണുനീയെൻ ഹൃദയത്തിൻ മണിതൻ നാദം

നവനീതം കുഴയുംപോൽ പവഭാവം നുകരേണം
അവഗാഹം, കവനം നീ അവധാനത്താൽ
തവതൃക്കൺ കൃപവീണെൻ ധവമോലും മനസ്സിൻറെ
ദവനാശം* ഭഗവാനേ ജവനം വേണം

ഇടചേർന്നും തുടരുന്നീ നടമാടും വിഷയങ്ങൾ
ക്കിടയിൽനീ സ്ഥിരമുണ്ട്, "ഇടയൻ" തന്നേ!
നടനത്തിൽ മമചിത്തം ഉടനീളം മുഴുകുമ്പോൾ
ഉടയോനേ അറിവീലാ ഇടയാനിന്നേ

അജയൻനീ അജിതന്നും ദ്വിജമിത്രം തവവക്ത്രം
കജസൂനം നറുകഞ്ജം രജതം ചാന്ദ്രം
വ്രജബാലാ പ്രജപാലാ നിജതേജോമയബിംബം
ഭജരേഹം യദുജാതാ ഭജതത്പാദം

പ്രാസം: അഷ്ടപ്രാസം + അനു

*ഭവം ഉണ്ടെന്ന് തിരിച്ചറിഞ്ഞവന് ഭവനാശവും അർത്ഥിക്കാം 


പദപരിചയം

മതി: ചന്ദ്രൻ   കാന്തം : ആകർഷണീയമായത്
സിത : നിലാവ്
തരളാബ്ജം : തരളമായ വെള്ളത്തിൽ ജനിച്ചത് (ആമ്പൽ)
കുന്ദം: മുല്ല ച്യുതി: നാശം
നത: കുനിഞ്ഞ/നമസ്കരിച്ച ദ്യുതി: ശോഭ/ദീപ്തി/മഹത്വം
പ്രളയം: നിത്യം/ആത്യന്തികം   
പുളിനം: നദിക്കര (ഇവിടെ ഒലിയാണു നദി)
ഫണി: സർപ്പം യുഗ്മം : രണ്ട്/ഇരട്ട
അണി: ആദ്യത്തേത് അണിയുക/അലങ്കരിക്കുക രണ്ടാമത്തേത് അണിചേരുക/നിരന്നു നിൽക്കുന്ന
കിണി : കൈ താളം
മണിവർണ്ണൻ : അഴകാർന്ന വർണ്ണമുള്ളവൻ
(പാദം) പണിയുക: വന്ദിക്കുക/സ്തുതിക്കുക
ശൃണു: കേട്ടാലും
കവനം : കവിതയെഴുത്ത് നവനീതം : വെണ്ണ
പവം: ശുദ്ധീകരിച്ച ഭാവം: ഭക്തി
അവഗാഹം - മുങ്ങിയ/അഗാധമായ അറിവ് അവധാനം : ശ്രദ്ധ/താത്പര്യം
ജവനം: വേഗത്തിൽ ദവം : തീ  ധവം : ഇളക്കം/വിറയൽ
കജം: വെള്ളത്തിൽ ജനിച്ചത്  കഞ്ജം: താമര