Saturday, October 24, 2020

ഗന്ധർവയാമം

 അതിശക്വരി  (15) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് സാരസകലിക.

പാരാവാരം പക്ഷികളണയും രവിമറയേ
ആരാവാരം കേൾപ്പതുസദിരാം കളമൊഴിയോ
ഓരാതോരോ ഭൈരവിയലിയും സ്വരജതിയിൽ
താരാജാലം തന്നിനിമ  വിഭാവരിയണിയും

സന്ധ്യാരാഗം മായികമലിയും ഇരുളലയിൽ
ഗന്ധോൻമാദം പാലകളണിയും മലരുതിരും
ഗന്ധർവൻവന്നൂഴിയിലണയും ദിവമൊഴിവായ്
സന്ധാബന്ധം സന്തതമവനീ സുഖവനിയിൽ

ഓമൽത്താരിൽ പാലൊളിപകരാൻ മധുനിശിതൻ
യാമത്തിൽ പൊൻചന്ദ്രികവരവായ് കസവിടുവാൻ
രാമച്ചം പെൺഗാത്രമണിയപോൽ നിലവൊളിയാ
തൂമഞ്ഞിറ്റും പല്ലവപുടമോ കളഭമിടും

പൂക്കുംമുല്ലപ്പൂ, കുറുമൊഴിയും ലതികകളിൽ
നോക്കിൽ ചൂതം പിച്ചിയുമവരോടിടയുമിതാ
മൂക്കിൽമത്തായ് ഗന്ധവുമുതിരും ധവളസുമം
ദിക്കിൽ ദൂരെപ്പോലുമിതറിയും വനശലഭം

മന്ദാരപ്പൂ മന്ദപവനനാൽ തഴുകിടവേ
വൃന്ദാരത്താൽ നന്ദനവനമോ മിഴികവരും
സിന്ദൂരത്തിൻ ബന്ധുരദളവും മടുമലരിൻ
വൃന്ദം ഗന്ധർവന്നു ദിവസമം പ്രിയമരുളും

സ്വർലോകത്തിൽ കണ്ടതുസമമോ വിപിനമിതിൽ
ഭുർലോകത്തിൽ വാഴുവതിനുമിന്നൊരുസുകൃതം
ആലോലം പൂങ്കാറ്റലപടരും ധരണിമുദാ
നിർലോപം തൻപല്ലവിവിടരും സരണികളായ്

നീളേപാടും പാട്ടിനുമനുപല്ലവിയൊലിയായ്
മൂളിച്ചെല്ലും വണ്ടുകളുടെ കാമുകഹൃദയം
മേളംതാളംസോമവുമൊടു രാസവുമുണരേ
വ്രീളാലോലം പച്ചിലമറയും നവമുകുളം

ഇന്ദ്രൻവാഴും മുന്തിയൊരമരാവതി വിരസം
ചന്ദ്രൻമണ്ണിൽ പൂമഴപൊഴിയും വനിസരസം
സാന്ദ്രം തൂവെൺചന്ദ്രികമെഴുകും ഭുവനമിതോ
വന്ദ്രംവിൺപോൽ, നന്ദനവനിയീ പ്രിയസദനം

മണ്ണിൽകാൺമൂ വിണ്ണിനുപരമാം സുഭഗപുരം
കണ്ണിൽമിന്നും കാഴ്ചകളതുപോൽ ദിവസമവും
മണ്ണിൽത്തന്നേ കാൺമതുദിവവും ജനമതിനാൽ
മണ്ണായ്പ്പോയാലും മൃതനു 'ദിവംഗത'മരുളും

മർത്യന്നിത്ഥം വാണിടുമിടമിന്നൊരുപടിമേൽ
ഓർത്താലുള്ളം നിർവൃതിയടയും മൊഴിമറയും
അർത്ഥാപത്തിയ്ക്കൊക്കുമിതതിനാൽ വിവരണവും
വ്യർത്ഥം, വാക്കും തോൽക്കുമിതുരയാൻ നലവടിവിൽ

വൃത്തം : സാരസകലിക

പദപരിചയം
പാരാവാരം : നദിയുടെ ഇരു കരകളും
ആരാവാരം : ശബ്ദകോലാഹലം
സദിര്: പാട്ടുകച്ചേരി ഓരാതെ : ഓർക്കാതെ/വിചാരിക്കാതെ
വിഭാവരി : നക്ഷത്രങ്ങൾ ഉള്ള രാത്രി
ദിവം : സ്വർഗ്ഗം
സന്ധ : ഗാഡമായ ഐക്യം സന്തതം : തുടർച്ചയായി അവനീ: ഭൂമി
ചൂതം : പവിഴമല്ലി
വൃന്ദാരം : അഴക്/ലാവണ്യം 
നന്ദനവനം : ഇന്ദ്രന്റെ പൂന്തോട്ടം
ബന്ധുര : ഭംഗിയുള്ള 
മടുമലർ : തേനുള്ള പൂ വൃന്ദം : കൂട്ടം
വിപിനം : ഉപവനം/വലിയ കാട്
ധരണി : ഭൂമി മുദാ : സന്തോഷത്തോടെ
വ്രീള : ലജ്ജ
വന്ദ്രം : ഐശ്വര്യം
അർത്ഥാപത്തി : പിന്നെ ഒന്നും ചൊല്ലാനില്ലെന്ന യുക്തി

ചൊല്ലാം വൃത്തം സാരസകലികാ മതനഭസം





Saturday, October 3, 2020

അലവയലുകൾ



കച്ചമെയ്യൊടുവലിച്ചു കർഷകനുറച്ചവൻപൊടുകിളച്ചതിൽ
മൂർച്ചതേടിയ മദിച്ചപൊൻമണിവിതച്ചുവേർപ്പുവിളയിച്ചതാം
പച്ചനാമ്പിലമുളച്ചഭൂമികവിരിച്ചസൗഭഗസമുച്ചയം
കൊച്ചുകേരളമുരച്ചു "നെല്ലറ" ലസിച്ചുകാൺമു  പുകളുച്ചമായ്

കെൽപ്പിലൂന്നിയകലപ്പതൻറെ കടുദർപ്പമൂർന്നതനുചിപ്പിയിൽ
വേർപ്പുമുത്തുമണികൈപ്പുറഞ്ഞരസമുപ്പുചേർന്നുമൊഴുകപ്പെടും
താപ്പിനുള്ളവകമൂപ്പിനുള്ളനിലമുപ്പലിഞ്ഞകണമൊപ്പിടും
വേർപ്പിലിന്നുകരചോർപ്പുകൊണ്ടുനിറകാപ്പണിഞ്ഞു മിഹിരാർപ്പണം

വിത്തെറിഞ്ഞു, ഹൃദയത്തിലുള്ള നിറസത്തുമായ, തനിസത്തയും
നീർത്തിടുന്നു ഹരിതത്തിനാഭ മിഴിയെത്തിടാമൊരകലത്തിലും
നേർത്തകാറ്റിനലമുത്തമിട്ടകുളിരൊത്തു നെൽയലുണർത്തിടും
പൂത്തുപൂംകതിരുമെത്തിനീളെമനമാർത്തുകാണ്മുമണിനർത്തനം

അങ്ങുദൂരെനിളകിങ്ങിണിക്കൊലുസിണങ്ങിടുന്ന ചരണങ്ങളും
പൊങ്ങിടുന്നവിരഹങ്ങളാർന്നചലനങ്ങളുള്ളയലതിങ്ങിയും
എങ്ങുമെങ്ങുമിടതങ്ങിടാതെ കടലങ്ങുപോംവഴിമുടങ്ങിയാൽ
തേങ്ങിടുന്നുകദനങ്ങളാലെ മതിവിങ്ങിടുന്നനിമിഷങ്ങളിൽ

വെള്ളമൂർന്നുധൃതിയുള്ളൊഴുക്കു കലിതുള്ളുമാ കടലിനുള്ളിലായ്
കള്ളി! പോകുവതിനുള്ളൊരാ ത്വരയുമുള്ളമോഹമറിവുള്ളതാൽ 
വെള്ളമേറെവിളവുള്ളമണ്ണിനരികുള്ളചാലിലണതള്ളിടും
വള്ളിപോലെ ചുറയുള്ളമാല കതിരുള്ളപാടമഴകുള്ളതായ്

ക്ഷുണ്ണകാമനയിലർണ്ണവംപരതി, കണ്ണുനീട്ടിയവിഷണ്ണയോ
വിണ്ണുകണ്ടു വരവർണ്ണമാം ഹരിതവർണ്ണമാടിടുമിതർണമായ്
തീർണമായവയലർണ്ണവംകളിയെ താർണസൈകതസുവർണ്ണവും
മണ്ണിതിൻനിധി വികീർണമായവിള കണ്ണിനേകിയൊരു പൂർണ്ണത!

പഞ്ഞമില്ല, തുടുമഞ്ഞയാംനിറമണിഞ്ഞു പൊൻകുലയുലഞ്ഞിതാ 
മഞ്ഞുനീർമണിയുറഞ്ഞതുമ്പിലൊരു കുഞ്ഞുസൂര്യനുമലിഞ്ഞിതാ
മഞ്ഞിനുള്ളിലതഴിഞ്ഞു ചെന്തിരയുഴിഞ്ഞുതൻപ്രഭ ചൊരിഞ്ഞിതാ
പഞ്ഞമാറ്റിയ വിളഞ്ഞധന്യതയറിഞ്ഞു ദൈന്യതമറഞ്ഞിതാ

നീട്ടിമൂളിയൊരുപാട്ടുതേനിലലയിട്ടകൊയ്ത്തിനൊലി കേട്ടിതാ
നട്ടഞാറിനടിവെട്ടിടുന്ന വളയിട്ടപെൺകരപകിട്ടിതാ
കെട്ടിമാറ്റികതിരിട്ടകറ്റ മെതിയിട്ടുകോരിപറകൂട്ടിയാ 
കോട്ടമറ്റവരയിട്ടകുത്തിയരി മട്ടനെല്ലുനിറവട്ടകം

കന്നിനുള്ളതവിടൊന്നുമാറ്റി തിരയുന്നധാന്യമണിതിന്നതാൽ
വന്നുതീറ്റ ചികയുന്നപൈങ്കിളികളൊന്നു പാടിയകലുന്നിതാ
കുന്നുകൂട്ടിരിയെന്നതങ്കനിധി തന്നവൈഭവവുമിന്നിതാ
തിന്നചോറിനുയരുന്നകൂറു വളരുന്നമണ്ണിനുപകർന്നിതാ 

കർമ്മമണ്ഡലസുധർമ്മമുണ്ടിവിടെ തമ്മിലുള്ളുറവുമർമ്മമായ്
ഘർമ്മഭൂവിലൊരുകമ്മനായനരനിർമ്മിതി പ്രചുരനിർമ്മലം
ധർമ്മമാണുധര നമ്മിലുണ്ടുകൃപ നമ്മളെത്തഴുകുമമ്മതാൻ
ഓർമ്മവേണമിതു അമ്മയാംപ്രകൃതി നേർമ്മയാലലിവുനമ്മളിൽ

വൃത്തം: കുസുമമഞ്ജരി
പ്രാസം: ഷോഡശപ്രാസം

പദപരിചയം
വൻപ്: ഊറ്റം (പാലക്കാടൻ പ്രയോഗം തെമ്പ്)
മൂർച്ച : കൊയ്ത്തു കാലം
സമുച്ചയം: കൂട്ടം
ഉരച്ച : ഉരചെയ്ത (പറഞ്ഞ)
കെൽപ്പ് : സാമർത്ഥ്യം/കഴിവ്
ദർപ്പം : വൻപ്,തെമ്പ്
താപ്പ് : ലാഭം/സുഖം/ഭാഗ്യം
മൂപ്പ് : വിളവ്
ചോർപ്പ് : കലർപ്പ്/കലർന്നുണ്ടായത്
കാപ്പ് : അഭിഷേകം/ചാർത്തൽ ഇവിടെ വിയർപ്പ് കൊണ്ട് മണ്ണിന്
മിഹിരൻ : സൂര്യൻ
സത്ത്: സാരം/പരമാർത്ഥം
സത്ത : നിലനിൽപ്/ഉൺമ
ആഭ: ശോഭ/സൗന്ദര്യം
ത്വര : തിടുക്കം
അണ: അണക്കെട്ട്
ചാല്: അണക്കെട്ടിലെ വെള്ളം തിരിച്ചു വിടുന്ന വഴി (ഉദാ:മലമ്പുഴ ചാല്, ചാല് വെള്ളം)
ചുറ: ചുറ്റും/വലയം ചെയ്തു പോകുന്ന
ക്ഷുണ്ണ : തകർക്കപ്പെട്ട/വീണ്ടും വീണ്ടും ആലോചിക്കപ്പെട്ട
അർണ്ണവം : കടൽ
വിഷണ്ണ: വിഷാദിച്ച
അർണ : ചലിച്ചു കൊണ്ടിരിക്കുന്ന
തീർണ : വ്യാപിച്ച
താർണം : പുല്ല് കൊണ്ടുള്ള
സൈകതം : മണൽത്തിട്ട
വികീർണം : പ്രസിദ്ധമായ
പഞ്ഞം: ദാരിദ്ര്യം
അഴിയുക: അലിഞ്ഞ് ഇല്ലാതാകുക
ധന്യത : ഐശ്വര്യം ദൈന്യത : അവശത/ദാരിദ്ര്യം
മട്ട: പാലക്കാടൻ മട്ട വട്ടകം :അളവുമാനം
കമ്മൻ : പോരാളി
ഘർമ്മ : ചൂടുള്ള
പ്രചുര : വളരെ/പെരുകിയ




Saturday, September 19, 2020

ഇടയാഷ്ടകം

ഇടയൻ എന്നാൽ ഇടയിൽ നിൽക്കുന്നവൻ. തുടർച്ചയായി ഒന്നിനു പിറകെ ഒന്നായി വിഷയങ്ങൾ പലതും വന്നു പോകുമ്പോൾ ഒരു വിഷയം അവസാനിച്ച് അടുത്തത് തുടങ്ങുന്നതിന്റെ ഇടയ്ക്കുള്ള സമയം അവിടെ കാണുന്നവൻ.

ഒരുപീലിക്കൊടിതൻറെ  ചുരുളോലുംമുടിമാടി
ത്തിരുകിപ്പാലൊളിതൂകും ചിരികണ്ടെന്നാൽ 
വരുമെൻറെമനതാരും അരുമപ്പാൽക്കടലായ്നിൻ
ചിരിതൂകും തിരമേലേസരസംനീന്തീ

സ്വതസിദ്ധം തിരുഹാസം മതിമുന്നിൽ അതുകാന്തം
സിതലജ്ജം തരളാബ്ജം ലതമേൽകുന്ദം
സ്മിതമേകും ഒളിതൻറെ ച്യുതിതീണ്ടാ പ്രഭകണ്ടാൽ
നതശീർഷം തൊഴുകുന്നാ ദ്യുതിതൻമുന്നിൽ

തുളപോലേ മുറിവാലിന്നുളവാകും മമദേഹം
വിളയാടൂ വിരലാൽപ്പാഴ്മുളപോലെന്നിൽ
മുളതോൽക്കും കളനാദം കുളിരേകും കരളാകെ
വളരുമ്പോൾ  വരളാത്ത പ്രളയം തന്നേ

അലതല്ലും ഒലിതന്റെ നലമോലും പുളിനത്തിൽ
പലവർണ്ണം മമദാഹം മലരുംചേലിൽ
ജലദത്തിൻ ഘനവർണ്ണം തുലനം നിൻവിരിമാറിൽ
അലരെല്ലാം നറുമാല്യം മലരൊന്നാകേ

ഫണിമേലെനടമാടും അണിയാൻനിൻപദയുഗ്മം
അണിചേർന്നീപ്പദമാകെ കിണിതൻതാളം
മണിവർണ്ണാ തവപാദം പണിയാനീ പദശ്രേണി
ശൃണുനീയെൻ ഹൃദയത്തിൻ മണിതൻ നാദം

നവനീതം കുഴയുംപോൽ പവഭാവം നുകരേണം
അവഗാഹം, കവനം നീ അവധാനത്താൽ
തവതൃക്കൺ കൃപവീണെൻ ധവമോലും മനസ്സിൻറെ
ദവനാശം* ഭഗവാനേ ജവനം വേണം

ഇടചേർന്നും തുടരുന്നീ നടമാടും വിഷയങ്ങൾ
ക്കിടയിൽനീ സ്ഥിരമുണ്ട്, "ഇടയൻ" തന്നേ!
നടനത്തിൽ മമചിത്തം ഉടനീളം മുഴുകുമ്പോൾ
ഉടയോനേ അറിവീലാ ഇടയാനിന്നേ

അജയൻനീ അജിതന്നും ദ്വിജമിത്രം തവവക്ത്രം
കജസൂനം നറുകഞ്ജം രജതം ചാന്ദ്രം
വ്രജബാലാ പ്രജപാലാ നിജതേജോമയബിംബം
ഭജരേഹം യദുജാതാ ഭജതത്പാദം

പ്രാസം: അഷ്ടപ്രാസം + അനു

*ഭവം ഉണ്ടെന്ന് തിരിച്ചറിഞ്ഞവന് ഭവനാശവും അർത്ഥിക്കാം 


പദപരിചയം

മതി: ചന്ദ്രൻ   കാന്തം : ആകർഷണീയമായത്
സിത : നിലാവ്
തരളാബ്ജം : തരളമായ വെള്ളത്തിൽ ജനിച്ചത് (ആമ്പൽ)
കുന്ദം: മുല്ല ച്യുതി: നാശം
നത: കുനിഞ്ഞ/നമസ്കരിച്ച ദ്യുതി: ശോഭ/ദീപ്തി/മഹത്വം
പ്രളയം: നിത്യം/ആത്യന്തികം   
പുളിനം: നദിക്കര (ഇവിടെ ഒലിയാണു നദി)
ഫണി: സർപ്പം യുഗ്മം : രണ്ട്/ഇരട്ട
അണി: ആദ്യത്തേത് അണിയുക/അലങ്കരിക്കുക രണ്ടാമത്തേത് അണിചേരുക/നിരന്നു നിൽക്കുന്ന
കിണി : കൈ താളം
മണിവർണ്ണൻ : അഴകാർന്ന വർണ്ണമുള്ളവൻ
(പാദം) പണിയുക: വന്ദിക്കുക/സ്തുതിക്കുക
ശൃണു: കേട്ടാലും
കവനം : കവിതയെഴുത്ത് നവനീതം : വെണ്ണ
പവം: ശുദ്ധീകരിച്ച ഭാവം: ഭക്തി
അവഗാഹം - മുങ്ങിയ/അഗാധമായ അറിവ് അവധാനം : ശ്രദ്ധ/താത്പര്യം
ജവനം: വേഗത്തിൽ ദവം : തീ  ധവം : ഇളക്കം/വിറയൽ
കജം: വെള്ളത്തിൽ ജനിച്ചത്  കഞ്ജം: താമര




Saturday, August 22, 2020

ഗ്രീഷ്മോഷ്മം



വേനൽച്ചൂടിൽ ധരണിയുരുകും തീവെയിൽ തൂവിടുന്നാ
കാനൽതട്ടിത്തളരുമവനീ ഹൃത്തടം കാത്തിരിപ്പൂ
മാനത്തുണ്ടോ, കരിമഴമുകിൽത്തുണ്ടുപോൽ കണ്ടിടാനും
മീനക്കാലം കൊടിയനടനം മേടവും താണ്ടിടേണം

വർഷിച്ചോരോ അമൃതകണമായ് മാരി പർജ്ജന്യധന്യം
ഘോഷത്തോടായ്  പടഹമുയരും വജ്രജീമൂതതാളം
പോഷിപ്പിക്കും മരതകമയം പട്ടിനാലിട്ടുമൂടും
ഹർഷത്താലോ പുളകമുകുളം കൂണുകൾ വീണുപൊങ്ങും

സോമത്തേനാൽ തഴുകിയ ശരശ്ചന്ദ്രികാസാന്ദ്രരാവും
ഹേമന്തം തന്നിനിയകുളിരിൽ പൂമ്പുലർകാലചേലും
തൂമഞ്ഞോലും ശിശിരപടമോ സ്നിഗ്ധമായ്  മുഗ്ധദൃശ്യം 
ഓമൽപ്പൂവിൻ കലികമലരും സന്തതം പൊൻവസന്തം

ഓരോനൃത്തം  ഋതുവനുസരം! അഞ്ചിനും ലാസ്യഭാവം
നേരോ ഗ്രീഷ്മം നടനരസമോ താണ്ഡവംചണ്ഡതാളം
തോരാത്തീതൻ പൊരിവെയിലിലും ധാത്രിയോ കാത്തിരിക്കും
മാരിക്കാറിൻ സലിലമലിയുന്നാതപംവീതതാപം

ഏറുംവേനൽ ജ്വലനതുലനം, വാകയോ പൂത്തുപക്ഷേ
നീറുംമണ്ണിൻ ഹൃദയകദനം വേരിലൂടൂറ്റി പോലും
പേറുംപൂക്കൾ തളിരിലകളും മോടിയിൽ മൂടിടുമ്പോൾ
മാറുംവർണ്ണം തരുണമരുണം കാട്ടുതീ തൊട്ടിടുംപോൽ

തീർക്കും സ്വപ്നം നിനവുകരിയുന്നുഷ്മമാം ഗ്രീഷ്മകാലം 
കോർക്കും മോഹം വിഭവസുഭഗം പൂവനം മേവുമെന്നും
ഓർക്കുന്തോറും സഹനമരുളും മണ്ണിലോ കർണ്ണികാരം
പൂക്കുന്നേരം മലരിയണിയും വർണ്ണമോ സ്വർണ്ണനാണ്യം


വൃത്തം : മന്ദാക്രാന്ത 
പ്രാസം : ദ്വിതീയ + അനു 


പദപരിചയം
കാനൽ : ചൂട്/ സൂര്യ രശ്മി അവനി : ഭൂമി
പർജ്ജന്യ : ഇന്ദ്രൻ ധന്യം : നിധി/സമ്പത്ത് ജീമൂത : ഇടിവെട്ട്/മേഘം
സന്തതം : തുടർച്ചയായി 
ധാത്രി : ഭൂമി സലിലം : വെള്ളം 
ആതപം : വെയിൽ/ സൂര്യപ്രകാശം വീത : പൊയ് പ്പോയ താപം: ചൂട്
ഉഷ്മം: ചൂട് ഗ്രീഷ്മം: വേനൽ




Saturday, August 1, 2020

നിള നിലാവ്



മാനമെന്നമഹിചോലമുങ്ങിനിവരുന്ന തിങ്കളിനു മോഹമായ്
മാനവൻറെപുകളേറിടും നിളയിലൊന്നു ചേർന്നൊഴുകി നീന്തണം
വാനമേഘമിടയിൽത്തടഞ്ഞു വഴിമൂടിനിന്നു കരികൊണ്ടലാൽ
ഈ നിളയ്ക്കു വിരിമാറിലല്ല നിറവിണ്ണിലാണു തിരുവിണ്ടലം

താരവാനപഥമാകെനീന്തി സുരനാരിപോലെ വിലസുന്നു നീ
ചേരുകില്ല തവലാസ്യമോഹനനടം നടത്തിവരുവാനിടം
നീരുമില്ല, പുഴയാകെമാറിയതിലാലിമാലിമണലാഴിയായ്
ചാരെ വഞ്ഞികളുമാശയോടെയൊരു മാരികേണു  മിഴിനീട്ടിടും

ഇല്ലയില്ല മുകിലേയെനിക്കു വഴിമാറുകില്ലെ ജലദങ്ങളേ
നല്ലമാമഴകളല്ലെ ഭൂമിതിരയുന്ന ജീവജലധാരകൾ
അല്ലലാറ്റി, ധരതന്നെമാറ്റിയൊഴുകുന്ന പാലരുവികൊണ്ടതിൻ
കില്ലുമാറിയഴകുള്ളപല്ലവി വിടർന്നിടും ഹൃദയവല്ലകി

ഇണ്ടലുണ്ടുമിടനെഞ്ചിലുണ്ടു് വരളുന്ന വിണ്ടലുവളർന്നിടം
ഉണ്ടു് നിന്നിലൊരു നോവുറഞ്ഞ ഘനമുണ്ടു് പെയ്തൊഴിക കൊണ്ടലേ
നീണ്ടമാരി മഴകൊണ്ട മണ്ണിലഴകുണ്ടു്, തേനുറവു രണ്ടുമേ
കണ്ടറിഞ്ഞുമഴ പെയ്തുമാറയിനി മണ്ണിലാകുമൊരുവിണ്ടലം

വീണുമണ്ണിലടിയുമ്പൊളന്നതിലലിഞ്ഞിടുന്നകണമായി നീ
കാണുമെന്നെ നിള ചേർത്തണച്ച മണിമുത്തുകോർത്തൊരു പതക്കമായ്
രേണുവെൻറെയലയിൽക്കലർന്നു നിളനീളെയോളകളകാഞ്ചിയായ്
ഈണമേകിയൊരു താളമുള്ളയൊലി പാട്ടുപോൽ പലരറിഞ്ഞിടും

മൂടിനിന്ന കരിമേഘമൊന്നു മഴയായ്‌പ്പൊഴിഞ്ഞു, മനഭാരവും
ചൂടിനിന്നു മതി പുഞ്ചിരിക്കതിരു കാറൊഴിഞ്ഞ നിറവാനിലായ്
കാടറിഞ്ഞകുളിരിൽപ്പിറന്ന ചെറുചോലകൾ രജതമാലകൾ
ഓടിവന്നുനിളയേവരിച്ചു പുഴപിന്നെയും ജലസമൃദ്ധമായ്

വെള്ളിമേൽപ്പണിത കാഞ്ചിപോലെനിള വള്ളുവൻറെകരചുറ്റവേ
കള്ളിവെണ്ണിലവു രാത്രിനേരമതിലെത്തി മുത്തമിടുമാസുഖം
തുള്ളിയോടിടുമതിൻറെ നെഞ്ചിനകമിക്കിളിക്കുളിരിളക്കിടും
തുള്ളികൾക്കു ചിരിവന്നതിന്റെ കളിയൊച്ചകേൾപ്പതു കളം കളം

പാലുപെയ്യണ നിലാവുവന്നു നടമാടിടുന്നവിരിമാറിലായ്
ചോലതന്നലകളുള്ളിലെപ്പുളകമോടുചേർന്നു കളിയാടവേ
ചോലകൊണ്ടകുളിരും കവർന്നു പുളിനം കടന്നുമിളമാരുതൻ
നീലയാമിനികളിൽവിരിഞ്ഞസുമ പല്ലവങ്ങളിലിറങ്ങിയോ

മാറ്റുകൂടിയതിളക്കമോടെ നറുവെണ്ണിലാവു നിളനീന്തിടും  
ഏറ്റുവാങ്ങിനിള മാറിലേറ്റിയലയിൽത്തെളിഞ്ഞു മറുതിങ്കളും
ആറ്റുവഞ്ഞിനിര കാറ്റിലാടി മനമാർത്തുനിന്നു  നിറകാഴ്ചയിൽ
തോറ്റുപോയിടുമതിൻറെ മുന്നിലൊരു നീലവാനപഥചോലയും

പാൽനിലാവുനിളയിൽലയിച്ചിരുവരും പുണർന്നമദമേളനം 
പൂനിലാവിനൊളിതൂകിടും പ്രണയമായ് നിറഞ്ഞഹൃദയാമൃതം
താനലിഞ്ഞ നറുവെൺമകൊണ്ടുതളിരോളമോ നടനമാടിടും
ന്യൂനമില്ല വികലങ്ങളല്ല വിരഹങ്ങളില്ലയനുഭൂതിയിൽ

വൃത്തം: കുസുമമഞ്ജരി
പ്രാസം: ദ്വിതീയ + അനു



പദപരിചയം
മഹി: വലിയ/വലിപ്പമുള്ള
ആലി : അരിക്/ വരമ്പ്
മാലി : വെള്ളത്തിന് മുകളിൽ ഉയർന്നു നിൽക്കുന്ന ഭൂമി
വിണ്ടലം : സ്വർഗ്ഗം
കാഞ്ചി : അരഞ്ഞാണം
കളകാഞ്ചി : (കളനാദം പൊഴിച്ച്) കിലുങ്ങുന്ന കാഞ്ചി
ഇണ്ടൽ : ദുഃഖം/സങ്കടം/വ്യാകുലത
ഉറവ് : ബന്ധുത്വം
മറു: മറ്റൊരു




Saturday, July 25, 2020

വിഭാതാഭ



അരുണവികിരണംപോൽ ഹാ! കിഴക്കിൻ വെളുപ്പിൽ
അരിയകതിരുതൂകും സൂര്യബിംബം വരുമ്പോൾ
തിരളുമിളവെയിൽതൻ പൊൻപണം പൂത്തിറങ്ങീ-
ട്ടിരുളുകളയതെങ്ങും മേളനം വാസരത്തിൽ

ഇളനിലവുതഴുകിത്തൂവെണ്മയാൽ ചേർത്തുറക്കും
തളിരില ചുരുളോ തൻനിദ്ര വിട്ടിട്ടുണർന്നൂ
അളി മുരളിവരുമ്പോൾ പൂക്കളും കേൾപ്പതെന്തോ 
കളരവമുരളീ നീതൂകിയെത്തും സ്വരത്തേൻ

പുതുവെയിലണിയുമ്പോൾ തുമ്പയും തുമ്പിതുള്ളും
അതുമതിയൊരുനൃത്തം പൂത്തപൂവിന്റെ കാണാൻ 
ശതതരശലഭങ്ങൾ പാറുമിമ്പം കളിമ്പം
ലത സുമവതിയാകുന്നഞ്ചിതം മഞ്ജുസൂനം

സുമദലമൃദുലം പൂങ്കാറ്റിലേറ്റം മനോജ്ഞം
സമ കിസലയമാടും കൂടെയാടോപമോടേ
ദ്രുമശിഖനിറവാലേ പേറുമാനന്ദഗന്ധം
ഹിമമണിയുരുകുമ്പോൾ ചേർത്തചാതുര്യമോടേ

അരുവിയലകളിൽ നിൻവെട്ടമേകും പകിട്ടോ
സുരലയനടനത്തിൽ പൊന്നുചാന്തിട്ട ചന്തം
മരതകമയവർണ്ണം വാഹിനീയാഹുതീരം
സുരഭിലനിമിഷങ്ങൾ കണ്ടിടാം നിർനിമേഷം

കനകമണികൊഴിഞ്ഞും പാരിജാതം നതംപോൽ
അനഘമനിതരം നീ ചിന്തുമാ കാന്തികണ്ടും
മനമഥനവിഷാദം കൂരിരുൾ തിങ്ങുമങ്ങും
ദിനകരകരമെങ്ങും കാട്ടിടും വെട്ടമെല്ലാം

ദിവസമദിവസംതാൻ വന്നിടുന്നിന്നു മുന്നിൽ
സവനിനിയ തിടമ്പായ് പ്രോജ്ജ്വലം സജ്ജമല്ലേ
ജവനകിരണമൽപ്പം വീണിടും കോണിലെല്ലാം
തവ തിമിരനിരാസം കൊണ്ടുപോമന്ധകാരം

ഉപവനമുണരുമ്പോളാഭതൻ സുപ്രഭാതം
ജപനഹൃദയവാനം ദൈവമേ നിന്റെഭാനം
കൃപ തവയൊഴുകുമ്പോൾ പൂവെയിൽ കാവ്യഭാനം
തൃപുടരമണജീവൻ തേടിടും ജ്ഞാനഭാനം



വൃത്തം: മാലിനി
പ്രാസം: ദ്വിതീയ + അനു

പദപരിചയം
വികിരണം: ചിതറൽ/പ്രസരണം
തിരളുക: പ്രകാശിക്കുക/വർദ്ധിക്കുക
വാസരം: പ്രഭാതം/പകൽ കളിമ്പം: വിനോദം അഞ്ചിത: അലങ്കരിച്ച
നതം: നമസ്കരിച്ച മഥന: നശിപ്പിച്ച
സുര: ജലം വാഹിനി: നദി ആഹു: വ്യാപിച്ച
കിസലയം: തളിര് ആടോപം: ആഡംബര/പ്രതാപപ്രകടനം
ദിവം : സ്വർഗ്ഗം സവൻ: സൂര്യൻ ജവന: വേഗമേറിയ
ആഭ: ശോഭ
തിമിരം : ഇരുട്ട് നിരാസം : നിരസിക്കൽ/അകൽച്ച
ജപനം : ജപം/പ്രാർത്ഥന ഭാനം : പ്രകാശം
തൃപുട : 3 പുടങ്ങൾ ഉള്ള/ മൂന്നായി പിരിഞ്ഞ (ഉദാ: ത്രിതലം, ത്രിപുരം, ത്രിഗുണം)



Saturday, July 18, 2020

സ്വപ്നവസന്തം



പൊട്ടുംമുളയ്ക്കുകനവാം കതിരിട്ടമോഹം
മുട്ടിത്തുറന്നുവിദലം സുമമൊട്ടിടുംപോൽ
വിട്ടൊന്നുമാറിടുവതില്ലൊരു മട്ടിലല്ലേ
തൊട്ടുംതൊടാതെ വരുമാശകളൊട്ടിടുന്നൂ


മഞ്ഞിൻനനുത്തപടമിട്ടുവിരിഞ്ഞു സൂനം
ചാഞ്ഞെത്തിടും ഹരിതചില്ല ചൊരിഞ്ഞതിമ്പം
കുഞ്ഞുമ്മവെച്ച പുളകത്തിലുലഞ്ഞു നിൽക്കേ
നെഞ്ഞിൽവരുന്നു പരിവേഷമണിഞ്ഞചന്തം


പൊന്നിൻവെയിൽതഴുകിയാ തളിരിന്നുമേലേ
മിന്നുന്നൊരാടചമയത്തിനു തുന്നിടുമ്പോൾ
തെന്നൽകുളിർത്തഴുകിവന്നൊരു കന്നമോടോ
കിന്നാരമൊന്നുപറയുംകഥ കിന്നരംപോൽ


കച്ചാർന്നുവാർന്നുവിലസുന്നൊരു പിച്ചകംപോൽ
ഉച്ചസ്ഥമായമിഴിവോടു ലസിച്ചുനിൽക്കേ
ഉച്ചൂഡമത്സ്യമകരം കൊടിവെച്ചവന്നും
ഉച്ചത്തിലായ ഹൃദയത്തുടിയൊച്ചകേൾക്കാം


പൂക്കാലസാമ്യ നിറവോ, കനവൊക്കെയെന്നിൽ
പൂക്കൂനതീർക്കുമഴകിൻകണി വെയ്ക്കതില്ലേ
ഉൾക്കാഴ്ചകൂടിനിറയും മണമൊക്കെവന്നാ
നേർക്കാഴ്ചകാന്തിമുകരാനൊരുനോക്കുപോരാ


വിത്തായവിത്തുമഴകോടു നിരത്തിയെന്നാൽ
തത്തിക്കളിച്ചുവനിയിൽ മദനൃത്തമാടാം
മുത്തുംമണിപ്പവിഴജാലവുമെത്തിനോക്കും
മുത്തായനിന്നെ, കൊതികൊണ്ടൊരു അത്തലോടേ


ഇല്ലംനിറഞ്ഞകനവിൽ പതിരില്ലപോലും
പല്ലംനിറച്ചമണികൾ കളയില്ലയെങ്ങും
വല്ലംനിറഞ്ഞുവരികിൽ അഴലില്ലതെല്ലും
ഇല്ലായ്മയില്ല, കതിരായ്കനവല്ലെയുള്ളിൽ


വൃത്തം: വസന്തതിലകം 
പ്രാസം: അഷ്ടപ്രാസം 



പദപരിചയം
വിദലം: തുറന്ന/കീറിയ
കന്നം : കന്നത്തരം/സൂത്രം
കിന്നരം: ഒരു സംഗീത ഉപകരണം
കച്ച്: അഴക്
ഉച്ചസ്ഥ: ഉയർന്ന അവസ്ഥ
ഉച്ചൂഡം : കൊടിയിലെ അലങ്കാരം/തോരണം
മകരമത്സ്യം: കാമദേവന്റെ കൊടിയടയാളം
വിത്ത്: കീർത്തി/അറിവ് ഉള്ള
അത്തൽ: സങ്കടം
പല്ലം: പത്തായം വല്ലം: വയറ്/പതിരു കളയൽ