Saturday, March 25, 2023
വരവർണ്ണവര
Saturday, September 10, 2022
കൃഷ്ണഹരി
പൊതുവേ എല്ലാവൃത്തങ്ങളിലും അവസാന അക്ഷരം ഗുരുവിൽ അവസാനിക്കുമ്പോൾ സ്തിമിത എന്നവൃത്തത്തിൽ അവസാന 3 അക്ഷരങ്ങളും ലഘുക്കളാണു്. ഹരിനാമകീർത്തനം രചിച്ചിട്ടുള്ളത് പ്രധാനമായും ഈ വൃത്തത്തിലാണു്. വൃത്തമഞ്ജരി 24 വൃത്തങ്ങൾ എന്നഭാഗത്ത് ഇത് വിവരിച്ചിരിക്കുന്നു, ലക്ഷണമായി കൊടുത്തിരിക്കുന്നത് “തഭയം ജലലം മദ്ധ്യേ മുറിഞ്ഞാൽ സ്തിമിതാഭിധം“.
മത്തേഭവുമായി വളരെസാമ്യമുള്ള ഒരു വൃത്തമാണിത്. മത്തേഭത്തിനെ മൂന്നായി പകുത്താൽ കിട്ടുന്ന ആദ്യത്തെ 14 അക്ഷരങ്ങൾ തന്നെയാണു് സ്തിമിതയിലും. മത്തേഭം ദ്വാദശപ്രാസത്തിനെങ്കിൽ സ്തിമിത അഷ്ടപ്രാസത്തിനും അതുപോലെതന്നെ ചേരും. നാരായണായ നമ എന്ന സപ്താക്ഷരി 8 തവണ എഴുതിയാൽ സ്തിമിതയിലെ ഒരു ശ്ലോകമായി. ഏതു വൃത്തത്തിൻ്റെയും ലക്ഷണം അതേവൃത്തത്തിൽത്തന്നെ എഴുതണമെന്നത് സംസ്കൃതവൃത്തങ്ങളുടെ കാര്യത്തിൽ പൊതുവെ പിന്തുടർന്നുവരുന്ന കീഴ്വഴക്കമാണു്. ശക്വരി(14) എന്ന ഛന്ദസ്സിൽ ഉൾപ്പെടുത്താവുന്നതുമായിരുന്നു ഈ വൃത്തം. പക്ഷെ, വൃത്തമഞ്ജരിയിൽ ഇത് മറ്റൊരിടത്താണു് കൊടുത്തിട്ടുള്ളത്. ഏതായാലും ഒരു സംസ്കൃതസമവൃത്തമെന്നരീതിയിൽ അതേലക്ഷണംതന്നെ ഒരു പുതിയലക്ഷണമായി അതേ വൃത്തത്തിൽത്തന്നെ മാറ്റിയെഴുതി താഴെ ചേർത്തിട്ടുണ്ടു്.
ലക്ഷണത്തിൽ യതി ഉള്ളതായിട്ടാണു് പറഞ്ഞിരിക്കുന്നത്, അതിനാൽ അത് മാറ്റിയെഴുതിയപ്പോഴും യതി ചേർത്തുതന്നെയാണു് ലക്ഷണം കൊടുത്തിട്ടുള്ളത്. യതി ചൊല്ലുമ്പോൾകിട്ടുന്ന ആകർഷണീയതയ്ക്കു വേണ്ടിയാണു് നിഷ്കർഷിക്കപ്പെടുന്നതു്; അഥവാ യതിഭംഗം വന്നാൽ അതൊരു കല്ലുകടിയായി അവശേഷിക്കുമെന്നർത്ഥം. പക്ഷെ ഹരിനാമകീർത്തനത്തിൽ എവിടെയാണു് യതി? അതിലില്ലാത്ത യതി പിന്നെങ്ങനെ ലക്ഷണമെഴുതിയപ്പോൾ കയറിപ്പറ്റി എന്നും അറിയില്ല. “തോന്നുന്നതാകിലഖി//ലം ഞാനിതെന്ന വഴി“ . അഖിലം എന്നത് യതിക്കുമുമ്പ് അഖി എന്നും ലം പിന്നീടുമാണു് വന്നിട്ടുള്ളത്. പക്ഷെ ചൊല്ലിയപ്പോൾ ഇതുവരെയും എനിക്കൊരു കല്ലുകടി ഉള്ളതായി തോന്നിയിട്ടില്ല. ഇനിയും ഉദാഹരണങ്ങളുണ്ടു്. “തള്ളിപ്പുറപ്പെടുമ// ഹം ബുദ്ധികൊണ്ടു ബത“ . എന്തിനാണുപിന്നെ ലക്ഷണത്തിൽ യതി നിഷ്കർഷിച്ചത് എന്ന് എനിക്കറിയില്ല. സ്തിമിത പഠിക്കും മുമ്പ് ഹരിനാമകീർത്തനം പഠിച്ചതുകൊണ്ടു് എൻ്റെ എഴുത്തിലും അതേശൈലിതന്നെയാണു് വന്നതും ഞാൻ എഴുതിഫലിപ്പിക്കാൻ ശ്രമിച്ചതും, അതുകൊണ്ടു് ചില വരികളിൽ അങ്ങിങ്ങായി ലക്ഷണത്തിലെ നിയമപ്രകാരം മാത്രം യതിഭംഗം കണ്ടേക്കാം. സ്തിമിത എന്തെന്നറിയാതെയാണു് വായിക്കുന്നതെങ്കിൽ നിങ്ങൾക്കും അതൊരു ന്യൂനതയായി തോന്നുകയില്ല.
വൃത്തമഞ്ജരി നിയമപ്രകാരം 1,2 വരികൾ തമ്മിലും 3,4 എന്നീ വരികൾ തമ്മിലും സന്ധിസമാസബന്ധമാകാം, 2,3 എന്നിവ തമ്മിൽ ഒരിക്കലും ആകാവതല്ല. വരിയുടെ തുടർച്ചയ്ക്ക് സന്ധി-സമാസബന്ധം മാത്രമായിരുന്നോ എഴുത്തച്ഛൻ എടുത്തിരുന്നത്? ഈ വരികൾ നോക്കൂ
കപ്പോളപോലെ ജനനാന്ത്യേന നിത്യഗതി
വൃത്തമഞ്ജരി പഠിക്കും മുൻപേ ഹരിനാമകീർത്തനം പഠിച്ചിരുന്നതുകൊണ്ടും അത് മനസ്സിൽ പതിഞ്ഞിരുന്നതുകൊണ്ടും ഹരിനാമകീർത്തനത്തിൻ്റെ വഴിയിലാണ് എൻ്റെവരികളും പോയത്. അതുകൊണ്ടുതന്നെ സന്ധി-സമാസ-ബന്ധം ഉൾപ്പെടുത്തിമാത്രമേ പാദങ്ങളെ മുറിക്കാവൂ എന്ന നിഷ്കർഷയും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. നേരത്തെ പറഞ്ഞതുപോലെ ഹരിനാമകീർത്തനം വായിച്ചിട്ടുള്ള, അതേസമയം, വൃത്തനിയമമൊന്നും പഠിച്ചിട്ടില്ലാത്ത ഒരാളാണു് നിങ്ങളെങ്കിൽ ഇതും ഒരു ന്യൂനതയായി തോന്നുകയില്ല.
ശ്രുതി/സ്മൃതിവചനങ്ങൾ പ്രകാരം വിദ്യ വിദ്വാനോടു് പറയുന്നത് ഞാൻ അങ്ങയുടെ നിധിയാണെന്നും ഒളിച്ചുവെയ്ക്കപ്പെടേണ്ടതാണെന്നും തന്നെ വീര്യവത്താക്കുന്നവനു മാത്രമേ കൊടുക്കാവൂ എന്നും അസൂയയുള്ളനു് കൊടുക്കരുതെന്നുമാണു്. “വിദ്യാഃ ബ്രാഹ്മണമാജഗാമ ശേവധിഷ്ടേസ്മി രക്ഷകാം മാം ഗോപായ അസൂയകായമാം മാ ദാ സ്തദാ വീര്യവത്തമാം “ ഒന്നാം ശ്ലോകം വായിക്കുമ്പോൾ ബുദ്ധി ഒളിച്ചുവെച്ചവാൾ പോലെയാണെന്നു് പറഞ്ഞതിൻ്റെ കാരണം പറഞ്ഞെന്നേയുള്ളൂ.
2, 9 എന്നീ സ്ഥാനങ്ങളിൽ പ്രാസാക്ഷരം ആവർത്തിക്കുന്നു. കൂടാതെ രണ്ടാം ശ്ലോകത്തിൽ നാരാ എന്ന രണ്ടക്ഷരമാണു് ആവർത്തനം. ഒരു വ്യഞ്ജനം ആവർത്തിക്കുന്നത് പ്രാസമെങ്കിൽ രണ്ടോ അതിലധികമോ വ്യഞ്ജനങ്ങൾ ചേർന്ന വാക്കോ വാക്കുപോലെ തോന്നിപ്പിക്കുന്ന അക്ഷരക്കൂട്ടമോ ആണ് വ്യത്യസ്ത അർത്ഥങ്ങളിൽ ആവർത്തിക്കുന്നതെങ്കിൽ അത് യമകവുമായി. കൂടാതെ മറ്റൊരു ശ്ലോകത്തിൽ സാര എന്ന ശബ്ദം ആവർത്തിക്കുന്നുണ്ട്.
നാ കൂർച്ച വേണമിനിയെൻ കൂടഖഡ്ഗമതു്
നീ കൂടെയെങ്കിലകമേ കൂവരപ്രതിഭ
സാകൂതമേകു കൃപ കൈകൂപ്പിടുന്നരികെ
( കൂർച്ച - മൂർച്ച/മുന കൂടഖഡ്ഗം - മറച്ചുവെച്ചവാൾ കൂവര - സൗന്ദര്യമുള്ള സാകൂതം - ഉദ്ദേശ്യപൂര്‍വകമായി/അര്‍ത്ഥവത്തായി)
Saturday, August 20, 2022
നീതോജ്വലലോകം
ജഗതി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സമവൃത്തമാണു് മണിമാല. 6 വീതം രണ്ടായി ഓരോവരിയും മുറിയുന്നു, അതുകൊണ്ടുതന്നെ അഷ്ടപ്രാസം ഈ വൃത്തത്തിൽ എളുപ്പം കൊണ്ടുവരാനാകും. 2, 8 എന്നീസ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.
Saturday, July 23, 2022
വാണീസ്തുതി
കവിമനഭാവനയെന്നസരോജനി തന്നുയിരിൽ നിറയുന്നനിശം
കവിത വിടർന്നുവരുന്നു മനം വഴിയുന്നമൃതം പകരുന്നളവിൽ
അവിരളവാക്കുകളൊന്നൊഴിയാതെയുയർന്നുപറന്നതിനുന്നതിയിൽ
നവനവസുന്ദരചിന്തകളൂള്ളിലെ മന്ഥരകന്ധരമാരി വിധം
ഭവതികനിഞ്ഞ ഭവാന്തരമെന്തൊരുബന്ധുരമന്തരകാന്തികളിൽ
കവനമുണർന്നൊരു സിന്ധുസമം, തവബാന്ധവമാൽ മതിശാദ്വലമായ്
ഇവനുമനം മഴചിന്തിയതാൽ സുധതുന്ദിലബിന്ദു ഹൃതന്തവിധൗ
മഴപൊഴിയും കൃപമട്ടലരായ് തവനോട്ടമദൃഷ്ടമൊടേറ്റിവനിൽ
നിഴലിഴകൾ കടുകട്ടിയകത്തെയിരുട്ടുമകറ്റിയ വെട്ടമതായ്
അഴലഴിയും വഴിവിട്ടൊഴിയും, കളയട്ടെ,യലട്ടിയകഷ്ടതകൾ
കഴലിണയാൽ തലതൊട്ടതുതൊട്ടൊരു ധന്യത! കിട്ടിയിരട്ടിഫലം.
ഭഗവതിയുത്തമസദ്ഗുണസത്തുവിതിർത്തൊരുനീർത്തുളി പെയ്തമഴ
നിഗമമൊരിത്തിരി സത്തപടുത്തുകലർത്തിയെടുത്തതു വിത്തമഴ!
മൃഗമദഗന്ധമുണർത്തിയകത്തുനിരത്തിയതോ കവിവൃത്തനിര
സുഗമപദം പടുവൊത്തതുകോർത്തിടെ വാഴ്ത്തിടുവാനിതു മൗക്തികമായ്
സ്തുതിയിതുകൊണ്ടുകരങ്ങളിണങ്ങിവണങ്ങി പദങ്ങളിലിങ്ങനെ ഞാൻ
ശിതികിരണങ്ങളുമായ് വചനങ്ങളൊരുങ്ങി,യിറങ്ങി വരങ്ങളതിൽ
ദ്യുതിവിതനുസ്ഫുടനങ്ങളിതോ സ്ഫടികങ്ങളതിൽ മണികങ്ങളുമോ
ഒരുനിമിഷം പ്രചയംവരവായ് പ്രസഭപ്രദവപ്രഥിതപ്രതിഭ!
വരുമരികെ പ്രവഹം പ്രജവം പ്രണതന്നുഭവം സകലപ്രഭവം
തരുമധികം പ്രമദം പ്രയതപ്രകരപ്രതതപ്രണുതസ്തുതിയാൽ
(പ്രകല വളരെ ചെറിയ പങ്ക്, പ്രദ - കൊടുക്കുന്ന വിപ്രൻ - വിദ്വാൻ/കവി
പ്രചയം - കൂമ്പാരം പ്രസഭം ശക്തിയോടെ
പ്രദവം - പ്രകാശം പ്രഥിത - പുകഴ്ത്തപ്പെട്ട/ അറിയപ്പെട്ട
പ്രതിഭ- ബുദ്ധിവിശേഷം പ്രവഹം- ഒഴുക്ക് പ്രജവം - അതിവേഗം പ്രണത - നമസ്കരിക്കുന്ന ഭവം - പ്രാപ്തി പ്രഭവം - ജ്ഞാനത്തിന്‍റെ ഉറവിടം പ്രമദം - സന്തോഷം പ്രയത- പ്രയത്നിക്കുന്ന
പ്രകര അധികം ചെയ്യുന്ന പ്രതതം - തുടര്‍ച്ചയായ പ്രണുത - സ്തുതിക്കപ്പെട്ട)
ചതുരവിചാരമഖണ്ഡമതിൽ പദമണ്ഡനമോടൊരു മണ്ഡലവും
അതുമുഴുവൻ സ്തുതിപോൽ മമതുണ്ഡമുണർത്തിയ തുണ്ഡിലലുണ്ഡിവിധം
അതുമതി ഖണ്ഡിത,മിന്നൊരു പണ്ഡിതമണ്ഡനമണ്ഡപമേറിടുവാൻ
(മണ്ഡം - എല്ലാ രസങ്ങളുടെയും തെളി
പിണ്ഡിത - ഗുണിക്കപ്പെട്ട/ബലമുള്ള
പിണ്ഡക - കസ്തൂരി മണ്ഡന - അലങ്കാരശീലമുള്ള തുണ്ഡം - വായ
തുണ്ഡില ധാരാളം സംസാരിക്കുന്ന
ലുണ്ഡി - ശരിയായ പ്രവര്‍ത്തനം,
ഖണ്ഡിതം - നിശ്ചയം മണ്ഡനം - അലങ്കാരമായ/ അനുകൂലവിമർശനം)
കനിവിലൊരക്ഷയമക്ഷരചക്ഷണമക്ഷിതചക്ഷണിയക്ഷമൊടും
ഇനിമയിലുക്ഷിതമിക്ഷുകമാം ക്ഷരമക്ഷരഭിക്ഷുവിനേകുക നീ
തനിമയിലക്ഷജമിക്ഷണമീക്ഷണമീക്ഷസമീക്ഷ കണക്കിവനും
ഇനിയവിവക്ഷയിതാ ക്ഷിതിരക്ഷക ഭിക്ഷതരൂ ക്ഷമമീക്ഷിക നീ
അക്ഷിത = അഴുകാത്ത, ചീയാത്ത ചക്ഷണി = പ്രകാശിപ്പിക്കുന്ന
അക്ഷം = ജ്ഞാനം
ഇനിമ - മധുരിക്കുന്ന ഉക്ഷിത - ശുദ്ധി ചെയ്യപ്പെട്ട ഇക്ഷുകം - കരിമ്പ്
ക്ഷരം - വെള്ളം
അക്ഷജം - വജ്രം,/വൈരക്കല്ല് ഇക്ഷണം - ഇപ്പോൾ/ഈ നിമിഷം
ഈക്ഷണം - കണ്ണ് ഈക്ഷ - കാഴ്ച/വിചാരം സമീക്ഷ - ധാരണ/ഗ്രഹണം
ഇനിയ - ഹിതമുള്ള/മനോഹരമായ വിവക്ഷ - ആഗ്രഹം ക്ഷമം - യോഗ്യത/ഔചിത്യം ഈക്ഷിക - കാണുന്നവൾ/നോക്കുന്നവള്‍)
Saturday, July 2, 2022
വിധുരമഴ
അഷ്ടിഛന്ദസ്സിലുള്ള ഒരു സമവൃത്തമാണൂ് രുചിരതരം.
കൂരാപ്പോലും കരിമുകിലുറവായ് മനമകമേ
പോരാതുണ്ടോ തുടിയകമിടിപോൽ ഹൃദയഞൊടി
തോരാക്കണ്ണീർമഴ പൊഴിയുകയായ് മിഴിയുഗളം
(കൂരാപ്പ് - വലിയ ഇരുട്ട് യുഗളം - ഇരട്ട)
വിള്ളൽ വീണോരകമനതടമോ വരളലിലും!
മുള്ളാൽ കള്ളിച്ചെടി നിണകണമൂറ്റിയ മുറിവിൽ-
ക്കൊള്ളും നീറ്റൽപടരവെ, നിഗരം മൊഴിയിടറും
(നിഗരം - തൊണ്ട)
കാറുണ്ടുള്ളിൽ പൊഴിവതുമുഴുവൻ വിധുരമഴ
നീറുന്നമ്ലം ചൊരിയണവിധ,മീ വിധി ശരിയോ?
പാറുന്നോർമ്മപ്പറവകളുടെയാ ശബളിമയും
മാറുന്നെന്നോ കഴുകനുസമമായ് ചുടലയിലെ
(വിധുര - ദുഃഖിച്ച/പ്രതികൂലമായ )
ചൂടുണ്ടുള്ളിൽ കനലുകളുമിയിൽ പുകയുകയോ
വാടുമ്പോഴും തനുവിനുതണുവായ് ചുടുമിഴിനീർ!
പാടുന്നെന്നോ മൃതിയരികെ, വരണ്ടൊരുചൊടികൾ
തേടുന്നോ വിസ്മൃതിയുടെനിഴലിൽ പുതുവരികൾ
ആഷാഢത്തിന്നിടിമഴ പുളകക്കുമിളുതിരും
പാഷാണം വീണകതളിരുകളോ കരിയുകയും
ഹർഷം പൂക്കേണ്ടിടമിതു നിറയേ തരിശുകളോ?
വർഷം വീണാൽ മലരുവതിനിയും വ്രണശതമോ?
(കുമിൾ - കൂണ് ഇടിവെട്ടി മഴപെയ്തപിറ്റേന്ന് ഭൂമിയുടെ പുളകം പോലെ മുളച്ചുപൊങ്ങും)
രാഗം പാടും കിളികുലസഖി യാതനമല തൻ
ശൃംഗം തന്നിൽ തടവിലൊരിര! കേഴുകയുമതിൽ
ഭൃംഗം മൂളും മുരളികയെവിടേ? നടമിടുവാൻ
(വിഗളിതം - വീണുപോയ)
വൃത്തം: രുചിരതരം
ഉണ്ടാം വൃത്തം മഭനജനഗവും രുചിരതരം
Saturday, June 11, 2022
ചിന്താനന്ദനം
Saturday, April 23, 2022
നടീനടനാടകം
2, 8 എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.
പ്രാസം : അഷ്ടപ്രാസം
സ്വാഗതയ്ക്കു രനഭം ഗുരുരണ്ടും