Showing posts with label മദിര. Show all posts
Showing posts with label മദിര. Show all posts

Saturday, March 9, 2024

സായാഹ്നസഞ്ചാരം

ആകൃതി (22) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണു് മദിര.  ലക്ഷണം കൊടുത്തിരിക്കുന്നതു്  - ഏഴു ഭകാരമൊരേ വരിയായൊടുവിൽ ഗുരുവും മദിരയ്ക്കുവരും.  മഹിഷാസുരമർദ്ദിനീസ്തോത്രമെഴുതിയിട്ടുള്ള അഭിമതം എന്ന വൃത്തവുമായി ഏറെ സാദൃശ്യമുള്ള ഒരു വൃത്തമാണിതു്, കാരണം ആ സ്തോത്രത്തിലെ ആദ്യത്തെ രണ്ടക്ഷരങ്ങളുടെ സ്ഥാനത്ത് ഒരു ഗുരു ചേർത്തുകൊടുത്താൽ മാത്രം മതി.

സന്ധ്യയിക്ക് ഇരുട്ടുവീണശേഷം ഒരു 7 മണിക്കുള്ളിൽ നടക്കുന്ന സംഭവങ്ങളാണു് ഇതിവൃത്തം. കൃത്യമായ ഒരു പ്രതിസമത്വവും സന്തുലിതാവസ്ഥയും ഉള്ള വൃത്തഘടനയായതിനാൽ ഷോഡശപ്രാസം കൊടുത്താണു് എഴുതുന്നതു്.



അർക്കനൊരസ്തമനക്കടലിൽ തലചായ്ക്കുവതിന്നു ഗമിക്കുകയായ്
ചക്കലമായ വിളക്കിനിയില്ലതു ചക്കനെമുങ്ങിമയക്കമിടും
നീക്കിയിരിപ്പിലെ ബാക്കിനിറങ്ങളുരുക്കിയരിച്ചു തിളക്കമെഴും
പോക്കുവെയിൽ പവനാക്കിയിതാ വിരചിക്കുകയാണവനിയ്ക്കുപരി
(അർക്കൻ - സൂരൂൻ ചക്കല - വൃത്താകാരമായ ചക്കനെ - പെട്ടെന്ന് അവനി - ഭൂമി)

ചന്തമെഴുന്നൊരു ചാന്തുപുരട്ടിയ കാന്തിമിനുങ്ങണൊരന്തിയിതാ
ധ്വാന്തമണഞ്ഞൊരു ശാന്തവിഭാവരിയന്തിമമെത്തി ദിനാന്തവുമായ്
സന്തമസക്ഷിതി കുന്തളമായതിലന്തിമലർക്കുടമന്തരിതം
മുന്തിയവാരൊളി ചിന്തിവിടർന്നവ, സന്തതഗന്ധമിതാന്തരികം
(ധ്വാന്തം - വെളിച്ചത്തിൻ്റെ അവസാനം വിഭാവരി - നക്ഷത്രങ്ങളുള്ള രാത്രി സന്തമസ - ഇരുട്ടാക്കിയ ക്ഷിതി - ഭൂമി കുന്തളം - മുടിക്കെട്ട് അന്തരിതം - അങ്ങിങ്ങായി ആന്തരികം - ഉള്ളിൽത്തന്നെയുള്ള)

ഉല്ലലമാടിയ ചില്ലകളിൽ മൃദുപല്ലവിമൂളിയ പല്ലവവും
വല്ലരികെട്ടിയ വല്ലകിപോൽ ചെറുചില്ലികളുണ്ടിവിടുല്ലസിതം
മല്ലികസൂനമതല്ലിക പൂത്തതു നല്ലമണം, തരുകില്ലെ മദം
അല്ലിചിരിക്കണ തല്ലമതിൻകര ചെല്ലുകിലോ വരുകില്ലെ രസം 
(വല്ലരി - വള്ളി വല്ലകി - വീണ മതല്ലിക - ശ്രേഷ്ഠം തല്ലം - കുളം)

ഉങ്ങിനുമേലെ പതുങ്ങിയിരുന്നൊരു മൂങ്ങകരഞ്ഞു, കിടുങ്ങിയതാൽ 
മങ്ങിയ കാഴ്ച, വിറങ്ങലിലാ നിമിഷങ്ങളിലൊന്നു കുടുങ്ങിമനം
തിങ്ങിയഭീതി മടങ്ങുകളേറി,യൊരേങ്ങലുവിട്ടു കലങ്ങി വയർ
എങ്ങനെ ഞാനിനി നീങ്ങണമീവഴി? തങ്ങിടുമെൻഗൃഹമങ്ങകലേ

നത്തുകരഞ്ഞതുമോർത്തുനടന്ന നിരത്തിനുമേലെ മരത്തലകൾ
മൊത്തമതൊക്കെയുമാർത്തുചിരിച്ചതിനൊത്തതുപോലെ മരുത്തൊഴുകീ
നൂത്തനുഴഞ്ഞു കറുത്തൊരു പൂച്ചയിടത്തുവശത്തരികത്തണയേ
പത്തിവിരിച്ചു വിടർത്തിയപോൽ ഭയമെത്തിമനസ്സിനകത്തളമേ
(മരുത്ത് - കാറ്റ് നൂത്ത - വേലിയിലുള്ള ദ്വാരം)

പൂക്കളടർന്ന വഴിയ്ക്കരികിൽ തലപൊക്കണ പാമ്പുകളൊക്കെ വരാം
മിക്കതുമേ നിവസിക്കണതോ തിരിവെയ്ക്കണ കാവു പരക്കെയതിൽ
തേക്കുമരങ്ങളെരിക്കുമരം തടിയാക്കമൊടങ്ങൊരു ചേക്കുമരം
തെക്കിനു പാലമണക്കണതാമൊരു ദിക്കുകടക്കണതോർക്കരുതാ
(ആക്കം - ശക്തി/ബലം)

മുമ്പിലെനിയ്ക്കൊളി,യമ്പിളിയെന്ന തിടമ്പുതെളിഞ്ഞു വരുമ്പൊളിതാ
കൂമ്പിയകണ്ണിമയാമ്പലുചിമ്മിയൊരിമ്പമൊടേ വിടരുമ്പൊളിതാ
കമ്പിവിളക്കിലെ ശമ്പമതാംദ്യുതി ചാമ്പി, ഭയന്നു കൊടുമ്പിരിയായ്
അമ്പലമേടയിലമ്പൊടുപൂത്തൊരു ചെമ്പകഗന്ധമകമ്പടിയായ് 
(ശമ്പ - മിന്നൽ, ഇവിടെ വൈദ്യുതിയെന്ന അർത്ഥത്തിൽ ചാമ്പുക - കെടുക) 

രാത്രിയിലുള്ളൊരു യാത്രയിലീവഴി ചിത്രകരാം തനിയാത്രികരെ
പത്രകമിത്തിരിമാത്രമിരന്നൊരു സൂത്രമൊടന്നഭിനേത്രി തരം
ഗാത്രികമിട്ടിളഗാത്രമൊടങ്ങനെ ഖാത്രവുമേറ്റി വിചിത്രവിധം
ശത്രുവിനൊത്തൊരു ചിത്രവധം, നിണമത്രയുമൂറ്റി ചരിത്രവശാൽ
(ചിത്രക - ധൈര്യമുള്ള/ശോഭയുള്ള പത്രകം - ഇല, ഇവിടെ വെറ്റില ഗാത്രിക - മുലക്കച്ച/ഒഡ്യാണം ഖാത്രം - കാട് വിചിത്ര - അദ്ഭുതകരമായ)

വമ്പിലുയർന്ന കരിമ്പനമേലെയുടമ്പടിവെച്ചു, പരമ്പരയായ്
തമ്പുമടിച്ചഥ, തുമ്പിനെ യക്ഷിണി കമ്പനമാട്ടി വികമ്പിതമായ്
തുമ്പ നിറഞ്ഞവരമ്പുകളന്നു കടമ്പകണക്കൊരു തുമ്പമതായ്
കമ്പിരികെട്ടു ഞരമ്പുവലിഞ്ഞു പെരുമ്പറപോൽതുടി വെമ്പലിലായ്
(കമ്പനം - ഇളക്കം/വിറ വികമ്പിത - വലുതായി കമ്പനം ചെയ്യുന്ന കമ്പിരി - വീറ്/ശൗര്യം)

അട്ടഹസിച്ചൊരു മട്ടിലവൾ പനയൊട്ടുകുലുക്കി വിരട്ടുകയായ്
പട്ടകളാം കരമാട്ടി, വരാനതു നീട്ടിവിളിച്ചതു ഞെട്ടലുമായ്
പട്ടിയൊരോരിയതട്ടയരോചകമിട്ടുതുടങ്ങണ കേട്ടതൊടേ
മുട്ടുവിറച്ചവ കൂട്ടിയിടിയ്ക്കണു് കോട്ടമിതാൽ വഴിമുട്ടിയഹോ!
(അട്ട - ഉയർന്ന/ഉച്ചത്തിൽ അരോചകം -  ഒട്ടും സുഖകരമല്ലാത്ത)

അക്കരെ,യീവയലിക്കുറിഞാനിനി പുക്കുവതെങ്ങിനെയാർക്കറിയാം
പോക്കുക ദുർഘട,മക്കിടി മാറി, കടക്കുകവേണമെനിയ്ക്കണയാൻ
നോക്കി സഹർഷമിരിക്കുകവേണ്ട ഹരിക്കുക നീ ഹരി വെക്കമിതും
കാക്കുക നീ, തവ വാക്കഭയം, നിവസിക്കു മനസ്സു മുഴുക്കെയുമേ
(പുക്കുക -  പ്രവേശിക്കുക പോക്കുക - നീക്കംചെയ്യുക )

വ്യഷ്ടിയിൽനിന്നു സമഷ്ടിവരേയ്ക്കിഹ സൃഷ്ടവുമേതൊരദൃഷ്ടമതും
സ്പഷ്ടവിചാരമൊരിഷ്ടസുഹൃത്തിനു തുഷ്ടിവരാൻ വരവൃഷ്ടി സമം
പുഷ്ടിയൊടന്നതു മൃഷ്ടമൊടോതിയ ശിഷ്ടമതേകിടുകഷ്ടമനേ
ദുഷ്ടയവൾക്കിവനഷ്ടിയുമോ? മമ കഷ്ടതകണ്ടൊരു ദൃഷ്ടിതരൂ
(വ്യഷ്ടി -  വ്യക്തി -  സമഷ്ടി - സമൂഹം അദൃഷ്ട - കാണപ്പെടാത്ത തുഷ്ടി -  സന്തോഷം  വൃഷ്ടി - മഴ പുഷ്ടി - ശക്തി/പോഷണം മൃഷ്ട - ശുദ്ധീകരിച്ച ശിഷ്ടം - ബാക്കിയുള്ളതു് അഷ്ടമൻ - എട്ടാമത്തവൻ അഷ്ടി - ഭക്ഷണം)

തീക്ഷ്ണത പൂണ്ടൊരു വീക്ഷണമോടവളക്ഷമയാം നിണകാംക്ഷിണിയായ്
തത്ക്ഷണമാണിര ഭക്ഷണമാകുക, ലക്ഷണമൊത്തൊരു യക്ഷിയവൾ
ശിക്ഷയിതിൽപ്പരമീക്ഷയുമെന്തിനി? രക്ഷതരാൻ മമപക്ഷമൊരാൾ
ദക്ഷമൊടെത്തുകയീക്ഷണമെങ്കിലരക്ഷിതഭാവന പോം ക്ഷണമേ
(കാംക്ഷിണി - ആഗ്രഹിക്കുന്ന ഈക്ഷ - കാഴ്ച/വിചാരം ദക്ഷം - സാമർത്ഥ്യം)

പത്തനമാർഗ്ഗമുരുത്തിരിയാൻ, പ്രഭുകാത്തു, കരാളവിപത്തകലാൻ
പുത്തനെബീഡി കൊളുത്തിയൊരാളരമത്തുപിടിച്ച നടത്തമൊടേ
ഒത്തതടി,യ്ക്കതിനൊത്തുയരം, വിരിവൊത്തുവരുന്നൊരു മത്തഗജം
പിത്തളകെട്ടിയ കത്തിയുമായ്, പനചെത്തിടുവോൻ തലമൂത്തതുമേ
(പത്തനം -  വീട് കരാള -  ഭയങ്കരമായ അര മത്ത് - പാതിമത്ത്)

മുന്നിലയാളുടെയന്നനട, പ്രതിപന്നനയാള,വസന്നനിവൻ
പിന്നിലൊളിച്ചുപപന്നതുണയ്ക്കു,വിപന്നനു മാർഗ്ഗമിതുന്നിയ ഞാൻ
ഉന്നതമാം പന സന്നതിതാണ്ടിയ ഭിന്നവിജാരണഖിന്നമനം
എന്നെവിരട്ടിയ സുന്നമതോ കഥ, പിന്നെ ലഭിച്ചതൊരുന്നമനം
(പ്രതിപന്ന - അറിയപ്പെട്ട/ജയിച്ച അവസന്ന - തളർന്ന/ക്ഷീണിച്ച ഉപപന്ന - അവസരോചിതമായ വിപന്ന - ആപത്തിൽപ്പെട്ട ഉന്നുക -  മനസ്സുറപ്പിക്കുക  സന്നതി - കുനിഞ്ഞ് മേലോടുനോക്കാൻ അപ്പോഴും ധൈര്യമില്ലെന്നു വ്യംഗ്യം ഭിന്ന - കൂടിക്കലർന്ന, സമ്മിശ്രവികാരങ്ങൾ എന്നു വിവക്ഷ വിജാരണം - സങ്കോചം ഖിന്ന - തളർന്ന സുന്നം - ശൂന്യം  ഉന്നമനം - ഉയർച്ച)

സങ്കടനീരദശങ്കയകന്നു ശശാങ്കനുയർത്തിയ തങ്കനിലാ
ചങ്കുപിടച്ച കരിങ്കനവില്ലിനി കങ്കരചിന്തയിലങ്കുരിതം
ചെങ്കനലായി പഴങ്കഥപോൽ മനസിങ്കലണഞ്ഞ ഭയങ്കരിയാം
മങ്കവിടർത്തിയ പൂങ്കുഴലല്ലതു സങ്കുലമായ പനങ്കുലകൾ!
(നീരദം -  മേഘം ശശാങ്കൻ - ചന്ദ്രൻ കങ്കര - ചീത്തയായ )


വൃത്തം : മദിര
പ്രാസം : ഷോഡശപ്രാസം