Saturday, March 7, 2026
വിഷുവം
Saturday, January 24, 2026
പ്രാണശോണിമ
Saturday, January 3, 2026
AI സംഗീതപരീക്ഷണം
AI Music Generation പരീക്ഷിക്കുന്നതിനായി എഴുതിയ വരികൾ. സന്ധി ചേർത്ത് എഴുതുക എന്നതാണ് ഭാഷാനിയമം. പക്ഷേ AI യ്ക്ക് ചെറുവാക്കുകളായി പിരിച്ച് വിട്ടു വിട്ട് എഴുതുന്നതാണ് പഥ്യം. ഒന്നോ രണ്ടോ വാക്കുകൾ എന്തായാലും തെറ്റിച്ചു പാടും, എന്നാലും വരികൾ കൊടുത്തുകഴിഞ്ഞാൽ ഒരു മിനിറ്റ് കൊണ്ട് 4 തരത്തിൽ പാടിത്തരും. സംഗതി കൊള്ളാം.
Saturday, December 27, 2025
രതിരസദശകം
വിവേകചൂഢാമണിയിലെ ആദിശങ്കരവചനം ഉദ്ധരിച്ചുകൊണ്ടു് തുടങ്ങട്ടെ,
Saturday, October 4, 2025
സ്വപ്നസുന്ദരി
ശ്ലോകരചനയിൽ ഗുരു ചേർന്ന ഗണങ്ങൾ വേണ്ടിവരുമ്പോഴൊക്കെ ദീർഘാക്ഷരങ്ങളെയാണ് സാമാന്യമായി ആശ്രയിക്കാറുള്ളത്. മന്ദാക്രാന്താ തുടങ്ങുന്നതുതന്നെ സർവ്വഗുരുവായ മഗണത്തിലാണ്. പക്ഷേ, പതഞ്ജലി നവകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് ദീർഘസ്വരാക്ഷരങ്ങളെ പാടേ നിരാകരിച്ച്, അന്ത്യാക്ഷരപ്രാസത്തിനെടുക്കുന്ന അതേ അക്ഷരം കൊണ്ട് തന്നെ അനുപ്രാസവും കൊടുത്ത്, പതിവുപോലെ ദ്വിതീയ പ്രവാസവും വിടാതെ പിടിച്ച് പുതിയ പരീക്ഷണം
Saturday, February 15, 2025
നിത്യസൗഹിത്യസൗഖ്യം
Saturday, April 6, 2024
നാരീവിലാസം
Saturday, March 9, 2024
സായാഹ്നസഞ്ചാരം
Saturday, February 3, 2024
ദ്വാദശാദിത്യഭാസം
ഭൂമിയിൽനിന്നു നോക്കുന്ന നമുക്ക് സൂര്യനേയും സൂര്യൻ്റെ പിന്നണിയിൽ മറ്റൊരു നക്ഷത്രവ്യൂഹത്തേയും ചേർത്താണ് ദൃശ്യമാകുന്നത്. ഒരുവർഷം എന്നുനമ്മൾ സാമാന്യമായി കണക്കാക്കുന്നത് ഭൂമിക്കു സൂര്യനെ ഒരുവട്ടം ചുറ്റിക്കറങ്ങിവരാനുള്ള സമയമാണല്ലോ. ഈ ഒരുവർഷത്തിനിടയിൽ സൂര്യൻ 12 നക്ഷത്രങ്ങൾക്കൊപ്പം ചരിക്കുന്നതായാണ് നമ്മൾ കാണുന്നത്, അതായത് ശരാശരി 30 ദിവസങ്ങൾകൊണ്ട് ഒരു നക്ഷത്രത്തിൻ്റെ പിന്നണി വിട്ട് സൂര്യൻ മറ്റൊരു നക്ഷത്രത്തിൻ്റെ ദിശയിലേക്ക് മാറുന്നു. പിന്നണിയിൽ അപ്പപ്പോൾ കാണുന്ന നക്ഷത്രവ്യൂഹത്തിന് എന്ത് ആകൃതിയാണോ ഇവിടെനിന്നും നോക്കുമ്പോൾ തോന്നുന്നത്, ആ പേര് ആ നക്ഷത്രവ്യൂഹത്തിനും ആ നക്ഷത്രവ്യൂഹത്തിനൊപ്പം സൂര്യൻ നില്ക്കുന്ന ദിവസങ്ങളെ അതേപേരിലുള്ള മാസങ്ങളായും കണക്കാക്കിയാൽ നമ്മുടെ കലണ്ടറായി.
സൂര്യൻ ഒന്നേയുള്ളുവെങ്കിലും ഈ 12 മാസങ്ങളിലും സൂര്യൻ ഭൂമിയെ സ്വാധീനിക്കുന്ന രീതി വെവ്വേറെയാണ്, അതിനെ നമ്മൾ 6 ഋതുക്കളായി കല്പിച്ചു. ഈ ലോകത്തിൻ്റെ ആവാസവ്യവസ്ഥ ഈ രീതിയിൽ പാകപ്പെടുത്തിയെടുക്കാൻ ആരെല്ലാം കാരണമാകുന്നുവോ അവരെല്ലാമാണ് ദേവതാസങ്കല്പമായി ഭാരതീയചിന്തകർ കൊണ്ടുനടന്നത്. അതിനാൽ അദിത്യദേവതാസങ്കല്പം അവർ 12 ആയി വേർതിരിച്ചു, അവയ്ക്ക് 12 പേരുകളുമിട്ടു. ദ്വാദശാദിത്യസങ്കല്പമായി ഇതിനെ കണക്കാക്കുന്നു.
ഓരോ ആദിത്യൻ്റേയും ഗുണമോ അധിഷ്ടാനമോ അവർ പ്രതിനിധാനം ചെയ്യുന്ന തത്വമോ അവരെ ആരാധിക്കേണ്ട രീതിയോ അതിൻ്റെ ഫലസിദ്ധിയോ ഒന്നും ഇവിടെ ചർച്ച ചെയ്യുന്നില്ല, അതുകൊണ്ടുതന്നെ ഇത് ഒരു സ്തോത്രമോ സ്തവമോ ആകുന്നുമില്ല. എഴുതിയിട്ട ശ്ലോകങ്ങളിൽ 12 ആദിത്യന്മാരെ പരാമർശിക്കുന്നതിനാൽ ആമുഖമായി സൂചിപ്പിക്കുന്നു എന്നുമാത്രം.
ചക്രബന്ധം
ഭാഷാഭൂഷണത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ അതേപടി പാലിച്ചുകൊണ്ട് അതേ ചക്രബന്ധം തന്നെയാണ് എഴുതിയിരിക്കുന്നത്. കാലം മാറിയതിനൊത്ത് പുതിയതരത്തിൽ ചിത്രീകരിച്ചുവെന്നുമാത്രം. പച്ചനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളാണ് ഉദ്ധാരം. ഉദ്ധാരമായി അവിടെ രാജരാജവർമാ എന്ന കവിനാമം കൊടുത്തുകാണുന്നു. ഇവിടെ 12വട്ടം ചക്രം ചമച്ചിരിക്കുന്നതിനാൽ ഒരെണ്ണത്തിൽമാത്രം കവിനാമവും മറ്റു ശ്ലോകങ്ങളിൽ ഏതെങ്കിലും ഒരു ഉദ്ധാരവാക്യവും കൊടുക്കുന്നു. ഉദ്ധാരം നമുക്ക് ഒഴിവാക്കാനാകില്ലല്ലോ. ചക്രത്തിൻ്റെ ആരക്കാലുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ ഉദ്ധാരമാണ്.
ചക്രബന്ധനിബന്ധനകൾ ലളിതമാണ്, ഒറ്റനോട്ടത്തിൽ ശ്ലോകത്തിൽ നിന്നുതന്നെ അവ മനസ്സിലാക്കാനാകും.
1 ശാർദ്ദൂലവിക്രീഡിതം ആസ്പദമാക്കി ശ്ലോകം എഴുതുക
2 മൂന്നാം വരി അന്ത്യാക്ഷരം = നാലാം വരി ആദ്യാക്ഷരം = നാലാം വരി അന്ത്യാക്ഷരം
3 നാലാം വരി നാലാമക്ഷരം = ഒന്നാം വരി ആദ്യാക്ഷരം
4 നാലാം വരി ഏഴാമക്ഷരം = രണ്ടാം വരി ആദ്യാക്ഷരം
5 നാലാം വരി പത്താമക്ഷരം = മൂന്നാം വരി ആദ്യാക്ഷരം
6 നാലാം വരി പതിമൂന്നാമക്ഷരം = ഒന്നാം വരി അന്ത്യാക്ഷരം
7 നാലാം വരി പതിനാറാമക്ഷരം = രണ്ടാം വരി അന്ത്യാക്ഷരം
8 ഉദ്ധാരം 6 അക്ഷരങ്ങളാണ്, 1, 2, 3 വരികളുടെ മൂന്നാം സ്ഥാനത്ത് വരുന്ന അക്ഷരങ്ങളും തുടർന്ന് അതേവരികളുടെ 17ആം സ്ഥാനത്ത് വരുന്ന അക്ഷരങ്ങളും.
പൊതുവേ ഒന്നിലധികം ശ്ലോകങ്ങൾ ചക്രബന്ധത്തിലെഴുതിക്കണ്ടിട്ടില്ല. ഒന്നിലധികം ശ്ലോകങ്ങൾ എഴുതുകയാണെങ്കിൽ അവയുടെ അച്ചുതണ്ട് ഘടിപ്പിക്കുന്ന മധ്യഭാഗം ഒരേപോലെതന്നെ ആവേണ്ടേ എന്നൊരു ചിന്തയുമുണ്ടായി. അതിനാൽ അച്ചുതണ്ടിലെ മധ്യാക്ഷരം ഒരേപോലെയുള്ള ഇരട്ടശ്ലോകങ്ങളുണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട്.
Saturday, July 29, 2023
സ്മരപ്രേരണകൾ
കാമം തുടിച്ച നിമിഷം മനമാകമാനം
മാനം തുടുത്തു കവിളും ഖലു നാണമാലേ
മാലേയഗന്ധമുതിരും കനവിൻ പരാഗം
(നികാമം - ഏറ്റവും സമൃദ്ധമായി ഖലു - നിശ്ചയമായിട്ടും/ ഇപ്പോള്‍ )
ലോലം വിടർന്നമിഴിയിൽ മദിരാതരംഗം
രംഗം സ്മരൻറെ വിളയാട്ട,മതിൻ വികാരം
കാരം കലർത്തി മധുരത്തൊടതിൻ പ്രമാദം
മാദം പകർന്നനിമിഷം മനമോ വിലോലം
(പ്രമാദം - ഓർമ്മക്കേട് മാദം - ലഹരി)
യോഗം സുഖാനുഭവമോ,ടവ തൻ തലക്കം
ലക്കം കുറിച്ചു പലത,ങ്ങുയരാൻ പതത്രം
തത്രം മറന്നു പുണരേ മറയും നിവാരം
വാരം വരം തരുവതോ തരസാ നിയോഗം
(തലക്കം - മേന്മ ലക്കം - അടയാളം പതത്രം - ചിറക് തത്രം - പരിഭ്രമം നിവാരം - തടസ്സം വാരം - അവസരം തരസാ - വേഗത്തിൽ)
ഹാരം കൊരുത്തു മധുമാസമതിൻ പ്രസാരം
സാരം രുചിച്ചു, മനമിന്നൊരു പൂങ്കിനാവിൽ,
നാവിൽ നുണഞ്ഞസമയം പടരും തമാലം
(തമാലം - ചന്ദനക്കുറി)
രാസം നുകർന്നു തനുവിൽ ബഹുദൂരമോടി
മോടിയ്ക്കു കൂടെ വിരുതും, പരതും വികാശം
കാശം സ്വദിച്ചുതിരയേ മധുരം വിശിഷ്ടം
ശിഷ്ടം മദിച്ച,ലസവേളകളിൻ നിരാസം
(രാസം - രസം/അനുഭൂതി വികാശം - സ്വർഗ്ഗം/സന്തോഷം കാശം - ആകൃതി/ബാഹ്യഭാവം
സ്വദിക്കുക - രുചി നോക്കുക)
Saturday, June 24, 2023
തെളിനീർപ്പെണ്ണു്
Saturday, May 27, 2023
കാളിയമർദ്ദനം
Saturday, April 29, 2023
കാവ്യവാഹിനി
പൂവിടേണ്ടു മനവാടി, വാണിയേ-
കും വിശിഷ്ടതരഭാവസേചനം
തൂവിടാനൊഴുകി കാവ്യവാഹിനി
ദ്യോവിലങ്ങനെയതിൻവിലങ്ങനെ
(സേചനം: നനയ്ക്കൽ ദ്യോവ്: ആകാശം)
ശ്രീകരം വിടരുവാൻ നികാമമെ-
ന്നിൽ കനിഞ്ഞു സുധബിന്ദുപോലവേ
ഏകണം നിഗരദാഹമാറ്റുവാൻ
ശീകരങ്ങളുതിരും കരങ്ങളാൽ
(നികാമം: ഏറ്റവും സമൃദ്ധമായി നിഗരം: തൊണ്ട ശീകരം: വെള്ളത്തുള്ളി)
ചാരുവാക്കി പദതല്ലജങ്ങളിൽ
നീരുതിർത്തതിനു മാറ്റുകൂട്ടിയോ
ചേരുമിമ്പമതു കണ്ണുമാറ്റിടാ-
താരുകണ്ടു കമനീയതാരുകൾ
മേദുരപ്രസരണങ്ങളുണ്ടതിൻ
ചോദനം തുയിലുണർത്തിടും വരം
വേദനിച്ചവനു വേദമായ് വരും
മോദകം മഹിതമാ ദകം മനം
(ദകം: വെള്ളം)
മാനസത്തിലെ മനോഹരാപ്തികൾ
താനലിഞ്ഞ വരി, വാക്കുപൂക്കയായ്
ജ്ഞാനധാര വരമായ്ത്തരുന്നൊരാ
ദാനമാണിഹ നിദാനമായതു്
(ആപ്തി: കിട്ടിയത് നിദാനം: കാരണം)
ജീവിതാനുഭവമെന്ന ചൂളയിൽ
പാവിതം ഹൃദയകല്പനാതതി
ഭാവിതം മനനബിംബനാടകം
ഭൂവിലാസകലമീ വിലാസമായ്
(പാവിത: ശുദ്ധീകരിച്ഛ തതി: കൂട്ടം)
അംഗഹാരമഴകിൻ പദങ്ങളായ്
സംഗതം വരിതരുന്നൊരർത്ഥവും
രംഗണം വടിവിലൊത്ത വൃത്തമാൽ
രംഗമാധവ തരംഗമായവ
(സംഗതം : ചേർന്ന/യോജിച്ച രംഗണം: നൃത്തം മാധവ: തേൻതൂകുന്ന)
ഞാനിതാ കവനസുന്ദരാംബര-
ത്തിൽ നിരന്തരവിഹംഗമം മുദാ
തൂനിറം പദമരീചി തൂകവേ
വാനിലാവരിമമായ് നിലാവല
(വിഹംഗമം: പക്ഷി മരീചി: രശ്മി വരിമം: വ്യാപ്തി)
കാതരസ്മൃതികളൊക്കെ മായ്ച്ചിതാ
പൂതചിത്തമണിയുന്നു വീചികൾ
പ്രീതഭാവുകമുണർത്തി നീക്കിയോ
ഭീതരാവിലെവിപത്തി രാവിലെ
(പൂത: ശുദ്ധിയുള്ള)
സത്തചേർത്തപദമുത്തമം വിള-
ക്കിത്തരാൻ കളിവിളക്കുപോൽ ചിരം
അത്തലെങ്ങിനെയൊഴിഞ്ഞുപോയതാ-
മുത്തരം ബഹുലചിത്തമുത്തരം
(അത്തൽ: ദുഃഖം മുത്തരം - സന്തോഷമുള്ള)
പ്രാസം: ദ്വിതീയ + യമകം
Saturday, March 25, 2023
വരവർണ്ണവര
Saturday, September 10, 2022
കൃഷ്ണഹരി
പൊതുവേ എല്ലാവൃത്തങ്ങളിലും അവസാന അക്ഷരം ഗുരുവിൽ അവസാനിക്കുമ്പോൾ സ്തിമിത എന്നവൃത്തത്തിൽ അവസാന 3 അക്ഷരങ്ങളും ലഘുക്കളാണു്. ഹരിനാമകീർത്തനം രചിച്ചിട്ടുള്ളത് പ്രധാനമായും ഈ വൃത്തത്തിലാണു്. വൃത്തമഞ്ജരി 24 വൃത്തങ്ങൾ എന്നഭാഗത്ത് ഇത് വിവരിച്ചിരിക്കുന്നു, ലക്ഷണമായി കൊടുത്തിരിക്കുന്നത് “തഭയം ജലലം മദ്ധ്യേ മുറിഞ്ഞാൽ സ്തിമിതാഭിധം“.
മത്തേഭവുമായി വളരെസാമ്യമുള്ള ഒരു വൃത്തമാണിത്. മത്തേഭത്തിനെ മൂന്നായി പകുത്താൽ കിട്ടുന്ന ആദ്യത്തെ 14 അക്ഷരങ്ങൾ തന്നെയാണു് സ്തിമിതയിലും. മത്തേഭം ദ്വാദശപ്രാസത്തിനെങ്കിൽ സ്തിമിത അഷ്ടപ്രാസത്തിനും അതുപോലെതന്നെ ചേരും. നാരായണായ നമ എന്ന സപ്താക്ഷരി 8 തവണ എഴുതിയാൽ സ്തിമിതയിലെ ഒരു ശ്ലോകമായി. ഏതു വൃത്തത്തിൻ്റെയും ലക്ഷണം അതേവൃത്തത്തിൽത്തന്നെ എഴുതണമെന്നത് സംസ്കൃതവൃത്തങ്ങളുടെ കാര്യത്തിൽ പൊതുവെ പിന്തുടർന്നുവരുന്ന കീഴ്വഴക്കമാണു്. ശക്വരി(14) എന്ന ഛന്ദസ്സിൽ ഉൾപ്പെടുത്താവുന്നതുമായിരുന്നു ഈ വൃത്തം. പക്ഷെ, വൃത്തമഞ്ജരിയിൽ ഇത് മറ്റൊരിടത്താണു് കൊടുത്തിട്ടുള്ളത്. ഏതായാലും ഒരു സംസ്കൃതസമവൃത്തമെന്നരീതിയിൽ അതേലക്ഷണംതന്നെ ഒരു പുതിയലക്ഷണമായി അതേ വൃത്തത്തിൽത്തന്നെ മാറ്റിയെഴുതി താഴെ ചേർത്തിട്ടുണ്ടു്.
ലക്ഷണത്തിൽ യതി ഉള്ളതായിട്ടാണു് പറഞ്ഞിരിക്കുന്നത്, അതിനാൽ അത് മാറ്റിയെഴുതിയപ്പോഴും യതി ചേർത്തുതന്നെയാണു് ലക്ഷണം കൊടുത്തിട്ടുള്ളത്. യതി ചൊല്ലുമ്പോൾകിട്ടുന്ന ആകർഷണീയതയ്ക്കു വേണ്ടിയാണു് നിഷ്കർഷിക്കപ്പെടുന്നതു്; അഥവാ യതിഭംഗം വന്നാൽ അതൊരു കല്ലുകടിയായി അവശേഷിക്കുമെന്നർത്ഥം. പക്ഷെ ഹരിനാമകീർത്തനത്തിൽ എവിടെയാണു് യതി? അതിലില്ലാത്ത യതി പിന്നെങ്ങനെ ലക്ഷണമെഴുതിയപ്പോൾ കയറിപ്പറ്റി എന്നും അറിയില്ല. “തോന്നുന്നതാകിലഖി//ലം ഞാനിതെന്ന വഴി“ . അഖിലം എന്നത് യതിക്കുമുമ്പ് അഖി എന്നും ലം പിന്നീടുമാണു് വന്നിട്ടുള്ളത്. പക്ഷെ ചൊല്ലിയപ്പോൾ ഇതുവരെയും എനിക്കൊരു കല്ലുകടി ഉള്ളതായി തോന്നിയിട്ടില്ല. ഇനിയും ഉദാഹരണങ്ങളുണ്ടു്. “തള്ളിപ്പുറപ്പെടുമ// ഹം ബുദ്ധികൊണ്ടു ബത“ . എന്തിനാണുപിന്നെ ലക്ഷണത്തിൽ യതി നിഷ്കർഷിച്ചത് എന്ന് എനിക്കറിയില്ല. സ്തിമിത പഠിക്കും മുമ്പ് ഹരിനാമകീർത്തനം പഠിച്ചതുകൊണ്ടു് എൻ്റെ എഴുത്തിലും അതേശൈലിതന്നെയാണു് വന്നതും ഞാൻ എഴുതിഫലിപ്പിക്കാൻ ശ്രമിച്ചതും, അതുകൊണ്ടു് ചില വരികളിൽ അങ്ങിങ്ങായി ലക്ഷണത്തിലെ നിയമപ്രകാരം മാത്രം യതിഭംഗം കണ്ടേക്കാം. സ്തിമിത എന്തെന്നറിയാതെയാണു് വായിക്കുന്നതെങ്കിൽ നിങ്ങൾക്കും അതൊരു ന്യൂനതയായി തോന്നുകയില്ല.
വൃത്തമഞ്ജരി നിയമപ്രകാരം 1,2 വരികൾ തമ്മിലും 3,4 എന്നീ വരികൾ തമ്മിലും സന്ധിസമാസബന്ധമാകാം, 2,3 എന്നിവ തമ്മിൽ ഒരിക്കലും ആകാവതല്ല. വരിയുടെ തുടർച്ചയ്ക്ക് സന്ധി-സമാസബന്ധം മാത്രമായിരുന്നോ എഴുത്തച്ഛൻ എടുത്തിരുന്നത്? ഈ വരികൾ നോക്കൂ
കപ്പോളപോലെ ജനനാന്ത്യേന നിത്യഗതി
വൃത്തമഞ്ജരി പഠിക്കും മുൻപേ ഹരിനാമകീർത്തനം പഠിച്ചിരുന്നതുകൊണ്ടും അത് മനസ്സിൽ പതിഞ്ഞിരുന്നതുകൊണ്ടും ഹരിനാമകീർത്തനത്തിൻ്റെ വഴിയിലാണ് എൻ്റെവരികളും പോയത്. അതുകൊണ്ടുതന്നെ സന്ധി-സമാസ-ബന്ധം ഉൾപ്പെടുത്തിമാത്രമേ പാദങ്ങളെ മുറിക്കാവൂ എന്ന നിഷ്കർഷയും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. നേരത്തെ പറഞ്ഞതുപോലെ ഹരിനാമകീർത്തനം വായിച്ചിട്ടുള്ള, അതേസമയം, വൃത്തനിയമമൊന്നും പഠിച്ചിട്ടില്ലാത്ത ഒരാളാണു് നിങ്ങളെങ്കിൽ ഇതും ഒരു ന്യൂനതയായി തോന്നുകയില്ല.
ശ്രുതി/സ്മൃതിവചനങ്ങൾ പ്രകാരം വിദ്യ വിദ്വാനോടു് പറയുന്നത് ഞാൻ അങ്ങയുടെ നിധിയാണെന്നും ഒളിച്ചുവെയ്ക്കപ്പെടേണ്ടതാണെന്നും തന്നെ വീര്യവത്താക്കുന്നവനു മാത്രമേ കൊടുക്കാവൂ എന്നും അസൂയയുള്ളനു് കൊടുക്കരുതെന്നുമാണു്. “വിദ്യാഃ ബ്രാഹ്മണമാജഗാമ ശേവധിഷ്ടേസ്മി രക്ഷകാം മാം ഗോപായ അസൂയകായമാം മാ ദാ സ്തദാ വീര്യവത്തമാം “ ഒന്നാം ശ്ലോകം വായിക്കുമ്പോൾ ബുദ്ധി ഒളിച്ചുവെച്ചവാൾ പോലെയാണെന്നു് പറഞ്ഞതിൻ്റെ കാരണം പറഞ്ഞെന്നേയുള്ളൂ.
2, 9 എന്നീ സ്ഥാനങ്ങളിൽ പ്രാസാക്ഷരം ആവർത്തിക്കുന്നു. കൂടാതെ രണ്ടാം ശ്ലോകത്തിൽ നാരാ എന്ന രണ്ടക്ഷരമാണു് ആവർത്തനം. ഒരു വ്യഞ്ജനം ആവർത്തിക്കുന്നത് പ്രാസമെങ്കിൽ രണ്ടോ അതിലധികമോ വ്യഞ്ജനങ്ങൾ ചേർന്ന വാക്കോ വാക്കുപോലെ തോന്നിപ്പിക്കുന്ന അക്ഷരക്കൂട്ടമോ ആണ് വ്യത്യസ്ത അർത്ഥങ്ങളിൽ ആവർത്തിക്കുന്നതെങ്കിൽ അത് യമകവുമായി. കൂടാതെ മറ്റൊരു ശ്ലോകത്തിൽ സാര എന്ന ശബ്ദം ആവർത്തിക്കുന്നുണ്ട്.
നാ കൂർച്ച വേണമിനിയെൻ കൂടഖഡ്ഗമതു്
നീ കൂടെയെങ്കിലകമേ കൂവരപ്രതിഭ
സാകൂതമേകു കൃപ കൈകൂപ്പിടുന്നരികെ
( കൂർച്ച - മൂർച്ച/മുന കൂടഖഡ്ഗം - മറച്ചുവെച്ചവാൾ കൂവര - സൗന്ദര്യമുള്ള സാകൂതം - ഉദ്ദേശ്യപൂര്‍വകമായി/അര്‍ത്ഥവത്തായി)