Showing posts with label ഷോഡശപ്രാസം. Show all posts
Showing posts with label ഷോഡശപ്രാസം. Show all posts

Saturday, March 21, 2026

വിഷുവം 2

കഴിഞ്ഞ പോസ്റ്റിൻ്റെ ചുവടുപിടിച്ച് വൃത്തമാലികയിൽ മറ്റൊരു രചന 



നനവെഴുന്നുറവിൻ കനിവുതേടും
കനവുകൾ വിരിയും തനിമ പോലേ
വനികയിൽ കിളികൾ സ്വനമൊഴുക്കും
ഇനിമ തൻ വിളികൾ ഇനി മുഴങ്ങും
ഇമകളൊന്നിട ചിമ്മിടാ തരു വർണ്ണസൗഭഗകാന്തിയിൽ
ചമയമാർന്നു വിരിഞ്ഞു പൊൻകണി കർണ്ണികാരമൊരുക്കി പോൽ

ധരണി തന്നുടെ കരളിലുള്ളൊരു ചിരമനോഹര ധാരകൾ
പരതി നോക്കിയ മരമെടുത്തവ സരണിയായതു വേരതിൻ
സ്ഫുരണമുള്ളൊരു ഹിരണമായതിലുരസി നിന്നു സമീരണൻ
തരളമാരുത കരതലങ്ങളിലുരതമാം സുമ സാരമായ്

ജ്വലനവേനലിനലമറന്നൊരു പുലരി തൻ ഋതു കാലമായ്
അലരണിഞ്ഞവയില മറയ്ക്കണ കുലകളായ് നിറമാലകൾ
സുലഭമായൊരു ദലകുതൂഹല നലവിഭൂഷിത ജാലമാൽ
കില കണിപ്രതിഫലനമായ് നറുമലരി കാണ്മു വിലോലമായ്



വൃത്തമാലിക
പല്ലവി: ദ്രുദപദം  വരികിൽ നഭനയങ്ങൾ (ജഗതി 12) പ്രാസം: #അഷ്ടപ്രാസം 
അനുപല്ലവി: നഭരസംജജഗം നിരന്നു വരുന്നതാം ഭ്രമരാവലി (അതിധൃതി 19)
ചരണം: നഭന ഭംനഭരെമാടു ചേർന്നതു കുമുദിനീസമഭിഖ്യമാം.(പ്രകൃതി 21) പ്രാസം: #ഷോഡശപ്രാസം

Saturday, March 9, 2024

സായാഹ്നസഞ്ചാരം

ആകൃതി (22) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണു് മദിര.  ലക്ഷണം കൊടുത്തിരിക്കുന്നതു്  - ഏഴു ഭകാരമൊരേ വരിയായൊടുവിൽ ഗുരുവും മദിരയ്ക്കുവരും.  മഹിഷാസുരമർദ്ദിനീസ്തോത്രമെഴുതിയിട്ടുള്ള അഭിമതം എന്ന വൃത്തവുമായി ഏറെ സാദൃശ്യമുള്ള ഒരു വൃത്തമാണിതു്, കാരണം ആ സ്തോത്രത്തിലെ ആദ്യത്തെ രണ്ടക്ഷരങ്ങളുടെ സ്ഥാനത്ത് ഒരു ഗുരു ചേർത്തുകൊടുത്താൽ മാത്രം മതി.

സന്ധ്യയിക്ക് ഇരുട്ടുവീണശേഷം ഒരു 7 മണിക്കുള്ളിൽ നടക്കുന്ന സംഭവങ്ങളാണു് ഇതിവൃത്തം. കൃത്യമായ ഒരു പ്രതിസമത്വവും സന്തുലിതാവസ്ഥയും ഉള്ള വൃത്തഘടനയായതിനാൽ ഷോഡശപ്രാസം കൊടുത്താണു് എഴുതുന്നതു്.



അർക്കനൊരസ്തമനക്കടലിൽ തലചായ്ക്കുവതിന്നു ഗമിക്കുകയായ്
ചക്കലമായ വിളക്കിനിയില്ലതു ചക്കനെമുങ്ങിമയക്കമിടും
നീക്കിയിരിപ്പിലെ ബാക്കിനിറങ്ങളുരുക്കിയരിച്ചു തിളക്കമെഴും
പോക്കുവെയിൽ പവനാക്കിയിതാ വിരചിക്കുകയാണവനിയ്ക്കുപരി
(അർക്കൻ - സൂര്യൻ ചക്കല - വൃത്താകാരമായ ചക്കനെ - പെട്ടെന്ന് അവനി - ഭൂമി)

ചന്തമെഴുന്നൊരു ചാന്തുപുരട്ടിയ കാന്തിമിനുങ്ങണൊരന്തിയിതാ
ധ്വാന്തമണഞ്ഞൊരു ശാന്തവിഭാവരിയന്തിമമെത്തി ദിനാന്തവുമായ്
സന്തമസക്ഷിതി കുന്തളമായതിലന്തിമലർക്കുടമന്തരിതം
മുന്തിയവാരൊളി ചിന്തിവിടർന്നവ, സന്തതഗന്ധമിതാന്തരികം
(ധ്വാന്തം - വെളിച്ചത്തിൻ്റെ അവസാനം വിഭാവരി - നക്ഷത്രങ്ങളുള്ള രാത്രി സന്തമസ - ഇരുട്ടാക്കിയ ക്ഷിതി - ഭൂമി കുന്തളം - മുടിക്കെട്ട് അന്തരിതം - അങ്ങിങ്ങായി ആന്തരികം - ഉള്ളിൽത്തന്നെയുള്ള)

ഉല്ലലമാടിയ ചില്ലകളിൽ മൃദുപല്ലവിമൂളിയ പല്ലവവും
വല്ലരികെട്ടിയ വല്ലകിപോൽ ചെറുചില്ലികളുണ്ടിവിടുല്ലസിതം
മല്ലികസൂനമതല്ലിക പൂത്തതു നല്ലമണം, തരുകില്ലെ മദം
അല്ലിചിരിക്കണ തല്ലമതിൻകര ചെല്ലുകിലോ വരുകില്ലെ രസം 
(വല്ലരി - വള്ളി വല്ലകി - വീണ മതല്ലിക - ശ്രേഷ്ഠം തല്ലം - കുളം)

ഉങ്ങിനുമേലെ പതുങ്ങിയിരുന്നൊരു മൂങ്ങകരഞ്ഞു, കിടുങ്ങിയതാൽ 
മങ്ങിയ കാഴ്ച, വിറങ്ങലിലാ നിമിഷങ്ങളിലൊന്നു കുടുങ്ങിമനം
തിങ്ങിയഭീതി മടങ്ങുകളേറി,യൊരേങ്ങലുവിട്ടു കലങ്ങി വയർ
എങ്ങനെ ഞാനിനി നീങ്ങണമീവഴി? തങ്ങിടുമെൻഗൃഹമങ്ങകലേ

നത്തുകരഞ്ഞതുമോർത്തുനടന്ന നിരത്തിനുമേലെ മരത്തലകൾ
മൊത്തമതൊക്കെയുമാർത്തുചിരിച്ചതിനൊത്തതുപോലെ മരുത്തൊഴുകീ
നൂത്തനുഴഞ്ഞു കറുത്തൊരു പൂച്ചയിടത്തുവശത്തരികത്തണയേ
പത്തിവിരിച്ചു വിടർത്തിയപോൽ ഭയമെത്തിമനസ്സിനകത്തളമേ
(മരുത്ത് - കാറ്റ് നൂത്ത - വേലിയിലുള്ള ദ്വാരം)

പൂക്കളടർന്ന വഴിയ്ക്കരികിൽ തലപൊക്കണ പാമ്പുകളൊക്കെ വരാം
മിക്കതുമേ നിവസിക്കണതോ തിരിവെയ്ക്കണ കാവു പരക്കെയതിൽ
തേക്കുമരങ്ങളെരിക്കുമരം തടിയാക്കമൊടങ്ങൊരു ചേക്കുമരം
തെക്കിനു പാലമണക്കണതാമൊരു ദിക്കുകടക്കണതോർക്കരുതാ
(ആക്കം - ശക്തി/ബലം)

മുമ്പിലെനിയ്ക്കൊളി,യമ്പിളിയെന്ന തിടമ്പുതെളിഞ്ഞു വരുമ്പൊളിതാ
കൂമ്പിയകണ്ണിമയാമ്പലുചിമ്മിയൊരിമ്പമൊടേ വിടരുമ്പൊളിതാ
കമ്പിവിളക്കിലെ ശമ്പമതാംദ്യുതി ചാമ്പി, ഭയന്നു കൊടുമ്പിരിയായ്
അമ്പലമേടയിലമ്പൊടുപൂത്തൊരു ചെമ്പകഗന്ധമകമ്പടിയായ് 
(ശമ്പ - മിന്നൽ, ഇവിടെ വൈദ്യുതിയെന്ന അർത്ഥത്തിൽ ചാമ്പുക - കെടുക) 

രാത്രിയിലുള്ളൊരു യാത്രയിലീവഴി ചിത്രകരാം തനിയാത്രികരെ
പത്രകമിത്തിരിമാത്രമിരന്നൊരു സൂത്രമൊടന്നഭിനേത്രി തരം
ഗാത്രികമിട്ടിളഗാത്രമൊടങ്ങനെ ഖാത്രവുമേറ്റി വിചിത്രവിധം
ശത്രുവിനൊത്തൊരു ചിത്രവധം, നിണമത്രയുമൂറ്റി ചരിത്രവശാൽ
(ചിത്രക - ധൈര്യമുള്ള/ശോഭയുള്ള പത്രകം - ഇല, ഇവിടെ വെറ്റില ഗാത്രിക - മുലക്കച്ച/ഒഡ്യാണം ഖാത്രം - കാട് വിചിത്ര - അദ്ഭുതകരമായ)

വമ്പിലുയർന്ന കരിമ്പനമേലെയുടമ്പടിവെച്ചു, പരമ്പരയായ്
തമ്പുമടിച്ചഥ, തുമ്പിനെ യക്ഷിണി കമ്പനമാട്ടി വികമ്പിതമായ്
തുമ്പ നിറഞ്ഞവരമ്പുകളന്നു കടമ്പകണക്കൊരു തുമ്പമതായ്
കമ്പിരികെട്ടു ഞരമ്പുവലിഞ്ഞു പെരുമ്പറപോൽതുടി വെമ്പലിലായ്
(കമ്പനം - ഇളക്കം/വിറ വികമ്പിത - വലുതായി കമ്പനം ചെയ്യുന്ന കമ്പിരി - വീറ്/ശൗര്യം)

അട്ടഹസിച്ചൊരു മട്ടിലവൾ പനയൊട്ടുകുലുക്കി വിരട്ടുകയായ്
പട്ടകളാം കരമാട്ടി, വരാനതു നീട്ടിവിളിച്ചതു ഞെട്ടലുമായ്
പട്ടിയൊരോരിയതട്ടയരോചകമിട്ടുതുടങ്ങണ കേട്ടതൊടേ
മുട്ടുവിറച്ചവ കൂട്ടിയിടിയ്ക്കണു് കോട്ടമിതാൽ വഴിമുട്ടിയഹോ!
(അട്ട - ഉയർന്ന/ഉച്ചത്തിൽ അരോചകം -  ഒട്ടും സുഖകരമല്ലാത്ത)

അക്കരെ,യീവയലിക്കുറിഞാനിനി പുക്കുവതെങ്ങിനെയാർക്കറിയാം
പോക്കുക ദുർഘട,മക്കിടി മാറി, കടക്കുകവേണമെനിയ്ക്കണയാൻ
നോക്കി സഹർഷമിരിക്കുകവേണ്ട ഹരിക്കുക നീ ഹരി വെക്കമിതും
കാക്കുക നീ, തവ വാക്കഭയം, നിവസിക്കു മനസ്സു മുഴുക്കെയുമേ
(പുക്കുക -  പ്രവേശിക്കുക പോക്കുക - നീക്കംചെയ്യുക )

വ്യഷ്ടിയിൽനിന്നു സമഷ്ടിവരേയ്ക്കിഹ സൃഷ്ടവുമേതൊരദൃഷ്ടമതും
സ്പഷ്ടവിചാരമൊരിഷ്ടസുഹൃത്തിനു തുഷ്ടിവരാൻ വരവൃഷ്ടി സമം
പുഷ്ടിയൊടന്നതു മൃഷ്ടമൊടോതിയ ശിഷ്ടമതേകിടുകഷ്ടമനേ
ദുഷ്ടയവൾക്കിവനഷ്ടിയുമോ? മമ കഷ്ടതകണ്ടൊരു ദൃഷ്ടിതരൂ
(വ്യഷ്ടി -  വ്യക്തി -  സമഷ്ടി - സമൂഹം അദൃഷ്ട - കാണപ്പെടാത്ത തുഷ്ടി -  സന്തോഷം  വൃഷ്ടി - മഴ പുഷ്ടി - ശക്തി/പോഷണം മൃഷ്ട - ശുദ്ധീകരിച്ച ശിഷ്ടം - ബാക്കിയുള്ളതു് അഷ്ടമൻ - എട്ടാമത്തവൻ അഷ്ടി - ഭക്ഷണം)

തീക്ഷ്ണത പൂണ്ടൊരു വീക്ഷണമോടവളക്ഷമയാം നിണകാംക്ഷിണിയായ്
തത്ക്ഷണമാണിര ഭക്ഷണമാകുക, ലക്ഷണമൊത്തൊരു യക്ഷിയവൾ
ശിക്ഷയിതിൽപ്പരമീക്ഷയുമെന്തിനി? രക്ഷതരാൻ മമപക്ഷമൊരാൾ
ദക്ഷമൊടെത്തുകയീക്ഷണമെങ്കിലരക്ഷിതഭാവന പോം ക്ഷണമേ
(കാംക്ഷിണി - ആഗ്രഹിക്കുന്ന ഈക്ഷ - കാഴ്ച/വിചാരം ദക്ഷം - സാമർത്ഥ്യം)

പത്തനമാർഗ്ഗമുരുത്തിരിയാൻ, പ്രഭുകാത്തു, കരാളവിപത്തകലാൻ
പുത്തനെബീഡി കൊളുത്തിയൊരാളരമത്തുപിടിച്ച നടത്തമൊടേ
ഒത്തതടി,യ്ക്കതിനൊത്തുയരം, വിരിവൊത്തുവരുന്നൊരു മത്തഗജം
പിത്തളകെട്ടിയ കത്തിയുമായ്, പനചെത്തിടുവോൻ തലമൂത്തതുമേ
(പത്തനം -  വീട് കരാള -  ഭയങ്കരമായ അര മത്ത് - പാതിമത്ത്)

മുന്നിലയാളുടെയന്നനട, പ്രതിപന്നനയാള,വസന്നനിവൻ
പിന്നിലൊളിച്ചുപപന്നതുണയ്ക്കു,വിപന്നനു മാർഗ്ഗമിതുന്നിയ ഞാൻ
ഉന്നതമാം പന സന്നതിതാണ്ടിയ ഭിന്നവിജാരണഖിന്നമനം
എന്നെവിരട്ടിയ സുന്നമതോ കഥ, പിന്നെ ലഭിച്ചതൊരുന്നമനം
(പ്രതിപന്ന - അറിയപ്പെട്ട/ജയിച്ച അവസന്ന - തളർന്ന/ക്ഷീണിച്ച ഉപപന്ന - അവസരോചിതമായ വിപന്ന - ആപത്തിൽപ്പെട്ട ഉന്നുക -  മനസ്സുറപ്പിക്കുക  സന്നതി - കുനിഞ്ഞ് മേലോടുനോക്കാൻ അപ്പോഴും ധൈര്യമില്ലെന്നു വ്യംഗ്യം ഭിന്ന - കൂടിക്കലർന്ന, സമ്മിശ്രവികാരങ്ങൾ എന്നു വിവക്ഷ വിജാരണം - സങ്കോചം ഖിന്ന - തളർന്ന സുന്നം - ശൂന്യം  ഉന്നമനം - ഉയർച്ച)

സങ്കടനീരദശങ്കയകന്നു ശശാങ്കനുയർത്തിയ തങ്കനിലാ
ചങ്കുപിടച്ച കരിങ്കനവില്ലിനി കങ്കരചിന്തയിലങ്കുരിതം
ചെങ്കനലായി പഴങ്കഥപോൽ മനസിങ്കലണഞ്ഞ ഭയങ്കരിയാം
മങ്കവിടർത്തിയ പൂങ്കുഴലല്ലതു സങ്കുലമായ പനങ്കുലകൾ!
(നീരദം -  മേഘം ശശാങ്കൻ - ചന്ദ്രൻ കങ്കര - ചീത്തയായ )


വൃത്തം : മദിര
പ്രാസം : ഷോഡശപ്രാസം








Saturday, July 24, 2021

നിലാവസന്തം

 

വ്യാസമേറിയവിഭാസമോടെവിധു വാസരാന്തമണയും സഹം
ധൂസരദ്യുതിവിലാസചന്ദ്രിക നികാസമോ തമനിരാസമായ്
ത്രാസമൻമദസുവാസതല്ലജസുഹാസമാടി നടരാസകം
ലാസമാർന്നരിയ രാസഭാവുക വികാസമാർന്നു സുമകേസരം 

(സഹം - ധനുമാസം. ധൂസര - കാന്തിയോടുകൂടിയ. നികാസം - ചക്രവാളം. ത്രാസ - ത്രസിപ്പിക്കുന്ന. രാസകം - നാട്യത്തിലെ ഉപരൂപങ്ങളിലൊന്ന്. രാസ ഭാവുക - രസത്തോടുകൂടി ഭാവിക്കുന്ന )

പേലവാംഗനടശീലമോടെവിധു ചേലണിഞ്ഞു വധുപോലതാ
താലമേന്തി, ഗിരിശൈലമാകെ നറുമാലതീകുസുമജാലവും
പാലപൂത്തശുഭകാലമായ്,നിശി വിലോലതാലവനമോലകൾ
ആലവട്ടനിരലോലലോലിത വിശാലസാനുതടമീ ലവം

(പേലവ - കോമളമായ. താലവനം - പനങ്കാട്. ലവം - വിനോദം)

പാരവെണ്മയൊടു ശാരദേന്ദുമതി താരവാനിലൊരു സാരസം
നീരണിഞ്ഞപുതുകൈരവങ്ങളുടെ മാരകേളിപകരും രജം
ഗൗരവർണ്ണദലതാരണിഞ്ഞപനി ഹീരമോ കതിരുചേരവേ
ധാരപോലൊഴുകിസൗരഭം സരസിതീരവും വനവിദൂരവും

(കൈരവം - ആമ്പൽ രജം - പൂമ്പൊടി. ഹീരം - വൈഡൂര്യം)

ശ്യാമയാമിനിയിലോമലാംനിലവു തൂമതൂകിയ നികാമമാം
യാമമായി തെളിസോമമാകെ നിറഭാമമായ് മധുനിലാമയം
ഹൈമമാർന്ന തണുചാമരംതഴുകി പൂമണംവിതറി കേമമാ-
രാമമാരുതസകാമചാതുരി വിലോമമൂതി വനസീമയിൽ

(നികാമം - ഏറ്റവും സമൃദ്ധമായി, യഥേഷ്ടം. ഭാമം - ശോഭ . സകാമം - ആഗ്രഹത്തോടുകൂടിയ. വിലോമ - ക്രമത്തിന്/പതിവിന് വിപരീതമായി  )

സ്ഫീതവെണ്ണിലവിഭൂതയാമിനി, വിധൂതകാളിമ നിപാതമായ്
വീതതാന്തമനകാതരസ്മൃതികളും, തലോടി നവനീതമാൽ
കേതകം കതിരിടുംതടം മിഴിവെഴും തളിർത്ത നറുചൂതവും
ശീതസാന്ദ്രകരനീതമാലെ വിടരുംതമാലകദലം തഥാ

(സ്ഫീത - വർദ്ധിച്ച ശുദ്ധമായ സന്തോഷമുള്ള. വിഭൂതം -  ഉണ്ടായ/കാണപ്പെട്ട. വിധൂത - ഇളക്കപ്പെട്ട, ഉപേക്ഷിച്ച. നിപാത - വീഴ്ച/ഒടുങ്ങിയ
കേതകം - പൂക്കൈത/താഴമ്പൂ ചൂതം - മാമ്പൂ. നീതം : ധ്യാനം/സമ്പത്ത്. തമാലകം - നീർമാതളം)

ശ്രീകരം ഭുവനമോ കലാകലിതനാകമാക്കിരജനീകരൻ
കാകജാതവിളി തൂകയായ് ഹൃദയമാകയോ കളസുധാകരം
ശീകരംതഴുകി വീകവും കുളിരുപൂകയായി സുമസൈകതം
സാകമാടിനിറവേകയായി നറുസൂകസൂനഗണമീ കണം

(കാകജാതം - കുയിൽ സുധാകരം - സമുദ്രം ശീകരം - മഞ്ഞുതുള്ളി വീകം - കാറ്റ് . സാകം - കുടെ/ഒപ്പം സൂകം ആമ്പൽ കണം - നിമിഷം (ക്ഷണം))

രാവലിഞ്ഞനുപമം വളർമതിനഭം വരാംഗനസമം വരേ 
ഈ വസുന്ധരയെ പാർവണേന്ദുവനുഭാവമോടു രതിസാവക
ദ്യോവടർന്നപടി കൂവരാഭിഗതദാവമാകെ പുതുദേവനം
കേവലാനുഭവതാവതാ ധനുവിലും വസന്തമിതു മേവതായ്

(വരാംഗന - ഉത്തമസ്ത്രീ. അനുഭാവം - മനോവികാരങ്ങളെ പുറത്തറിയിക്കുന്ന ചേഷ്ടാവിശേഷം രതി സാവക - പ്രിയം ജനിപ്പിക്കുന്ന. കൂവര അഭിഗത - ഭംഗി (യോടെ) ആഗതമായ. ദാവം - കാട്. ദേവനം - ഉദ്യാനം. താവതാ - അത്രയുംകൊണ്ട്)

വൃത്തം: കുസുമമഞ്ജരി
പ്രാസം : ഷോഡശപ്രാസം







Tuesday, October 3, 2017

ഷോഡശപ്രാസം - ഒരു മലയാളപദ്യപരീക്ഷണം

ഷോഡശാക്ഷര പ്രാസം - ഒരു  മലയാളപദ്യപരീക്ഷണം 


പ്രാസങ്ങളെ അക്ഷരങ്ങളുടെ ആവർത്തനത്തിന്റെ സ്ഥാനവും ക്രമവും എണ്ണവും അടിസ്ഥാനപ്പെടുത്തിയാണ്‌ തരം തിരിക്കുന്നത്‌. ഭാഷാഭൂഷണം പറയുന്നനിർവ്വചനങ്ങൾക്കപ്പുറം ഗണിതയുക്തിയിൽ അതിനെ ഇങ്ങനെയും പറയാം, അഥവാ ഭാഷാഭൂഷണം പറഞ്ഞിരിക്കുന്ന പ്രാസങ്ങളുടെ കണക്കിലൂടെയുള്ള ഒരു വിശദീകരണം മാത്രമാണിത്.


രണ്ടക്ഷര പ്രാസം
1 x 2 = 2 (ഒരു വരിയിൽ ഒരു തവണ x 2 വരികൾ)
ഒരുവ്യഞ്ജനം  (ശബ്ദമോ) രണ്ടുതവണ  രണ്ടുവരികളിലായി  ഒരു പ്രത്യേകസ്ഥാനത്ത്‌ ആവർത്തിച്ചുവരുന്നു. ഇത്‌ ആദ്യാക്ഷരമോ രണ്ടാമത്തെ അക്ഷരമോ അന്ത്യാക്ഷരമോ ആവാം.  ഇതാണ്‌ ആദ്യാക്ഷര പ്രാസവും കേരള പ്രാസമെന്ന ദ്വിതീയാക്ഷര പ്രാസവും ഉത്തരേന്ത്യൻ ശൈലിയിലുള്ള അന്ത്യാക്ഷര പ്രാസവും. 

നാലക്ഷര പ്രാസം
2 x 2 = 4 (ഒരു വരിയിൽ രണ്ടു തവണ x 2 വരികൾ)
ഉദാഹരണം, ഒരു വരിയിൽ 18 അക്ഷരങ്ങളുണ്ടെങ്കിൽ, രണ്ടുവരികളിലെ രണ്ടാമത്തേയും പത്താമത്തേയും അക്ഷരങ്ങൾ ഒരേവ്യഞ്ജനമോ ശബ്ദമോ ആയി പ്രയോഗിക്കുന്നു. അതായത് അഷ്ടപ്രാസത്തിൻ്റെ നേർപകുതി! അതുമല്ലെങ്കിൽ ഒരേഅക്ഷരത്തിനെ ആദ്യാക്ഷര പ്രാസമായും അന്ത്യാക്ഷരപ്രാസമായും ഉപയോഗിക്കുന്നു. ഇതൊക്കെ അതിന്റെ ഗണിതയുക്തി മാത്രമാണ്. എണ്ണം പറഞ്ഞ പ്രാസങ്ങൾ ഉപയോഗിക്കുമ്പോൾ ആദ്യാക്ഷരവും അന്ത്യാക്ഷരവും ഒഴികെ ബാക്കിയുള്ള സ്ഥാനങ്ങളിലാണ് പ്രാസം കണക്കാക്കുന്നത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു രണ്ടക്ഷരപ്രാസത്തിനെ തന്നെ 4 വരികളിലേയ്ക്ക്‌ നീട്ടിയെഴുതി 1 x 4 = 4 എന്ന രീതിയിൽ നാലക്ഷര പ്രാസം കൊണ്ടുവരുന്നു.  പക്ഷെ, സാമാന്യമായി അത് ദ്വിതീയാക്ഷരപ്രാസം എന്നേ നമ്മൾ മനസ്സിലാക്കൂ. 

ആറക്ഷര പ്രാസം
2 x 3 = 6 
ഒരു അക്ഷരം ഒരു വരിയിൽ 3 തവണ, അങ്ങനെ 2 വരികൾ. ഇത്‌ ദ്വാദശ പ്രാസത്തിന്റെ പകുതിയാണ്‌.  ഒരു സാധ്യത മാത്രം, ഗണിതയുക്തിയിൽ മാത്രം ശരിയും. 

എട്ടക്ഷര പ്രാസം
2 x 4 = 8
ഒരക്ഷരം ഒരു വരിയിൽ 4 തവണ, അങ്ങനെ 2 വരികൾ. ഇത്‌ ഷോഡശപ്രാസത്തിന്റെ പകുതിയാണ്‌. ഇങ്ങനെ ആരും എഴുതാറില്ലെന്നുകൂടി പറഞ്ഞോട്ടെ

അല്ലെങ്കിൽ 4 x 2 = 8
ഒരക്ഷരം ഒരു വരിയിൽ 2 തവണ, അങ്ങനെ 4 വരികൾ.  യതിയോട് ചേർന്നുവരുന്നസ്ഥാനങ്ങളിൽ പ്രാസം ഉപയോഗിക്കുന്നതായാണ് ഭാഷാഭൂഷണം പറയുന്നത്‌. ഉദാഹരണമായി ശാർദ്ദൂലവിക്രീഡിതവും. പക്ഷെ അഷ്ടപ്രാസത്തിന് യതി വേണമോ, ഏതെങ്കിലും ഒരു സമാവൃത്തം പോരേ, പാദങ്ങളുടെ സന്തുലിതഗണക്രമമോ അതിന്റെ സ്വാഭാവികതാളത്തിൽ/ഈണത്തിൽ  വരുന്ന രണ്ടു സ്വരസ്ഥാനങ്ങളോ പോരേ ?  വലതുഭാഗത്തെ ലേബൽ സൂചിക നോക്കൂ, ഏതെല്ലാം വൃത്തങ്ങളിലാണ് അഷ്ടപ്രാസം ഞാൻ ചേർത്തിരിക്കുന്നത്  എന്ന് കാണാം 

ദശാക്ഷര പ്രാസം
2 x 5 = 10
ഒരു സാധ്യത മാത്രം, ആരും ഉപയോഗിക്കാറില്ല. ഉദാഹരണമായി, വൃത്തമഞ്ജരിയിൽനിന്നും ഒരുവരിയിൽ 20 - 26 അക്ഷരങ്ങളുള്ള ഏതെങ്കിലും ഒരു സമവൃത്തമെടുത്ത് ഓരോ വരിയും 5 ആയി മുറിച്ച് രണ്ടുവരികൾ പ്രാസം ചേർത്ത് എഴുതിയാൽ ദശാക്ഷര പ്രാസമായി. അങ്ങനെ 4 വരിയും എഴുതാനായാൽ അത് 20 അക്ഷരങ്ങളുടെ പ്രാസമായി എന്നും പറയണം. (വിംശതിപ്രാസം)

ദ്വാദശപ്രാസം
4 x 3 = 12
ഒരക്ഷരം ഒരു വരിയിൽ 3 തവണ, അങ്ങനെ 4 വരികൾ. 
ഒരു വരിയിൽ 18 അക്ഷരങ്ങളിൽ കൂടുതൽ വരുമ്പോൾ വൃത്തത്തിന്റെ താളത്തിനനുസരിച്ച്‌ അവയെ മൂന്നായി പകുത്ത്‌ 4 വരികൾ എഴുതുന്നു.  പ്രാസാലങ്കാരത്തിന്റെ ശബ്ദഭംഗി വളരെ  പ്രകടമായി കാണാം.  മത്തേഭം പോലുള്ള വൃത്തങ്ങളിൽ ഇത് നന്നേ യോജിക്കും. ഇതാണ് ഭാഷാഭൂഷണത്തിലെ ഉദാഹരണവും.  പക്ഷേ വലതുവശത്തു കാണുന്ന ലേബൽ സൂചിക നോക്കൂ, വേറെ ഏതെല്ലാം വൃത്തങ്ങളിൽ ഞാൻ ദ്വാദശപ്രാസം കൊണ്ടുവന്നിട്ടുണ്ട് എന്നുകാണാം

ഷോഡശപ്രാസം
4 x 4 = 16
ഒരു വരിയിൽ ഒരു അക്ഷരം 4 തവണ, അങ്ങനെ 4 വരികൾ. അതുകൊണ്ടു തന്നെ പ്രാസാലങ്കാരങ്ങളിൽ വെച്ച്‌ ഏറ്റവും ബുദ്ധിമുട്ടുള്ളത്‌. നാലായി മുറിക്കാനാവുന്ന വരികൾ വരുന്ന ഏത് സമവൃത്തത്തിലും ഇത് പരീക്ഷിക്കാവുന്നതേയുള്ളൂ.  

പ്രാസാക്ഷരം അല്ലെങ്കിൽ ശബ്ദം ഉപയോഗിക്കന്നതും ചില നീക്കുപോക്കുകൾക്ക്‌ വിധേയമായാണ്‌.   ഒരു വ്യഞ്ജനം, ഉദാഹരണം ക ഉപയോഗിച്ചു തുടങ്ങി എന്നിരിക്കട്ടെ. ഇത്‌ ആവർത്തിക്കുമ്പോൾ കി എന്നോ കു എന്നോ കൃ എന്നോ മാറ്റി ഉപയോഗിക്കുന്നു. (സ്വരഭേദം വരുത്തുക)  അതല്ലെങ്കിൽ കുറേക്കൂടി കർശനമായി ക മാത്രമായി ഉപയോഗിക്കുന്നു. ഇതിലേത്‌ ശരി ഏത്‌  തെറ്റ്‌ എന്നില്ല. പ്രാസം വ്യഞ്ജനത്തിനാണെന്നും അതോടൊപ്പം ചേരുന്ന സ്വരാക്ഷരങ്ങളെ കണക്കിലെടുക്കേണ്ടെന്നും ഭാഷാഭൂഷണം. എന്നാലും സ്വരഭേദം വരുത്താതെ ഷോഡശപ്രാസം കൊടുക്കുക എന്നുപറയുന്നത് ഒരു രസമല്ലേ, കുറച്ചധികം മെനക്കെട്ട പണിയാണ്‌  എങ്കിലും.

ഷോഡശപ്രാസത്തിലെഴുതിയ ചില പദ്യങ്ങളാണ്‌ ഇവിടെ കൊടുക്കുന്നത്‌. സാധാരണ പതിനെട്ടോ ഇരുപതോ അതിലധികമോ അക്ഷരങ്ങൾ ഒരു വരിയിൽ വരുന്ന ഏതെങ്കിലും  വൃത്തത്തിലാണ്‌ ഷോഡശാക്ഷര പ്രാസം ഉപയോഗിക്കാറുള്ളത്‌.

ആദ്യമായി കുസുമമഞ്ജരി വൃത്തത്തിൽ സ്വരഭേദം വരുത്താതെ എഴുതിയത്‌.  ഇതിൽ ഒരു വരിയിൽ 21 അക്ഷരങ്ങളുണ്ട്‌.


പാരവെണ്മയൊടു ശാരദേന്ദുമതി താരവാനിലൊരു സാരസം
നീരണിഞ്ഞ പുതു കൈരവങ്ങളുടെ മാരകേളി പകരും രജം
ഗൗരവർണ്ണ ദല താരണിഞ്ഞ ലത തോരണങ്ങളുടെ  സൗരഭം
പാരറിഞ്ഞു കനി ഭാരമേന്തിയുലയും രസാല വന തേൻ രസം

അധിക വെൺമയോടെ അരയന്നം കണക്കെ വാനിൽ നീന്തി  വന്ന ചന്ദ്രനെ കണ്ട് ആമ്പലിന്റെ പൂമ്പൊടി മാര കേളിക്കു സജ്ജമായി. ഇത് കണ്ട്  വള്ളി (മുല്ല) തോരണം പോലെ പടർന്നു കയറി തന്റെ വെളുത്ത പൂക്കളിലുള്ള  സൗരഭം  മാവിന്  പകർന്നതാണ് അതിലെ പഴത്തിന്റെ തേൻ രസമെന്നു ലോകമറിഞ്ഞു.

 

വാകമേലെയതി ശോകനിർഭര, വിമൂകമായി പികമേകനായ് 
കൂകവേ, കളസുധാകരം, കുയിലിനോ കരാളമയമാകയാൽ 
ശോകമേറിയരവംകടഞ്ഞസുധ വാക പാടലമലർകളായ് 
ശീകരാഞ്ചിതവശീകരം കടുനിറം കലർത്തുവതിനാകണം 

അതേ സമയം വാകമേലെ അതിയായ  ശോകത്തോടെ ഉച്ചത്തിൽ  ഒരു കുയിൽ ഏകനായ് കൂകുമ്പോൾ (മറ്റുള്ളവർക്ക്) അവിടെ ഒരു മധുര നാദത്തിന്റെ സമുദ്രം തന്നെയുണ്ടെങ്കിലും കുയിലിന് അത് കരാളമാണ് (വിരഹം). വെള്ളത്തുള്ളി കൊണ്ടലങ്കരിച്ച (നീഹാരം) വശ്യമായ ഒരു കടും നിറം (തൻറെ പൂക്കളിൽ)  കലർത്തുവാനാകണം അതിശോകമുള്ള ആ ശബ്ദം കടഞ്ഞസുധ വാകയുടെ ചുവന്ന പൂക്കളായത്.


മലർകളായ് എന്നതിലെ ർ എന്ന ചില്ലക്ഷരം ഉറപ്പിച്ചു പറയാത്തതിനാൽ ല എന്ന അക്ഷരത്തിന് ഗുരു സ്ഥാനം കൃത്യമായി കിട്ടുന്നില്ല.


ഈ കല്ലുകടി ഒഴിവാക്കാൻ ആ വരി ഇങ്ങനെ ആക്കാം.

ശോകമേറിയരവംകടഞ്ഞസുധ വാകപൂത്തനിറമാകയായ്

ഇതിന്റെ ഒരു വിപുലീകരിച്ച പതിപ്പ് നിലാവസന്തം എന്ന പേരിൽ കൊടുത്തിട്ടുണ്ടു്. 

കുസുമമഞ്ജരിയിൽ ഒരു ന ഗണം 3 വട്ടം  ആവർത്തിച്ച് വരുന്നുണ്ട്.  ഇതിൽ ഓരോ ന ഗണത്തിൽ നിന്നും ഓരോ മാത്ര വീതം കുറച്ചെടുത്താൽ അത് 18 അക്ഷരങ്ങളിൽ നില്കും. അങ്ങനെ  ര ന ര ന ര ന ര മാറി ര സ ജ ജ ഭ ര എന്നാകും.  അതാണ് മല്ലിക. മറ്റൊരുതരത്തിൽ പറഞ്ഞാൽ കുസുമ മഞ്ജരിയുടെ അനിയത്തിയായിവരും മല്ലിക!

ഇനി ഒന്ന് ചുരുക്കി മല്ലികയിലേക്ക് എഴുതാം.കൂട്ടക്ഷരമായി "ക " ആണ് ഇവിടെ പ്രാസത്തിനെടുത്തിരിക്കുന്നത്. 

പൂക്കടമ്പുകളൊക്കെയും അരുവിക്കരയ്ക്കിരുപക്കമായ് 
പൂക്കളങ്ങളൊരുക്കവേ മറ നീക്കിയെത്തിയൊരർക്കനോ 
നോക്കെറിഞ്ഞിരുളൊക്കെ വർണ്ണമൊഴുക്കി വന്നിഹ പോക്കവേ 
പൂക്കളിന്നു മയക്കിടുന്നു തിളക്കമോടൊരു  ദൃക്കിനേ 

ഈ ശ്ലോകത്തിന്റെ മുഴുവൻ ഭാഗവും വസന്തവനം എന്ന പേരിൽ കൊടുത്തിട്ടുണ്ടു്. 


അടുത്തതായി ഒരുവരിയിലെ അക്ഷരങ്ങളെ പരമാവധി ചുരുക്കി ഒരു പരീക്ഷണം.  ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌ ഒരു വരിയിൽ 12 അക്ഷരങ്ങൾ മാത്രം വരുന്ന  വൃത്തമാണ്‌. അതായത്‌ കുറുക്കിയെഴുതിയ വരികളിലെ  4 ഗണങ്ങളും പ്രാസാക്ഷരം ഉൾപ്പെട്ടതാണ്‌. മാത്രവുമല്ല പ്രാസാക്ഷരം മാറാതെ നിലനിർത്തിയിട്ടുണ്ട് . (മ എന്നത്  മി എന്നോ  മു എന്നോ മാറുന്നില്ല.)

വൃത്തം: തോടകം


സുമമഞ്ജിമയാൽ പ്രമദം ഭ്രമരം
കമനീയ മരാളമഗംഗമനം
സമശോണിമയാൽ ദ്രുമസൂനമയം
ഹിമപൂർണ്ണിമയിൽ ചമയും സമയം

  


ദലമാർന്നലരിൻ കുല സംകുലമായ്‌
ഉലയുന്ന ലവംഗലതാ വലയം
മലയാനിലവിൽ വിലസുന്നലസം
കുലരാഗിലകോകില പൂമലയിൽ

 

നിനവിൻ നനവിൽ കനവിൻ കനകം
വനരഞ്ജനചന്ദനഗന്ധനമായ്‌
മനതാരിനകം ഘനവാസനയിൽ
മനമോഹനകൂജനമേളനവും

 

സുവരം പ്രവദം തവവൈഭവമാം
പ്രവരം കവരും രവനീരവമായ്‌
ദിവമോ  ധവളം  കുവമോ പ്ലവകം
നവഹാർദ്ദവമൈന്ദവകാന്തിവനം

വൃത്തം : തോടകം


പദപരിചയം
പ്രമദം : സന്തോഷത്തോടെ
കമനീയ : കാമിക്കത്തക്കതായ
മരാളം : മാതളത്തോപ്പ്  അഗം : വൃക്ഷം/പർവ്വതം
ദ്രുമം വൃക്ഷം
സംകുലം കൂട്ടത്തോടെ
രഞ്ജന: നിറം പിടിപ്പിക്കുന്ന/ചായമിടുന്ന/സന്തോഷിപ്പിക്കുന്ന
ഗന്ധനം: മണം പരത്തൽ
കൂജനം :കുയിലിന്റെ പാട്ട്
സുവരം: അനുഗ്രഹീതമായ
പ്രവദം :ഉച്ചത്തിൽ പറഞ്ഞ/പാടിയ
പ്രവരം: കുലം/ആ ഗണത്തിൽ പെട്ട
രവം :ശബ്ദം നീരവം :നിശ്ശബ്ദത
ദിവം: ആകാശം കുവം: ആമ്പൽ
പ്ളവകം :പൊന്തിക്കിടക്കുന്ന
ഐന്ദവ : ഇന്ദുവിൻറെ


വിംശതിപ്രാസം
4 x 4 = 20 വിംശതിപ്രാസം.  വിംശതി എന്നാൽ 20.  ഒരു വരിയിൽ 5 തവണവീതം 4 വരികളിലായി മൊത്തം 20 തവണ.  ഇതൊരു ഗണിതസാധ്യത മാത്രമല്ല, സന്തുലിതഗണക്രമമുള്ള വൃത്തങ്ങളിൽ എഴുതുവാനും സാധിക്കും.  അത്തരത്തിലുള്ള ഒരു മുഴുനീള കവിത അമോഘകുസുമം എന്ന പേരിൽ പ്രത്യേകമായിത്തന്നെ ചേർത്തിട്ടുണ്ടു്.