Showing posts with label ഭ്രമരാവലി. Show all posts
Showing posts with label ഭ്രമരാവലി. Show all posts

Saturday, March 21, 2026

വിഷുവം 2

കഴിഞ്ഞ പോസ്റ്റിൻ്റെ ചുവടുപിടിച്ച് വൃത്തമാലികയിൽ മറ്റൊരു രചന 



നനവെഴുന്നുറവിൻ കനിവുതേടും
കനവുകൾ വിരിയും തനിമ പോലേ
വനികയിൽ കിളികൾ സ്വനമൊഴുക്കും
ഇനിമ തൻ വിളികൾ ഇനി മുഴങ്ങും
ഇമകളൊന്നിട ചിമ്മിടാ തരു വർണ്ണസൗഭഗകാന്തിയിൽ
ചമയമാർന്നു വിരിഞ്ഞു പൊൻകണി കർണ്ണികാരമൊരുക്കി പോൽ

ധരണി തന്നുടെ കരളിലുള്ളൊരു ചിരമനോഹര ധാരകൾ
പരതി നോക്കിയ മരമെടുത്തവ സരണിയായതു വേരതിൻ
സ്ഫുരണമുള്ളൊരു ഹിരണമായതിലുരസി നിന്നു സമീരണൻ
തരളമാരുത കരതലങ്ങളിലുരതമാം സുമ സാരമായ്

ജ്വലനവേനലിനലമറന്നൊരു പുലരി തൻ ഋതു കാലമായ്
അലരണിഞ്ഞവയില മറയ്ക്കണ കുലകളായ് നിറമാലകൾ
സുലഭമായൊരു ദലകുതൂഹല നലവിഭൂഷിത ജാലമാൽ
കില കണിപ്രതിഫലനമായ് നറുമലരി കാണ്മു വിലോലമായ്



വൃത്തമാലിക
പല്ലവി: ദ്രുദപദം  വരികിൽ നഭനയങ്ങൾ (ജഗതി 12) പ്രാസം: #അഷ്ടപ്രാസം 
അനുപല്ലവി: നഭരസംജജഗം നിരന്നു വരുന്നതാം ഭ്രമരാവലി (അതിധൃതി 19)
ചരണം: നഭന ഭംനഭരെമാടു ചേർന്നതു കുമുദിനീസമഭിഖ്യമാം.(പ്രകൃതി 21) പ്രാസം: #ഷോഡശപ്രാസം

Saturday, February 6, 2021

മനവാനം

 അതിധൃതി (19 ) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു വൃത്തമാണ് ഭ്രമരാവലി.  മല്ലിക എന്ന വൃത്തവുമായി ഏറെ സാമ്യമുള്ള ഒരു വൃത്തമാണിത്. മല്ലിക വൃത്തത്തിന്റെ ആദ്യാക്ഷരം എടുത്ത് മാറ്റി പകരം അവിടെ രണ്ടു ലഘുക്കൾ വെയ്ക്കുകയാണെങ്കിൽ ഭ്രമരാവലി ആയി.

ഉദാഹരണത്തിന്,

ഈ  വിശാല നഭസ്സിതൊക്കെയലഞ്ഞു തീർപ്പതിനാകുമോ - മല്ലിക 

അതിവിശാല നഭസ്സിതൊക്കെയലഞ്ഞു തീർപ്പതിനാകുമോ - ഭ്രമരാവലി 


മനവാനം

കതിരിടും സരസങ്ങളാം നിമിഷങ്ങളാർന്നലയും മനം
പതിവുപോൽ ഗഗനം മുഴുക്കെയലഞ്ഞ  മേഘമരാളമോ
അതിവിശാലനഭസ്സിതൊക്കെയലഞ്ഞു തീർപ്പതിനാകുമോ
മതിവരാതൊഴുകുന്നതുണ്ടു  കിനാക്കളേറെ മനസ്സിലും

പുലരിവന്നു, മനസ്സിലും പുതുനാമ്പിടും ശുഭകാമന
മലരണിഞ്ഞതിനാൽവരും, ദിനശോഭതന്നെ നഭസ്സിലും
വലയുമേറെ വിടർന്നകാമനയസ്തമിച്ചതിനപ്പുറം
കലതെളിഞ്ഞുവരാം വിചിന്തനമത്രമേൽ മറനീങ്ങിയാൽ

തരളിതം നിനവിൻറെപൂന്തിരകൊണ്ടു ദോളനലാളനം
തിരമനംപടരുംനിലാവല ലോലമാം നലവെണ്മയും
സുരപഥം ഗഹനം നിതാന്തവുമെന്തിനേറെ, ഹൃദന്തവും
തിരയിടും പലചിന്തകൾ വരുമന്തരംഗമചിന്തനം

നിറമണിഞ്ഞുമനം ദിനം പലനേരമോ പലഭാവമായ്
കറയണിഞ്ഞഴലിൻറെ നൊമ്പരമന്ധകാര നഭസ്സമം
ചെറുവിഭാവനകാന്തി താരകപോലെനിന്നു തമസ്സിലായ്
വെറുതെമിന്നിയതോ വിഭാവരിപോലെ വന്നൊളിചിന്നിടും

ചിരിയണിഞ്ഞുമിനുങ്ങി താരകളെന്നപോൽ മനവാനിലും
കരിമുകിൽ നിറമാലവന്നു കനത്തതാകുലചിന്തകൾ
ചൊരിയുമാ മഴപോൽക്കരഞ്ഞുമനം പലപ്പൊഴുമുള്ളിലായ്
അരിയരാഗമണിഞ്ഞു സംഗമവേളതൻ നിറജാലമായ്

പ്രഭപരത്തിയമിന്നലും വരുമീറനാം മുകിൽമൂടിയാൽ
നിഭവെളിച്ചമുദിച്ചിടാവു മനസ്സിനാതുരമോർമ്മപോൽ
നഭമടർന്നിടിവാളുവീണതുപോലെ മാനസചോദകം
സുഭഗമാം പ്രിയമുള്ളൊരോർമ്മ കഴിഞ്ഞകാലമതിൻസ്മൃതി

ഹൃദയവാനവുമാകമാനമുലഞ്ഞു പൂത്തുപുലർന്നിടാം
ഉദയവും പുനരസ്തമിക്കലുമുണ്ടിതേ മനവാനിലും
മദനരാഗമണിഞ്ഞപോലൊരു മാരിവില്ലുതെളിഞ്ഞിടാം
കദനമാമിരുൾമൂടിനിന്നു നിരാശകൊണ്ടു കറുത്തിടാം

അപചയം വരണുണ്ടു ചന്ദ്രനു വൃദ്ധിയും പിറകേവരും
കപടമായവികാരവും ബത തെറ്റുമേറ്റു തിരുത്തലും
ചപലമാം പടുശങ്ക പിന്തുടരും ദുരന്തവിചിന്തനം
സപദിവന്നുമറഞ്ഞു പോയിടുമുള്ളിലും ഒരുകൊള്ളിയാൻ

ദിവസവും മനമാർത്തവൃത്തി സമാപ്തികണ്ടു സുഷുപ്തിയിൽ
ധ്രുവനുമുണ്ടുമതേവിധം ചിരതാരയായതു സുസ്ഥിരം
അവനിയിൽ വലയുന്നവർ ദിശതേടുവാനതുനോക്കിടും
ജവനചിന്തകളിൽത്തളർന്നമനം വരുന്നതു നിദ്രയിൽ 

തെളിനിതാന്തമനന്തവാനിലെ കാമരൂപമുകിൽത്തിര
തെളിമനംനിറയുന്നതോ പലകാമ്യ കാമനജാലവും
ഒളിതരുന്നൊരുസൂര്യനും മറയുന്നുമേഘമിടയ്ക്കിടേ
നളിനകാന്തനുമുണ്ടതേപടിയന്തരംഗമതിങ്കലായ്

മുളവരുന്ന പുതുപ്രതീക്ഷകളെങ്ങു നിന്നറിവീലപോൽ
അളകനന്ദവരും കണക്കൊഴുകുന്നു ഗംഗയിലൊത്തിടാൻ
പുളകമാർന്നതുടിപ്പു വൈഖരിയായി വാഹിനി ഗംഗയായ്
അളവറിഞ്ഞവരാരിതുണ്ടു നഭസ്സിലുള്ളൊരു ഗംഗപോൽ

ധരണിതന്നിലൊടുങ്ങിവീണതിനില്ലപിന്നെ നിവൃത്തവും
സ്വരമണിഞ്ഞു പുറത്തുവീണ മൊഴിക്കുമുണ്ടുമതേ വിധി
ഉരയുമേതൊരുവാക്കിനും  തിരികേവരാൻ വഴികാണുമോ
ധരണിതന്നിലലിഞ്ഞുചേർന്നതു ഭാവിനാളു മെനഞ്ഞിടും

ഗഹനമാം ഗഗനത്തിനാഴമറിഞ്ഞു വന്നവരില്ലപോൽ
ഗഹനമാം ഹൃദയത്തിനാഴമറിഞ്ഞതില്ല സതീർത്ഥ്യരും
സഹചരൻ സഹപാഠിയും സഹവാസിയാം സഹധർമ്മിണി
സഹജനും സഹജാ സഹായിയുമൊന്നുപോലെ പരാജിതർ

ശ്രവണമാണിതൊരേവരം നഭമെന്ന ഭൂതമറിഞ്ഞിടാൻ
ശ്രവണമാണു പരൻറെയുള്ളുമറിഞ്ഞിടാനൊരു പോംവഴി
അവനിയിൽ വഴി വേറെയില്ലിവ രണ്ടുമിന്നൊരുപോൽവരും
ഇവതരുന്നതു സാമ്യമോ തനിരൂപകം കിലതന്നെയോ

വൃത്തം: ഭ്രമരാവലി

പദപരിചയം
കല : ചന്ദ്രക്കല
ലോല : ആകാംക്ഷയോടുകൂടിയ, പ്രത്യാശിച്ചുകൊണ്ടിരിക്കുന്ന
അചിന്തനം : ചിന്തിക്കാൻ ആവാത്തത്
വിഭാവരി: നക്ഷത്രങ്ങളുള്ള രാത്രി
നിഭ : പോലെ/ സാദൃശ്യമുള്ള
ചോദകം: പ്രേരിപ്പിക്കുന്നത്
സപദി:  ഉടനെ, തത്ക്ഷണം
ജവന: അധികം വേഗതയുള്ള
കാമരൂപൻ : ഇച്ഛാനുസരണം രൂപം മാറ്റാൻ കഴിവുള്ളവൻ
നളിനകാന്തൻ : ലക്ഷമീകാന്തൻ

വൈഖരി : ഉച്ചഭാഷണം അഥവാ പുറത്തേക്ക് വന്ന വാക്ക്.
യോഗ ശാസ്ത്രമനുസരിച്ച് ഒരു ചിന്ത വാക്കായി രൂപപ്പെടുന്ന പ്രക്രിയ നാലായി തരം തിരിച്ചിരിക്കുന്നു.
1)  പര - ആദ്യത്തെ ഉന്നതാവസ്ഥ, ചിന്ത ബോധമണ്ഡലത്തിനും പുറത്തെവിടെയോ ഉള്ള അവസ്ഥ
2) പശ്യന്തി - കാണുക, ബോധം അത് തിരിച്ചറിയുന്ന അവസ്ഥ
3) മാധ്യമ - ചിന്ത പ്രകടമാകാൻ ഉപയോഗിക്കുന്ന മാധ്യമം
4) വൈഖരി - പുറത്തേക്ക് വന്ന വാക്ക്

നിവൃത്തം: നിവർത്തിക്കൽ മടങ്ങിപ്പോക്ക് അഥവാ തിരിച്ചുപോക്ക്
പരയും പശ്യന്തി യും മധ്യമയും നിവർത്തിക്കാം, എന്നാൽ വൈഖരി ഒരിക്കലും നിവർത്തിക്കുന്നില്ല.

സതീർത്ഥ്യൻ : ഒരേ ഗുരുവിൽനിന്നും പഠിച്ചവൻ
സഹപാഠി: ഒപ്പമിരുന്ന് പഠിച്ചവൻ
സഹജൻ/സഹജാ: സഹോദരൻ /സഹോദരി

പഞ്ചഭൂതങ്ങളെ അവ ഏതെല്ലാം തരത്തിൽ മനസ്സിലാക്കാൻ സാധിക്കും എന്നതിനനുസരിച്ച് സൂക്ഷ്മമായതിൽനിന്നും സ്ഥൂലമായതിലേക്ക് എന്ന ക്രമത്തിൽ തരംതിരിച്ചിരിക്കുന്നു. കേട്ടു മാത്രം അറിയാൻ  സാധിക്കുന്ന ഒന്നാണ് ആകാശം.

ഭൂതങ്ങൾ കേൾവിസ്പർശംകാഴ്ചരുചിഗന്ധം
ആകാശം ✓xxxx
വായു ✓ ✓xxx
അഗ്നി ✓ ✓ ✓xx
ജലം ✓ ✓ ✓ ✓x
ഭൂമി ✓ ✓ ✓ ✓ ✓

  
രൂപകം : അവർണ്യത്തോടു വർണ്യത്തിന്നഭേദ്യം ചൊല്ക രൂപകം

കില: വാസ്തവത്തില്‍, സത്യമായിട്ട് 


നഭരസം ജജഗം നിരന്നു വരുന്നതാം ഭ്രമരാവലി