Saturday, January 24, 2026

പ്രാണശോണിമ

ഒരു വരിയിൽ 12 അക്ഷരങ്ങളുള്ള വൃത്തങ്ങൾ ജഗതി എന്ന ഛന്ദസ്സിൽ ഉൾപ്പെടുന്നു. 4 രഗണങ്ങൾ നിരത്തിയ സമവൃത്തമാണ് സ്രഗ്വിണി. ഒരു ര ഗണത്തിൽ 3 അക്ഷരങ്ങളിലായി 5 മാത്രകൾ ഉണ്ടായിരിക്കും. 5 മാത്രകളുള്ള 8 ഗണങ്ങൾ നിരത്തിയാൽ അത് കാകളിയായി. അതായത് സ്രഗ്വിണിയിലെ ശ്ലോകം #കാകളി കൂടിയാണ്, അതേസമയം കാകളിയിലെ ഈരടികൾക്ക് ര ഗണം പാലിച്ചുകൊള്ളണം എന്ന നിർബന്ധമില്ലാത്തതിനാൽ തിരിച്ച് കാകളി ഒരിക്കലും #സ്രഗ്വിണി ആവുകയുമില്ല. യ ര ത എന്നീ 3 ഗണങ്ങളും നമ്മുടെ ഇഷ്ടാനുസാരം മാറ്റിയും മറിച്ചുമൊക്കെ എഴുതിയാലും കാകളി വന്നുകൊള്ളും.


പോകയായർക്കനിന്നേകനായ് സാഗരം
പൂകിടും നേരമോ തൂകിടും ചെന്നിണം
നൽകി മാനത്തിനൊന്നാകെ തൻ നൊമ്പരം 
പാകിവെച്ചുള്ളപോൽ നാകവർണ്ണാഭകൾ

മോടിയിൽ സന്ധ്യതന്നംബരം കണ്ടു ഞാൻ 
ആടലോടോർത്തുപോയ് കൂടെയുണ്ടെങ്കിൽ നീ
പാടലപ്പൂക്കളം കൂടുതൽ ചായമാൽ
നീടിലുണ്ടാക്കുവാൻ ചൂടിയെൻ കാമന!

താണുപോയർക്കനും ശോണിമയ്ക്കൊപ്പ,മെൻ
പ്രാണനിൽ പൂക്കളം വീണിടാതിപ്പൊഴും
കാണുവാനല്ലതു,ൾക്കോണിലായോർമ്മകൾ
വാണിടും കാലമാണോണമാണെപ്പൊഴും

സാരസപ്പൊയ്കയിൽ നീരജം പൂവിടും
നേരമെന്നോർമ്മയിൽ താരുപോൽ നിൻ മുഖം
ആരുയിർ നീയൊരാൾ ദൂരെയാണെങ്കിലും 
ചേരുമെന്നാത്മനാ ചാരെ നീയുള്ളപോൽ

മാലതിപ്പൂക്കളും മേലെ നീഹാരവും
പോലെ നിൻ നെറ്റിമേൽ ചാലിടും വേർപ്പുനീർ
ശാലിയാം പൂങ്കുയിൽ ശൈലിയിൽ സ്വച്ഛമായ്
ശീലുകൾ പാടുമാ ശീലമൊന്നോർത്തുപോയ്

ശ്യാമമാമംബരം തൂമ തീർത്തമ്പിളി
പ്രേമസർവ്വസ്വമേ എൻ മനം നിൻ മുഖം 
നാമണഞ്ഞെന്നപോൽ താമസിക്കാതെയാ
പൂമരച്ചില്ലകൾ ചാമരം പൂണ്ടിതാ

കാതരസ്പന്ദനം ചെയ്തിടുന്നെന്നിലെ
ഭൂതകാലസ്മൃതിയ്ക്കോ തലോടും സുഖം
ആതപത്തിൻ വ്യഥാതീതമാം സാന്ത്വനം 
ശീതളക്കൈകളാൽ കോതിടുന്നെന്നപോൽ

ആളലുണ്ടുള്ളിലായ് കോളുമുണ്ടെങ്കിലും
കോളിളക്കത്തിലും കേളിയാടുന്നു നീ
നാളമായ് പൂത്തു നീയുള്ളിലെപ്പോഴുമെൻ
നാളിയിൽ ചോരകൊണ്ടോളമേകും ചിരം

നോവുകൾ തിങ്ങിടും ദാവദാരുക്കളു-
ണ്ടെൻ വഴിത്താരയിൽ പോവതോ ദുർഘടം
മേവതുണ്ടൊപ്പമെൻ ഭാവസാന്നിധ്യമായ്
കേവലസ്നേഹമെൻ ജീവപാഥേയവും

ആയിരം വർണ്ണമാൽ ചായമിട്ടുള്ളൊരെൻ 
പോയ കാലത്തിലെ സ്ഥായിയാമോർമ്മകൾ
ഊയലാലാടിടും നീയതിൽ നിത്യവും 
മായയോ എന്നിലുണ്ടായ വിഭ്രാന്തിയോ

വൃത്തം: സ്രഗ്വിണി 
പ്രാസം: അഷ്ടപ്രാസം

നാലുരേഫങ്ങളാൽ സ്രഗ്വിണീ വൃത്തമായ്


Saturday, January 3, 2026

AI സംഗീതപരീക്ഷണം

 AI Music Generation പരീക്ഷിക്കുന്നതിനായി എഴുതിയ വരികൾ. സന്ധി ചേർത്ത് എഴുതുക എന്നതാണ് ഭാഷാനിയമം. പക്ഷേ AI യ്ക്ക് ചെറുവാക്കുകളായി പിരിച്ച് വിട്ടു വിട്ട് എഴുതുന്നതാണ് പഥ്യം. ഒന്നോ രണ്ടോ വാക്കുകൾ എന്തായാലും തെറ്റിച്ചു പാടും, എന്നാലും വരികൾ കൊടുത്തുകഴിഞ്ഞാൽ ഒരു മിനിറ്റ് കൊണ്ട് 4 തരത്തിൽ പാടിത്തരും. സംഗതി കൊള്ളാം.


3 വൃത്തങ്ങളിലായി, പല്ലവി സകലകലം, അനുപല്ലവി രുചിരതരം,  ചരണം തന്വിയിലും എഴുതിയിരിക്കുന്നു. ചരണം മാത്രം അഷ്ടപ്രാസമാണ്. 3 വൃത്തങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ വൃത്തമാലിക എന്നു വിളിക്കാം



പല്ലവി
താരമ്പൻ തന്നടവുകളോ കൈവിരുതുകളോ
ചാരത്തെത്താൻ ത്വരയുണരും കാന്തികവലയം
മൈക്കണ്ണിൽ മന്മദ നിപുണൻ പാടവമൊടവൻ
പാർക്കുന്നെന്നോ കൊടിയിളകും പോൽ മിഴിചലനം

അനുപല്ലവി
കണ്ണാൽ എയ്യും സുമശരമാണോ മമഹൃദയം
കണ്ണാൽ നെയ്യും കവിതകളാണോ നിറയുവതും
നേരോ നേരോ കവിതകളെഴുതാൻ മിഴി മതിയോ
നേരോ നേരോ മിഴിമുന പകരും വിനിമയമോ
നേരോ നേരോ മിഴിമുന പകരും കനവുകളോ
നേരോ നേരോ പുളകിതനാകും സമയമിതോ 


ചരണം
നാക്കുരിയാടാ മിഴിയിലെ മൊഴിനിൻ നോക്കിലറിഞ്ഞതിനനുരണനങ്ങൾ
വാക്കിനുമാകാ കവിതകളെഴുതീ കോർക്കുവതോ മദകരമൊരു മന്ത്രം 
കേൾക്കുവതിമ്പം കളരവഭരിതം ചേർക്കുവതോ രതിരസ മുകുളങ്ങൾ
പൂക്കുവതുള്ളിൽ പുതു ഋതു നികരം തിക്കുവതോ കനവൊരു മലയോളം


പുഞ്ചിരി തന്നേ ഉപവനസദൃശം പൂഞ്ചിറകാർന്നവിടണയുവതെന്റെ
സഞ്ചിതചിന്താ ശതതരശലഭം കെഞ്ചി വരുന്നതു മധുകണമുണ്ണാൻ
കൊഞ്ചിടുമാ പൊന്നധരമൊരിതളായ് നെഞ്ചിലതേകുവതിനിയ വികാരം
കാഞ്ചനവർണ്ണം കതിരൊളി ചൊരിയും
അഞ്ചിതരാഗമിതറിയുക നീയും

വൃത്തമാലിക: സകലകലം,  രുചിരതരം,   തന്വി
പ്രാസം: ദ്വിതീയ / അഷ്ടപ്രാസം

Saturday, December 27, 2025

രതിരസദശകം


വിവേകചൂഢാമണിയിലെ ആദിശങ്കരവചനം ഉദ്ധരിച്ചുകൊണ്ടു് തുടങ്ങട്ടെ,

ശബ്ദദിഭിഃപഞ്ചഭിരേവപഞ്ചഃ
പഞ്ചത്വമാപുസ്വഗുണേനബദ്ധാ
കുരംഗമാതംഗപതംഗമീന-
ഭൃംഗാപരപഞ്ചഭിരഞ്ചിത കിം?

ശബ്ദം പോലെയുള്ള അഞ്ചുജ്ഞാനസ്രോതസ്സുകളിൽ ഏതെങ്കിലുമൊന്നിൽ മാത്രം ആസക്തിപൂണ്ട് മാനും, ആനയും, ശലഭവും, മത്സ്യവും, വണ്ടും അപകടത്തിലാവുന്നുവെങ്കിൽ ഈ അഞ്ചിലും ഒരേസമയം ആസക്തനായൊരാളുടെ കാര്യം പിന്നെ പറയാനുണ്ടോ?

മാൻ - ശബ്ദം ആന - സ്പർശം ശലഭം - കാഴ്ച മീൻ - രുചി ഭൃംഗം - മണം എന്നിങ്ങനെയാണ് സ്വയം അപകടത്തിൽകൊണ്ടുപോയി ചാടിക്കുന്ന വിഷയാസക്തി വിവരിച്ചിരിക്കുന്നത്.  സ്വശരീരത്തിനു പുറത്തുനിന്ന് ഇങ്ങനെ അഞ്ചുവിധത്തിൽ അറിവ് നമ്മിലേയ്ക്കെത്തുന്നുവെങ്കിൽ അതിനോട് അഞ്ചു കർമേന്ദ്രിയങ്ങൾ കൊണ്ട് നമ്മൾ പ്രതികരിക്കുന്നുമുണ്ട്.  പഞ്ചേന്ദ്രിയങ്ങളെ കൂടുതലായി വിശദീകരിക്കുന്നില്ല.

ഇന്ദ്രിയജയം പൊതുവേ ദുഷ്കരമാണ്.  ഇന്ദ്രിയജയം വരുത്തി ഏതെങ്കിലും വരസിദ്ധിക്കായി തപസ്സനുഷ്ടിക്കുന്നവരെ ആകർഷിച്ചെടുത്ത് ലൗകികലോകത്തിൽത്തന്നെ തളച്ചിടാൻ ഇന്ദ്രൻ കാമദേവനെയും ദേവനർത്തകിമാരെയുമെല്ലാം നിയോഗിക്കുന്ന കഥകൾ നിങ്ങൾ കേട്ടിരിക്കും.  കാമം എന്ന വാക്കിന് ആഗ്രഹം എന്നേ അർത്ഥമുള്ളൂ.  നേരത്തേ സൂചിപ്പിച്ച അഞ്ചുവിധവിഷയങ്ങളിലേതെങ്കിലുമൊന്നിൽ ഒരു ആഗ്രഹം തോന്നുകയാണെങ്കിൽ അത് കാമമാണ്. ഉദാഹരണം, രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള തോന്നൽ, ഇഷ്ടപ്പെട്ട ഒരു പാട്ടു കേൾക്കാനുള്ള ആഗ്രഹം എന്നിങ്ങനെ.

ഈ പറഞ്ഞ ശബ്ദ, രൂപ, സ്പർശ, ഗന്ധ, രുചി, എന്നിങ്ങനെയുള്ള അഞ്ചു വിഷയങ്ങളും സമ്മേളിക്കുന്ന ഒരേയൊരു ആകർഷണം ലൈംഗികാകർഷണമാണ്.  ലൈംഗികബന്ധത്തിലാകട്ടെ അഞ്ചു കർമ്മേന്ദ്രിയങ്ങളും ഉപയോഗപ്പെടുന്നുമുണ്ട്.  ഇങ്ങനെ പത്ത് ഇന്ദ്രിയങ്ങളും സജീവമായി പങ്കെടുക്കുന്ന ഒരേയൊരു പ്രവൃത്തിയും രതിക്രീഡയാണ്, അതുകൊണ്ടുതന്നെ അത് ഏറ്റവും പ്രബലവുമാണ് മറികടക്കാൻ പ്രയാസമേറിയതുമാണ്.  ഏതെങ്കിലും ഒരു കാമ്യവിഷയത്തിൽ ആസക്തനാക്കാൻ പറ്റാത്തവനെ ഇന്ദ്രിയത്തിനു വശംവദനാക്കാൻ മന്മദനെ നിയോഗിച്ചാൽ മതിയാകും. മന്മദൻ എന്നുപറഞ്ഞാൽ തന്നെ മനസ്സിനെ മദിക്കുന്നവൻ എന്നല്ലെ അർത്ഥം. ഇന്ദ്രൻ കാമദേവനേയും ദേവസ്ത്രീകളെയും നിയോഗിക്കുന്നു എന്നു പറയുന്നതിലെ പൊരുൾ മനസ്സിലായിക്കാണുമെന്നു കരുതുന്നു.

ഒരു താപസനെയും താപസനുമുന്നിലെത്തുന്ന സ്ത്രീയേയും ചിത്രീകരിക്കട്ടെ, ഇവിടെ താപസൻ പാതിവഴിയിൽ പരാജയപ്പെട്ടു അർദ്ധവിരാമത്തിൽ നിർത്തിപ്പോകുന്നവനാണ്. ലക്ഷ്യവും മാർഗ്ഗവുമെല്ലാം കേട്ടുപഠിച്ച് അതിനുള്ള സാധനാമധ്യേ വീണുപോകുന്നയാൾ. പശ്യന്നപി ച ന പശ്യതിമൂഢ, കണ്ടിട്ടും കാണാതെ പോകുന്ന മൂഢൻ എന്നു പറയാവുന്നയാൾ.


തോടകമാണ് വൃത്തം.  #അനുപ്രാസവും അങ്ങിങ്ങായി ചുവപ്പു നിറത്തിൽ #യമകങ്ങളും കൊടുക്കുന്നുണ്ടു്.


അപഗാഖിലലൗകികതൃഷ്ണവിവാത്
ഉപഗാരതിമാനസവൃത്തിശമം
തപകാമന നൈഷ്ഠികചര്യ ദിനം
ജപമാരതി സാധന സർവദമം
(അപഗ - ഓടിപ്പോകുന്ന വിവാത് - നാലുപാടുനിന്നും അടിക്കുന്ന ഉപഗ - പിന്തുടരുന്ന അരതി - ഭോഗാസക്തിയില്ലായ്മ ശമം - ഇന്ദ്രിയങ്ങളെ അടക്കൽ ദമം - ബാഹേന്ദ്രിയങ്ങളെ കർമത്തിൽനിന്നും വിമുക്തമാക്കൽ)

അഥ സാമയികപ്രതിചര്യബഹിഃ
പഥതാകൃതശൂകൃതരൂപവതീ
പൃഥകാകുലമാമനുഗമ്യ തദാ
മിഥസാചിതരാജിതധൂത മുദാ
(സാമയിക - സമയത്തിനു ചേർന്ന പ്രതി - അതുമായി ബന്ധപ്പെട്ട ചര്യ - ആചാരം ബഹിഃ - പുറത്ത് പഥത് - പോകുമ്പോൾ ആകൃത - അടുത്തുവന്ന ശൂകൃത - ശൂ ശബ്ദം ഉണ്ടാക്കിയ പൃഥക് - പ്രത്യേകമായി ആകുല - എന്തുചെയ്യണമെന്നറിയാതെ പരുങ്ങുന്ന മാം എന്നെ അനുഗമ്യ - പിന്തുടർന്നു തദാ - ആ സമയത്ത് മിഥസ് - അന്യോന്യം ആചിത - ശേഖരിക്കപ്പെട്ട, സംഭരിക്കപ്പെട്ട ധൂത - ഊതിജ്വലിപ്പിച്ച )

ഭവതീ തവ താരുണ ചിത്രമുഖം
ഭവനസ്മരഡാമരകാമസൃജൻ
ഭവതാരതാരണിജൈത്രപഥേ
ഭവതുപ്രതിബന്ധനിബന്ധമദം
(ഡാമര - കലഹം സൃജൻ - സൃഷ്ടിച്ച ഭവം - സംസാരം അഥവാ ലൗകികലോകം താരണ - തരണം ചെയ്യാൻ സഹായിക്കുന്ന താരണി - തോണി)

പ്രണദാന്തരനിത്യമനാഹതവത്
പ്രണതശ്ചിരകാലമരാഗമഹം
പ്രണവസ്വരകൃത്യതിദേശതത
പ്രണയാർദ്രമനോഹരസാരരസം
(പ്രണദ - പ്രതിധ്വനിപ്പിക്കുക അന്തര - ഉള്ളിൽ അനാഹതം - ഖണ്ഡിക്കപ്പെടാത്ത വത് - പോലെയുള്ള അരാഗം - രാഗമില്ലാതെ അതിദേശം - പകരം വെയ്ക്കുക തത - അപ്പോൾ മുതൽ)ഷഡാധാരങ്ങളിൽ നാലാമത്തേത് എത്തുമ്പോഴാണ് അനാഹതധ്വനിയെ അനുസന്ധാനം ചെയ്യുന്നത്, അതായത് അത്രത്തോളം ആധ്യാത്മികമായി ഉയർന്നതിനുശേഷമായിരുന്നു ഈ വീഴ്ച 

രദനദ്യുതികുന്ദകവൃന്ദസമം
തദനുസ്മൃതി മാരമകാന്ദശരം
മദനോത്സുകസാധനരീതിവിധൗ
ഹൃദയാന്തരതുന്ദില നന്ദവനം
(രദന - പല്ല് കുന്ദകം - കുരുക്കുത്തി മുല്ല തദനു - അതിനുശേഷം മകാന്ദം - താമരയല്ലി വിധൗ- സമയത്ത് തുന്ദില - വഹിക്കുന്ന)

മുഖചന്ദ്രിക കൈരവഫുല്ലകരം
മുഖരീകൃതകോകിലനാദരവം
സുഖദായക താവക കേകിനടം
നഖകാന്തി ദശേന്ദുമരീചിഗണം
(കൈരവം - വെളുത്ത ആമ്പൽ ദശേന്ദുമരീചി - പത്ത് ചന്ദ്രപ്രകാശം)

സരസീരുഹസമ്മതഭാസമുഖം
സരസാംഗമനംഗനിഷംഗസമം
വിരസാത്മകവേദവിരാഗഹരം
തരസാ തവ ഭാസുരലാസ്യനടം
(സരസീരുഹം - താമര സരസാംഗം - സരസമായ അംഗം അനംഗൻ - കാമദേവൻ നിഷംഗം - ആവനാഴി വേദവിരാഗം - വേദപാഠംകൊണ്ടു വന്ന വിരക്തി തരസാ - പെട്ടെന്ന്)

കലികദ്വയമേദുര മേരുഗിരിം
കലിതാതുലതുംഗകുചാകൃതി തേ
കലിവേശഹൃതന്തതപാന്തമിദം
കലിലാലസലോലവിലാസനികം
(കലിക - പൂമൊട്ട് മേദുര - തടിച്ച മേരു - ഒരു പർവ്വതം കലിത - കണക്കാക്കിയ അതുല - തുല്യതയില്ലാത്ത തുംഗ - ഉയർന്ന തേ - നിനക്ക്/നിൻ്റെ കലിവേശ - കലി പ്രവേശിച്ച തപാന്ത - തപം അവസാനിപ്പിക്കുന്ന കലില - നിറഞ്ഞ/കലർന്ന അലസ - ഏകാഗ്രത പോയി മടിപിടിച്ച നികം - ആഗ്രഹിക്കുന്ന)

വനികാന്തരശാദ്വലശാലതടം
വനിവർജ്ജിത പൂജനജാഗരിതം
വനിതാഭണിതിക്വണതുല്യരവം
വനിനസ്തവകാന്തനിശാന്തസുഖം
(വനികാ - ചെറിയ കാട് ശാദ്വല - പച്ചപ്പുള്ള വനി - ആഗ്രഹം ഭണിതി - പറയുക ക്വണം - സംഗീതോപകരണം രവം - ശബ്ദം വനിനഃ - യാചിച്ചവൻ കാന്ത - മനോഹരമായ നിശാന്ത - അന്തഃപുരം)

തരുണോഗജഗമ്യനിഭസ്തരളം
തരുണീചരണം കതിധാ പതനം
തരുഷാ മമമാനസവൃത്ത്യുപരിം
തരുമൂലതപോധിക പാരമികം
(തരുണഃ - യുവാവ് ഗജഗമ്യ - ആനനട നിഭഃ - പോലെ തരുണീ - യുവതി കതിധാ - എത്ര പ്രകാരം തരുഷാ - വിജയം തരുമൂലം - മരച്ചുവട് തപോധിക - തപസ്സിലുമധികം പാരമികം - മെച്ചപ്പെട്ട)

വൃത്തം: തോടകം
പ്രാസം: അനു + യമകം

ഇനി ഞാനെഴുതിയതല്ലാത്തതും നിങ്ങൾ കേട്ടിരിക്കാൻ വഴിയുള്ളതുമായ മറ്റൊരു ശ്ലോകം ഉദ്ധരിക്കട്ടെ,

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജവിരാജിതമന്ദഗതി
യദി സാ യുവതീ ഹൃദയേ വസതി
ക്വ ജപ ക്വ തപ ക്വ സമാധിവിധി!!

ചന്ദ്രമുഖിയും സിംഹത്തെപ്പോലെയുള്ള അരക്കെട്ടും ആന നടക്കുന്നതുപോലെ പതിയെ നടക്കുന്നവളുമായ ആ യുവതി ഹൃദയത്തിൽ വസിക്കുകയാണെങ്കിൽ പിന്നെ എന്തു ജപം എന്തു തപം എന്തു വിധിയാംവണ്ണളുള്ള സമാധി?


Saturday, October 4, 2025

സ്വപ്നസുന്ദരി

ശ്ലോകരചനയിൽ ഗുരു ചേർന്ന ഗണങ്ങൾ വേണ്ടിവരുമ്പോഴൊക്കെ ദീർഘാക്ഷരങ്ങളെയാണ് സാമാന്യമായി ആശ്രയിക്കാറുള്ളത്. മന്ദാക്രാന്താ തുടങ്ങുന്നതുതന്നെ സർവ്വഗുരുവായ മഗണത്തിലാണ്. പക്ഷേ, പതഞ്ജലി നവകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് ദീർഘസ്വരാക്ഷരങ്ങളെ പാടേ നിരാകരിച്ച്, അന്ത്യാക്ഷരപ്രാസത്തിനെടുക്കുന്ന അതേ അക്ഷരം കൊണ്ട് തന്നെ അനുപ്രാസവും കൊടുത്ത്, പതിവുപോലെ ദ്വിതീയ പ്രവാസവും വിടാതെ പിടിച്ച് പുതിയ പരീക്ഷണം 

വിണ്ണിൽ നിന്നും തരുണിയൊരുവൾ പുഷ്ടസമ്പന്ന, ദിഷ്ടം
മണ്ണിൽ വന്നിട്ടിനിയ നടനം ഹൃഷ്ടസങ്കൽപമിഷ്ടം
പെണ്ണിൻ ചുണ്ടിൽ കുസൃതി,യവളന്നിഷ്ടമൊത്തുള്ള  ദഷ്ടം 
കണ്ണിൽ മിന്നും മിഴിവിനകൃതം, കഷ്ടമെൻ നിദ്രനഷ്ടം!
(ദിഷ്ടം - ഒരു നാട്യാലങ്കാരം സന്ദിഷ്ട - നിർദിഷ്ട/വാഗ്ദാനം ചെയ്ത മിഷ്ടം - മധുരരസം ദഷ്ടം - നാട്യത്തിലെ ചുണ്ടുകടിക്കൽ അകൃതം - ഇതുവരെ സൃഷ്ടിച്ചിട്ടില്ലാത്തത്)

അല്പം തൊങ്ങൽ, കസവുഞൊറികൾ, ചിത്രവർണ്ണത്തിൽ വസ്ത്രം
ശില്പം നില്പിൽ, ലസിതനടനം, സത്രപം നിന്റെ വക്ത്രം
ജല്പം വില്പിച്ചഴകിലിളകുന്നത്രപം നിൻ കളത്രം
തല്പം കല്പിച്ചരുളി മിഴികൊണ്ടസ്ത്രമെയ്യും വിചിത്രം 
(സത്രപം - ലജ്ജയോടെ വക്ത്രം - മുഖം ജല്പം - പിണക്കം അത്രപം - ലജ്ജ കൂടാതെ കളത്രം - അരക്കെട്ട്)

നെറ്റിപ്പൊട്ടും കുറിയ തിലകം പിംഗലം കണ്ടു ലംഗം
തെറ്റിക്കൊണ്ടക്കുലകളിടയും പുംഗവം തുംഗശൃംഗം
ഇറ്റിച്ചെന്നിൽ വിഷയവിഷവും നംഗനിന്നുണ്ടൊരിംഗം
മുറ്റിത്തിങ്ങും രമണരുചി തൻ രംഗമെന്നന്തരംഗം
(പിംഗലം - ഗോരോചനനിറം ലംഗം - ചേർച്ച പുംഗവം - ശ്രേഷ്ഠമായ നംഗൻ - കാമുകൻ ഇംഗം - സൂചന/ഇംഗിതം)

തൊണ്ടിയ്ക്കൊക്കും പവിഴമധരം സിക്ത നിർലിപ്തഭുക്തം
കണ്ടിട്ടുള്ളിൽ ദ്രുതിയിലൊഴുകും രക്തിവന്നെന്റെ രക്തം 
വണ്ടിൻ മട്ടിൽ മധുരമലരിൽ സക്തമൊട്ടുന്നമുക്തം
മണ്ടിച്ചെല്ലും പ്രണയമസൃണം യുക്തമുക്തം നിരുക്തം
(തൊണ്ടി - തൊണ്ടിപ്പഴത്തിൻ്റെ മരം സിക്ത - നനയ്ക്കപ്പെട്ട നിർലിപ്ത - കറ പുരളാത്ത രക്തി -  രാഗം/സ്നേഹം സക്ത - ആസക്തിയുള്ള അമുക്തം - പിടിവിടാതെ പ്രയോഗിക്കപ്പെടുന്ന (ആയുധം) മണ്ടുക - ഓടുക ഉക്തം - പറയപ്പെട്ടത് നിരുക്തം - വ്യക്തമാക്കൽ)

നക്തം ചന്ദ്രപ്രഭയിലമരും, കുന്ദകത്തിന്റെ വൃന്ദം 
ശക്തം തന്നെ, സ്മിത നറുനിഭം, തുന്ദിലം പൊൻമരന്ദം
രക്തം തുള്ളിക്കിനിയുമധരം, ബിന്ദുവിൽ കണ്ടു നന്ദം
വ്യക്തം നിന്നിൽ ലഭസനിവനും നന്ദനത്തിൽ മിളിന്ദം
(നക്തം - രാത്രി കുന്ദകം - കുരുക്കുത്തി മുല്ല നിഭം - പ്രകാശം തുന്ദിലം - നിറഞ്ഞ /വഹിക്കുന്ന രക്തം - ചുവന്ന നിറം നന്ദം - ആനന്ദം ലഭസൻ - അപേക്ഷിക്കുന്നവൻ മിളിന്ദം - വണ്ട്)

അന്തിച്ചന്തം കവിളിണകളിൽ പുഞ്ചിരിക്കുന്ന കഞ്ചം
ചിന്തിച്ചിന്തും മധുകണികകൾ കൊഞ്ചിടും ചുണ്ടു് കുഞ്ചം
ദന്തിയ്ക്കൊക്കും ശിരവടിവുകൾ നെഞ്ചിനങ്ങുണ്ടു് തുഞ്ചം
വെന്തിട്ടുള്ളം മദനരതിയിൽ സഞ്ചിതിയ്ക്കെന്നു തഞ്ചം?
(കഞ്ചം - താമര കുഞ്ചം - പൂങ്കൊത്ത്/കതിർ കുല ദന്തി - ആന 
സഞ്ചിതി - ഒത്തുചേരൽ)

ശുംഗം കൊങ്കയ്ക്കുപരിവിലസും വല്കലത്തിന്നിളക്കം
അംഗം തങ്കം രചിതരതിതന്നുത്കരം കണ്ട തക്കം
ഭൃംഗം പുംഗം മമ നിനവുകൾ നിഷ്ക്രമിച്ചെത്തി രൊക്കം 
ഭംഗം വന്നിട്ടുഴറി, ഭഗി നിൻ പക്കമെത്തിക്കറക്കം
(ശുംഗം - പൂമൊട്ടിന്റെ ആവരണം ഉത്കരം -കൂട്ടം/കൂമ്പാരം ഭൃംഗം - വണ്ട് പുംഗം - കൂട്ടം നിഷ്ക്രമിക്കുക - പുറപ്പെടുക ഭഗി - ശോഭയുള്ള)

നെഞ്ചിൽ തുള്ളും സരസമുകുളം ശംബരം തൻ്റെ ബിംബം 
കിഞ്ചിത് ദൃഷ്ടം മുകളിലവളിട്ടംബരത്തുമ്പു് ലംബം
കൊഞ്ചിക്കൊണ്ടെൻ കരളിലരുളുന്നംബകം കൊണ്ടു് ശംബം
അഞ്ചി,ത്തഞ്ചി പ്രണയനിധിയെൻ ചുംബനത്തിൻ കദംബം
(ശംബരം - പർവ്വതം കിഞ്ചിത് - അല്പം  അംബരം - വസ്ത്രം അംബകം - കണ്ണ് ശംബം - മിന്നൽ കദംബം - കൂട്ടം)

മൊത്തം മെയ്യിൽ മിഴികളുഴിയും ലമ്പടൻ തൻ്റെ കമ്പം
മുത്തം നൽകി,ത്തഴുകി നിനവിൽ ചെമ്പഴത്തുള്ളി ലിമ്പം
നൃത്തം ചെയ്യും ചരണസുഭഗം ചെമ്പകത്തിൻറെയിമ്പം
ചിത്തം പിന്നെക്കവിയുമളവിൽ തമ്പടിക്കും കളിമ്പം 
(ലമ്പടൻ - അധികം ആഗ്രഹമുള്ളവൻ ലിമ്പം - പുരട്ടൽ)

യക്ഷിപ്പെണ്ണിൻ വിജരവദനം  സങ്കടം നിൻ കളങ്കം 
അക്ഷിക്കുള്ളിൽ പ്രകടവിരുതും ചെങ്കനൽ കൊണ്ടൊരങ്കം
ശിക്ഷിക്കുന്നുണ്ടിവനെ ചടുലം, മങ്ക ചിന്തും വിശങ്കം
ഭക്ഷിച്ചെങ്കിൽ മരണമിവനും ചങ്കിടിക്കുന്ന തങ്കം 
(വിജര - പുതിയ വിശങ്കം - സംശയം കൂടാതെ തങ്കം - ഭയം)

ചുണ്ടും മട്ടും പരിണതി മുഖം, കൊല്ലുമെന്നുള്ള ഥല്ലിൽ
രണ്ടും ദംഷ്ട്രം കുടിലനിശിതം ഖുല്ല, നിർഭുഗ്ന ചില്ലി
പണ്ടും നിങ്ങൾക്കിരകളവരിൽ പല്ലൊരഞ്ചെട്ടു,മെല്ലിൻ
തുണ്ടും മിച്ചം പരതിവരുകിൽ വല്ലതെന്തുണ്ടു്  ചൊല്ലിൻ
(പരിണതി -  രൂപാന്തരപ്രാപ്തി ഥല്ല് - ധിക്കാരം കുടില - വളഞ്ഞ നിശിതം - മൂർച്ചയുള്ള ഖുല്ല - താണ നിർഭുഗ്ന - വശത്തേയ്ക്ക് വളയ്ക്കപ്പെട്ട ചില്ലി - പുരികം)

നിദ്രയ്ക്കൊപ്പം കനവുമണയും, ഞെട്ടലിൽ കണ്ടതട്ടം
മദ്രത്തിൻറെ സ്ഫുരണകിരണം തൊട്ടടുത്തുള്ള വെട്ടം 
ക്ഷുദ്രസ്വപ്നം ! ചപലവെറികൊണ്ടൊട്ടലഞ്ഞില്ലെ നട്ടം 
ഭദ്രപ്രജ്ഞയ്ക്കരുളിയഭയം തൊട്ടറിഞ്ഞുള്ള തിട്ടം
(മദ്രം - സന്തോഷം/മംഗളം )

വൃത്തം: മന്ദാക്രാന്താ
പ്രാസം : ദ്വിതീയ + അനു + അന്ത്യം 

Saturday, February 15, 2025

നിത്യസൗഹിത്യസൗഖ്യം

ഓരോ വരിയിലും അവസാനഭാഗത്ത് രണ്ടക്ഷരങ്ങൾ ആവർത്തിച്ചു വരുന്നതു കാണാം. പാദാന്ത്യം മറ്റൊരു അക്ഷരത്തിലാകയാൽ പാദാന്ത്യയമകം എന്ന വിശേഷണത്തിന് സാങ്കേതികമായി അർഹതയില്ല, യമകം പലമാതിരി എന്നുപറഞ്ഞ കൂട്ടത്തിലെ പേരിടാത്ത പലതിലൊന്നായി ഇതിനെ കണക്കാക്കാം. 


ചായം മായുന്നുമെല്ലേ, കനകഞൊറിമറഞ്ഞംബരം ശാബരം ചേർ-
ന്നായുംനേരത്തു പിന്നെ സ്മരസഖനുണരും ധാത്രിയി രാത്രിയിപ്പോൾ
ചായും തെന്നൽ കുളിർക്കെ പ്രവഹമലയജം പുമരം ചാമരം പോൽ 
സായം സന്ധ്യയ്ക്കു ശേഷം തുഹിനമിഴകളായ് കോടമഞ്ഞാടമല്ലം 
(ശാബരം - ഇരുട്ട് സ്മരസഖൻ - ചന്ദ്രൻ മല്ലം - മനോഹരം) 

പാട്ടും കച്ചേരിയോടും കിളികളിളവിടും താവളം കൂവളത്തിൽ 
കേട്ടും താളം സ്വദിച്ചും തരു, ലത, മലരും മന്ദമാ വൃന്ദമാകേ 
കൂട്ടും കൂടിക്കലർന്നും സരസരസികരാ പാട്ടുകേട്ടിട്ടു കേളി 
കെട്ടും മട്ടൊട്ടുകണ്ടാൽ മുദിതസദിരുമായ് സ്വൈരകാന്താരകാലം 
(സദിര് - പാട്ടുകച്ചേരി കാന്താരം - കാട് ) 

നീഹാരം തൂകി വാനം വിധുവിനുവഴിയിൽ ചാരുതേ പോരു തേരിൽ
സ്നേഹാർദ്രം പാത തോറും പുതുമലരിതളാൽ സംഗതം സ്വാഗതം വാ
ദാഹാധേയത്തിലാടിപ്പടരുമിടയിലാ മുല്ല, തൻചില്ല തന്നിൽ
മോഹാവേശത്തൊടാമ്രപ്രസിതവിനിമയം പാടവത്തോടവയ്ക്കായ് 
(സംഗതം - അടുപ്പം/പൊരുത്തം ആധേയം - മറ്റൊന്നിനെ ആശ്രയിച്ചു നിൽക്കുന്നത് ആമ്രം - മാവ് പ്രസിത - ബന്ധിക്കപ്പെട്ട) 

തല്ലത്തിൽ ചന്ദ്രബിംബം, കുവലയസഖികൾ പൂത്തനേത്തനേകം 
മുല്ലപ്പൂക്കൾ വിരിഞ്ഞിട്ടൊഴുകി പരിമളം ഹാസമോ രാസമോടെ 
ചെല്ലക്കാറ്റിൽ കുണുങ്ങും ശിഖരകരവുമായ് ചെമ്പകക്കമ്പകങ്ങൾ
ചില്ലക്കൊമ്പാടിടുമ്പോളലരു വിതറിടും പേലവത്താലവട്ടം 
(കുവലയം - ആമ്പൽ കമ്പകം - ഇരിമ്പകം മരം പേലവ - കോമളമായ)

വെള്ളിച്ചായം നിലാവിന്നലകളിലകളിൽ ചേലിലായാലിലാകേ
വള്ളിപ്പൂന്തൊട്ടിലാടും മിഴിവിനിതളുകൾ കാവിലെപ്പൂവിലെത്ര
കള്ളിപ്പാലയ്ക്കു മാദം, കനവുതിരിയിടും നീരജത്തിൻ രജത്തിൽ
തുള്ളിത്തേനോടെ കൂമ്പുന്നുയിരിനിനിമയിൽ ? താമരയ്ക്കീ മരന്ദം! 
(മാദം - സന്തോഷിക്കൽ രജം - പൂമ്പൊടി ) 

യാമിക്കിന്നെന്തു മോദം രതിരസരുചിരം ചന്ദ്രനോ സാന്ദ്രനോട്ടം
ആമിശ്രപ്രാഭവത്താലവനി മുഴുവനും വെണ്മതന്നുണ്മതന്നെ
ഭൂമിപ്പെണ്ണിന്നുകണ്ടോ പുളകമലരുകൾ മാനിനീ മേനി നീളേ
പ്രേമിക്കുന്നോർക്കു കാണായ് വനിക നിറയുമീ നിത്യസൗഹിത്യസൗഖ്യം
(യാമി - രാത്രി രുചിരം - ഭംഗിയുള്ളത് സൗഹിത്യം - സംതൃപ്തി) 

മാസം വാസന്തമന്യേ മദനസദനമീ രാവിനോ ദ്യോവിനോളം 
വാസം വാരാർന്നരാഗം കുസുമമസൃണം സൌരഭം പാരഭംഗി 
ഭാസം ചന്ദ്രാംശുപൂരം ഗഗനമൊരു കടൽ തത്ര നക്ഷത്രനൻപർ 
ലാസം പൂണ്ടോരുരാവിൽ മിഴിവിലഴകെഴും നാകമാണാകമാനം 
(അന്യേ - കൂടാതെ ) 

വൃത്തം: സ്രഗ്ദ്ധര 
പ്രാസം: ദ്വിതീയ + അനു + യമകം

Saturday, April 6, 2024

നാരീവിലാസം


ശാർദ്ദൂലവിക്രീഡിതത്തിന് 12ആമത്തെ അക്ഷരം കഴിഞ്ഞു യതിയുണ്ടെന്ന് അറിയാമല്ലോ. 13, 14 എന്നീ അക്ഷരങ്ങൾ ശ്രദ്ധിക്കുക. ഒരേ അക്ഷരങ്ങൾ 4 വരിയിലും ആവർത്തിച്ച് വരുന്നതുകാണാം . കൂടാതെ അഷ്ടപ്രാസവും അങ്ങിങ്ങായി അനുപ്രാസവും

ഛത്രം കൊറ്റവുറ്റവൻ പ്രിയനൊരാൾ പാത്രത്വനെപ്പൂണുവോൾ
ക്ഷേത്രം വീര്യമെടുത്തു പിൻതലമുറ,പ്പാത്രത്തിലിട്ടേകുവോ
പുത്രാദിപ്രതിപത്തിയൊടെയവരെ, പ്പാത്രത്തിലൂട്ടീടുവോൾ
ജൈത്രസ്ഥൈര്യവിധം വളർത്തിയ കഥാപാത്രങ്ങളേ വന്ദനം 
(ഛത്രം - വെൺകൊറ്റക്കുട;പ്രതാപചിഹ്നം , കൊറ്റം - അധീശത്വം പൂണുക - പ്രാപിക്കുക ക്ഷേത്രം - ഭാര്യ)

കഞ്ചം മാറിലണിഞ്ഞവൾ കടിതടം പഞ്ചാസ്യവൈശിഷ്ട്യവും
സഞ്ചാരം തുടുരാജഹംസവടിവിൽ പഞ്ചാസ്ത്രനുട്ടങ്കനം
കൊഞ്ചും ശിഞ്ജിതനാദമുണ്ടു വരവിൽ പഞ്ചാരതന്നെ സ്വരം
നെഞ്ചിൽ വെള്ളിടിവെട്ടിപോൽ കണവനോ പഞ്ചാരികേൾക്കാം തുടി
(കടിതടം - അരക്കെട്ട് പഞ്ചാസ്യം -  സിംഹം പഞ്ചാസ്ത്രൻ - കാമദേവൻ ഉട്ടങ്കനം - കൊത്തിവെച്ച)

തിങ്കൾ ഭൂമിയൊടെന്നപോലെ പതി തൻ പങ്കാളിയായ് മങ്ക നിൻ
കങ്കാണം ഭ്രമണത്തിലൂടനുദിനം, പങ്കായി നിൻ പ്രാഭവം
സങ്കീർണപ്രതിസന്ധിയിൽ തുഴയുവാൻ പങ്കായവും നിൻ മതി
സങ്കല്പോന്നതലോകമേറിയണയാൻ പങ്കാരവും നീ മതി
(കങ്കാണം -  മേൽനോട്ടം മതി - ബുദ്ധി പങ്കാരം - ഏണി)

ഒട്ടേറേ പ്രതിബന്ധമാലെദുരിതം  കെട്ടിച്ചമയ്ച്ചാലുമേ
വിട്ടിട്ടോടുകയില്ല, തെല്ലുമവളാ കെട്ടിച്ചുവിട്ടോരിടം
പൊട്ടാതുള്ളിലെ നൊമ്പരം തടയണക്കെട്ടിട്ടുനിർത്തുമ്പൊഴും
കെട്ട്യോൻ, കുട്ടി, കുടുംബമാണു ചരടിൻ കെട്ടിന്റെയറ്റത്തിലായ്
(ചരട് - താലി)

മൊത്തം വീടുഭരിച്ചിടുന്നസമയം പത്താണുകൈകൾ, തഥാ
എത്തും നിന്നുടെകണ്ണുകൾ കലവറ,പ്പത്തായ,മട്ടത്തിലും
മത്തേഭം കലികൊണ്ടപോലെവരുമാപത്താണു ദേഷ്യത്തിൽ ഹാ
തിത്തെയ് താണ്ഡവമാടിയൊന്നലറിയാൽ പത്താനനൻ തോറ്റിടും!
(മത്തേഭം - മദയാന പത്താനനൻ - 10 മുഖങ്ങളുള്ളവൻ)

വല്ലപ്പോഴുമെഴുന്ന രോഗവിഷമം വല്ലാത്തൊരസ്വസ്ഥത
തെല്ലും വിശ്രമമന്നുമില്ല മഹിതേ, വല്ലായ്മ സുല്ലിട്ടിടും
നല്ലോമൽച്ചിരി തൂകിടുന്നിളനിലാവല്ലാതെയില്ലേതുമേ
വെല്ലാൻ വെല്ലുവിളിച്ചിടാനുതകിടും വല്ലാത്മസംഭാവിതം
(വല്ല - ബലം/ശക്തി 

സന്തുഷ്ടപ്രതിദാനമോടെ കുലമേ സന്താപമാറ്റീടുവാൻ
സ്വന്തം വംശപരമ്പരയ്ക്കു ജനനം സന്താനകംതന്നെ നീ
തന്തുസ്യന്ദമെഴുന്നു നൊന്തു തരുമീ സന്താനസൗഭാഗ്യവും
പിന്താങ്ങായൊരു മന്ദഹാസമരുളേ സന്താരണം വാഴ്‌വിലും
(പ്രതിദാനം - ഏറ്റുവാങ്ങി മറ്റൊന്ന് കൊടുക്കൽ തന്തു - സന്തതി/വംശപരമ്പര സ്യന്ദം - ഉറവെടുക്കൽ സന്താരണം - തരണം ചെയ്യൽ  സന്താനകം - കല്പവൃക്ഷം )

നാക്കിൽ വീറൊടു നീതിബോധമറിവും വാർക്കുന്നു പൈതങ്ങളിൽ
വാക്കിൻശക്തി വിവേകമോടെയരുളായ് വാർക്കുന്നു ലോകത്തെയും
നോക്കിൽ തീയു,മതിന്റെചൂടണയുവാൻ വാർക്കുന്നതോ കണ്ണുനീർ
തോൽക്കാതുള്ളിലൊരോമലാം കനവുകൾ വാർക്കുന്നതാണഷ്ടിയും
(വാർക്കുക : ചെലുത്തുക/അച്ചിൽ ഉണ്ടാക്കുക/ഒഴുക്കുക/അരി വാർക്കുക അഷ്ടി - ചോറ്)

വൃത്തം: ശാർദ്ദൂലവിക്രീഡിതം
പ്രാസം : അഷ്ടപ്രാസം + യമകം

Saturday, March 9, 2024

സായാഹ്നസഞ്ചാരം

ആകൃതി (22) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണു് മദിര.  ലക്ഷണം കൊടുത്തിരിക്കുന്നതു്  - ഏഴു ഭകാരമൊരേ വരിയായൊടുവിൽ ഗുരുവും മദിരയ്ക്കുവരും.  മഹിഷാസുരമർദ്ദിനീസ്തോത്രമെഴുതിയിട്ടുള്ള അഭിമതം എന്ന വൃത്തവുമായി ഏറെ സാദൃശ്യമുള്ള ഒരു വൃത്തമാണിതു്, കാരണം ആ സ്തോത്രത്തിലെ ആദ്യത്തെ രണ്ടക്ഷരങ്ങളുടെ സ്ഥാനത്ത് ഒരു ഗുരു ചേർത്തുകൊടുത്താൽ മാത്രം മതി.

സന്ധ്യയിക്ക് ഇരുട്ടുവീണശേഷം ഒരു 7 മണിക്കുള്ളിൽ നടക്കുന്ന സംഭവങ്ങളാണു് ഇതിവൃത്തം. കൃത്യമായ ഒരു പ്രതിസമത്വവും സന്തുലിതാവസ്ഥയും ഉള്ള വൃത്തഘടനയായതിനാൽ ഷോഡശപ്രാസം കൊടുത്താണു് എഴുതുന്നതു്.



അർക്കനൊരസ്തമനക്കടലിൽ തലചായ്ക്കുവതിന്നു ഗമിക്കുകയായ്
ചക്കലമായ വിളക്കിനിയില്ലതു ചക്കനെമുങ്ങിമയക്കമിടും
നീക്കിയിരിപ്പിലെ ബാക്കിനിറങ്ങളുരുക്കിയരിച്ചു തിളക്കമെഴും
പോക്കുവെയിൽ പവനാക്കിയിതാ വിരചിക്കുകയാണവനിയ്ക്കുപരി
(അർക്കൻ - സൂര്യൻ ചക്കല - വൃത്താകാരമായ ചക്കനെ - പെട്ടെന്ന് അവനി - ഭൂമി)

ചന്തമെഴുന്നൊരു ചാന്തുപുരട്ടിയ കാന്തിമിനുങ്ങണൊരന്തിയിതാ
ധ്വാന്തമണഞ്ഞൊരു ശാന്തവിഭാവരിയന്തിമമെത്തി ദിനാന്തവുമായ്
സന്തമസക്ഷിതി കുന്തളമായതിലന്തിമലർക്കുടമന്തരിതം
മുന്തിയവാരൊളി ചിന്തിവിടർന്നവ, സന്തതഗന്ധമിതാന്തരികം
(ധ്വാന്തം - വെളിച്ചത്തിൻ്റെ അവസാനം വിഭാവരി - നക്ഷത്രങ്ങളുള്ള രാത്രി സന്തമസ - ഇരുട്ടാക്കിയ ക്ഷിതി - ഭൂമി കുന്തളം - മുടിക്കെട്ട് അന്തരിതം - അങ്ങിങ്ങായി ആന്തരികം - ഉള്ളിൽത്തന്നെയുള്ള)

ഉല്ലലമാടിയ ചില്ലകളിൽ മൃദുപല്ലവിമൂളിയ പല്ലവവും
വല്ലരികെട്ടിയ വല്ലകിപോൽ ചെറുചില്ലികളുണ്ടിവിടുല്ലസിതം
മല്ലികസൂനമതല്ലിക പൂത്തതു നല്ലമണം, തരുകില്ലെ മദം
അല്ലിചിരിക്കണ തല്ലമതിൻകര ചെല്ലുകിലോ വരുകില്ലെ രസം 
(വല്ലരി - വള്ളി വല്ലകി - വീണ മതല്ലിക - ശ്രേഷ്ഠം തല്ലം - കുളം)

ഉങ്ങിനുമേലെ പതുങ്ങിയിരുന്നൊരു മൂങ്ങകരഞ്ഞു, കിടുങ്ങിയതാൽ 
മങ്ങിയ കാഴ്ച, വിറങ്ങലിലാ നിമിഷങ്ങളിലൊന്നു കുടുങ്ങിമനം
തിങ്ങിയഭീതി മടങ്ങുകളേറി,യൊരേങ്ങലുവിട്ടു കലങ്ങി വയർ
എങ്ങനെ ഞാനിനി നീങ്ങണമീവഴി? തങ്ങിടുമെൻഗൃഹമങ്ങകലേ

നത്തുകരഞ്ഞതുമോർത്തുനടന്ന നിരത്തിനുമേലെ മരത്തലകൾ
മൊത്തമതൊക്കെയുമാർത്തുചിരിച്ചതിനൊത്തതുപോലെ മരുത്തൊഴുകീ
നൂത്തനുഴഞ്ഞു കറുത്തൊരു പൂച്ചയിടത്തുവശത്തരികത്തണയേ
പത്തിവിരിച്ചു വിടർത്തിയപോൽ ഭയമെത്തിമനസ്സിനകത്തളമേ
(മരുത്ത് - കാറ്റ് നൂത്ത - വേലിയിലുള്ള ദ്വാരം)

പൂക്കളടർന്ന വഴിയ്ക്കരികിൽ തലപൊക്കണ പാമ്പുകളൊക്കെ വരാം
മിക്കതുമേ നിവസിക്കണതോ തിരിവെയ്ക്കണ കാവു പരക്കെയതിൽ
തേക്കുമരങ്ങളെരിക്കുമരം തടിയാക്കമൊടങ്ങൊരു ചേക്കുമരം
തെക്കിനു പാലമണക്കണതാമൊരു ദിക്കുകടക്കണതോർക്കരുതാ
(ആക്കം - ശക്തി/ബലം)

മുമ്പിലെനിയ്ക്കൊളി,യമ്പിളിയെന്ന തിടമ്പുതെളിഞ്ഞു വരുമ്പൊളിതാ
കൂമ്പിയകണ്ണിമയാമ്പലുചിമ്മിയൊരിമ്പമൊടേ വിടരുമ്പൊളിതാ
കമ്പിവിളക്കിലെ ശമ്പമതാംദ്യുതി ചാമ്പി, ഭയന്നു കൊടുമ്പിരിയായ്
അമ്പലമേടയിലമ്പൊടുപൂത്തൊരു ചെമ്പകഗന്ധമകമ്പടിയായ് 
(ശമ്പ - മിന്നൽ, ഇവിടെ വൈദ്യുതിയെന്ന അർത്ഥത്തിൽ ചാമ്പുക - കെടുക) 

രാത്രിയിലുള്ളൊരു യാത്രയിലീവഴി ചിത്രകരാം തനിയാത്രികരെ
പത്രകമിത്തിരിമാത്രമിരന്നൊരു സൂത്രമൊടന്നഭിനേത്രി തരം
ഗാത്രികമിട്ടിളഗാത്രമൊടങ്ങനെ ഖാത്രവുമേറ്റി വിചിത്രവിധം
ശത്രുവിനൊത്തൊരു ചിത്രവധം, നിണമത്രയുമൂറ്റി ചരിത്രവശാൽ
(ചിത്രക - ധൈര്യമുള്ള/ശോഭയുള്ള പത്രകം - ഇല, ഇവിടെ വെറ്റില ഗാത്രിക - മുലക്കച്ച/ഒഡ്യാണം ഖാത്രം - കാട് വിചിത്ര - അദ്ഭുതകരമായ)

വമ്പിലുയർന്ന കരിമ്പനമേലെയുടമ്പടിവെച്ചു, പരമ്പരയായ്
തമ്പുമടിച്ചഥ, തുമ്പിനെ യക്ഷിണി കമ്പനമാട്ടി വികമ്പിതമായ്
തുമ്പ നിറഞ്ഞവരമ്പുകളന്നു കടമ്പകണക്കൊരു തുമ്പമതായ്
കമ്പിരികെട്ടു ഞരമ്പുവലിഞ്ഞു പെരുമ്പറപോൽതുടി വെമ്പലിലായ്
(കമ്പനം - ഇളക്കം/വിറ വികമ്പിത - വലുതായി കമ്പനം ചെയ്യുന്ന കമ്പിരി - വീറ്/ശൗര്യം)

അട്ടഹസിച്ചൊരു മട്ടിലവൾ പനയൊട്ടുകുലുക്കി വിരട്ടുകയായ്
പട്ടകളാം കരമാട്ടി, വരാനതു നീട്ടിവിളിച്ചതു ഞെട്ടലുമായ്
പട്ടിയൊരോരിയതട്ടയരോചകമിട്ടുതുടങ്ങണ കേട്ടതൊടേ
മുട്ടുവിറച്ചവ കൂട്ടിയിടിയ്ക്കണു് കോട്ടമിതാൽ വഴിമുട്ടിയഹോ!
(അട്ട - ഉയർന്ന/ഉച്ചത്തിൽ അരോചകം -  ഒട്ടും സുഖകരമല്ലാത്ത)

അക്കരെ,യീവയലിക്കുറിഞാനിനി പുക്കുവതെങ്ങിനെയാർക്കറിയാം
പോക്കുക ദുർഘട,മക്കിടി മാറി, കടക്കുകവേണമെനിയ്ക്കണയാൻ
നോക്കി സഹർഷമിരിക്കുകവേണ്ട ഹരിക്കുക നീ ഹരി വെക്കമിതും
കാക്കുക നീ, തവ വാക്കഭയം, നിവസിക്കു മനസ്സു മുഴുക്കെയുമേ
(പുക്കുക -  പ്രവേശിക്കുക പോക്കുക - നീക്കംചെയ്യുക )

വ്യഷ്ടിയിൽനിന്നു സമഷ്ടിവരേയ്ക്കിഹ സൃഷ്ടവുമേതൊരദൃഷ്ടമതും
സ്പഷ്ടവിചാരമൊരിഷ്ടസുഹൃത്തിനു തുഷ്ടിവരാൻ വരവൃഷ്ടി സമം
പുഷ്ടിയൊടന്നതു മൃഷ്ടമൊടോതിയ ശിഷ്ടമതേകിടുകഷ്ടമനേ
ദുഷ്ടയവൾക്കിവനഷ്ടിയുമോ? മമ കഷ്ടതകണ്ടൊരു ദൃഷ്ടിതരൂ
(വ്യഷ്ടി -  വ്യക്തി -  സമഷ്ടി - സമൂഹം അദൃഷ്ട - കാണപ്പെടാത്ത തുഷ്ടി -  സന്തോഷം  വൃഷ്ടി - മഴ പുഷ്ടി - ശക്തി/പോഷണം മൃഷ്ട - ശുദ്ധീകരിച്ച ശിഷ്ടം - ബാക്കിയുള്ളതു് അഷ്ടമൻ - എട്ടാമത്തവൻ അഷ്ടി - ഭക്ഷണം)

തീക്ഷ്ണത പൂണ്ടൊരു വീക്ഷണമോടവളക്ഷമയാം നിണകാംക്ഷിണിയായ്
തത്ക്ഷണമാണിര ഭക്ഷണമാകുക, ലക്ഷണമൊത്തൊരു യക്ഷിയവൾ
ശിക്ഷയിതിൽപ്പരമീക്ഷയുമെന്തിനി? രക്ഷതരാൻ മമപക്ഷമൊരാൾ
ദക്ഷമൊടെത്തുകയീക്ഷണമെങ്കിലരക്ഷിതഭാവന പോം ക്ഷണമേ
(കാംക്ഷിണി - ആഗ്രഹിക്കുന്ന ഈക്ഷ - കാഴ്ച/വിചാരം ദക്ഷം - സാമർത്ഥ്യം)

പത്തനമാർഗ്ഗമുരുത്തിരിയാൻ, പ്രഭുകാത്തു, കരാളവിപത്തകലാൻ
പുത്തനെബീഡി കൊളുത്തിയൊരാളരമത്തുപിടിച്ച നടത്തമൊടേ
ഒത്തതടി,യ്ക്കതിനൊത്തുയരം, വിരിവൊത്തുവരുന്നൊരു മത്തഗജം
പിത്തളകെട്ടിയ കത്തിയുമായ്, പനചെത്തിടുവോൻ തലമൂത്തതുമേ
(പത്തനം -  വീട് കരാള -  ഭയങ്കരമായ അര മത്ത് - പാതിമത്ത്)

മുന്നിലയാളുടെയന്നനട, പ്രതിപന്നനയാള,വസന്നനിവൻ
പിന്നിലൊളിച്ചുപപന്നതുണയ്ക്കു,വിപന്നനു മാർഗ്ഗമിതുന്നിയ ഞാൻ
ഉന്നതമാം പന സന്നതിതാണ്ടിയ ഭിന്നവിജാരണഖിന്നമനം
എന്നെവിരട്ടിയ സുന്നമതോ കഥ, പിന്നെ ലഭിച്ചതൊരുന്നമനം
(പ്രതിപന്ന - അറിയപ്പെട്ട/ജയിച്ച അവസന്ന - തളർന്ന/ക്ഷീണിച്ച ഉപപന്ന - അവസരോചിതമായ വിപന്ന - ആപത്തിൽപ്പെട്ട ഉന്നുക -  മനസ്സുറപ്പിക്കുക  സന്നതി - കുനിഞ്ഞ് മേലോടുനോക്കാൻ അപ്പോഴും ധൈര്യമില്ലെന്നു വ്യംഗ്യം ഭിന്ന - കൂടിക്കലർന്ന, സമ്മിശ്രവികാരങ്ങൾ എന്നു വിവക്ഷ വിജാരണം - സങ്കോചം ഖിന്ന - തളർന്ന സുന്നം - ശൂന്യം  ഉന്നമനം - ഉയർച്ച)

സങ്കടനീരദശങ്കയകന്നു ശശാങ്കനുയർത്തിയ തങ്കനിലാ
ചങ്കുപിടച്ച കരിങ്കനവില്ലിനി കങ്കരചിന്തയിലങ്കുരിതം
ചെങ്കനലായി പഴങ്കഥപോൽ മനസിങ്കലണഞ്ഞ ഭയങ്കരിയാം
മങ്കവിടർത്തിയ പൂങ്കുഴലല്ലതു സങ്കുലമായ പനങ്കുലകൾ!
(നീരദം -  മേഘം ശശാങ്കൻ - ചന്ദ്രൻ കങ്കര - ചീത്തയായ )


വൃത്തം : മദിര
പ്രാസം : ഷോഡശപ്രാസം