Showing posts with label രുചിരതരം. Show all posts
Showing posts with label രുചിരതരം. Show all posts

Saturday, January 3, 2026

AI സംഗീതപരീക്ഷണം

 AI Music Generation പരീക്ഷിക്കുന്നതിനായി എഴുതിയ വരികൾ. സന്ധി ചേർത്ത് എഴുതുക എന്നതാണ് ഭാഷാനിയമം. പക്ഷേ AI യ്ക്ക് ചെറുവാക്കുകളായി പിരിച്ച് വിട്ടു വിട്ട് എഴുതുന്നതാണ് പഥ്യം. ഒന്നോ രണ്ടോ വാക്കുകൾ എന്തായാലും തെറ്റിച്ചു പാടും, എന്നാലും വരികൾ കൊടുത്തുകഴിഞ്ഞാൽ ഒരു മിനിറ്റ് കൊണ്ട് 4 തരത്തിൽ പാടിത്തരും. സംഗതി കൊള്ളാം.


3 വൃത്തങ്ങളിലായി, പല്ലവി സകലകലം, അനുപല്ലവി രുചിരതരം,  ചരണം തന്വിയിലും എഴുതിയിരിക്കുന്നു. ചരണം മാത്രം അഷ്ടപ്രാസമാണ്. 3 വൃത്തങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ വൃത്തമാലിക എന്നു വിളിക്കാം



പല്ലവി
താരമ്പൻ തന്നടവുകളോ കൈവിരുതുകളോ
ചാരത്തെത്താൻ ത്വരയുണരും കാന്തികവലയം
മൈക്കണ്ണിൽ മന്മദ നിപുണൻ പാടവമൊടവൻ
പാർക്കുന്നെന്നോ കൊടിയിളകും പോൽ മിഴിചലനം

അനുപല്ലവി
കണ്ണാൽ എയ്യും സുമശരമാണോ മമഹൃദയം
കണ്ണാൽ നെയ്യും കവിതകളാണോ നിറയുവതും
നേരോ നേരോ കവിതകളെഴുതാൻ മിഴി മതിയോ
നേരോ നേരോ മിഴിമുന പകരും വിനിമയമോ
നേരോ നേരോ മിഴിമുന പകരും കനവുകളോ
നേരോ നേരോ പുളകിതനാകും സമയമിതോ 


ചരണം
നാക്കുരിയാടാ മിഴിയിലെ മൊഴിനിൻ നോക്കിലറിഞ്ഞതിനനുരണനങ്ങൾ
വാക്കിനുമാകാ കവിതകളെഴുതീ കോർക്കുവതോ മദകരമൊരു മന്ത്രം 
കേൾക്കുവതിമ്പം കളരവഭരിതം ചേർക്കുവതോ രതിരസ മുകുളങ്ങൾ
പൂക്കുവതുള്ളിൽ പുതു ഋതു നികരം തിക്കുവതോ കനവൊരു മലയോളം


പുഞ്ചിരി തന്നേ ഉപവനസദൃശം പൂഞ്ചിറകാർന്നവിടണയുവതെന്റെ
സഞ്ചിതചിന്താ ശതതരശലഭം കെഞ്ചി വരുന്നതു മധുകണമുണ്ണാൻ
കൊഞ്ചിടുമാ പൊന്നധരമൊരിതളായ് നെഞ്ചിലതേകുവതിനിയ വികാരം
കാഞ്ചനവർണ്ണം കതിരൊളി ചൊരിയും
അഞ്ചിതരാഗമിതറിയുക നീയും

വൃത്തമാലിക: സകലകലം,  രുചിരതരം,   തന്വി
പ്രാസം: ദ്വിതീയ / അഷ്ടപ്രാസം

Saturday, July 2, 2022

വിധുരമഴ

 അഷ്ടിഛന്ദസ്സിലുള്ള ഒരു സമവൃത്തമാണൂ് രുചിരതരം.


തീരാനോവിൻകടലലമുകളിൽ കദനതപം
കൂരാപ്പോലും കരിമുകിലുറവായ് മനമകമേ
പോരാതുണ്ടോ തുടിയകമിടിപോൽ ഹൃദയഞൊടി
തോരാക്കണ്ണീർമഴ പൊഴിയുകയായ് മിഴിയുഗളം
(കൂരാപ്പ് - വലിയ ഇരുട്ട് യുഗളം - ഇരട്ട)

തുള്ളിയ്ക്കോ വൻകുടമൊരുമഴയിൽ ചൊരിയുകിലും
വിള്ളൽ വീണോരകമനതടമോ വരളലിലും!
മുള്ളാൽ കള്ളിച്ചെടി നിണകണമൂറ്റിയ മുറിവിൽ-
ക്കൊള്ളും നീറ്റൽപടരവെ, നിഗരം മൊഴിയിടറും
(നിഗരം - തൊണ്ട)

കാറുണ്ടുള്ളിൽ പൊഴിവതുമുഴുവൻ വിധുരമഴ
നീറുന്നമ്ലം ചൊരിയണവിധ,മീ വിധി ശരിയോ?
പാറുന്നോർമ്മപ്പറവകളുടെയാ ശബളിമയും
മാറുന്നെന്നോ കഴുകനുസമമായ് ചുടലയിലെ
(വിധുര - ദുഃഖിച്ച/പ്രതികൂലമായ )

ചൂടുണ്ടുള്ളിൽ കനലുകളുമിയിൽ പുകയുകയോ
വാടുമ്പോഴും തനുവിനുതണുവായ് ചുടുമിഴിനീർ!
പാടുന്നെന്നോ മൃതിയരികെ, വരണ്ടൊരുചൊടികൾ
തേടുന്നോ വിസ്മൃതിയുടെനിഴലിൽ പുതുവരികൾ

ആഷാഢത്തിന്നിടിമഴ പുളകക്കുമിളുതിരും
പാഷാണം വീണകതളിരുകളോ കരിയുകയും
ഹർഷം പൂക്കേണ്ടിടമിതു നിറയേ തരിശുകളോ?
വർഷം വീണാൽ മലരുവതിനിയും വ്രണശതമോ?
(കുമിൾ - കൂണ് ഇടിവെട്ടി മഴപെയ്തപിറ്റേന്ന് ഭൂമിയുടെ പുളകം പോലെ മുളച്ചുപൊങ്ങും)

രാഗം പാടും കിളികുലസഖി യാതനമല തൻ
ശൃംഗം തന്നിൽ തടവിലൊരിര! കേഴുകയുമതിൽ
ഭൃംഗം മൂളും മുരളികയെവിടേ? നടമിടുവാൻ
അംഗം പാടേ വിഗളിതവികൃതം മയിലുകളും !
(വിഗളിതം - വീണുപോയ)

വൃത്തം: രുചിരതരം

ഉണ്ടാം വൃത്തം മഭനജനഗവും രുചിരതരം