Saturday, March 21, 2026

വിഷുവം 2

കഴിഞ്ഞ പോസ്റ്റിൻ്റെ ചുവടുപിടിച്ച് വൃത്തമാലികയിൽ മറ്റൊരു രചന 



നനവെഴുന്നുറവിൻ കനിവുതേടും
കനവുകൾ വിരിയും തനിമ പോലേ
വനികയിൽ കിളികൾ സ്വനമൊഴുക്കും
ഇനിമ തൻ വിളികൾ ഇനി മുഴങ്ങും
ഇമകളൊന്നിട ചിമ്മിടാ തരു വർണ്ണസൗഭഗകാന്തിയിൽ
ചമയമാർന്നു വിരിഞ്ഞു പൊൻകണി കർണ്ണികാരമൊരുക്കി പോൽ

ധരണി തന്നുടെ കരളിലുള്ളൊരു ചിരമനോഹര ധാരകൾ
പരതി നോക്കിയ മരമെടുത്തവ സരണിയായതു വേരതിൻ
സ്ഫുരണമുള്ളൊരു ഹിരണമായതിലുരസി നിന്നു സമീരണൻ
തരളമാരുത കരതലങ്ങളിലുരതമാം സുമ സാരമായ്

ജ്വലനവേനലിനലമറന്നൊരു പുലരി തൻ ഋതു കാലമായ്
അലരണിഞ്ഞവയില മറയ്ക്കണ കുലകളായ് നിറമാലകൾ
സുലഭമായൊരു ദലകുതൂഹല നലവിഭൂഷിത ജാലമാൽ
കില കണിപ്രതിഫലനമായ് നറുമലരി കാണ്മു വിലോലമായ്



വൃത്തമാലിക
പല്ലവി: ദ്രുദപദം  വരികിൽ നഭനയങ്ങൾ (ജഗതി 12) പ്രാസം: #അഷ്ടപ്രാസം 
അനുപല്ലവി: നഭരസംജജഗം നിരന്നു വരുന്നതാം ഭ്രമരാവലി (അതിധൃതി 19)
ചരണം: നഭന ഭംനഭരെമാടു ചേർന്നതു കുമുദിനീസമഭിഖ്യമാം.(പ്രകൃതി 21) പ്രാസം: #ഷോഡശപ്രാസം

Saturday, March 7, 2026

വിഷുവം

 3 വൃത്തങ്ങൾ ഒന്നിച്ചു ചേർത്ത് വൃത്തമാലികയിൽ മറ്റൊരു രചന. ഓരോ വൃത്തത്തിൻ്റേയും ഛന്ദസ്സ് വലയത്തിൽ കൊടുത്തിരിക്കുന്നു.

വിഷുവം

ചൂടമരുന്നൊരു പാടവരമ്പിൽ
മേടമൊരുക്കിയ മോടികളായി
കൊന്നമലർക്കുല നിന്നുചിരിച്ചൂ
വന്നിളമാരുതനൊന്നു തലോടാൻ

കതിരിടുമലരിൻ തതി നിറയുകയായ്
കതിരവനിനിമേൽ പുതിയൊരു വിഷുവം

കത്തും വേനൽ ഭൂഹൃദയം കോർത്ത കിനാവിൽ
ചേർത്തിട്ടുള്ളോരോമനയാമുത്തമഭാവം
ഹൃത്തിന്നുള്ളിൽ വേരു പടർന്നാഴ്ത്തിയിറക്കി
പേർത്തും പേർത്തും കൊന്നമരം സത്തയുമൂറ്റി

മണ്ണിൻ സ്വപ്നം പൂക്കുവതോ കണ്ണിനുമുന്നിൽ
വർണ്ണക്കാഴ്ചയ്ക്കൊത്തു വരും സ്വർണ്ണനിറത്തിൽ 
വിണ്ണിൻ സൂനപ്പെയ്ത്തുതിരും പൂർണ്ണത പോലെ
പർണ്ണം മൂടും പൂക്കളുമായ്  പർണ്ണിയൊരുങ്ങി


വൃത്തമാലിക
പല്ലവി 
ഭം ഭഭഗം ഗുരു ചാരണഗീതം (തൃഷ്ടുപ്പ് 11) ദോദകം എന്നും പറയാം
അനുപല്ലവി 
നനഭന ലഗവും പ്രഹരണതിലകം (ശക്വരി 14)
ചരണം
നാലിൽ ഛിന്നം മത്യസഗം മത്തമയൂരം (അതിജഗതി 13)
പ്രാസം : അഷ്ടപ്രാസം


Saturday, January 24, 2026

പ്രാണശോണിമ

ഒരു വരിയിൽ 12 അക്ഷരങ്ങളുള്ള വൃത്തങ്ങൾ ജഗതി എന്ന ഛന്ദസ്സിൽ ഉൾപ്പെടുന്നു. 4 രഗണങ്ങൾ നിരത്തിയ സമവൃത്തമാണ് സ്രഗ്വിണി. ഒരു ര ഗണത്തിൽ 3 അക്ഷരങ്ങളിലായി 5 മാത്രകൾ ഉണ്ടായിരിക്കും. 5 മാത്രകളുള്ള 8 ഗണങ്ങൾ നിരത്തിയാൽ അത് കാകളിയായി. അതായത് സ്രഗ്വിണിയിലെ ശ്ലോകം #കാകളി കൂടിയാണ്, അതേസമയം കാകളിയിലെ ഈരടികൾക്ക് ര ഗണം പാലിച്ചുകൊള്ളണം എന്ന നിർബന്ധമില്ലാത്തതിനാൽ തിരിച്ച് കാകളി ഒരിക്കലും #സ്രഗ്വിണി ആവുകയുമില്ല. യ ര ത എന്നീ 3 ഗണങ്ങളും നമ്മുടെ ഇഷ്ടാനുസാരം മാറ്റിയും മറിച്ചുമൊക്കെ എഴുതിയാലും കാകളി വന്നുകൊള്ളും.


പോകയായർക്കനിന്നേകനായ് സാഗരം
പൂകിടും നേരമോ തൂകിടും ചെന്നിണം
നൽകി മാനത്തിനൊന്നാകെ തൻ നൊമ്പരം 
പാകിവെച്ചുള്ളപോൽ നാകവർണ്ണാഭകൾ

മോടിയിൽ സന്ധ്യ കൊണ്ടാടിടുന്നാ നിറം 
ആടലോടോർത്തുപോയ് കൂടെയുണ്ടെങ്കിൽ നീ
പാടലപ്പൂക്കളം കൂടുതൽ ചായമാൽ
നീടിലുണ്ടാക്കുവാൻ ചൂടിയെൻ കാമന!

താണുപോയർക്കനും ശോണിമയ്ക്കൊപ്പ,മെൻ
പ്രാണനിൽ പൂക്കളം വീണിടാതിപ്പൊഴും
കാണുവാനല്ലതു,ൾക്കോണിലായോർമ്മകൾ
വാണിടും കാലമാണോണമാണെപ്പൊഴും

സാരസപ്പൊയ്കയിൽ നീരജം പൂവിടും
നേരമെന്നോർമ്മയിൽ താരുപോൽ നിൻ മുഖം
ആരുയിർ നീയൊരാൾ ദൂരെയാണെങ്കിലും 
ചേരുമെന്നാത്മനാ ചാരെ നീയുള്ളപോൽ

മാലതിപ്പൂക്കളും മേലെ നീഹാരവും
പോലെ നിൻ നെറ്റിമേൽ ചാലിടും വേർപ്പുനീർ
ശാലിയാം പൂങ്കുയിൽ ശൈലിയിൽ സ്വച്ഛമായ്
ശീലുകൾ പാടുമാ ശീലമൊന്നോർത്തുപോയ്

ശ്യാമമാമംബരം തൂമ തീർത്തമ്പിളി
പ്രേമസർവ്വസ്വമേ എൻ മനം നിൻ മുഖം 
നാമണഞ്ഞെന്നപോൽ താമസിക്കാതെയാ
പൂമരച്ചില്ലകൾ ചാമരം പൂണ്ടിതാ

കാതരസ്പന്ദനം ചെയ്തിടുന്നെന്നിലെ
ഭൂതകാലസ്മൃതിയ്ക്കോ തലോടും സുഖം
ആതപത്തിൻ വ്യഥാതീതമാം സാന്ത്വനം 
ശീതളക്കൈകളാൽ കോതിടുന്നെന്നപോൽ

ആളലുണ്ടുള്ളിലായ് കോളുമുണ്ടെങ്കിലും
കോളിളക്കത്തിലും കേളിയാടുന്നു നീ
നാളമായ് പൂത്തു നീയുള്ളിലെപ്പോഴുമെൻ
നാളിയിൽ ചോരകൊണ്ടോളമേകും ചിരം

നോവുകൾ തിങ്ങിടും ദാവദാരുക്കളു-
ണ്ടെൻ വഴിത്താരയിൽ പോവതോ ദുർഘടം
മേവതുണ്ടൊപ്പമെൻ ഭാവസാന്നിധ്യമായ്
കേവലസ്നേഹമെൻ ജീവപാഥേയവും

ആയിരം വർണ്ണമാൽ ചായമിട്ടുള്ളൊരെൻ 
പോയ കാലത്തിലെ സ്ഥായിയാമോർമ്മകൾ
ഊയലാലാടിടും നീയതിൽ നിത്യവും 
മായയോ എന്നിലുണ്ടായ വിഭ്രാന്തിയോ

വൃത്തം: സ്രഗ്വിണി 
പ്രാസം: അഷ്ടപ്രാസം

നാലുരേഫങ്ങളാൽ സ്രഗ്വിണീ വൃത്തമായ്


Saturday, January 3, 2026

AI സംഗീതപരീക്ഷണം

 AI Music Generation പരീക്ഷിക്കുന്നതിനായി എഴുതിയ വരികൾ. സന്ധി ചേർത്ത് എഴുതുക എന്നതാണ് ഭാഷാനിയമം. പക്ഷേ AI യ്ക്ക് ചെറുവാക്കുകളായി പിരിച്ച് വിട്ടു വിട്ട് എഴുതുന്നതാണ് പഥ്യം. ഒന്നോ രണ്ടോ വാക്കുകൾ എന്തായാലും തെറ്റിച്ചു പാടും, എന്നാലും വരികൾ കൊടുത്തുകഴിഞ്ഞാൽ ഒരു മിനിറ്റ് കൊണ്ട് 4 തരത്തിൽ പാടിത്തരും. സംഗതി കൊള്ളാം.


3 വൃത്തങ്ങളിലായി, പല്ലവി സകലകലം, അനുപല്ലവി രുചിരതരം,  ചരണം തന്വിയിലും എഴുതിയിരിക്കുന്നു. ചരണം മാത്രം അഷ്ടപ്രാസമാണ്. 3 വൃത്തങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ വൃത്തമാലിക എന്നു വിളിക്കാം



പല്ലവി
താരമ്പൻ തന്നടവുകളോ കൈവിരുതുകളോ
ചാരത്തെത്താൻ ത്വരയുണരും കാന്തികവലയം
മൈക്കണ്ണിൽ മന്മദ നിപുണൻ പാടവമൊടവൻ
പാർക്കുന്നെന്നോ കൊടിയിളകും പോൽ മിഴിചലനം

അനുപല്ലവി
കണ്ണാൽ എയ്യും സുമശരമാണോ മമഹൃദയം
കണ്ണാൽ നെയ്യും കവിതകളാണോ നിറയുവതും
നേരോ നേരോ കവിതകളെഴുതാൻ മിഴി മതിയോ
നേരോ നേരോ മിഴിമുന പകരും വിനിമയമോ
നേരോ നേരോ മിഴിമുന പകരും കനവുകളോ
നേരോ നേരോ പുളകിതനാകും സമയമിതോ 


ചരണം
നാക്കുരിയാടാ മിഴിയിലെ മൊഴിനിൻ നോക്കിലറിഞ്ഞതിനനുരണനങ്ങൾ
വാക്കിനുമാകാ കവിതകളെഴുതീ കോർക്കുവതോ മദകരമൊരു മന്ത്രം 
കേൾക്കുവതിമ്പം കളരവഭരിതം ചേർക്കുവതോ രതിരസ മുകുളങ്ങൾ
പൂക്കുവതുള്ളിൽ പുതു ഋതു നികരം തിക്കുവതോ കനവൊരു മലയോളം


പുഞ്ചിരി തന്നേ ഉപവനസദൃശം പൂഞ്ചിറകാർന്നവിടണയുവതെന്റെ
സഞ്ചിതചിന്താ ശതതരശലഭം കെഞ്ചി വരുന്നതു മധുകണമുണ്ണാൻ
കൊഞ്ചിടുമാ പൊന്നധരമൊരിതളായ് നെഞ്ചിലതേകുവതിനിയ വികാരം
കാഞ്ചനവർണ്ണം കതിരൊളി ചൊരിയും
അഞ്ചിതരാഗമിതറിയുക നീയും

വൃത്തമാലിക: സകലകലം,  രുചിരതരം,   തന്വി
പ്രാസം: ദ്വിതീയ / അഷ്ടപ്രാസം