Saturday, January 24, 2026

പ്രാണശോണിമ

ഒരു വരിയിൽ 12 അക്ഷരങ്ങളുള്ള വൃത്തങ്ങൾ ജഗതി എന്ന ഛന്ദസ്സിൽ ഉൾപ്പെടുന്നു. 4 രഗണങ്ങൾ നിരത്തിയ സമവൃത്തമാണ് സ്രഗ്വിണി. ഒരു ര ഗണത്തിൽ 3 അക്ഷരങ്ങളിലായി 5 മാത്രകൾ ഉണ്ടായിരിക്കും. 5 മാത്രകളുള്ള 8 ഗണങ്ങൾ നിരത്തിയാൽ അത് കാകളിയായി. അതായത് സ്രഗ്വിണിയിലെ ശ്ലോകം #കാകളി കൂടിയാണ്, അതേസമയം കാകളിയിലെ ഈരടികൾക്ക് ര ഗണം പാലിച്ചുകൊള്ളണം എന്ന നിർബന്ധമില്ലാത്തതിനാൽ തിരിച്ച് കാകളി ഒരിക്കലും #സ്രഗ്വിണി ആവുകയുമില്ല. യ ര ത എന്നീ 3 ഗണങ്ങളും നമ്മുടെ ഇഷ്ടാനുസാരം മാറ്റിയും മറിച്ചുമൊക്കെ എഴുതിയാലും കാകളി വന്നുകൊള്ളും.


പോകയായർക്കനിന്നേകനായ് സാഗരം
പൂകിടും നേരമോ തൂകിടും ചെന്നിണം
നൽകി മാനത്തിനൊന്നാകെ തൻ നൊമ്പരം 
പാകിവെച്ചുള്ളപോൽ നാകവർണ്ണാഭകൾ

മോടിയിൽ സന്ധ്യ കൊണ്ടാടിടുന്നാ നിറം 
ആടലോടോർത്തുപോയ് കൂടെയുണ്ടെങ്കിൽ നീ
പാടലപ്പൂക്കളം കൂടുതൽ ചായമാൽ
നീടിലുണ്ടാക്കുവാൻ ചൂടിയെൻ കാമന!

താണുപോയർക്കനും ശോണിമയ്ക്കൊപ്പ,മെൻ
പ്രാണനിൽ പൂക്കളം വീണിടാതിപ്പൊഴും
കാണുവാനല്ലതു,ൾക്കോണിലായോർമ്മകൾ
വാണിടും കാലമാണോണമാണെപ്പൊഴും

സാരസപ്പൊയ്കയിൽ നീരജം പൂവിടും
നേരമെന്നോർമ്മയിൽ താരുപോൽ നിൻ മുഖം
ആരുയിർ നീയൊരാൾ ദൂരെയാണെങ്കിലും 
ചേരുമെന്നാത്മനാ ചാരെ നീയുള്ളപോൽ

മാലതിപ്പൂക്കളും മേലെ നീഹാരവും
പോലെ നിൻ നെറ്റിമേൽ ചാലിടും വേർപ്പുനീർ
ശാലിയാം പൂങ്കുയിൽ ശൈലിയിൽ സ്വച്ഛമായ്
ശീലുകൾ പാടുമാ ശീലമൊന്നോർത്തുപോയ്

ശ്യാമമാമംബരം തൂമ തീർത്തമ്പിളി
പ്രേമസർവ്വസ്വമേ എൻ മനം നിൻ മുഖം 
നാമണഞ്ഞെന്നപോൽ താമസിക്കാതെയാ
പൂമരച്ചില്ലകൾ ചാമരം പൂണ്ടിതാ

കാതരസ്പന്ദനം ചെയ്തിടുന്നെന്നിലെ
ഭൂതകാലസ്മൃതിയ്ക്കോ തലോടും സുഖം
ആതപത്തിൻ വ്യഥാതീതമാം സാന്ത്വനം 
ശീതളക്കൈകളാൽ കോതിടുന്നെന്നപോൽ

ആളലുണ്ടുള്ളിലായ് കോളുമുണ്ടെങ്കിലും
കോളിളക്കത്തിലും കേളിയാടുന്നു നീ
നാളമായ് പൂത്തു നീയുള്ളിലെപ്പോഴുമെൻ
നാളിയിൽ ചോരകൊണ്ടോളമേകും ചിരം

നോവുകൾ തിങ്ങിടും ദാവദാരുക്കളു-
ണ്ടെൻ വഴിത്താരയിൽ പോവതോ ദുർഘടം
മേവതുണ്ടൊപ്പമെൻ ഭാവസാന്നിധ്യമായ്
കേവലസ്നേഹമെൻ ജീവപാഥേയവും

ആയിരം വർണ്ണമാൽ ചായമിട്ടുള്ളൊരെൻ 
പോയ കാലത്തിലെ സ്ഥായിയാമോർമ്മകൾ
ഊയലാലാടിടും നീയതിൽ നിത്യവും 
മായയോ എന്നിലുണ്ടായ വിഭ്രാന്തിയോ

വൃത്തം: സ്രഗ്വിണി 
പ്രാസം: അഷ്ടപ്രാസം

നാലുരേഫങ്ങളാൽ സ്രഗ്വിണീ വൃത്തമായ്


Saturday, January 3, 2026

AI സംഗീതപരീക്ഷണം

 AI Music Generation പരീക്ഷിക്കുന്നതിനായി എഴുതിയ വരികൾ. സന്ധി ചേർത്ത് എഴുതുക എന്നതാണ് ഭാഷാനിയമം. പക്ഷേ AI യ്ക്ക് ചെറുവാക്കുകളായി പിരിച്ച് വിട്ടു വിട്ട് എഴുതുന്നതാണ് പഥ്യം. ഒന്നോ രണ്ടോ വാക്കുകൾ എന്തായാലും തെറ്റിച്ചു പാടും, എന്നാലും വരികൾ കൊടുത്തുകഴിഞ്ഞാൽ ഒരു മിനിറ്റ് കൊണ്ട് 4 തരത്തിൽ പാടിത്തരും. സംഗതി കൊള്ളാം.


3 വൃത്തങ്ങളിലായി, പല്ലവി സകലകലം, അനുപല്ലവി രുചിരതരം,  ചരണം തന്വിയിലും എഴുതിയിരിക്കുന്നു. ചരണം മാത്രം അഷ്ടപ്രാസമാണ്. 3 വൃത്തങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ വൃത്തമാലിക എന്നു വിളിക്കാം



പല്ലവി
താരമ്പൻ തന്നടവുകളോ കൈവിരുതുകളോ
ചാരത്തെത്താൻ ത്വരയുണരും കാന്തികവലയം
മൈക്കണ്ണിൽ മന്മദ നിപുണൻ പാടവമൊടവൻ
പാർക്കുന്നെന്നോ കൊടിയിളകും പോൽ മിഴിചലനം

അനുപല്ലവി
കണ്ണാൽ എയ്യും സുമശരമാണോ മമഹൃദയം
കണ്ണാൽ നെയ്യും കവിതകളാണോ നിറയുവതും
നേരോ നേരോ കവിതകളെഴുതാൻ മിഴി മതിയോ
നേരോ നേരോ മിഴിമുന പകരും വിനിമയമോ
നേരോ നേരോ മിഴിമുന പകരും കനവുകളോ
നേരോ നേരോ പുളകിതനാകും സമയമിതോ 


ചരണം
നാക്കുരിയാടാ മിഴിയിലെ മൊഴിനിൻ നോക്കിലറിഞ്ഞതിനനുരണനങ്ങൾ
വാക്കിനുമാകാ കവിതകളെഴുതീ കോർക്കുവതോ മദകരമൊരു മന്ത്രം 
കേൾക്കുവതിമ്പം കളരവഭരിതം ചേർക്കുവതോ രതിരസ മുകുളങ്ങൾ
പൂക്കുവതുള്ളിൽ പുതു ഋതു നികരം തിക്കുവതോ കനവൊരു മലയോളം


പുഞ്ചിരി തന്നേ ഉപവനസദൃശം പൂഞ്ചിറകാർന്നവിടണയുവതെന്റെ
സഞ്ചിതചിന്താ ശതതരശലഭം കെഞ്ചി വരുന്നതു മധുകണമുണ്ണാൻ
കൊഞ്ചിടുമാ പൊന്നധരമൊരിതളായ് നെഞ്ചിലതേകുവതിനിയ വികാരം
കാഞ്ചനവർണ്ണം കതിരൊളി ചൊരിയും
അഞ്ചിതരാഗമിതറിയുക നീയും

വൃത്തമാലിക: സകലകലം,  രുചിരതരം,   തന്വി
പ്രാസം: ദ്വിതീയ / അഷ്ടപ്രാസം